Saturday, December 8, 2007

കള്ളാ കള്ളാ..കൊച്ചു കള്ളാ.....

പണ്ട് രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും മറ്റും പഠിക്കുന്ന കാലത്ത് ഒരു ആവശ്യവുമില്ലതെ അച്ച്ഛനെ നിര്‍ബന്ധിച്ചു ഫൌണ്ടന്‍ പേനകള്‍ വാങ്ങി സ്കൂളില്‍ കൊണ്ടു പോകുമായിരുന്നു ഞാന്‍...അന്നൊക്കെ സ്ലേറ്റും പെന്‍സിലും മാത്രം മതി ഒരു നാലാം ക്ലാസ്സു വരെ. കൂടിയാല്‍ ‘ ബുക്കു പെന്‍സിലെന്നും , റൂളി പെന്‍സില്‍‘ എന്നും ഓമനപ്പേരുള്ള ലെഡ് പെന്‍സില്‍ വല്ലപ്പോഴും വേണ്ടിവന്നേല്‍ക്കും.അതും ഇര്‍ട്ടവര ബുക്കില്‍ പകര്‍ത്തെഴുതി കൈയ്യക്ഷരം നന്നാക്കാന്‍ മാത്രം. അങ്ങനെയുള്ള സിറ്റുവേഷനിലാണു എന്റെ ഫൌണ്ടന്‍ പേനയുമായുള്ള പ്രവേശം. ക്ലാസ്സിലുള്ള് മറ്റുകുട്ടികളുടെ മുന്‍പില്‍ ആളാകുക എന്ന ഒരൊറ്റ ഉദ്ദേശമേയുള്ളൂ ഈ പേന പ്രയോഗത്തിനു. കൃത്യമായി, പേന കൊണ്ടു പോകുന്ന്തിന്റെ അന്നോ അല്ലെങ്കില്‍ പിറ്റേന്നോ അതു കളഞ്ഞിരിക്കും. പിന്നെയും ഞാന്‍ കരഞ്ഞു നെലവിളിച്ചു അഛന്റെ മനസ്സലിയിപ്പിച്ച് വീണ്ടും പേന സഘടിപ്പിക്കും. പിന്നെയും അന്നു തന്നെ അതു കളഞ്ഞു പോവും. “ഈ പേനകള്‍ എല്ലാം മോട്ടിക്കുന്നതു ആ ബെന്നി സാറിന്റെ തന്‍ തല വെട്ടി സ്വഭാവമുള്ള ചെറുക്കന്‍ തന്നെ“ . അഛന്റെ ആജന്മ ശത്രുവായ ബെന്നി സാറിന്റെ മകന്‍ എന്റെ ക്ലാസില്‍ ഉള്ള നോബിള്‍ ആണു. എന്റെ പേനകള്‍ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടായിരുന്നൊ എന്നു എനിക്കു അന്നും ഇന്നും അറിയില്ല.



പിന്നെ ഓര്‍മ്മയുളളത് പത്താം ക്ലാസ്സു പാസായപ്പൊള്‍ കിട്ടിയ മെറൂണ്‍ കളര്‍ ഡയലുള്ള ഒമേഗാ വാച്ചു വീട്ടില്‍ നിന്നും കളവു പോയതാണു. അതു എന്റെ അന്നത്തെ കൂട്ടുകാരനും കവിത എഴുതാന്‍ അറിയുന്നവനായതുകൊണ്ട് എനിക്കു ഒരു അസൂയ കലര്‍ന്ന ആരാധനയും ഉണ്ടായിരുന്ന ജയചന്ദ്രന്‍ അടിച്ചുമാറ്റിയതാണെന്നു അമ്മക്ക് പൂര്‍ണ്ണ വിശ്വാസം. എന്റെ നല്ലവനായ കൂട്ടുകാരനെ കള്ളനാക്കിയ അമ്മയുടെ അവിസ്വാസ പ്രസ്താവനയെ ഞാന്‍ അന്നുതന്നെ നഖശിഖാന്തം ശക്തിയായി എതിര്‍ത്തതും മറന്നിട്ടില്ല. “ എന്നെ വിഷാദത്തെ പ്രസവിച്ചോരമ്മേ മിഴികള്‍ തുടയ്ക്കൂ........” എന്നെഴുതിയ ജയന്‍ ഒരിക്കലും കള്ളനല്ല എന്നു അന്ധമായിത്തന്നെ ഞാന്‍ ഇപ്പോഴും എപ്പൊഴും വിശ്വസിക്കുന്നു


