Monday, July 21, 2008

ചൈവന

“ജമ്മീ..”
എണ്‍പത്തേഴു സെന്‍റിന്‍റെ ജന്മി സദാനന്ദന്‍ പിള്ള ഒരു നാളീകേരത്തിന്‍റെ പുറത്തു കുന്തിച്ചിരുന്നു്, ശ്രദ്ധാപൂര്‍വം
ഒരു കാക്കത്തൂവല്‍ ഉരിച്ചു നന്നാക്കി അതിന്‍റെ സൌന്ദര്യം നോക്കി തൃപ്തനായി.എന്നിട്ടു, പറമ്പിലെ തെങ്ങുകളെ വീണ്ടും ഒന്നുകൂടെ എണ്ണാന്‍ തുടങ്ങി. നാപ്പത്തെട്ട്, നാപ്പത്തൊമ്പത്......എല്ലാം കൂടെ 53 മൂട് തെങ്ങുണ്ട്.

“ജ്ജമ്മീ”
ചിന്ന വീണ്ടും വിളിച്ചു.

കേള്‍ക്കാത്തഭാവത്തില്‍ സദാനന്ദന്‍ മൊതലാളി, കാക്കത്തൂവല്‍ വലതു
ചെവിയ്ക്കുള്ളിലേയ്ക്കിട്ടു പതിയെ കറക്കാന്‍ തുടങ്ങി. എന്താ ഒരു സുഖം !
ചിന്ന, മുതലാളിയെ സൂക്ഷിച്ചു നോക്കി. ചൂണ്ടാണി വിരലിനും തള്ളവിരലിനുമിടയില്‍ കാക്കത്തൂവലിന്‍റെ തണ്ട് കടയുമ്പോള്‍ മൊതലാളിയുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റങ്ങള്‍ ചിന്നയെ കൊതിപ്പിച്ചു. ലക്ഷണമൊത്ത ഒരു കാക്കത്തൂവല്‍ കൊണ്ട് സ്പര്‍ശമേല്‍ക്കാന്‍ ചിന്നയുടെ കാതുകള്‍ തരിച്ചു.

‘ജമ്മീ, ഒരു നാലു നാളീഗേരം ചിന്നയ്ക്കു തരുമോ?’

മൊതലാളി, തെങ്ങിന്‍റെ മുകളിലേയ്ക്കു മെയ് വഴക്കത്തോടേ അനായാസമായി കയറുന്ന കിട്ടന്‍റെ കുശലതതയെ അസൂയയോടെ നോക്കിയിരുന്നു.

‘ജ്ജമ്മീ, ഒരു നാലു നാളീഗേരം” ചിന്ന വിടുന്ന മട്ടില്ല.

സദാനന്ദന്‍ മൊതലാളി കാക്കത്തൂവല്‍ ഇടതു ചെവിക്കുള്ളിലേയ്ക്കു കടത്തി.

‘ജമ്മി അതു കേട്ടുഗാണിഗില്ലായിരിയ്ക്കും’

ചിന്നയുടെ കെട്ടിയവന്‍ പാച്ചനു സദാനന്ദന്‍ മുതലാളിയുടെ അച്ഛന്‍റെ കാലത്തു പത്തുസെന്‍റ് കുടികിടപ്പായി കൊടുത്തതാണു. പാച്ചന്‍ തൂങ്ങിച്ചത്തതിനു ശേഷം ചിന്നയുടെ മക്കള്‍, കിട്ടനും രണ്ട് ഇളയ്ത്തുങ്ങളും,
കൂലിപ്പണിയ്ക്കു പോയിത്തുടങ്ങി.

‘ജമ്മീ, ഒരമ്പതു രൂപാ താ ചിന്നയ്ക്കു’

സദാനന്ദന്‍ മൊതലാളി അടത്തിട്ട തേങ്ങാ എണ്ണാന്‍ തുടങ്ങി.

‘ജ്ജമ്മീ, രൂപാ തരുന്നോ ഇല്ലയോ?’

മൊതലാളിയ്ക്കു കേട്ട ഭാവമില്ല.

‘ജമ്മി, അതും കേട്ടുഗാണുഗില്ലായിരിയ്ക്കും’

മൊതലാളി ഒരു കരിക്കു ചെത്തി കുടിയ്ക്കാന്‍ തുടങ്ങി.

‘ജമ്മീ, കുടീലൊണ്ടായതാ, അഞ്ചാറ് അയണിച്ചക്കപ്പഴം, ജമ്മി കൊണ്ട്വൊക്കോ’

സദാനന്ദന്‍ മൊതലാളി തിരിഞ്ഞ് ചിന്നയെ നോക്കി.

