Saturday, February 23, 2008

സാര്‍, ഒരു തരം, രണ്ടുതരം.....

ആറ്റുകാലമ്മച്ചീ, പൊങ്കാല കാരണം ഇന്നും ഒന്നും നടന്നില്ല. അമ്മച്ചീ എന്തു ചെയ്യാനാ, നാളെ വ്യാപാരി വ്യവസായി കടയടച്ചു സമരം. മെനിഞ്ഞാന്നു യു ഡി എഫ് വിലക്കയറ്റ വിരുധ സമരം. അതിനു മുന്‍പലത്തെ ദെവസം എല്‍ ഡി എഫ് പെറ്റ്രോള്‍ വില വര്‍ധന സമരം
ഇതെല്ലാം കണ്ട് നാണിച്ചു കേന്ദ്ര സര്‍ക്കാര്‍ പെറ്റ്രോള്‍ വില കുറച്ചു. അറിഞ്ഞില്ലേ? യു ഡി എഫ് സമരം കാരണം ആഗോള വില കുറഞ്ഞൂ. ബീ ആറ് പീ ഭാസ്കറും , ഓഎന്‍വിയും, സുകുമാര്‍ അഴീക്കോടും, വീ ആര്‍ കൃഷ്ണയ്യറും, പിന്നെ നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ എം ടിയും ചേര്‍ന്നു അഞ്ചുപേര്‍ യു ഡി എഫ് ഹര്‍ത്താല്‍ ജനവിരുധമാണെന്നു പ്രസ്താവിച്ചു. എന്നിട്ടും അഞ്ചോട്ടിനു എം ടി തോറ്റു. എന്തേ നേരത്തും കാലത്തും പ്രസ്താവിക്കാത്തതു എന്നു ചോദിച്ചാല്‍ ബീ ആര്‍ പീ ക്കു ദേഷ്യം വരും.
പൊങ്കാല , സമരമല്ലല്ലോ , ഒരു സംസ്കാരമല്ലേ? ആറ്റുകാലമ്മച്ചി രക്ഷിക്കണേ..
സാര്‍, എറണാകുളത്തെ വക്കീലന്മാര്‍ സമരത്തില്‍: തീരോന്തരത്തു യാതൊരു കാരണവശാലും ഹൈക്കോടതി ബഞ്ചു പാടില്ല. തിരോന്തരത്തെ വക്കീലന്മാരും സമരത്തില്‍. തെക്കന്‍ കേരളത്തിലെ എല്ലാ വക്കീലന്മാരും തിരോന്തരം ബഞ്ചിനനുകൂലമായി വമ്പിച്ച സമരം
കോടതികള്‍ ആര്‍ക്കു വേണ്ടിയാ? വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും വേണ്ടി.
ആശുപത്രികളോ? ഡാക്കിട്ടറന്മാര്‍ക്കും , നേഴ്സന്മാര്‍ക്കും, റ്റെക്ക്നിഷ്യന്മാര്‍ക്കും വേണ്ടി.
സ്കൂളുകള്‍ ? അധ്യാപകന്മാര്‍ക്കും , ശിക്ഷാകര്‍മികള്‍ക്കും , ക്ലെര്‍ക്കുമ്മാര്‍ക്കും വേണ്ടി
സര്‍ക്കാരോ? മന്ത്രിമാര്‍ക്കും , ഓഫീസറന്മാര്‍ക്കും , ക്ലെര്‍ക്ക്സിനും വേണ്ടി.
എന്റെ ആറ്റുകാലമ്മച്ചീ. ആ ധോണിയേയും ശ്രീശാന്തിനേയും പോലെ ആരെങ്കിലും എന്നെയും ലേലത്തില്‍ പിടിക്കണേ!!
ഞങ്ങള്‍ അബ്രഹാമെന്നും , കോട്ടയത്തുകാര്‍ ഏബ്രഹാമെന്നും വിളിക്കുന്ന ഒരു ലിങ്കന്‍ പണ്ട് കുത്തക മുതലാളിത്ത അമേരിക്കയില്‍ അടിമക്കച്ചവടം നിര്‍ത്തി. മണ്ടന്‍ !!!! റഷ്യയില്‍ ഗോര്‍ബച്ചേവെന്നപോലെ ലളിത് മോഡി ബി സി സി ഐയില്‍ പെരിസ്റ്റ്രോയിക്ക വരുത്തുന്നതു ഒരു ഗ്ലാസ്നോസ്റ്റു പോലെ സുതാര്യമല്ലേ, എന്റെ ആറ്റുകാലമ്മച്ചീ......ഞങ്ങള്‍ മീഡിയാക്കാരെയും ലേലത്തില്‍ പിടിക്കാന്‍ ഒരു വ്യവസ്ഥ ഉണ്ടാക്കണേ......



.