ഈ രണ്ട് സംഭവങ്ങളല്ലാതെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ എന്റെ ഒരു രൂപപോലും കള്ളന്മാര്‍ കൊണ്ടു പോയിട്ടില്ല. ആരും പോക്കറ്റടിച്ചിട്ടും ഇല്ല. അങ്ങനെ അല്ലലില്ലതെ ജീവിച്ചിട്ടു ഇപ്പൊള്‍......


സെപ്റ്റംബറില്‍ നാട്ടില്‍ എത്തി, തറവാട്ടില്‍, വര്‍ഷങ്ങക്ക്ല്ക്കു ശേഷം എന്റെ ബാല്യ കൌമാര ഗൃഹാതുരത്വത്തിന്റെ ചന്ദന സുഗന്ധമുള്ള ആ പഴയ മുറിയില്‍ വീണ്ടും. എല്ലാം പഴയതു പോലെ തന്നെ. എങ്കിലും കാലം കടന്നു പോയിരിക്കുന്നു. അയലത്തെ ശാന്ത ചേച്ചി റിട്ടയര്‍ ആയിരിക്കുന്നു. നാട്ടില്‍ 55 വയസ്സില്‍ തന്നെ മനുഷ്യരെ ഉപയോഗശൂന്യന്‍ ആക്കിക്കളയുന്നല്ലൊ...ശാന്തചേച്ചി പണ്ടു കുളി കഴിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ പിള്ളേരെല്ലാം ക്രിക്കറ്റ് കളിക്കിടയില്‍ കോറസ്സായി പാടുമായിരുന്നു....” ശാന്തേ കുളികഴിഞ്ഞീറന്‍ പകര്‍ന്നും.....” ചേച്ചിയുടെ മകന്‍ മനുവും കൂടും കോറസ്സിനു. .. ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും, “ എടീ സാന്തേ ..പട്ടീ........”എന്ന മനുവിനു ദേഷ്യം വരുമ്പോള്‍ ഉള്ള നീണ്ട നെലവിളി ഓര്‍മ്മവരും . ഊറി ചിരിച്ചും പോകും,അവനിപ്പോള്‍ ഭാര്യ വീട്ടിലാണത്രേ..ശാന്തച്ചേച്ചി ഒറ്റക്കും. ..