‘ അപ്പൊ ജമ്മി അതു കേട്ടുഗാണുമായിരിയ്ക്കും’

ചിന്നയുടെ മുള്ളുവച്ച വര്‍ത്താനം കേട്ടപ്പോള്‍ മൊതലാളിയ്ക്കു ശുണ്ഠി വന്നു.
‘ ചുമ്മാതാണോടീ നിന്‍റെ കെട്ട്യോന്‍, ആ എമ്പോക്കി തൂങ്ങിച്ചത്തത്’

ചിന്നയുടെ മുഖത്തു നോക്കാതെ, പതിവുപോലെ അഞ്ചു തേങ്ങാ, മൊതലാളി അവളുടെ കുടിലിന്‍റെ മിറ്റത്തേയ്ക്കു എറിഞ്ഞു കൊടുത്തു.

‘നെന്‍റെ തള്ളയ്ക്കു വായകരിയിടാന്‍ ഇതൊണ്ട്വോയി കൊട്, ശാപം കിട്ടണ്ടാല്ലോ’
ചിന്നയ്ക്കായി മൊതലാളി ഒരമ്പതു രൂപാ കിട്ടന്‍റെ കയ്യില്‍ കൊടുത്തു.
തേങ്ങാവെട്ടിയ്ക്കാന്‍ വരുമ്പോഴെല്ലാം ചിന്നയും മൊതലാളിയും പതിവായി നടത്തിവരാറുള്ള ഈ കിളിത്തട്ടു കളി കണ്ടും കേട്ടും കിട്ടനു പുതുമയില്ലാതായി. ചിന്നയ്ക്കു മൊതലാളിയെ ശുണ്ഠി പിടിപ്പിയ്ക്കുന്നതു ഒരു രസമാണു്. സദാനന്ദന്‍ മൊതലാളിയ്ക്കു ചിന്നയെ ചോറിയുന്നതു ഒരു ശീലവും.

അമ്പത്തഞ്ചു വയസ്സില്‍ റിട്ടയറായതിനു ശേഷം തികച്ചും നാടന്‍ ജീവിതമാണു മൊതലാളി തെരഞ്ഞെടുത്തത്. ‘റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി സദാനന്ദന്‍ പിള്ള’ എന്നു ഇവിടെ ആരും പറയാറില്ല. കൊപ്ര കച്ചവടം
നടത്തി പൊളിഞ്ഞു പോയെങ്കിലും, കൊപ്രാ മൊതലാളി എന്ന സ്ഥാനം മറക്കാന്‍ നാട്ടുകാര്‍ തയാറായില്ല. ചിന്നയൊഴിച്ചു എല്ലാവരും സദാനന്ദനെ മൊതലാളീ എന്നു വിളിച്ചു. ചിന്നയ്ക്കു അയാള്‍ എന്നും എപ്പോഴും
ജന്മി മാത്രം.

ആശ്രമം പോലെ ഒരു വീടു്. ചുറ്റുമതിലിനോടു ചേര്‍ന്നു വര്‍ണ്ണക്കിളികള്‍ നിറഞ്ഞ, നീളത്തിലൊരു കിളിക്കൂട്. ചെറിയ ഒരു കുളം, അതില്‍ ആമ്പലുകളും, ജല സസ്യങ്ങളും. മത്സ്യങ്ങള്‍, കൊച്ചു ആമകള്‍. വെള്ളം നിറയ്ക്കാന്‍ കിണറ്റില്‍ പമ്പു വയ്ച്ചിട്ടുണ്ട്. പറമ്പില്‍ പലതരം ചെടികള്‍. എല്ലാം ഫലം നല്‍കുന്നവ. കാര്‍ഷിക കോളേജില്‍ പോകുമ്പോഴെല്ലാം മൊതലാളി നാട്ടിലെങ്ങും കാണാത്ത മറുനാടന്‍ ചെടികള്‍ വാങ്ങിക്കൊണ്ട് വരും. നമ്മുടെ കാലാവസ്ഥയ്ക്കു ചേരില്ല എന്നൊന്നും പറഞ്ഞാല്‍ മൊതലാളി കേട്ട ഭാവം കാട്ടില്ല.

ചിന്ന കൊണ്ട്പൊയ്ക്കുള്ളാന്‍ പറഞ്ഞ അയണിച്ചക്കപ്പഴം മൊതലാളി എടുത്തില്ല. പകരം പറമ്പു മുഴുവനും അരിച്ചു പെറുക്കി, അണ്ണാന്‍
കൊത്തിയിട്ട പഴത്തിലെ വിത്തുകള്‍ തെരഞ്ഞുപിടിച്ചു ഒരു സഞ്ചിയിലാക്കി കൊണ്ട് വന്നിട്ടുണ്ട്. ഇനി കുറേ ദിവസത്തേയ്ക്കു ഇതാവും കൃഷി. പീച്ച്, ആപ്പിള്‍, നാസ്പാതി, സാത്ത്ക്കുടി എന്നിവയൊക്കെ സദാനന്ദന്‍ മൊതലാളി മറക്കും. ഇനി അവ മാസങ്ങളോളം അയാളുടെ കരസ്പര്‍ശത്തിനായി കൊതിയ്ക്കും.

