Sunday, March 30, 2008

ചെങ്കീരി

അങ്ങേര് എയര്‍പോര്‍ട്ടില്‍ നിന്നും നേരേ പാപ്പിനിശ്ശേരിയ്ക്കാണു പോയതു. പുതിയ ഒരിനം പാമ്പു കാണണോത്രേ! രണ്ടു വര്‍ഷം കഴിഞ്ഞാണു് വരുന്നതു. കുഞ്ഞിന്‍റെ മുഖം പോലും നേരിട്ടു കണ്ടിട്ടില്ല എന്നു വല്ല തോന്നലുമുണ്ടോ? അങ്ങേരങ്ങനാ. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആവുന്നതിനു മുന്‍പു പാമ്പു വേലായുധന്‍റെ ഷോ കാണാന്‍ പാലക്കാട്ട് പോയ ആളാണു്. 20 ദിവസങ്ങള്‍ കഴിഞ്ഞാണു തിരിച്ചെത്തിയതു. അതും ലീവു തീരാന്‍മൂന്നു ദെവസ്സം ബാക്കിയുള്ളപ്പോള്‍. പിന്നെ പിന്നെ ഈരണ്ട് കൊല്ലം കൂടുമ്പോഴുള്ള ഈ വരവു തന്നെ ഒരു ചടങ്ങു പോലെയായി.

വലിയമ്മായി എപ്പഴും പറയും,“ അവളുടെ ഒരു തലേലെഴുത്ത്! പാമ്പിനേം നോക്കി നടക്കുന്ന ഒരു പെറുക്കിയെ ആണല്ലോ ഇവള്‍ക്കു വച്ചിരുന്നത്!”

എന്തൊക്കെ പറഞ്ഞാലും ഒരുപാടു സ്നേഹോള്ളവനാ. ഈ വീടും പിന്നെ എറണാകുളത്തെ ഫ്ലാറ്റും ഒക്കെ അങ്ങേര് നിര്‍ബന്ധിച്ചു എന്‍റെ പേരില്‍ത്തന്നെ വാങ്ങി. എല്ലാം സ്വന്തം പേരില്‍ വാങ്ങിയാല്‍ മതി എന്നു ഞാന്‍ എത്ര പറഞ്ഞാലും കേള്‍ക്കുകേല. മോനാണെങ്കില്‍ അഛനെന്നു പറഞ്ഞാല്‍ ജീവനാ. കഴിഞ്ഞതവണ കുളത്തില്‍ കുളിക്കാന്‍ കൊണ്ടു പോയിട്ട് അവനു നീര്‍ക്കോലി കാട്ടിക്കൊടുത്തത്രേ.

“അവ്നേം കൂടെ പാമ്പിനേം തേളിനേം ഒക്കെ തേടി നടക്കണ പോഴനാക്കല്ലേ എന്‍റെ പൊന്നേ” ഞാന്‍ തേങ്ങി.
മൂന്നു കുഞ്ഞുങ്ങ്ടെ പേരിലും ഫിക്സഡ് ഇട്ടിട്ടു പാസ്ബുക്കും പേപ്പറും ഒക്കെ ബാങ്കു ലോക്കറില്‍ വച്ചിട്ടൊണ്ട്.

“അവനിച്ചെരെ കാശു് എന്‍റെ പേരില്‍ ബാങ്കിലിട്ടോണ്ട്, ക്കിപ്പൊ ആരോടും തെണ്ടാന്‍ പോണ്ട, ഒരാവിശ്യത്തിനേയ്”
വലിയമ്മായിക്കു കാശുകൊണ്ട് ഒരാവശ്യവും ഉണ്ടായിട്ടില്ല ഇന്നുവരെ. എന്നാലും കെടക്കട്ടെ അവരുടെ പേരിലും എന്നു പറയും. അങ്ങേരങ്ങനാ.