ആ ജനാല ഞാന്‍ ഒരിക്കലും അടച്ചിടാറുണ്ടായിരുന്നില്ല. ഗണേശചതുര്‍ഥി ദിവസം രാവിലെ വീട്ടുകാരോടൊപ്പം അമ്പലത്തില്‍ പോകാന്‍ റെഡിആയി നോക്കിയപ്പൊള്‍ മൊബൈല്‍ ഫോണ്‍ കാണുന്നില്ല. രാത്രി കട്ടിലില്‍ വച്ചിരുന്നതാണല്ലൊ അലാറ്ം സെറ്റു ചെയ്തു വച്ചിട്ട്. അളിയന്‍ എന്റെ നമ്പര്‍ ഡയല്‍ ചെയ്തു നോക്കി.സ്വിച്ച്ട് ഓഫ്.“ ഇതു കള്ളന്‍ കോണ്ടുപോയതു തന്നെ” എന്നു പറഞ്ഞു പുറത്തു പോയി ജനാലക്കരികില്‍ നോക്കി. കാലടയാളങ്ങള്‍, കൈയടയാള്‍ങ്ങള്‍. അളിയന്‍ സി . ഐ. ഡി ആയി. കളളന്‍ ജനാലയിലൂടെ കൈ എത്തി ബെഡ്ഡില്‍ ഇട്ടിരുന്ന മൊബൈല്‍ കൊണ്ടുപോയി എന്ന പരിണാമ ഗുപ്തി കണ്ടുപിടിച്ചു ആസ്വദിച്ചു. പുള്ളിക്കാരന്‍ ‘ ഡമ്മി ഇട്ടു ‘ ഇന്‍വെസ്റ്റിഗേറ്റു ചെയ്തില്ലെന്നേ ഉള്ളു. പിന്നെ എന്നെ നടുക്കിക്കൊണ്ട് അളിയന്‍ പ്രസ്താവിച്ചു. “ഇതു ആ രാധാകൃഷണന്റെ പണി തന്നെ. അവനെ കണ്ടാല്‍ത്തന്നെ ഒരു കള്ള ലക്ഷണമാണു“. രാധാകൃഷ്ണന്‍ എന്റെ ഒരു ഫ്രണ്ടിന്റെ ഡ്രൈവര്‍ ആണു. ഞാന്‍ വന്നതു പ്രമാണിച്ചു എനിക്കു വിട്ടു തന്നതാണു. വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നതാണു രാധാകൃഷണന്‍. പാവം രാധാകൃഷണനില്‍ മോഷണക്കുറ്റം ചുമത്തി അളിയന്‍ ഒരു തമിഴ് ചിരി ചിരിച്ചു. പോലീസില്‍ പരാതിപ്പെടാനുള്ള എന്റെ ക്ലാസ്മേറ്റ് കരിമ്പൂച്ച പോലീസിന്റെ ഉപദേശം ഞാന്‍ പല കാരണങ്ങളാല്‍ സ്വീകരിച്ചില്ല. മോട്ടറോളയുടെ നല്ലൊരു മോഡല്‍ അങ്ങനെ പോയിക്കിട്ടി. ഇനി ഡ്യൂപ്ലിക്കേറ്റ് സിം കിട്ടുന്നതു വരെ സ്വസ്ഥം. ആരെയും വിളിക്കുകയും വേണ്ട് ‍ആരുംവിളിക്കുകയും ഇല്ല... “ശംഭോ മഹാദേവാ...“ ( വിനായകന്റെ പിതാവിനെ വിളിച്ചു പോയതാണ്. )