സദാനന്ദന്‍റെ പറമ്പില്‍ മുളകൊണ്ടുള്ള നാലു ബെഞ്ചുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ആരെങ്കിലും ഒക്കെ ഇടയ്ക്കു വരുമ്പോള്‍ രാത്രി മുഴുവന്‍ ചര്‍ച്ചകളും പൊട്ടിച്ചിരികളുമായി അവര്‍ ബെഞ്ചുകളില്‍ നിറഞ്ഞിരിയ്ക്കും. അന്നു അയാള്‍ തന്‍റെ പഴയ ഗ്രാമഫോണും റിക്കാര്‍ഡുകളും പൊടിതട്ടി പുറത്തെടുക്കും. ബീറ്റിത്സ്, എം. എല്‍. വസന്തകുമാരി, ഹേമന്ത്കുമാര്‍, ബഡാഗുലാമലിഖാന്‍, സൈഗാള്‍,എല്‍വിസ്. അതിശയിപ്പിക്കുന്ന ഒരിജിനല്‍ റിക്കാര്‍ഡ്സ് കളക്ക്ഷനാണു സദാനന്ദന്‍ മൊതലാളിയ്ക്കുള്ളത്. വീടു നിറയെ പുസ്തകങ്ങളാണു്. ഒരു അടുക്കും ചിട്ടയുമില്ലാതെ പൊടിയടിച്ചു ആയിരക്കണക്കിനു പുസ്തകങ്ങള്‍. കാലത്തിനനുസരിച്ചു സദാനന്ദന്‍ മുതലാളിയുടെ മാറി മാറിയുള്ള താത്പര്യങ്ങള്‍ ആ പുസ്തകങ്ങളിലൂടെ അറിയാം. കമ്യൂണിസ്റ്റു പുസ്തകങ്ങള്‍ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന മറവില്‍ നക്സലൈറ്റ് അനുഭാവിയായിരുന്നപ്പോഴുള്ളതാണു്. പിന്നെ ആറെസ്പിയാണു യഥാര്‍ത്ഥ കമ്മൂണിസ്റ്റ് പ്രസ്ഥാനമെന്നും ശ്രീകണ്ഠന്‍ നായരാണു ഒരേ ഒരു കമ്മൂണിസ്റ്റെന്നും പറഞ്ഞു നടന്ന കാലം.

“ ആ വിക്കന്‍ നമ്പൂരിയാണു കമ്മ്യൂണിസത്തിന്‍റെ ശാപം. തൊലിപ്പുറത്തെ വിപ്ലവം അല്പമൊന്നു ചുരണ്ടിയാല്‍ മാടമ്പിത്തരവും ഫ്യൂഡലിസവും പുറത്തുവരും! ഒരാല്‍മരം പോലെ, ഏക്കേജിയുടെ വളര്‍ച്ച പോലും അയാള്‍
മുരടിപ്പിച്ചു.”

അറെസ്പിയുടെ രാഷ്റ്റ്രീയ സാഗത്യത്തെക്കുറിച്ചു റിസര്‍ച്ചു നടത്തുന്ന ദീപാ ഗാങ്ഗുലീ എന്ന ജേ.എന്‍.യൂ വിദ്യാര്‍ത്ഥിനി, കേട്ടറിഞ്ഞു ഈ പുസ്തകപ്പുരയിലും എത്തി. പാര്‍ട്ടിയാപ്പീസില്‍ പോലും കിട്ടാത്തരേഖകള്‍
മൊതലാളിയുടെ പക്കല്‍ നിന്നും കിട്ടിയത്രേ!

സഖാവ് ശിബ്ദാസ്ഘോഷിന്‍റെ പുസ്തകങ്ങളും എസ്സ് യൂ സി ഐയ്യുമായി പിന്നത്തെ ഹരം. അവിടുന്നു പടിയിറങ്ങിയപ്പോള്‍ സദാനന്ദന്‍പിള്ള ആതമരോഷത്തോടെ പറഞ്ഞു,

“ കമ്മൂണിസ്റ്റ് പ്രസ്ഥാനമാത്രേ!! ഫൂ... ആ കൃഷ്ണാ ചക്രവര്‍ത്തിയുടെ മോക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതാണോടാ വിപ്ലവം”