Tuesday, February 19, 2008

ജയ് ബജരംഗബലി

ഇതു് മിസ്റ്റര്‍ ഇന്‍ഡ്യ സിനിമയില്‍ വില്ലന്‍ സായിപ്പു് തല്ലുകൊള്ളുമ്പോള്‍ ഹനുമാന്‍ജിയെ വിളിച്ചു കരയുന്നതിനെക്കുറിച്ചല്ല. സീരിയസ് ആയ വിഷയമാണു്. തുടക്കത്തിലേതന്നെ നയം വ്യക്തമാക്കിക്കൊണ്ട് കുറച്ചു കാര്യങ്ങള്‍ പറഞ്ഞോട്ടെ! എനിക്കു എല്ലാ ഹിന്ദു ദൈവങ്ങളേയും , പ്രത്യേകിച്ചു ഹനുമാനെ അത്യധികം ഭക്തിയും വിശ്വാസവും ആണു്. എല്ലാ വ്യാഴാഴ്ചകളിലും വികാസ്ഭവനടുത്തുള്ള ആഞ്ജനേയ ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടായിരുന്നു. ഡല്‍ഹിയില്‍, കൊണാട്ട് പ്ലേസിലെ റീഗല്‍ തീയേറ്റരിനടുത്തുള്ള ‘പ്രാചീന്‍ ഹനുമാന്‍ മന്ദിറിലും’ ഞാന്‍ ഇടക്കിടെ പോയി മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. വീട്ടില്‍ ഹനുമാന്‍ ചാലീസ പുസ്തകവും, കിശോരി അമോന്‍കരെപ്പോലെയുള്ള മിടുക്കികള്‍ പാടിയ ആഞ്ജനേയ കീര്‍ത്തനങ്ങളുടെ സീ. ഡിയും ഉണ്ട്. ഇതല്ലാതെ. ഞാന്‍
ബജരംഗദള്‍, ദുര്‍ഗാവാഹിനി, ആര്‍ എസ്സ് എസ്സ്, വിശ്വഹിന്ദു പരിഷത്, ഏ ബീ വീ പി ഹിന്ദുമുന്നണി മുതലായ എല്ലാ സംഘടനകളുടെയും ശക്തനായ
അനുഭാവിയും ആണു്. നരേന്ദ്ര മോഡിയുടെ ‘മോഡിഫിക്കേഷന്‍’,
ഡാ. തൊഗാടിയയുടെ ‘തൊഗാഡിഫിക്കേഷനന്‍’ എന്ന രണ്ട് ആദര്‍ശസംഹിതകളിലും അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നുണ്ടു്. ഇനിയും വിശ്വാസം വരുന്നില്ലേ? ഇക്കഴിഞ്ഞ 14 ആം തീയതി വാലന്‍റൈന്‍ ദിനം എന്നൊക്കെ പറഞ്ഞ് ഇന്‍ഡ്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കാന്‍ ഇറങ്ങിയവരെ പബ്ലിക്കായി അടികൊടുത്തതും പിന്നെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിപ്പിച്ചതും ഒക്കെ ‘എ സ്റ്റെപ്പ് ഇന്‍ ദ റൈറ്റ് ഡിറക്ഷനന്‍’ എന്നു അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.


പക്ഷേ നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ മനസ്സില്‍ ഇരുന്നാല്‍ പോരേ? എന്തിനാണു വെറുതേ പറഞ്ഞു നടക്കുന്നത്? പ്രത്യേകിച്ചും മൈനോറിറ്റി മൈനോറിറ്റീ എന്നു തൊട്ടതിനും പിടിച്ചതിനും ഒക്കെ പറയുന്ന ഒരു സ്ഥാപനത്തോടനുബന്ധിച്ചു കൂലിയെഴുത്തുകാരനായി പണിയെടുക്കുമ്പോള്‍.അതുകൊണ്ട് എന്‍റെ ഭക്തി രഹസ്യമാക്കി മനസ്സിലുള്ളില്‍ സൂക്ഷിച്ചു വച്ചു.



അങ്ങനെ ആര്‍ഷഭാരതത്തെക്കുറിച്ചു അഭിമാനിച്ചും ഇടക്കിടെ രഹസ്യമായി മൈക്രോവേവില്‍ വച്ചു എന്‍റെ ഭാരതീയ ഞരമ്പുകളില്‍ ചോരതിളപ്പിച്ചും
സന്തുഷ്ടമായി കഴിഞ്ഞു പോരുന്ന അവസരത്തിങ്കലാണ് എന്‍റെ ബോസ് എന്ന വേഷത്തില്‍ അവതരിച്ച അന്തിക്രിസ്തു ( നമ്മുടെ ഡാമിയന്‍ ഒമനിന്‍ തലയില്‍ 666 എന്നെഴുതിവച്ചിട്ടുള്ള ആ കക്ഷി തന്നെ!) എന്നെ വിളിപ്പിച്ചതു്.

“ ഹരിത്, നമ്മുടെ മുത്തപ്പന്‍ വരുന്നുണ്ട്.”

“ന്‍റെ ബജരംഗബലീ..അല്ല ല്ലാ.. ന്‍റെ ള്ളോ.... എന്തിനാ വരുന്നതു്?”