ലീവു കഴിഞ്ഞ് തിരിച്ചു ദില്ലിയില്‍ എത്തി. സഫ്ദര്‍ജങ് എത്താറായപ്പൊള്‍ ദേവേന്ദ്രന്റെ ഫോണ്‍. “ സാര്‍ എന്തിനാണു വീട് പൂട്ടാതെ പുറത്തേക്കിറങ്ങിയത്” എന്നു ഹിന്ദിയില്‍ . ഞാന്‍ ഇതുവരെ വീട്ടില്‍ എതിയിട്ടില്ലെന്ന നഗ്ന സത്യം അവനെ വെപ്രാളത്തോടെ അറിയിച്ചു. പിന്നെ ഫോണിലൂടെ ‘ ചോര്‍ ഗ്ഗുസ്നേ കാ ആംഘോം ദേഖ് ഹാല്‍‘ ദേവേന്ദ്ര പട്ടേല്‍ എന്ന എന്റെ മാന്‍ ഫ്രൈ ഡേ തിരനോട്ടം നടത്തി, പിന്നെ രാവണ വിജയം ആട്ടക്കഥ ഇളകിയാടി. ഹൃദയത്തില്‍ ഉടുക്കു കൊട്ടുക എന്ന വയലാര്‍ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അറിഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ പട്ടേലര്‍ കലാശക്കൊട്ട് വീണ്ടും തുടങ്ങി. വീട്ടില്‍ എല്ലാം ഇളക്കി മറിച്ചിട്ടിരിക്കുന്നു. റ്റി വി വീട്ടില്‍ തന്നെയുണ്ട്. അടുക്കളയില്‍ മയിക്രൊ വെവും , വാട്ടര്‍ പ്യൂരിഫൈയറും പോയിട്ടില്ല. ഫ്രിഡ്ജില്‍ പൊട്ടിച്ചെടുത്ത പൂട്ടുകള്‍. ഗോദ്രെജ് അലമാര കുത്തിപ്പൊളിച്ചിരിക്കുന്നു. തുണികള്‍ ഒന്നും എടുത്തിട്ടില്ല. അലമാരക്കുള്ളീലെ സേഫ് പൊട്ടിച്ചിട്ടുണ്ട്.
സേഫിനിള്ളില്‍ ഒന്നും ഇല്ലെനു എനിക്കല്ലേ അറിയൂ. പാവം കള്ളന്‍ . കുറെ പ്രയത്നിച്ചിട്ടുണ്ട്. കുറെ വെള്ളിപാത്രങ്ങള്‍ ബെഡില്‍ ഇട്ടിട്ടുണ്ട്. പിന്നെ ഇവന്‍ എന്തു മോഷ്ടിക്കാന്‍ വന്നു? “ ലഗ്ത്താ ഹൈ കേവല്‍ സോനാ ഓര്‍ കാഷ് കേലിയെ ആയാ ഹെ ചോര്‍” പട്ടേലരുടെ എക്സ്പെര്‍റ്റ് ഒപിനിയന്‍.ഒന്നും പോയിട്ടില്ലെന്നു ഉറപ്പു വരുത്തി ഞാന്‍ നാട്ടിലുള്ള വീട്ടുകാരിയെ ഫോണില്‍ വിളിച്ചു സന്തോഷപൂര്‍വ്വം കള്ളന് പറ്റിപ്പോയ അബധം വര്‍ണ്ണിച്ചു. “ ആ അലമാരയില്‍ വച്ചിരുന്ന ഫോറിന്‍ കറ്ന്‍സി ഉണ്ടോ എന്നു നോക്കു മനുഷ്യാ...” ഓ..അങ്ങനെ ഒരു സംഭവം ഉള്ളകാര്യം എന്റെ മനസ്സില്‍ ആദ്യം വന്നില്ല. ഓഫീസ് റ്റൂറ് കഴിഞ്ഞു വരുമ്പോള്‍ മിച്ചം വരുന്ന കുറച്ചു ഡോളര്‍, യൂറോ. സിങ്കപ്പൂര്‍ ഡോളര്‍, റിയാല്‍ ഒക്കെ ഉണ്ടായിരുന്നു. തിരിച്ചു ബാങ്കില്‍ പോയി എക്സ്ചേഞ്ച് ചെയ്യാനുള്ള് മടി കാരണം ഈ വിദേശ വസ്ത്തുക്കള്‍ “ അടുത്ത തവണ പോവുമ്പോള്‍ ഫോറിന്‍ എക്സ്ച്ചെഞ്ചിനു ഓടണ്ടെല്ലോ” എന്ന ന്യായം പറഞ്ഞു അലമാരയില്‍ത്തന്നെ വച്ചതാണു ഇപ്പോള്‍ വിനയായത്.അങ്ങനെ കറന്‍സി എക്സേഞ്ച് ചെയ്യുന്ന ഭാരിച്ച പണി ഇനി കള്ളന്‍ ചെയ്തു കൊള്ളും. ഇത്രയും വലിയ സെക്യൂരിട്ടിയുള്ള കോളനിയില്‍ പട്ടാപകല്‍ കള്ളന്‍ കയറിതു പോലീസില്‍ അറിയിച്ചിട്ടു തന്നെ കാര്യം! മോഹന്‍ ചേട്ടന്‍ എന്ന ഡെല്‍ഹി പോലീസിനെ ഫോണ്‍ വിളിച്ചു. ഡിഫന്‍സ് കൊളൊണി പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ എഴുതിക്കാന്‍ പറഞ്ഞു. ഞാന്‍ ഓഫീസില്‍ പോകാതെ ഡിഫന്‍സ് കോളണി പോലിസ് സ്റ്റേഷനിലേക്കും..


