Thursday, June 26, 2008

ടെ കണേശാ ഡേയ്

“ടെ കണേശാ ഡേയ്”

അടക്കിയ സ്വരത്തില്‍ താത്തയുടെ സ്ഥിരം സ്റ്റൈല്‍ പിന്‍വിളി. കാലില്‍ ഗാംഗ്രീനടിച്ചു കിടപ്പായിപ്പോയി ഹരിഹരസുബ്ബ്രഹ്മണ്യയ്യര്‍ എന്ന സട കൊഴിഞ്ഞ സിംഹം. ഇല്ലെങ്കില്‍ ഈ എണ്‍പത്തി അഞ്ചാം വയസ്സിലും ഒരു ഒറ്റമുണ്ടും ഖദര്‍ ഷര്‍ട്ടുമിട്ടു വെളുത്ത കുറ്റിത്താടിയും ചൊറിഞ്ഞു, ആരും കാണാത്ത തക്കം നോക്കി വീട്ടില്‍ നിന്നും ഒറ്റ മുങ്ങു മുങ്ങുമായിരുന്നു. വടിയും പാതിതുറന്ന വായയും റ്റ്രേഡുമാര്‍ക്ക്. വച്ചു വിടുന്നതു പഴയ ന്യൂസ് റീലില്‍ ഗാന്ധിജി ഉപ്പു സത്യാഗ്രത്തിനു പോകുന്ന സ്പീഡില്‍.ചെന്നു നില്‍ക്കുന്നതോ ചന്ദ്രന്‍പിള്ളയുടെ ചായക്കടയില്‍. അല്ലെങ്കില്‍ ശാന്താ ബേക്കറിയില്‍.

“കണേശാ ഡേയ്, രെണ്ട് ജിലേബി, കൊഞ്ചം ഓമപ്പൊടി, അന്ത കൊച്ചു കവര്‍ കാരാബൂന്ദി. പോതുംടാ. വാങ്കീട്ടു വാടാ.”
ആജ്ഞാപിയ്ക്കുന്ന മട്ടില്‍ സിംഹം, പാവം യാചിയ്ക്കുന്നു.

“താത്താ, അവ്വയാര്‍ കേള്‍ക്കണ്ട”

തെരുവിലെ കുട്ടികള്‍ സുന്ദരാംബാള്‍ എന്ന എന്‍റെ പാട്ടിയ്ക്കിട്ടിട്ടുള്ള ഓമനപ്പേരാണു അവ്വയാര്‍. വെയ്പ്പു പല്ലാണെങ്കിലും നല്ല ചേലുള്ള ചിരിയാണു വെളുത്തു മെലിഞ്ഞ എന്‍റെ സുന്ദരി അവ്വയാര്‍ക്ക്. കാപ്പിപ്പൊടി കളറിലുള്ള നാര്‍മടിപ്പുടവയും ചുറ്റി മയിലിന്‍റെ നീലനിറമുള്ള ബ്ലൌസുമിട്ട്,കൈ നിറയെ സ്വര്‍ണ്ണ വളകളും, കഴുത്തില്‍ അടുക്കു മാലകളും ധരിച്ചു അണിഞ്ഞൊരുങ്ങി മതിലിനരികിലെ വാട്ടര്‍ റ്റാങ്കിന്‍റെ മുകളില്‍ കയറി അങ്ങനെ നില്‍ക്കുന്നു പാട്ടി. അപ്പുറത്തെ വീട്ടിലെ ഓമനമാമിയുടെ കൂടെ സംസാരിക്കാനാണു ഈ പ്രയത്നം.

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ ചെയ്യുന്നതു അത്ത്ര സരിയാണോ? ഡയബറ്റിക്സുള്ള ആള്‍ അഹാരം ഇങ്ങനെ കഴിയ്ക്കാമ്മോ?”

ഓമന മാമി പാകിസ്താനിലെ ഇന്ത്യന്‍ എമ്പസിയിലെ നയതന്ത്രജ്ഞയെപ്പോലെ വിദഗ്ദ്ധമായി ഒഴിഞ്ഞു.

“അതു പിന്നെ സുന്ദരാമ്മ പറയണതു തന്നെ ശരി. എന്തരായാലും അപ്പൂപ്പനു ഇത്തറയും പ്രായമായെല്ല്. അതുകൊണ്ട് പോട്ടെന്നു വയ്ക്കീ. ഇഷ്ടമുള്ളത് കഴിയ്ക്കിറ്റ്”

അതു ശരി. കട്ടിലില്‍ കിടന്നു ഒന്നിനും രണ്ടിനും പോകും എന്നു പറഞ്ഞു പാട്ടി താത്തായ്ക്കു ആഹാരവും വെള്ളവും റേഷനാക്കിയ ന്യൂസ് ഓമനമാമിയ്ക്കു കിട്ടിയിരിയ്ക്കുന്നു. ഇതു എന്‍റെ അമ്മയുടെ പണിതന്നെ. സംശയം വേണ്ട.വീട്ടില്‍ ഇങ്ങനെ സര്‍വാഭരണ വിഭൂഷിതയായി അവ്വയാര്‍ വിലസുന്നതു അമ്മയ്ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. പത്തു മുപ്പതു കൊല്ലമായി ആ ചൊരുക്കു സഹിയ്ക്കുന്നു. അമ്മ ഇടയ്ക്കിടെ ഇങ്ങനെയുള്ള വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ അപ്പുറത്തും ഇപ്പുറത്തും ലീക്കു ചെയ്തു പാട്ടിയെ പാരവയ്ച്ചു സമാധാനിയ്ക്കാറുണ്ട്.