പിന്നെ സ്വാമി അരബിന്ദോ, പ്രകൃതി ചികിത്സ, ആയുര്‍വേദം, സുദര്‍ശനക്രീയ, ആര്‍ക്കിയോളജി, ഇങ്ങനെ ഓരൊന്നോരോന്നായി മാറി മാറി സദാനന്ദന്‍ പിള്ളയെ സ്വാധീനിച്ചു. ഓരോന്നും മടുത്തു കഴിയുമ്പോള്‍
കാര്യകാരണയുക്തമായി അതിനെ തള്ളിപ്പറയും മുതലാളി. ഈയിടെയായി വേദങ്ങള്‍, വേദാന്തം, ഹിറ്റ്ലര്‍, ശങ്കരാചാര്യര്‍, ക്രിസ്റ്റ്ഫര്‍ കോഡ്വല്‍, ഭഗവത് ഗീത എന്നിവയിലാണു താല്പര്യം.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ സദാനന്ദന്‍റെ കൂടെയാണു് താമസം. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു സമാഗമം. റിട്ടയര്‍ ചൈതതിനു ശേഷമുള്ള വിശേഷങ്ങള്‍ പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു, ഇപ്പോള്‍
ഒറ്റയ്ക്കു ഗ്രാമത്തിലാണെന്നും. ഒന്നു ചെന്നു കാണണമെന്നു എനിയ്ക്കു പെട്ടെന്നു തോന്നി. ഇനി ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ?

ചിന്നയുടെ മകന്‍ കിട്ടനാണു സഹവാസി. അവന്‍റെ അനിയന്‍ ജോലിയ്ക്കു നില്‍ക്കുന്ന ചായക്കടയില്‍നിന്നും സദാനന്ദനു പാഴ്സലായി ആഹാരമെത്തിയ്ക്കാന്‍ ഏര്‍പ്പാടുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണം കോളേജു വിട്ടതിനു ശേഷം വീണ്ടും ഞാന്‍ കഴിയ്ക്കുന്നതു ഇപ്പോഴാണു്. വാട്ടിയ വാഴയിലയില്‍, വിയര്‍ത്ത പൊതിച്ചോറിനു വല്ലാത്ത ഹരമുള്ള മണവും സ്വാദും. കുവൈറ്റിലെ ജോലി മതിയാക്കി വരുന്നതിനു മുന്‍പ് ഞാന്‍ സദാനന്ദനെ വിളിച്ചു.
“നെനക്കു എന്തെങ്കിലും കൊണ്ട് വരണോ ഇവിടെ നിന്നും?

“തേടുന്നതാരേ ശൂന്യതയില്‍ ..
ഈറന്‍ മിഴികളേ,
തേടുന്നതാരേ..തേടുന്നതാരേ”,
‘ഈ പാട്ടുണ്ട്ങ്കില്‍ കോപ്പി ചെയ്തു സീ ഡീ കൊണ്ടു വാ’.
എസ്സ്. ജാനകിയുടെ പാട്ടുകള്‍ എനിയ്ക്കിഷ്ടമാണെന്നു അവനറിയാം.

സദാനന്ദന്‍റെ പൂജാമുറിയില്‍ മരിച്ചുപോയ അമ്മയുടേയും അച്ഛന്‍റേയും പിന്നെ ശ്രീകൃഷ്ണന്‍റേയും പടങ്ങള്‍. തെന്താ ഇങ്ങനെ? കൃഷ്ണന്‍റെ പല ഭാവത്തിലുള്ള പടങ്ങള്‍.
“മറ്റുദൈവങ്ങളോട് പിണക്കമാണോ?”
“വൃത്തിയും വെടിപ്പുമുള്ള വേറേ ഒറ്റയെണ്ണവും ഇല്ല വീട്ടില്‍ കയറ്റാന്‍ കൊള്ളാവുന്നതായി. എലിയുടേയും പുലിയുടേയും, പാമ്പിന്‍റേയും പരുന്തിന്‍റേയും പുറത്തല്ലേ ഓരോന്നിന്‍റേയും വാസം!”
ഭഗവത് ഗീതയെക്കുറിച്ചായി പിന്നെ പ്രവചനം.

‘കൃഷ്ണയുടെ മക്കള്‍?’