അനന്തരം സംഭവിച്ചതു ശ്ലോകത്തില്‍ കഴിക്കാം: 4 ദിവസത്തെ ലീവും ഒരാഴചത്തെ പോലിസ് സ്റ്റേഷന്‍ വിസിറ്റും , 1500 രൂപ കൈക്കൂലിയും, 18 ലിറ്റര്‍ പെറ്റ്രൊളും, കഴിഞ്ഞിട്ടും എഫ് ഐ ആര്‍ എഴുതിയില്ല. പിന്നെ മോഹന്‍ പോലീസിന്റെ ബോസിന്റെ ബോസായ രഞിത് ഗംഗാധരന്‍ ഐ പി എസ്സിന്റെ അഗാധ ശ്രമ ഫലമായി 10- ആം ദിവസ്സം എഫ് ഐ ആര്‍ രജിസ്റ്റര്‍ ആയി. മോഷണം നടന്നു 15 - ആം ദിവസം പോലീസുകാര്‍ വീട്ടില്‍ വന്നു.

“എന്തിനാണു വീടിനു വേറെ പൂട്ടു ഇട്ടത്?

സാധനങ്ങള്‍ ഒക്കെ അടുക്കി വച്ചു ക്രയിം സീന്‍ ഇല്ലാതാക്കിയതെന്തിന്?

അലമാര അടച്ചു ഫിങ്കര്‍ പ്രിന്റ് എടുക്കാനുള്ള ചാന്‍സ് ഇല്ലാതാക്കിയല്ലൊ?“


പിന്നെ അലമാര തുറന്നു നോക്കിയപ്പൊള്‍ അളിയന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ഒരു ബോട്ടില്‍ റെമി മാര്‍ട്ടിന്‍ കൊണ്യാക്കും, ഞാന്‍ പൊന്നു പോലെ രണ്ടര വര്‍ഷമായി സൂക്ഷിച്ചു വച്ചിരുന്ന ഒരുകുപ്പി ബ്ലൂ ലേബലും ഒരു സാമാന്യ മര്യാദക്കു വേണ്ടിയെങ്കിലും “ഇതു ഞങ്ങള്‍ കൊണ്ടു പോകുന്നു” എന്നു
പോലും പറയാതെ ഒരു ഉളുപ്പും ഇല്ലാതെ ഡെല്‍ഹി പോലീസ് കൊണ്ടു പോയി...... വീണ്ടുംവന്ന് ഊര്‍ജ്ജിതമായി അന്വേഷിക്കാമെന്നു പേടിപ്പിച്ചു ഡെല്‍ഹി പോലിസ് യാത്രയായി... “ വിത്ത് യു,ഫോര്‍ യു , ആള്‍വൈസ് - ഡെല്‍ഹി പോലീസ്” എന്നു എഴുതിയ വണ്ടിയില്‍ കയറി പോകുമ്പോഴും 500 രൂപ ‘ ചായ് നാസ്താ കേലിയേ’ എന്നു ചോദിച്ചു വാങ്ങി ഡെല്‍ഹി പോലീസ്.