“ഓമ്മന്നേ, നിന്നക്കു ഇദൊക്കെ പറയാം. കട്ടില്‍ വൃത്തികേടാക്കുമ്പോള്‍ നാന്‍ തന്നെ വേണ്ടേ ക്ലിനാക്കാന്‍? നീ വരികയ്യില്ലല്ലോ?”
“അതില്ല”
ഓമനമാമി തന്ത്രപരമായി പിന്മാറി.

ഞാന് ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. ഭാര്യ പുറകില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അകത്തു നിന്നും വീണ്ടും പതിഞ്ഞ സ്വരം.

“ ടെ കണേശാ ഡേയ്”
ദയനീയമായ ഓര്‍മ്മപ്പെടുത്തല്‍.

പാട്ടി ഓമനമാമിയുമായുള്ള ചര്‍ച്ചയ്ക്കു ഒരു കമേഴ്സിയല്‍ ബ്രേക്കു കൊടുത്തിട്ടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

“ ഗണേശാ എങ്കേപ്പോറേഡാ? ആസ്പത്താല്‍ കൂട്ടീട്ടു പോറേയാ? തിറുമ്പി വറുമ്പോത് നാലു മൊഴം പിച്ചിപ്പൂ കിച്ചിപ്പൂ മാലൈയെതാവത് വാങ്കീട്ടു വാ.”
വണ്ടി ഗിയറിട്ടു മുന്നോട്ടാഞ്ഞപ്പോള്‍ പിറകിലുരുന്നു അവള്‍ പിറുപിറുത്തു.

“കെളവിയ്ക്കു പിച്ചിപ്പൂവും മുല്ലപ്പൂവും! നമ്മള്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോണ കാര്യം ഓമനമാമീടെ മുമ്പി വെളമ്പണം.അത്രേയുള്ളൂ”

ഡോ. ബിന്ദുവിന്‍റെ ക്ലിനിക്കില്‍ ഭാര്യയുടെ എക്സാമിനേഷന്‍ കഴിയാന്‍ കാത്തിരിയ്ക്കുംപ്പോള്‍ തോളില്‍ ശക്തമായ ഒരു അടി കിട്ടി. ഞെട്ടി. ജോര്‍ജ് ജോസഫ്.
“പട്ടാ എന്തെടാ ഇവിടെ?”
“ ജോര്‍ജേ?”
“ ഭാര്യ രണ്ടാമതും പെറ്റു. എന്നാ പറയാനാ. രണ്ടും പെണ്ണാ”
ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ മുന്നില്‍ വച്ചു എന്തു കള്ളം പറയാനാ? മൂന്നു കൊല്ലമായി. മക്കള്‍ ആയിട്ടില്ല. ഭാര്യ ഡോക്ടറെ കാണാന്‍ അകത്തു പോയിരിക്കുന്നെന്നു പറഞ്ഞു.

“പട്ടാ , ഡേ സത്യം പറയെടാ..കൊഴപ്പം നിനക്കല്ലേടാ?അല്ലെങ്കിലും പട്ടന്മാരു ഫിങ് ഫിങിനു പണ്ടേ മോശമാ...അതല്ലേ പട്ടരു തൊട്ട പെണ്ണും......”
കൂടുതല്‍ പറയാന്‍ സമ്മതിച്ചില്ല.പണ്ടേ ഇവനൊരു ലൂസ് കാനന്‍ ആണു. എട്ടാം ക്ലാസ്സില്‍ വച്ചു ഒരു പാട്ടുണ്ടാക്കി.

“ അട്ടക്കുളങ്ങര എട്ടില്‍ പഠിക്കണ
പട്ടന്‍റെ കൊട്ടയിലട്ട കേറീ”

അതെന്‍റെ നെറ്റിയില്‍ ഒട്ടുകയും ചെയ്തു.

ഭാര്യ ഡോക്ടറുടെ മുറിയില്‍ നിന്നും തലകുനിച്ചു നടന്നു വരുന്നു.