മുത്തപ്പന്‍ എന്നു വച്ചാല്‍ ഞങ്ങളുടെ തലതൊട്ടപ്പനായ മൊയലാളി. സൌത്തിന്‍ഡ്യയിലെ പത്രങ്ങളായ പത്രങ്ങളുടെ അധിപന്‍, ചാനലായ ചാനലുകളുടെ ചെയര്‍മാന്‍, എഫ് എം റേഡിയോകളുടെ വാനൊലി നാഥന്‍. ഇന്‍കം റ്റാക്സ് കൊടുക്കുന്നതിലും അതു വെട്ടിക്കുന്നതിലും സൌത്തിന്‍ഡ്യയില്‍ ഒന്നാമന്‍.

ഞാന്‍ ഞെട്ടല്‍ മറച്ചുവയ്ക്കാന്‍ ഒരു വൃഥാ ശ്രമം നടത്തിക്കൊണ്ട് അന്തിക്രിസ്തുവിനോടൂ് വീണ്ടും ചോദിച്ചു,

“ ഹെന്നാ... ഹെന്തിനാ വരുന്നതു്?”

“എഡിറ്റേര്‍സ് ഗില്‍ഡ് മീറ്റിങ് എന്നു നാട്യം, മറ്റു പത്രമൊയലാളികളോടു ചേര്‍ന്നു ഗൂഢാലോചന ദൌത്യം, ഗവര്‍മെന്‍റിന്‍റെ ബ്രോഡ്കാസ്റ്റിങ് ബില്ലും കണ്ടന്‍റ് കോഡും നിയമമാകാതെ നോക്കുക ലക്ഷ്യം.”

അന്തിക്രിസ്തുവിന്‍റെ ഭാഷാ ചാതുര്യം ആസ്വദിച്ചു് ‘കുയിലൊത്ത വാക്കീ’എന്നു പറഞ്ഞു അഭിനന്ദിക്കേണ്ട മൂഡിലായിരുന്നില്ല ഞാന്‍.

“You have to find out the status of Broadcasting Regulation Bill and The Content Code from Ministry of I&B and Law Ministry. and if possible obtain a copy for the draft"

(“മക്കളേ, നീ തൊരപ്പന്‍ എലിയായി അവിടെയൊക്കെ പോയി ആ കുന്ത്രാണ്ടങ്ങള്‍ ഒക്കെ കരണ്ടോണ്ട് ഇങ്ങു വാ”)

സുരേഷ് ഗോപിപ്പോലീസിനോട് ജനാര്‍ദ്ദനന്‍ മന്ത്രി പറയുന്ന സ്റ്റൈലില്‍ അന്തിക്രിസ്തു ഗര്‍ജ്ജിച്ചു,

“and you have exactly 48 hours for that"
( “48 മണിക്കൂറ് കഴിഞ്ഞാല്‍ നിന്‍റെ കാര്യം കട്ടപ്പൊക”)


അന്തിക്രിസ്തുവിന്റെ മാന്ത്രിക വലയത്തില്‍ നിന്നും ഞാന്‍ പുറത്തുചാടി. അയാള്‍ എനിക്കിട്ടു പണിഞ്ഞ പാരയാണിതെന്നു എനിക്കു നന്നായി മനസ്സിലായി. കഴിഞ്ഞ തവണത്തെ മുത്തപ്പന്‍ വിസിറ്റിലും എന്നെപ്പിടിച്ചു എല്ലാവരുടെയും മുന്നില്‍ വച്ചു വിദഗദ്ധമായി മുത്തപ്പസിംഹത്തിന്‍റെ മടയില്‍ എറിഞ്ഞു കൊടുത്തതാണു്. വല്ല വിധത്തിലും അന്നു തടിയൂരി എന്നു പറഞ്ഞാല്‍ മതിയല്ലോ.

“ ഈ പഠിപ്പു പോരല്ലോ മക്കളേ” എന്ന വടക്കന്‍ വീരഗാഥ ഡയലോഗ്
പറഞ്ഞു മുത്തപ്പന്‍ പബ്ലിക്കായി എന്നെ ഒന്നു ഊരി. ഇതിപ്പോ സംഗതി സീരിയസ്സാണു്.

‘As discussed , arrangements have been done to obtain copies ........ and Harit is already on this assaignment....' മേഘസന്ദേശം ഈ-മെയില്‍ രൂപത്തില്‍
മൊയലാളിയുടെ ഓഫീസിലെ എല്ലാ കശ്മലന്മാര്‍ക്കും എപ്പോഴേ എത്തിക്കഴിഞ്ഞിരിക്കും!!!!!