മടിച്ചു മടിച്ചാണു ഞാന്‍ അവളെക്കുറിച്ചു ചോദിച്ചു പോയതു. സെക്രട്ടേറിയേറ്റ് പിടിച്ചു കുലുക്കിയ ഒരവിശുദ്ധ പ്രേമം. രണ്ടു പേരും വിവാഹിതര്‍. കൃഷ്ണയ്ക്കു നാലു മക്കള്‍. കൃഷ്ണയുടെ അടുത്ത
കൂട്ടുകാരിയാണു സദാനന്ദന്‍റെ ഭാര്യ. സദാനദന്‍റെ ജാതി മാറിയുള്ള രജിസ്റ്റര്‍ മാര്യേജിനു സാക്ഷികള്‍ ഞാനും കൃഷ്ണയും. സദാനന്ദനു രണ്ട് കുട്ടികള്‍ ആയതിനു ശേഷമാണു കൃഷ്ണ അവനൊരഭിനിവേശമായത്. സെക്രട്ടേറിയേറ്റ്
ക്യാന്‍റീനിനു മുന്നിലുള്ള മരത്തിന്‍റെ ചുവട്ടില്‍ എന്നും ഉച്ചയ്ക്കു ലഞ്ച് കഴിഞ്ഞു ദീര്‍ഘനേരം സംസാരിച്ചു നില്‍ക്കാറുള്ള ഡെപ്പ്യൂട്ടി സെക്രട്ടറി സദാനന്ദന്‍ പിള്ളയുടേയും സെക്ഷന്‍ അപ്പീസര്‍ കൃഷ്ണ വേണിയുടെയും
കഥകള്‍ കോളറ പോലെ ഭരണ സിരാകേന്ദ്രം മുഴുവനും പടര്‍ന്നു.

“ എന്താ സദാനന്ദാ ഈ കേള്‍ക്കുന്നതു? ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ?”
എന്നു സ്വകാര്യമായി ചോദിച്ച മുഖ്യമന്ത്രിയോടു സദാനന്ദന്‍ ഇടഞ്ഞു,

“ സഖാവേ, എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതു”

അന്നു മുതല്‍ ക്യാന്‍റീനു മുന്നിലുള്ള സംസാരം ഒരു വാശിയ്ക്കു സെക്രട്ടേറിയേറ്റ് വളപ്പിനു പുറത്തു വേലുത്തമ്പിയുടെ പ്രതിമയ്ക്കു മുന്നിലേയ്ക്കു മാറ്റി. പിന്നെ പിന്നെ എല്ലാവര്‍ക്കും ഈ മുതു പ്രേമം ഒരു
വിഷയമല്ലാതായി മാറി.

‘നാലുകൊല്ലം നരകയാതന അനുഭവിച്ചാണു കൃഷ്ണ മരിച്ചതു. ക്യാന്‍സര്‍.എനിയക്കത് ഓര്‍ക്കാന്‍ കൂടി വയ്യ’

സദാനന്ദന്‍ അസ്വസ്ഥനായി. ആ വൃദ്ധകാമുകന്‍റെ കണ്ണുകള്‍ നനഞ്ഞതു പോലെ. കൃഷ്ണയുടെ ഭര്‍ത്താവു ആത്മഹത്യ ചെയ്തതിനു ശേഷം സദാനന്ദന്‍ അവളുടെ വീട്ടിലായി പൊറുതി. അവളുടെ നാലു മക്കളുടെ
പഠിത്തത്തിനും കല്യാണങ്ങള്‍ക്കും പിന്നെ കൃഷ്ണയുടെ ആശുപത്രിച്ചെലവിനുമായി നഗരത്തിലെ വീടും നാട്ടിലെ
പറമ്പും എല്ലാം വില്‍ക്കേണ്ടി വന്നു അവനു്. കൃഷ്ണയുടെ മരണത്തിനു ശേഷം അവളുടെ അച്ഛന്‍ ചീത്തപറഞ്ഞു സദാനന്ദനെ ആ വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോള്‍ അവളുടെ നാലു മക്കളും കുടുംബവും ഒന്നും മിണ്ടാതെ നോക്കി നിന്നെന്നാണ് ഞാന്‍ കേട്ടത്. എന്തായാലും ആ‍ അദ്ധ്യായം കഴിഞ്ഞു.

“എന്തെങ്കിലും സംഭവിച്ചാല്‍ ശവദാഹത്തിനു നീ ഓടി വരികയൊന്നും വേണ്ടാ. പക്ഷേ പിന്നീടൊരിയ്ക്കല്‍ വരണം. ഇത്രയേ ഞാന്‍
അച്യുതിനോടും പറഞ്ഞുള്ളൂ”

അച്യുത് സദാനന്ദന്‍റെ സ്വന്തം മകനാണു. അവനും കുടുംബവും സിയാറ്റിലില്
നിന്നും ഇത്തവണ അവധിയ്ക്കു വന്നപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നിയതു ആരോ ചെയ്ത പുണ്യഫലം.

വൈകുന്നേരം കടപ്പുറത്തു ഒന്നു നടന്നിട്ടു തിരികെ വരുമ്പോള്‍ സദാനന്ദന്‍ മൊതലാളിയുടെ വീടിനു മുന്നില്‍ ഒരാള്‍ക്കൂട്ടം. അവനു വല്ലതും പറ്റിയോ? വിഭ്രാന്തിയോടെ ഞാന്‍ തിടുക്കത്തില്‍ വീട്ടിലെത്തി. തടിയന്‍ ഒരു
തമിഴന്‍ ഒരുകയ്യിലൊരു വാഴത്തടയും മറ്റേകയ്യില്‍ തെങ്ങിന്‍പൂക്കുലയുമായി സദാനന്ദന്‍റെ കാല്‍ച്ചുവട്ടില്‍. ചെമ്പരത്തിപ്പൂമാലയും, ഒരു വെറ്റില മാലയും കഴുത്തില്‍. ശരീരം മുഴുവനും ഭസ്മം. അരയില്‍ ഒരു പട്ടുടുത്തിട്ടുണ്ട്. ചെണ്ടക്കാരുടെ താളത്തിനൊത്ത് കുലുങ്ങുന്നുമുണ്ട്.