“ഹൌ ഇസ് യുവര്‍ ഗ്രാന്‍ഡ് ഫാദര്‍?” ശാന്താ ബേക്കറിക്കാരന്‍റെ കുശലാന്വേഷണം. താത്തയുടെ കട്ട്ലെറ്റ് റെസിപ്പി ഹിറ്റായത്രേ. ആഫ്റ്റര്‍ ആള്‍, മുപ്പതു കൊല്ലം കല്‍ക്കട്ടായില്‍ കേറ്ററിങ് കമ്പനി നന്നായി നടത്തിയ ആളല്ലേ താത്ത. അവ്വയാറിനു അതും പുച്ഛം.

“എന്നാ കമ്പനി? ചമയ്ക്കല്‍ താനേ തൊഴില്‍”

തിരിച്ചെത്തിയപ്പോള്‍ ഓമനാ സുന്ദര സംവാദം മതിലിനക്കരെ ഇക്കരെ നിന്നും മാറി വരാന്തയില്‍ ആയിരിയ്ക്കുന്നു.കാക്കത്തോള്ളായിരാമത്തെ പ്രാവശ്യം പാട്ടി ഓമന മാമിയോടു ചോദിച്ചു,

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ പതിനെട്ടു കൊല്ലം അവിടെ അവളുടെ കൂടെ താമസിച്ചിട്ടു ഇപ്പോള്‍ എന്‍റെ കൂടെ ഇരിയ്ക്കാന്‍ നാണമില്ലേ?”
“അതു ശരിയാ സുന്ദരാമ്മേ”
“ആ ചാരു മജുംദാരുടെ കൂടെ ഇയ്യാള്‍ക്കും ശെത്തു പോയ്ക്കൂടായിരുന്നോ ഓമന്നേ?”
“ചാരു മജുംദാറല്ല സുന്ദരാമ്മേ, ചാരുലതാ മജുംദാര്‍”
ഓമന മാമിയുടെ ജനറല്‍ നോളഡജ്.
പാട്ടി, ചത്തുപോയ ചാരുലതയുടെ വിഷയം വീണ്ടും വീണ്ടും എടുത്തിടുമ്പോള്‍ താത്ത എന്ന സിംഹം ചുള്ളിക്കാടിന്‍റെ കവിത വായിച്ചു വിഷാദരോഗിയായിപ്പോയ ബു. ജീ യേപ്പോലെ മൌനം കുടിച്ചു, വെളുത്ത താടിചൊറിഞ്ഞു, വായ പകുതി തുറന്നു, ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ അസ്തിത്വ ദുഖവും പേറി ശൂന്യതയെ നോക്കിയിരിയ്ക്കും.

ക്ലിനിക്കില്‍ നിന്നും തിരിച്ചു വന്നു, ആരും കാണാതെ ജിലേബി കൊടുത്തു കഴിഞ്ഞപ്പോള്‍,താത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു,

“ടെ കണേശാ ഡേയ്, എതുക്കെടാ നീ ഇത്തിന പെരിയ തപ്പു പണ്ണറതു?”
താത്തയുടെ സ്വരത്തിനു സഹതാപത്തിന്‍റെ മണം.
പിന്നെ പാതാളക്കിണറിന്‍റെ അനന്തമായ ആഴത്തില്‍ നിന്നും ഞാന്‍ തന്നെ എന്നെ വിളിച്ചു,
“ടെ കണേശാ ഡേയ്”

7 comments:

ഹരിത് said...

പിന്നെ പാതാളക്കിണറിന്‍റെ അനന്തമായ ആഴത്തില്‍ നിന്നും ഞാന്‍ തന്നെ എന്നെ വിളിച്ചു,
“ടെ കണേശാ ഡേയ്”

പാമരന്‍ said...

"ടെ കണേശാ ഡേയ്"

മോശമായില്ല കണേശാ :)

Santhosh said...

:)

കുഞ്ഞന്‍ said...

ഹരിത് മാഷെ,

ഈ പാതാളക്കിണറിന്റെ ആഴം അളക്കാന്‍ എന്നെക്കൊണ്ടു സാധിക്കുന്നില്ല..!

ഓരോ വാചകങ്ങളും മനസ്സില്‍ ആ ചിത്രം ഉണ്ടാക്കുന്നു. നല്ല ഫീല്‍..!


പിന്നെ കഥ പെട്ടെന്ന് തീര്‍ന്നു പോയല്ലൊ എന്നൊരു ദോഷം..!

ശ്രീ said...

മാഷേ... ഓരോ കഥാപാത്രങ്ങളെയും നേരില്‍ കണ്ട പോലെ...

പാവം താത്താ...“എതുക്കെടാ ഇത്തിന പെരിയ തപ്പു പണ്ണറതു?”

:)

Unknown said...

“ടെ കണേശാ ഡേയ്”
കൊള്ളാം ഹരിതെ ഒരോ രചനയും ആഴത്തില്‍ ചിന്തകളെ പിടിച്ചുലക്കുന്നു.

ഹരിത് said...

പാമു,സാന്തോഷ്,കുഞ്ഞന്‍, ശ്രീ, അനൂപ്: കണേശനേയും വീട്ടുകാരേയും ഇഷ്ടപ്പെട്ടതില്‍ സന്തോഷം.