പുലര്‍ച്ചക്കു കൂകാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നു ശബ്ദം നഷ്ടപ്പെട്ടുപോയ പൂവന്‍ കോഴിയെപ്പോലെ ഞാന്‍ ഞെളിപിരികൊണ്ടു.‘ഇനിയെന്‍ മനസ്സില്‍ കവിതയില്ല’ എന്ന പ്രസിദ്ധമായ ദുഖഗാനം മനസ്സില്‍ പാടിക്കൊണ്ട് ശബ്ദമില്ലാതെ കൊക്കി കൊക്കി പ്രസ്സ്ക്ലബ്ബ് ലക്ഷ്യമാക്കി നടന്നു.

2

വിഷമഘട്ടങ്ങളില്‍ ഞാന്‍ ആശയിക്കാറുള്ളത് വര്‍ഗീസ് ചേകവരെ ആണു. പയനീയറിലെ ജയിംസ് വര്‍ഗീസ് എന്ന ചേകവര്‍ നേരത്തേ ചെയ്തിരുന്ന ബീറ്റാണു ഇന്‍ഫൊര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റ്രി. പ്രസ്സ് ക്ലബ്ബില്‍ ഞാന്‍ ചേകവരുടെ മുന്നില്‍ ഒരു പാണനെപ്പോലെ വിനീത വിധേയനായി നിന്നു.
“ ആണുങ്ങളായി ജനിച്ചോരെല്ലാം ........”.

“ ജയിംസേ, എനിക്കീ മിനിസ്റ്റ്രിയില്‍ ഒരു സോഴ്സും ഇല്ല. എനിക്കാ കോഡും ബില്ലും ഒക്കെ ഒന്നു സംഘടിപ്പിച്ചു താ..”
ജയിംസ് ഇപ്പോള്‍ കൊണ്‍ഗ്രസ്സും ലെഫ്റ്റുമാണു കവര്‍ ചെയ്യുന്നത്. എങ്കിലും പഴയ കൊണ്ടാക്റ്റ്സ് എനിക്കു വേണ്ടി പൊടിതട്ടി എടുക്കാമെന്നും സമ്മതിച്ചു.
(ചെലവു: മൂന്നു ബ്ലഡി മേരി, ഫ്രൈഡ് റൈസ്, പെപ്പര്‍ ചിക്കന്‍, കുള്‍ഫി )
ചേകവന്‍ ബ്ലഡി മേരിയുടെ ഇഫക്ടില്‍ കളരി പരമ്പര ദൈവങ്ങളെ ധ്യാനിച്ചു....
“ കിട്ടി. ഐഡിയാ... വാട്ട് ആന്‍ ഐഡിയ.!!!... നമുക്കു ദീപ്തി തോമസ്സിനെ കാണാം. അവള്‍ക്കു നല്ല കൊണ്ടാക്റ്റ്സാണു മിനിസ്റ്റ്രിയില്‍. ഇപ്പൊ ഐ ആന്‍ഡ് ബീ യാ അവളുടെ ബീറ്റ്.”

മൊബയില്‍ ഫോണുകളേ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശുന്യമീ ലോകം. ചേകവന്‍ ദീപ്തിയെ മൊബൈലില്‍ ചൂണ്ടയിട്ടു പിടിച്ചു.

“ അവള്‍ അതിചിന്ത വഹിച്ചു ഉടജാന്തവാടിയില്‍ സ്ഥിതിചെയ്യുകയാണു.”

ഞാന്‍ : “ എന്നു വച്ചാല്‍?”
“ എന്നുവച്ചാല്‍ അവള്‍, കാമുകന്‍ പറ്റിച്ച സങ്കടം കടിച്ചമര്‍ത്തി, ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ്ബിന്റെ ലാണിന്‍റെ മൂലക്കു പോയി കുത്തിയിരിക്കുകായാണെന്നു്”

ഞങ്ങള്‍ അങ്ങോട്ടു വിട്ടു. ദീപ്തി സഹായിക്കാമെന്നു സമ്മതിച്ചു. 4 മണിക്കു ജോയിന്റ് സെക്രട്ടറി I&B ഇക്ബാല്‍ സിംഗ് ബെയിന്‍സു മായി അപ്പോയിന്മെന്‍റും ഫിക്സ് ചെയ്തു. ചേകവര്‍ക്കു വയലാര്‍ജിയെ കാണാന്‍ പോകണമെന്നുള്ളതുകൊണ്ട് യാത്രയായി. 4 മണിക്കു ശാസ്ത്രിഭവനില്‍ I&B ministryilവച്ചു കാണാം എന്നു പറഞ്ഞു. ( പോയതു എന്റെ കാറില്‍, എന്റെ പെറ്റ്രോള്‍ കത്തിച്ചു്: പോക്കു വരവു ചെലവു: 12 ലിറ്റര്‍ പെറ്റ്രോള്‍.)എന്തായാലും ഒന്നു ഒന്നര മണിക്കൂര്‍ സമയം ബാക്കിയുണ്ട്. ദീപ്തി രണ്ടാമത്തെ ഐസ്ക്രീം നുണയാന്‍ തുടങ്ങുന്നു. ഞാന്‍ എന്റെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കാമെന്നു വച്ചു ദീപ്തിയോടു ബ്രോഡ്കാസ്റ്റ് ബില്ലിനെ ക്കുറിച്ചു ചോദിച്ചു മനസ്സിലാക്കാന്‍ തുടങ്ങി. മൊയലാളിയുടെ മുന്‍പില്‍ പഴയ്തുപോലെ നാണം കെടാന്‍ പാടില്ലല്ലൊ. അവള്‍ ബില്ലിന്റെ 2000 AD മുതലുള്ള ചരിത്രവും ഭൂമിശാസ്ത്രവും പൊളിറ്റിക്കല്‍ സയന്‍സും ഒക്കെ വിസ്തരിച്ചു. പിന്നെയും പിറകോട്ട്പോയി 1995 ലെ കേബിള്‍ ആക്റ്റ്, ആള്‍ ഇന്‍ഡ്യ റേഡിയോ കണ്ടന്‍റ് കോഡ് ഒക്കെയും പറഞ്ഞു കണ്‍വേറ്ജന്‍സ് ബില്ലില്‍ എത്തിയപ്പോഴേക്കും എനിക്കു തല കറങ്ങിത്തുടങ്ങി.
“ ദീപ്തീ, ഇഫ് യു ഡോണ്‌ഡ് മൈന്‍റ്, എനിക്കിതിന്‍റെ മലയാളം മാത്രം പറഞ്ഞു തന്നാല്‍ മതി. എന്റെ മാനേജിങ് എഡിറ്റര്‍ക്കു ഇതിലെന്താ ഇത്ര താല്പര്യം?”