ഇപ്പൊ ഞാന്‍ അങ്ങേരുടെ കൂടെ എവിടീം പോവാറില്ല. എന്തിനാ വെറുതേ മനസ്സു വിഷമിപ്പിക്കുന്നതു? കല്യാണം കഴിഞ്ഞ പുതു മോടീല് ഒരുപാടു ആശകള്‍ ഞാന്‍ അങ്ങേരോട് പറഞ്ഞതാ.മഹാബലി പുരത്തെന്നും പറഞ്ഞു
വീട്ടീന്നുഎറ്ങ്ങീതാ. മദ്രാസിലെ ഗിണ്ടി സര്‍പ്പപ്പാര്‍ക്കില്‍ തന്നെ രണ്ടു ദെവസവും. എം ജീ ആറിന്‍റെയും ജയലളിതേടേം വീടുകളെങ്കിലും കാണണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. എനിക്കിതൊക്കെ ഓര്‍ക്കുന്നതു തന്നെ ദേഷ്യമാ. ഗോവയില്‍ പോകാന്‍ എനിക്കു എന്താശയായിരുന്നു! അവസാനം ഗോവയില്‍ പോയില്ല. പകരം ‘സാംഗ്ലി’യില്‍ പോയി എറങ്ങി. പിന്നെ അവിടെന്നും പതെഴുപതു കിലോമീറ്റര്‍ ബസ്സിലിരുന്നു ‘ബാല്‍റ്റിസ്
ഷിരാലേ’ എന്നൊരു ഓണം കേറാ മൂലയില്‍ ചെന്നു. എന്റെ ഭഗവാനേ, ലോകത്തുള്ള സകലമാന പാമ്പുകളും ഉള്ള ഗ്രാമം. ശ്രാവണത്തിലെ നാഗപഞ്ചമി കാണാന്‍ പോയതാ അങ്ങേര്. അതോര്‍മ്പോള്‍പോലും അറപ്പാ എനിക്കു. ആ പെരു മഴയത്തു എന്നെ എന്തിനാണു അങ്ങനെ കഷ്ടപ്പെടുത്തിയതെന്നു് എത്ര പ്രാവശ്യം ഞാന്‍ അങ്ങേരോട്
ചോദിച്ചിട്ടുണ്ട്! ആരു ഉത്തരം തരാന്‍?പിന്നെ ഇന്നേ വരെ ഞാന്‍ ഗോവ കണ്ടിട്ടില്ല. വലിയമ്മായിയേയും കൂട്ടിയാണു ഞാന്‍ ഗുരുവായൂരമ്പലത്തില്‍ പോലും പോകാറുള്ളതു. അങ്ങേരൂടെ പോയാല്‍, ഗുരുവായൂരിനു പകരം മണ്ണാര്‍ശ്ശാലയില്‍ ചെന്നു നില്‍ക്കും. എന്തിനാ വെറുതേ?