കഥ മുഴുവന്‍ സീരിയല്‍ എപ്പിസോഡുകള്‍ ആയി ഭാര്യയെ പറഞ്ഞു കേള്‍പ്പിക്കുന്നതിന്റെ ഫോണ്‍ ബില്ലിനെ കുറിച്ചു ചിന്തിച്ചു കിടക്കുമ്പോള്‍. അതാ വീണ്ടും മിസ്സ്ഡ് കാള്‍. ഭീതിയോടെ തിരിച്ചു വിളിച്ചു. അശരീരിയായി ഭാര്യയുടെ ശബ്ദം “ നിങ്ങള്‍ ഈ പോലീസിന്റെ പിറകെ നടക്കാതെ ആ ദേവേന്ദ്രനെ പിടിച്ചു നന്നായി ഒന്നു വിരട്ടി നോക്കു. അവന്‍ തന്നെ കള്ളന്‍ . അവന്‍ അറിയാതെ അവിടെ ഒരു മോഷണവും നടക്കില്ല.” ഞാന്‍ അനുസരണയോടെ മൂളി. 18 കൊല്ലം വിശ്വസ്ഥതയോടെ കൂടെ നില്‍ക്കുന്ന ദേവേന്ദ്രനെ പറ്റിയാണല്ലൊ ഈ പറഞ്ഞത് എന്ന് ഓര്‍ത്തെങ്കിലും അതു പറയാനുള്ള ധൈര്യം എനിക്കപ്പോള്‍ ഉണ്ടായില്ല.

കള്ളന്‍ കയറിയ ആ വീട്ടില്‍ കുറെ ദിവസങ്ങള്‍ ഒരു തരം അസ്വസ്ഥതയോടെയാണു ഞാന്‍ താമസിച്ചത്. മോഷണത്തെക്കാള്‍ എന്നെ അലട്ടിയതു എന്റെ സ്വകാര്യതയില്‍ ഒരു അപരിചിതന്‍ കടന്നു കയറിയ വല്ലായ്മയായിരുന്നു. രാത്രികളില്‍ ആ വീട്ടില്‍ , പൂച്ചയുടെ എല്ലാം കാണുന്ന കണ്ണുകളുമായി, ആരോ ഓരാള്‍ എന്റെ കൂടെ ഒളിച്ചു താമസിക്കും പോലെ.....

മഹേഷിനു ഒരു ഇ മെയില്‍ അയച്ചു.സംഭവിച്ചതെല്ലം വിശദമായി എഴുതി.


മഹേഷിന്റെ വക മറുപടി, ആസ് യൂഷ്വല്‍ ഒരു എസ്സ് എം എസ്സ്: “കള്ളന്‍ എത്രയോ ഭേദം”.

10 comments:

ഹരിത് said...

കള്ളാ കള്ളാ കൊച്ചു കള്ളാ......

നാടോടി said...

കള്ളാ കള്ള്‍ കൊള്ളാം

കുഞ്ഞന്‍ said...

അതെ കള്ളന്‍ എത്രയോ ഭേദം..!

എന്തായാലും വാദി പ്രതിയായില്ലല്ലോ, പക്ഷെ കേരളത്തിലെങ്ങാനും സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നെങ്കില്‍, കോടതി കയറിയിറങ്ങി രണ്ടു മൂന്ന് ചെരുപ്പ് തീര്‍ന്നു കിട്ടിയേനെ..

ദിലീപ് വിശ്വനാഥ് said...

കള്ളന്‍ എത്രയോ ഭേദം.

ഹരിത് said...

നാടോടി, കുഞ്ഞന്‍, വാല്‍മീകി....നന്ദി

സുല്‍ |Sul said...

കൊള്ളാം.
-സുല്‍

കൊച്ചുമുതലാളി said...

:)
ഫൈന്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്തോ ഒരു പ്രത്യേകത വിവരണത്തിന്

ഹരിത് said...

സുല്‍നും കൊച്ചുമുതലാളിക്കും കുട്ടിച്ചാത്തനും നന്ദി.

സായന്തനം said...

athe harith..kallan valare bhedam...