അവള്‍ മൊഴിഞ്ഞു,
“ ഹരിത്, സംഗതി സിമ്പിള്‍. പുതിയ നിയമം നിലവില്‍ വന്നാല്‍ ന്യൂസ്പേപ്പര്‍ നടത്തുന്ന കമ്പനികള്‍ക്കു നടത്താന്‍ പറ്റുന്ന റ്റി വി ചാനലുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരും. ഉദാഹരണത്തിനു ഇന്‍ഡ്യയില്‍ നിന്നും 300 ചാനലുകള്‍ ഉണ്ടെന്നിരിക്കട്ടെ, Times of India പോലെയുള്ള പത്രഗ്രൂപ്പിനു 15% ത്തില്‍കൂടുതല്‍ ചാനലുകള്‍ അനുവദിക്കില്ല. 45 ചാനലുകള്‍ ആവാം എന്നര്‍ഥം. ഈ സംഭവം എഫ് എം ചാനലുകള്‍ക്കും ബാധകം. നിന്‍റെ മൊയലാളിക്കു ഉറക്കം പോകാന്‍ ഇനി എന്തു വേണം.? മറ്റു കുത്തക മുതലാളിമാരെയും കൂട്ടി കാടിളക്കാനുള്ള വട്ടം കൂട്ടലാണു ഈ വരവു. നിന്നെയും
എന്നെയും പോലെയുള്ള കൂലി എഴുത്തുകാരെക്കോണ്ട് ഇവര്‍ ഇനി എഴുതിക്കും ‘ സര്‍ക്കാര്‍ നിയമം പത്രസ്വാതന്ത്ര്യത്തിന്റെ കഴുത്തു ഞെരിക്കാന്‍’. ബാസ്റ്റേര്‍ഡ്സ്, marketing issues are being smmuggled in as content and editorial issues.”
(പിതൃശൂന്യര്‍, പുട്ടുകച്ചവടത്തിനിടയില്‍ ഓണം കൊണ്ടാടാനുള്ള ശ്രമമാണു.)

എനിക്കു എന്തൊക്കെയോ മനസ്സിലായി വരുന്നതുപോലെ തോന്നി. അപ്പോള്‍ നിയമത്തിലെ ക്രോസ് മീഡിയാ റെസ്റ്റ്രിക്ഷന്‍ ആണു മുത്തപ്പന്റെ പ്രശ്നം! അമ്പട വീരാ!! ചുമ്മാതാണോ ആ ഭാസ്കര്‍ റാവു ഫ്രണ്ട് പേജില്‍ “ muzzling the Media" എന്നു 8 കോളം വെണ്ടക്കാ നിരത്തിയത്!

“ അപ്പൊ , കണ്ടന്റ് കോഡോ?”