പിന്നെ എനിക്കു മാന്ത്രിക സിദ്ധി കിട്ടിയ കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. വലിയമ്മായിയോടു പോലും. ആരെങ്കിലും അറിഞ്ഞാല്‍ സിദ്ധിപോയാലോ? എനിക്കു നെഞ്ചിനകത്തു വെപ്രാളം വന്നു അന്നു ഐ സി യൂവില്‍ കെടന്നപ്പോഴാണു സിദ്ധികിട്ടിയ കാര്യം എനിക്കു മനസ്സിലായതു.ഞാന്‍ ബോധം കെട്ടുറങ്ങുന്നു എന്നാണു ആ നേഴ്സുമാര്‍ കരുതിയതു. അടുത്ത ബെഡില്‍ കെടന്ന അപ്പുപ്പന്‍ മരിക്കുന്നതു ഞാന്‍ കണ്ടുകൊണ്ട് കെടക്കയായിരുന്നു. ആത്മാവു ഒരു വെളിച്ചം ആയി അപ്പൂപ്പനെ വിട്ടു പോകുന്നതു ഞാന്‍ കണ്ടു. ഞാന്‍ നോക്കുമ്പോള്‍ വെളിച്ചം അനങ്ങാതെ നില്‍ക്കും. ഞാന്‍ കണ്ണയയ്ക്കുന്നിടത്തെല്ലാം വെളിച്ചം ചലിയ്ക്കും. നോട്ടം കൊണ്ട് എനിക്കു സാധനങ്ങള്‍ ചലിപ്പിക്കാമെന്നായി. നോട്ടം കൊണ്ട് എനിക്കു ന്യൂസ്പേപ്പര്‍ , റ്റംബ്ലര്‍ എല്ലാം ചലിപ്പിച്ച് മേശയില്‍ നിന്നും തള്ളി താഴെയിടാന്‍ സാധിച്ചു. നോട്ടം കൊണ്ട് ക്ലോക്കിലെ സൂചി ചലിപ്പിച്ചു സമയം മാറ്റാന്‍ പറ്റുമെന്നായി. ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ? ഞാന്‍ അതുകൊണ്ട് ആരോടും മിണ്ടാന്‍ പോയില്ല. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം ഒറ്റക്കിരിക്കുമ്പോള്‍ ആരും കാണാതെ ഞാന്‍ എന്റെ സിദ്ധി പരീക്ഷിക്കും. ശീലം കൊണ്ട് എനിക്കു പല കാര്യങ്ങളും ചെയ്യാമെന്നായിട്ടുണ്ട്. വരാന്‍ പോകുന്ന സംഭവങ്ങള്‍ മുന്നേ അറിയാന്‍ പറ്റിത്തുടങ്ങി ഇപ്പോള്‍. എല്ലാം രഹസ്യമാണു. ആരെയും അറിയിക്കാന്‍ പാടില്ല. ഇനി കൂടുവിട്ടു കൂടുമാറുന്ന വിദ്യ കിട്ടണം. അതിനു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അങ്ങേര് പാപ്പിനിശ്ശേരീന്നു ഇങ്ങു വരട്ടെ. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ നോട്ടം കൊണ്ട് ഞാന്‍ അങ്ങേരെ എന്‍റെ കട്ടിലീന്നു തള്ളിതാഴെയിടും . എന്നിട്ടു ഒന്നും അറിയാത്തപോലെ ഉറക്കം നടിയ്ക്കും. എന്നെ അങ്ങര് കെട്ടിപ്പിടിയ്ക്കുന്നതും മുലകളില്‍ തൊടുന്നതും ഒക്കെ എനിക്കു അറപ്പാണു. പാമ്പിനെ തൊടുന്ന കൈകള്‍ കൊണ്ട്. അയ്യേ... അങ്ങേര്‍ പാമ്പിനെ ചുണ്ടില്‍ ചേര്‍ത്തു ഉമ്മ വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ ചുണ്ടുകള്‍ കൊണ്ട് എന്നെ...ഛെ... ഇപ്പൊ പിന്നെ സിദ്ധിയുള്ളതു കൊണ്ട്,എന്‍റെ അടുത്ത് ചേര്‍ന്നു കിടക്കാന്‍
വരുമ്പോ കുഞ്ഞിനെ കരയിക്കാന്‍ പണ്ടത്തെപ്പോലെ അങ്ങേര് കാണാതെ കുഞ്ഞിനെ നുള്ളേണ്ട കാര്യമില്ലല്ലോ.

വല്യമ്മായി ഉറങ്ങിയെന്നു തോന്നുന്നു. ഇനി ‘അതു്’ എടുക്കാം.തട്ടുമ്പുറത്തൂന്നു ഉച്ചയ്ക്കു കിട്ടിയതാ. ആരും കാണാതെ ഒളിച്ചു വച്ചിരിക്കായിരുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ.ഈ ഒരു സിദ്ധികൂടെ നീ എനിക്കു തരണേ. കൂടുവിട്ടു കൂടു മാറുന്ന സിദ്ധി. ഒരുപ്രാവശ്യം മാത്രം. മാന്ത്രിക കണ്ണുകള്‍ കൊണ്ട് ഏകാഗ്രതയോടെ അതിനെ നോക്കട്ടെ. എന്‍റെ ആത്മാവിനെ അതിലോട്ടു ആവാഹിച്ചു അതിനു ജീവന്‍ കൊടുക്കാന്‍ സമയമായി. ഇനി നടക്കാന്‍
പോകുന്ന ഭാവി കാര്യങ്ങള്‍ എന്റെ കണ്മുന്നില്‍ തെളിയുന്നു. അതാ ഒരു ചെങ്കീരി, മുറിയ്ക്കു പുറത്തു കാവല്‍ കിടക്കുന്ന വലിയമ്മായിയെ വലം വച്ചു, പാപ്പിനിശ്ശേരിയിലെ നാഗകന്യകയെത്തേടി യാത്ര തുടങ്ങുന്നു.