ചിന്നയാണു കഥാസംഗ്രഹം പറഞ്ഞുതന്നത്. അറുമുഖം നാട്ടിലെ പ്രമുഖ മന്ത്രവാദിയാണു. മഷിനോക്കാനറിയാം. ചാത്തന്‍ സേവയും ഉണ്ട്. അറുമുഖത്തെ ചെങ്കോട്ടയില്‍ നിന്നും വന്ന ഒരു മാണിക്യന്‍ വെല്ലുവിളിച്ചു.
പോട്ടിയെങ്കില്‍ പോട്ടിയെന്നു അറുമുഖം. മത്സരം കുറിച്ച നാള്‍മുതല്‍ അറുമുഖത്തിനു കഷ്ടകാലം. ദുഃശ്ശകുനങ്ങള്‍. അറുമുഖം പ്രാര്‍ത്ഥിച്ചു. മഷിയിട്ടുനോക്കി. സംഗതികള്‍ തെളിഞ്ഞുവന്നു. മാണിക്ക്യന്‍ ചതിച്ചിരിയ്ക്കുന്നു. അവന്‍ ‘ചെയ്‌വന’ ചെയ്തു അറുമുഖത്തെ നശിപ്പിക്കാന്‍. ചാത്തന്‍ സേവയുള്ളതുകൊണ്ട് അറുമുഖത്തു മറ്റു മന്ത്രവാദങ്ങള്‍ നിഷിദ്ധം. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ അറുമുഖത്തെ, ചിന്ന ജമ്മിയുടെ അരികിലെത്തിച്ചു.ജമ്മി ഒന്നു കണ്ണടച്ചു. ധ്യാനം കഴിഞ്ഞു അറുമുഖത്തോടു പറഞ്ഞു.
“ ചൈവന ദോഷം. വീടും പറമ്പും വീട്ടിലോട്ടുള്ള വഴിയും ഒക്കെ ഒന്നു നോക്കണം. മുട്ടയിലാണു പ്രയോഗം എന്നു കാണുന്നു”

അച്ചെട്ടായിരുന്നു ജമ്മി പറഞ്ഞതു. അറുമുഖത്തിന്‍റെ വീട്ടിലേയ്ക്കുള്ള ഊടു വഴിയില്‍ മുട്ടത്തോടും ചിരട്ടയും കിട്ടി. തളര്‍ന്നു പോയ അറുമുഖം ചിന്നയേയും കൂട്ടി വീണ്ടും ജമ്മിയുടെ അടുത്തെത്തി.
‘മൊതലാളിസാമീ തന്നെ രക്ഷിക്കണം’.
അറുമുഖം അടിയറവു പറഞ്ഞു. ചിന്ന നിര്‍ബന്ധിച്ചപ്പോള്‍ ജമ്മി ‘മറു ചൈവനയ്ക്കു‘ സമ്മതം മൂളി. മൂന്നു നാരങ്ങ, പച്ചമുളകു പിന്നെ മാണിയ്ക്കന്‍റെ ഒരു മുടി. ഇത്രയും വേണം ജമ്മിയ്ക്കു. എങ്കിലേ ‘മറു ചൈവന’ നടക്കൂ. എല്ലാം ശരിയാക്കാം. എങ്കിലും മാണിയ്ക്കന്‍റെ മുടി. അതെങ്ങിനെ ഒപ്പിയ്ക്കും. അമ്പട്ടന്‍ ചെല്ലപ്പനോടു പറഞ്ഞാലോ? അതിനു മാണിയ്ക്കന്‍ മുടിവെട്ടിയ്ക്കാന്‍ പോയാലല്ലേ സാധിയ്ക്കൂ. ഒടുവില്‍ ചിന്ന തന്നെ വേണ്ടിവന്നു. മാണിയ്ക്കന്‍ താഴേവീട്ടിലെ സരോജിനിയുടെ വീട്ടില്‍ രാത്രി രാത്രി ചൂട്ടും കത്തിച്ചു പോകുന്നതു കണ്ടു പിടിച്ചതും, മാണിയ്ക്കന്‍റെ മുടികിട്ടിയില്ലെങ്കില്‍ ജമ്മിയോടു പറഞ്ഞു സരോജിനിയ്ക്കെതിരേയും ‘ചൈവന’ ചെയ്യുമെന്നു പേടിപ്പിച്ചതും ചിന്ന. ഒടുവില്‍ സരോജിനി വഴങ്ങി. ഒരു പ്ലാസ്റ്റിക്കു കൂടില്‍ മാണിയ്ക്കത്തിന്‍റെ അഞ്ചാറു മുടിയിഴകള്‍ ചിന്നയുടെ കയ്യില്‍.