“ അതു കുറേക്കൂടി ലാര്‍ജര്‍ ഇഷ്യൂസ് ഉള്ളതാണു. പക്ഷേ നിന്‍റെ മുത്തപ്പന്‍റെ പ്രശ്നം സിമ്പിള്‍. റ്റി വീ ന്യൂസ് എന്ന പേരില്‍ ഇടക്കിടെ ചന്ദ്രകലാധരന്മാര്‍ക്കു കണ്‍കുളിര്‍ക്കാന്‍ പന്തടിച്ചാടി ചഞ്ചാടുന്ന ദേവിമാരെ കാണിക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ഭീതിയാണു്. നിന്‍റെ ചാനല്‍ തന്നെ സിനിമയിലെ ചുംബനങ്ങളെക്കുറിച്ചുള്ള മോറല്‍ ചര്‍ച്ചയില്‍, ദേവികാറാണി മുതല്‍ മല്ലികാ ശെരാവത്ത് വരെയുള്‍ലവരുടെ A പടങ്ങളിലെ ചുംബന സീനുകളുടെ ബിറ്റ്സ് ചേര്‍ത്ത വിഷ്വത്സ് ന്യൂസ് എന്ന പേരില്‍ അര മണിക്കൂര്‍ വീതം കാണിച്ചില്ലേ? ആ ഡക്കു വേല നിന്നുപോയാല്‍ പിന്നെ how to catch eye balls and increase TAM rates?
(എങ്ങനെ ഉണ്ടക്കണ്ണന്മാരെക്കൊണ്ട് പുളിങ്കൊമ്പില്‍ പിടിപ്പിക്കും?)

ദീപ്തിയുടെ ക്ലാസ് കഴിഞ്ഞപ്പോള്‍ എന്‍റെ സ്ഥിതി കൂടുതല്‍ ദയനീയമായി. കോളറഡ്ജിന്റെ കവിതയിലെന്നപോലെ ‘sader but wiser'.

3


ജോയിന്റ് സെക്രട്ടറി മി. സിംഗിന്‍റെ പി എ യുടെ മുറിയില്‍ എത്തിയപ്പോള്‍ ഞാന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ദീപ്തി എന്നെ ശാസ്ത്രി ഭവന്റെ 6
നിലകള്‍ നടത്തിച്ചു. ഇതവളുടെ എക്സര്‍സയിസ് ആണത്രേ. ആവശ്യക്കാരന്‍ ഞാന്‍ ആയിപ്പോയില്ലേ. ചേകവര്‍ എത്തിയിട്ടില്ല വയലാര്‍ജിയെ കണ്ടിട്ട് ഈ.
അഹമ്മദിജിയെ കാണാന്‍ പോയതാണോ ...അറിയില്ല. വരുമായിരിക്കും ഉച്ചക്കു 550 രൂപാ വായ്ക്കു അരി ഇട്ടതല്ലേ, വരാതിരിക്കില്ല. സിംഗിന്റെ പീ എ, ദീപ്തിയോട് ചിരിച്ചുകൊണ്ട് ചോദിച്ചു,

“ മാഡംജീ, ആജ്കല്‍ ആപ് സാഹബ് സേ മില്‍നേക്കേലിയേ അപ്പോയ്ന്മെന്റ് ലേനേ ലഗാ ഹൈ? ക്യാ ബാത് ഹൈ?”
( അഴിച്ചടിച്ച കാളയെപ്പോലെ കേറി വന്നോണ്ടിരുന്ന നീ എന്താ കൊച്ചേ ഇന്നു മുഹൂര്‍ത്തം നിശ്ചയിച്ചിട്ടു വന്നത്?).

അവള്‍ വെറുതേ ചിരിച്ചു.
അകത്തുകടന്നപ്പോള്‍ മി. സിംഗ് കമ്പ്യൂട്ടറില്‍ എന്തോ കാര്യമായി എന്‍റര്‍ ചെയ്യുകയായിരുന്നു. നല്ല പൊക്കമുള്ള മെലിഞ്ഞ മനുഷ്യന്‍. താടിയും തലയില്‍ കെട്ടും ഒന്നും ഇല്ല. ഒരു തടിച്ച സര്‍ദാര്‍ജിയെ ആണു ഇക്ക്ബാല്‍ സിംഗ് ബൈന്‍സ് എന്ന പേരുകേട്ടപ്പോള്‍ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നത്.

“ ദീപ്തീജി, ജസ്റ്റ് ഗിവ മി എ മിനിട്ട് പ്ലീസ്. ലെറ്റ് മെ ഫിനിഷ് ദിസ്. ആന്‍ഡ് ഹൂ ഇസ് ദിസ് ന്യൂ ഫ്രണ്ട്?”

(ദീപ്തിമോളേ ഞാന്‍ ഈ പണി ഒന്നു തീര്‍ത്തോട്ടേ, ആരാ നിന്റെ കൂടെയുള്ള ഈ പുതിയ കുറ്റി)

“ റ്റേക്ക് യുവര്‍ റ്റൈം പ്ലീസ്.”