അങ്ങേരിതു വിശ്വസിക്കില്ല. അങ്ങേരങ്ങനെയാ.

30 comments:

ഹരിത് said...

ചെങ്കീരി

R. said...

എനിക്കു വയ്യ. അറിഞ്ഞോണ്ടു കാച്ചിയതാണോ? അല്ലെങ്കി ദാ ഇങ്ങാട്ടു വച്ചു പിടി: http://devaragam.blogspot.com/2007/11/blog-post.html

മിസ്റ്റര്‍ ദേവേട്ടന്‍ ഇപ്പോ ഓടിപ്പാഞ്ഞു വരും.
:-D

vadavosky said...

വളരെ നല്ല കഥ ഹരിത്‌. പറഞ്ഞുവരുമ്പോഴുള്ള ഒഴുക്ക്‌ അവസാനം നഷ്ടപ്പെടുന്നതു പോലെ തോന്നി. ഇരതേടി എന്നതിനുപകരം നാഗകന്യകയെ തേടി എന്നാണെങ്കില്‍ കൂടുതല്‍ നന്നാവുമെന്നും.

ഹരിത് said...

നമ്പ്യാരേ, ദൈവത്തിനാണെ ഞാന്‍ അറിഞ്ഞോണ്ട് ചെയ്തതല്ല. പറ്റിപ്പോയതാണ്. വടവോ ആദ്യം എഴുതിയതു ‘ഇര’ഇല്ലാതെ തന്നെയായിരുന്നു. പിന്നെ രണ്ടാമതു എന്റെ ബുദ്ധി വര്‍ക്കുചെയ്തതിന്റെ കുഴപ്പമാ ആ കൂട്ടിച്ചേര്‍പ്പ്.ദൂരൂഹത കുറയ്ക്കാന്‍ വേണ്ടി ചെയ്തതാണു ആ മണ്ടത്തരം. തിരുത്തി. വളരെ നന്ദി വടവോ.

കാപ്പിലാന്‍ said...

ഹരിത്തെ ...ഇത് കലക്കി.പിന്നെ എന്‍റെ രാജവെമ്പാലയെ പിടിക്കാന്‍ ഇറങ്ങിയ ചെങ്കിരീ ആണോ ഇത് .അതോ ..മരമാക്രിയെയും ,മഞ്ഞ ചേരയെയും നോട്ടമിട്ടോ ?
ഒരു കാര്യം ഇപ്പോള്‍ ബ്ലോഗു നിറയെ ഇങ്ങനെ ഓരോ കളികള്‍ ആണല്ലോ ?
കഥ നന്നായി

Santhosh said...

അപ്പൊ ഇതു് ഇത്രയും പ്രശ്നമായിരുന്നു, അല്ലേ? :)

കൊള്ളാം. ഇഷ്ടപ്പെട്ടു.

പാമരന്‍ said...

ഹ ഹ ഹ.. ആ കൊഇന്‍സിഡന്‍സ്‌ കലക്കി!

ഇഷ്ടപ്പെട്ടു ഹരിത്ജീ..

ശ്രീവല്ലഭന്‍. said...

ഹരിത്,
കഥ ഇഷ്ടപ്പെട്ടു. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊല്ല് കൊല്ല്

ബാജി ഓടംവേലി said...

കഥ കലക്കീട്ടുണ്ട്...

തണല്‍ said...

അങ്ങേരിതു വിശ്വസിക്കില്ല. അങ്ങേരങ്ങനെയാ.
...ഇങ്ങേരിങ്ങനെയാ.
നല്ലതുകണ്ടാല്‍ കമന്റും.

sv said...

കഥ കലക്കി...

നന്മകള്‍ നേരുന്നു

നാസ് said...