ജമ്മി, നാരങ്ങയും മുളകും മാണിയ്ക്കന്‍റെ മുടിയും ജപിച്ചു ചൈവന ചെയ്തു കൊടുത്തു. മാണിയ്ക്കന്‍ നടക്കുന്ന വഴിയില്‍ ‘ചൈവന’ കുഴിച്ചിടണം. അവന്‍ അതു മറികടക്കണം. എങ്കിലേ ഫലിയ്ക്കൂ. അവനെക്കൊണ്ടെങ്ങനെ മറികടപ്പിയ്ക്കും? മണ്ടന്‍ അറുമുഖത്തിനു ബുദ്ധിയോതിക്കൊടുത്തത് ചിന്നതന്നെ. രാത്രി പത്തു മണി കഴിഞ്ഞു സരോജിനിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ‘ചൈവന’ കുഴിച്ചിടുക. ചൂട്ടുകറ്റയുമായി രാത്രി രഹസ്യക്കാരിയെക്കാണാന്‍ വരുമ്പോള്‍ മാണിയ്ക്കന്‍ വീഴും, മൂന്നരത്തരം. ചിന്നയുടെ ബുദ്ധി ഫലിച്ചു. മാണിയ്ക്കന്‍ ചൈവന മറികടന്നു. അവസാനം മത്സരത്തില്‍ തോറ്റ് മാണിയ്ക്കന്‍ അറുമുഖത്തിന്‍റെ കാല്‍ക്കല്‍ തളര്‍ന്നു വീണു. അറുമുഖം ചുട്ടകോഴിയെ പറപ്പിച്ചു. നാട്ടുകാരെ വിറപ്പിച്ചു. വരത്തന്‍ മാണിയ്ക്കനു ജീവന്‍ ഭിക്ഷയായി കൊടുത്തു വരുന്ന വരവാണു ജമ്മിയുടെ അടുത്തേയ്ക്കു, പര്‍ണേറ്റു കഴിഞ്ഞു ദാരികന്‍റെ ശിരസ്സുമായി വരുന്ന ദേവിയെപ്പോലെ. നന്ദി സൂചകമായി വാഴത്തടയും പൂക്കുലയും അറുമുഖന്‍ സദാനന്ദന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.

ഞാന്‍ അന്തം വിട്ടിരുന്നു. റിട്ടയേറ്ഡ് സ്പെഷ്യല്‍ സെക്രട്ടറി, എക്സ് നക്സലൈറ്റ് അനുഭാവി സദാനന്ദന്‍ പിള്ള ഇവിടെ ‘ചൈവന’ ചെയ്യുന്ന ദുര്‍മന്ത്രവാദിയോ? വെറുപ്പു കലര്‍ന്ന സങ്കടത്തോടെ ഞാന്‍ ചോദിച്ചു,

“ എന്താ ഇതൊക്കെ സദാനന്ദാ? നീ ഈ ചൈവനയൊക്കെ എന്നു പഠിച്ചു? ഓരോരോ അന്ധവിശ്വാസങ്ങള്!”

സദാനന്ദന്‍ വെറുതേ ചിരിച്ചു,
“പത്തു മുപ്പതു കൊല്ലം സെക്രട്ടറിയേറ്റിലല്ലായിരുന്നോ പണി. അവിടെ പിടിച്ചു നില്‍ക്കാനായി ചൈവനയും മറുചൈവനയുമൊക്കെ വേണ്ടേ?. പിന്നെ എന്‍റെ വഴികളിലെല്ലാം ചൈവന ചെയ്തു വച്ചിരുന്ന ദൈവത്തേക്കാളും വലിയ ദുര്‍മന്ത്രവാദിയാണോ ഞാന്‍”

മൂന്നു ചെറുനാരങ്ങകളും, പച്ചമുളകുകളും, നരച്ച സ്വന്തം മുടിയിഴകളുമായി സദാനന്ദന്‍ മൊതലാളി എന്ന ചിന്നയുടെ ജമ്മി, റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി, ശ്രീകൃഷ്ണന്‍റെ പടങ്ങള്‍ മാത്രമുള്ള തന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.

16 comments:

ഹരിത് said...

ചെവന

തണല്‍ said...

എന്‍റെ വഴികളിലെല്ലാം ചെവന ചെയ്തു വച്ചിരുന്ന ദൈവത്തേക്കാളും വലിയ ദുര്‍മന്ത്രവാദിയാണോ ഞാന്‍”
-ഹരിതേ..:)

പാമരന്‍ said...