അപ്പോഴേക്കും വര്‍ഗീസ് ചേകവരും എത്തി. പരിചയപ്പെടുത്തലും ചായകുടിയുമൊക്കെ കഴിഞ്ഞു. ഞങ്ങള്‍ വിഷയത്തിലേക്കു കടന്നു. താടിയില്ലാത്ത ഈ ‘മോണ സര്‍ദാര്‍‘ ഒരു ജഗജാലകില്ലാടിയാണെന്നു തോന്നി. ബില്ലിന്റെ പത്തൊമ്പതാമത്തെ ഡ്രാഫ്റ്റ് അയാള്‍ എഴുതിക്കൊണിരിക്കുന്നതേയുള്ളൂ, പതിനെട്ടാമത്തെ ഡ്രാഫ്റ്റ്
വേണമെങ്കില്‍ തരാം. കണ്ടന്റ് കോഡും തരാം . ദീപ്തിയുടെ പെന്‍ ഡ്രൈവില്‍ കോഡും , കോടാലിയും എല്ലാം കോപ്പി ചെയ്തു എടുത്തു. ഇങ്ങനെ പെട്ടെന്നു സോഫ്റ്റായി കിട്ടുന്ന കോപ്പികളെയാണു സോഫ്റ്റ് കോപ്പി എന്നു പറയുന്നതു എന്നു എനിക്കു അപ്പോള്‍ മനസ്സിലായി. വന്ന കാര്യം മംഗളമായി നടന്നു കഴിഞ്ഞപ്പോള്‍ കൊച്ചുവര്‍ത്തമാനം തുടങ്ങി

ദീപ്തി.“what is new in the Ministry sir?"

(ശനിയാഴ്ച മഹാദേവ് റോഡ് ഓഡിറ്റോറിയത്തിലെ മിനിസ്റ്റ്രിവക ഫ്രീ സിനിമാ ഏതാ സാറേ?)


"ക്യാ ബതാവൂ ദീപ്തീജീ, ഹനുമാന്‍ജി ക്കാ കാം കര്‍ രഹാ ഹൂ.”

(നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ, ഹനുമാന്‍റെ പണിയാ ഇപ്പൊ)


“ ക്യാ മത് ലബ്?”

(എന്നു വച്ചാ)

“ അരേ ആപ്ക്കോ നഹി പതാ ഹനുമാന്‍ജിക്കാ കാം കാ മതു്ലബു്?”

(കൊച്ചു കള്ളീ, ഹനുമാന്റെ ജോലിയെന്തെന്നു നിനക്കറിയില്ലേ?)
ഞങ്ങള്‍ അജ്ഞാനികള്‍ കാതോര്‍ത്തിരുന്നു, മുസ്ലീമിന്റെ പേരും ഹിന്ദുവിന്റെ അപ്പിയറന്‍സും ഉള്ള ഈ സെക്കുലാര്‍ സര്‍ദാര്‍ജിയില്‍ നിന്നും സുഭാഷിതരത്നാകരം കേള്‍ക്കാനായി!


“ ആപ് ലോഗ് ബതായിയേ, ഹനുമാന്‍ കിസ് കോംബ് കാ ഹൈ?”

(ഹനുമാന്‍ ഏതു സമുദായക്കാരനാണെന്നു പറയാമോടേ?)

മലയാളിയാ സാറേ എന്നു ദീപ്തി. ഇവള്‍ക്കെന്താ വട്ടായോ എന്നു കരുതിയിരുന്നപ്പോള്‍ ഒരു ഫെമിനൈന്‍ ലോജിക്കു പുറത്തെടുത്തു ദീപ്തി. ശ്രീശാന്ത് ക്രിക്കറ്റ് ഫീല്‍ഡില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടിട്ടാണു ഹനുമാന്‍ മലയാളിയാണെന്നു അവള്‍ തീരുമാനിച്ചത്. വര്‍ഗീസിന്റെ അഭിപ്രായത്തില്‍ ഹനുമാന്‍ മുസ്ലീം ആയിരിക്കും. കാരണം മുസല്‍മാനിലേതു പോലെ ഒരു മാന്‍ ഉണ്ട് ഹനുമാനിലും. അതൊന്നും അല്ല ഉത്തരം എന്നായി ഇക്ക്ബാല്‍ സിംഗ് ബയിന്‍സ് എന്ന ജോയിന്റ് സെക്രട്ടറി. ഞങ്ങള്‍ തോറ്റ് സുല്ലിട്ടു


“ അസല്‍ മേ, ഹനുമാന്‍ സര്‍ദാര്‍ ഹൈ. സിമ്രന്‍ജിത് സിങ് മാന്‍ ജൈസേ ഹനു സിങ് മാന്‍.”


( എടാ കൂവേ, സിമ്രന്‍ജിത് സിങ് മാനിനെപ്പോലെ നല്ല സര്‍ദാര്‍ കുടുമ്മത്തു പിറന്നതാ ഹനുമാനും. പേര്‍ ഹനു സിംഗ് മാന്‍!)

അതെന്താ സാറേ അങ്ങനെ എന്നായി ഞങ്ങള്‍.

“അരേ, കിസീകാ ബീവീ കോ കോയി ഓര്‍ ലേക്കേ ഭാഗ്ഗയാ, യേ ഹനുമാന്‍ അപ്നേ പൂഞ്ഛ് പര്‍ ആഗ് ലഗാകേ ഫടക്ക് രഹേ ഥേ. യേത്തോ സര്‍ദാര്‍ജീ കാ സേവാ കൊയി ഓര്‍ ഹോഹീ നഹി സക്താ..”