കഥ ഇഷ്ടപ്പെട്ടു ... കൊള്ളാം.....

Gopan | ഗോപന്‍ said...

ഹരിത്,
വളരെ വ്യത്യസ്തയുള്ള കഥ..
നന്നായിരിക്കുന്നു..
:)

Unknown said...

കൊള്ളാമല്ലോ ഹരിതെ

annie said...

ഞാന്‍ ഒത്തിരി നേരമായി നല്ല എന്തേലും വായിക്കാന്‍ വേണ്ടി കണ്ട ബ്ലോഗിലൊക്കെ കേറി നടക്കുന്നു. സമാധാനമായി. :)
നല്ല കഥ.

അപര്‍ണ്ണ said...

ആനി പറഞ്ഞതു തന്നെ. :)

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. ഞാനും ഇതു വായിച്ചുതുടങ്ങിയപ്പോള്‍ ദേവേട്ടന്റെ ആ പോസ്റ്റ് ആണ് ഓര്‍ത്തത്.

നല്ല കഥ ഹരിത്.

ശ്രീ said...

വ്യത്യസ്തതയുള്ള ഒരു കഥ തന്നെ മാഷേ.
:)

നിലാവര്‍ നിസ said...

നല്ല വായനയായിരുന്നു തുടക്കത്തില്‍.. അവസാനം അല്പം തിരക്കു പിടിച്ച പോലെ തോന്നി..

ഹരിത് said...

വടവോസ്കി, നിലാവര്‍ നിസ : കഥയുടെ അവസാനം തിരക്കിട്ടെഴുതിയപോലെ എന്നതു ശരിയാണു്. ഇതിനു മുന്‍പുള്ള ചില കഥകള്‍ വല്ലാതെ നീണ്ടു പോയതു വായനയെ ബാധിക്കുന്നു എന്ന് ഒന്നു രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഈ കഥ എഴുതുമ്പോള്‍ത്തന്നെ ഒരു 8-10 kb യ്ക്കു അപ്പുറം പോകരുതെന്നൊരു മുന്‍വിധി മനസ്സില്‍ അറിയാതെ കടന്നു കൂടി. എഴുതിക്കഴിഞ്ഞപ്പോള്‍ത്തന്നെ എനിക്കു കഥാവസാനത്തിലെ മുഴച്ചുനില്‍പ്പു മനസ്സിലായി. പക്ഷേ പിന്നെ തിരുത്താനും മാറ്റിയെഴുതാനും മറ്റുമുള്ള മൂഡും, ക്ഷമയും ഇല്ലാതെ പോയി. അഭിപ്രായങ്ങള്‍ക്കു നന്ദി.

കാപ്പിലാന്‍: നാടകം , കള്ളുഷാപ്പ്, കവിത എഴുത്തു്. എങ്കിലും ഇത്ര തിരക്കിനിടയിലും വന്നു കമന്‍റിയതില്‍ നന്ദി.ബ്ലോഗിലെ വെമ്പാലയേയും, ചേരയേയും മാക്രിയേയും ഒന്നും പിടിക്കാനിറങ്ങിയതല്ല ഈ ചെങ്കീരി.
(തലക്കെട്ടിന്‍റെ ഇന്‍സ്പിറേഷന്‍ കടപ്പാട്: മരമാക്രി!) നന്ദി കാപ്പിലാന്‍.

സന്തോഷ്: വന്‍പിച്ച പ്രശ്നമായിരുന്നു ! ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

പാമരന്‍, പ്രിയ, ബാജി, തണല്‍,എസ്സ് വീ, നാസ്, ഗോപന്‍, അനൂപ്, ആനി, അപര്‍ണ്ണ, വാല്‍മീകി, ശ്രീ: വളരെ നന്ദി. നിങ്ങള്‍ ഇവിടെ വന്നു പോകുന്നതാണ് വീണ്ടും വല്ലതും കുത്തിക്കുറിക്കാന്‍ പ്രേരണ നല്‍കുന്നതു. നാസ്, ആനി, അപര്‍ണ്ണ എന്നിവര്‍ ഇവിടെ ആദ്യമായാണു വന്നതെന്നു തോന്നുന്നു. സ്വാഗതം. തണലിന്‍റെ ആത്മവിശ്വാസവും ഇഷ്ടമായി. നന്ദി.