കൊള്ളാം ഹരിത്തേ.. രോഗം ശരീരത്തിനെയേ ബാധിച്ചുള്ളെന്നു മനസ്സിലായി..

ഞങ്ങടെ നാട്ടിലുമുണ്ട്‌ ഇതുപോലൊരു കഥാപാത്രം.. റിട്ട്: എക്സിക്യുട്ടീവ്‌ ഓഫീസര്‍.. സീപീയെം, സീപീഐ. ജനദാദള്‍, ബീജേപീ, സാഹിത്യം പബ്ളിക്കേഷന്‍, ഭജനമഠം, അങ്ങനെ സമസ്ഥ മണ്ഡലങ്ങളിലും കയറിയിറങ്ങി ഇപ്പോള്‍ ഒരു റൂമിനകത്തു സ്വയം തടവു വിധിച്ച്‌ ലോകത്തിന്‍റെ മുഖത്ത്‌ വാതില്‍ കൊട്ടിയടച്ചിരിക്കുന്നു.. ഭാര്യയുടെ മരണത്തിനു ശേഷം..

Unknown said...

ഹരിത് ഭായ്..

ചൈവന കൊള്ളാം, നല്ല എഴുത്ത്...

ശ്രീ said...

വല്ലാത്തൊരു കഥാപാത്രം തന്നെ മാഷേ...
എഴുത്ത് നന്നായി.
:)

ഗുപ്തന്‍ said...

നല്ല കഥ. നക്സലേറ്റ് ‘പെഴച്ചാല്‍’ ആത്മീയവാദി ആവും എന്ന് പ്രമോദിന്റെയും സാക്ഷ്യം.

പക്ഷെ അതിനെക്കാള്‍ എല്ലാ ആശയവാദികളും ഉള്ളില്‍ സൂക്ഷിക്കുന്ന മറുമുഖങ്ങളെക്കുറിച്ചുള്ള സൂചനയായി കാണാനാണിഷ്ടം. ഓരോ അവസ്ഥയില്‍ ഓരോ വേഷം ഉള്ളിലെ അറയില്‍ നിന്ന് പുറത്തെടുക്കുന്നു അത്ര തന്നെ.

അങ്കിള്‍. said...

:)

അനില്‍@ബ്ലോഗ് // anil said...

നല്ല കഥ.
പരിചിതമായ കഥാപാത്രമണേതായാലും.
തീവ്ര ചിന്തകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കു അധികകാ‍ലം ഒരു പ്രസ്ഥാനത്തിലും പിടിച്ചു നില്‍ക്കാനാവില്ല. ചിന്തകള്‍ വൈകാരികമാകാതെ കൂറച്ചു ലോജിക്കല്‍ ആയാല്‍ ഭാവം സ്ഥായിയാവും എന്നു തോന്നുന്നു. ഏതായാലും പ്രായമേറുമ്പോള്‍ ഭക്തി കടന്നുവരുന്നു എന്നതു സത്യം തന്നെ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കഥ നന്നായിട്ടുണ്ട്.നല്ല “പോതരവൊള്ള”കഥ.
വെള്ളായണി

Unknown said...

‘ അപ്പൊ ജമ്മി അതു കേട്ടുഗാണുമായിരിയ്ക്കും’
വീണ്ടും ഹരിതെ രസകരമായ ഒരു പ്രമേയം.
വയസ്സാകുമ്പൊള്‍ ചിലര്‍ക്ക് ഭക്തി കൂടും
അതുഭുതപെടെണ്ടതില്ല

നന്ദു said...

എൺപത്തേഴ് സെന്റിന്റെ ജന്മി...!
നല്ല ഒഴുക്കുള്ള കഥ ഹരിത് , അഭിനന്ദനങ്ങൾ

തറവാടി said...

ഹരിത്,

നല്ല എഴുത്ത് :)

Sanal Kumar Sasidharan said...

നല്ല തന്മയത്വമുള്ള എഴുത്ത്..വിഷയം ഇടക്കൊക്കെ പലേടത്തും ഉപയോഗിച്ചതായിട്ടും നന്നായി വായിക്കാന്‍ കഴിഞ്ഞു.സ്ഥലനിര്‍മ്മിതിയും പാത്ര നിര്‍മ്മിതിയും വളരെ നന്ന്

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ആഖ്യാന ശൈലി. നന്നായി ഇഷ്ടപ്പെട്ടു ഈ കഥ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കേട്ടും കണ്ടും പഴകിയ വിഷയമെങ്കിലും കഥ പറയുന്നതില്‍ ഒഴുക്കുണ്ട്‌

Kichu $ Chinnu | കിച്ചു $ ചിന്നു said...

chevana kalakky !!!