ഗുപ്തന്‍ said...

ഹരിത്തേ

ഇവിടെ ഇതുവരെ എത്തിയില്ലല്ലോ എന്ന് സങ്കടം. നന്നായിരിക്കുന്നു. :) ബാക്കി കഥകള്‍ മുഴുവന വായിച്ചു തീര്‍ക്കണം.

ദേവേട്ടന്റെപ്പൊസ്റ്റ് ഞാനും ഓര്‍ത്തു ഹഹഹ

ഹരിത് said...

ഗുപ്തരേ, താങ്കളെപ്പോലെയുള്ള ലബ്ധപ്രതിഷ്ടനായ ഒരു കഥാകാരന്‍ ഇവിടെ വ്ന്നു അഭിപ്രായം പറയുന്നതു തന്നെ വളരെ വലിയ കാര്യമാണു്. വളരെ നന്ദി.

ഗുപ്തന്‍ said...

യ്യൊ യ്യൊ ഹരിത്തേ ഭയങ്കരമായി തെറ്റിദ്ധരിച്ചു എന്നെ. ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യ കഥ എഴിയിട്ടു ഒരു വര്‍ഷമാ‍കാന്‍ പോകുന്നതേയുള്ളൂ.. ഈ 25 ന്... അതും കുറെ എഴുതിക്കൂട്ടിയതില്‍ നിലവാരമുള്ളതെന്തെന്ന് ഈശ്വരനറിയാം. കടുത്തവാക്കുകള്‍ ഒന്നും പ്രയോഗിക്കല്ലേ....

ചീര I Cheera said...

നന്നായിരിയ്ക്കുന്നു..
എല്ലാം ഒന്നു വായിയ്ക്കട്ടെ.

ഹരിത് said...

നന്ദി പീ ആര്‍. വായ്ച്ചിട്ട് അഭിപ്രായം പറയണേ. ഇഷ്ടമായാലും ഇല്ലെങ്കിലും.

ഗീത said...

ഹരിത്, കഥയുടെ ബാക്കി കൂടി പ്രതീക്ഷിച്ചോട്ടേ ?

പിന്നെ, മണ്ണാറശാലയില്‍ ചെന്നാല്‍ ജീവനുള്ള സര്‍പ്പങ്ങളെ കാണാന്‍ കഴിയുമോ ?

Rare Rose said...

ഇങ്ങനത്തെ ഒരു കഥ ബൂലോഗത്തു വന്നിട്ട് ആദ്യമായിട്ടാണു ഞാന്‍ വായിക്കുന്നത്..വ്യത്യസ്തമായ ഒരു സമീപനം..വളരെ ഇഷ്ടപ്പെട്ടു..ഇനിയും എഴുതൂ ..ആശംസകള്‍..:-)

Rajeeve Chelanat said...

ഇന്നാണ്, ഈ ബ്ലോഗ്ഗില്‍ വരുന്നത്.
വ്യത്യസ്തമായ ഒരു അവതരണ രീതി ഹരിത്.
നന്നായിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

ഹരിത് said...

സന്തോഷം ഗുപ്തന്‍. എന്‍റെ അഭിപ്രായം ഞാന്‍ അവിടെ പറഞ്ഞു. ഗീതാ, ഇനി ഈ കഥയില്‍ ബാക്കി ഒന്നും ഇല്ലെന്നു തോന്നുന്നു. മണ്ണാര്‍ ശാലയില്‍ ഞാന്‍ പോയിട്ടില്ല. ജീവനുള്ള പാമ്പു മ്യൂസിയം ആവാനുള്ള സാധ്യയില്ല മണ്ണാര്‍ശാല അമ്പലം.

റോസിനും രാജീവിനും വളരെ നന്ദി. ആദ്യമായി വന്നതിനു രണ്ടുപേര്‍ക്കും സ്വാഗതം.ഇനിയും വരുമല്ലോ. നന്ദി.