( വല്ലവന്‍റേയും പെമ്പിറന്നോരെ ഏതോ ഒരുത്തന്‍ തട്ടിക്കോണ്ട് പോയതിനു, ഈ ഹനുമാന്‍ സ്വന്തം വാലില്‍ തീയും കൊളുത്തി അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായി. സര്‍ദാറല്ലാതെ വേറെ ആരെങ്കിലും ഈ വേണ്ടാത്ത പണി ചെയ്യുമോ?)


എന്റെ ബജരംഗബലീ.... സംഗതി നേരാണല്ലോ.


അദ്ദേഹം സ്വന്തം കോണ്ടസ്റ്റില്‍ എങ്ങനെയാണു ഹനുമാന്‍ജി ആയി നടക്കുന്നതു എന്നു വിശദീകരിച്ചു. കാശുള്ള പത്രമുതലാളിമാര്‍ പത്രമടിച്ചു വില്‍ക്കുന്നു, കാശുകൊടുത്ത് കുറെ വായിനോക്കികള്‍ അതു വാങ്ങി വായിക്കുന്നു. കോടികള്‍ മുടക്കി ചിലര്‍ സിനിമാപ്പടം പിടിക്കുന്നു അത് കാശുകൊടുത്തു ആളുകള്‍ പോയിക്കാണുന്നു. റ്റീ വീ ചാനലുകളുടെ കാര്യവും ഇതുപോലെ തന്നെ. I&B ministry യിലെ കുറെ ബ്യൂറോക്രാറ്റ്സ് ഹനുമാനെപ്പോലെ വാലില്‍ തീയും കത്തിച്ചു പാര്‍ലമെന്റു കമ്മിറ്റി, സ്റ്റാന്റിങ് കമ്മിറ്റി, ഗ്രൂപ്പ് ഒഫ് മിനിസ്റ്റേര്‍സ്, അഡ്ജേര്‍ണ്മെന്റ് മോഷന്‍, എമ്പവേര്‍ഡ് കമ്മിറ്റി, കന്റന്റ് കോഡ്, ബ്രോഡ്കാസ്റ്റിങ് റെഗുലേഷന്‍ ബില്ല്, ഡാവിഞ്ചി കോഡ്, അപ്പ് ലിങ്കിങ്, ഡവുണ്‍ ലിങ്കിങ് എന്നൊക്കെ പറഞ്ഞങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.

ആഞ്ജനേയാ,
ഞങ്ങള്‍ ജോയിന്റ് സെക്രട്ടറിസാറിനെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു പോയി.

രാമ രാമാ..അങ്ങേക്കു സീതാദേവിയെ തിരിച്ചുകിട്ടി. പാവം ഹനുമാനോ?
വാലു കത്തിപ്പോയതു മിച്ചം!
4


ബില്ലിന്റെയും കോഡിന്റെയും കോപ്പി കിട്ടിയ സന്തോഷത്തില്‍ ദീപ്തിക്കും ചേകവര്‍ക്കും രാത്രിയിലത്തെ ലിക്ക്വിഡ് ഡയറ്റും ഡിന്നറും പാനും ഇന്‍ഡ്യാ
ഇന്റെര്‍ നാഷനല്‍ സെന്‍ററില്‍. (ചെലവ് : 1867 രൂപ.). അന്തികൃസ്തു വിന്റെ പാരയില്‍ നിന്നും, മുത്തപ്പന്റെ ശ്ലേഷത്തില്‍ നിന്നും ഞാനും രക്ഷപ്പെട്ടു. ഒരു മാസം കഴിഞ്ഞപ്പോള്‍ ശോഭനാ ഭാരതീയയുടെ Hindustan Times ല്‍ ദീപ്തി തോമസ് എന്ന ബൈലയിനിട്ടു് ഒരു ഗമണ്ടന്‍ ന്യൂസ്: Emergency Days are here again: Governemnet plans to stragulate Freedom of Expression throgh Broadcast Regulation and Content Code. എന്‍റെ ആഞ്ജനേയാ, ബജരംഗബലീ നിത്യബ്രഹ്മചാരിയായ അങ്ങ് ഈ കലികാലത്തില്‍ ദീപ്തീ തോമസ് എന്ന നസ്രാണി പെണ്ണിന്‍റെ രൂപത്തില്‍ അവതരിക്കേണ്ടി വന്നല്ലോ!!!!!

സുകൃതക്ഷയം. ജയ് ബജരംഗബലി.
* * * * * * * * * * * * *
[നന്ദി, കടപ്പാട്: അരുണ്‍ ശൌരി, ചന്ദന്‍ മിത്ര, എം ജെ അക്ബര്‍, എം. പി. വീരേന്ദ്രകുമാര്‍, മഹേശ്വരി, രാജീവ് ശുക്ല, ശോഭനാ ഭാരതീയ, ശ്യാം ബനഗല്‍,
ശ്ത്രുഘ്നന്‍ സിന്‍ഹ, ഹേമ മാലിനി, ജയാബച്ചന്‍, ജയപ്രദ, ധാരാസിംഗ്, ധര്‍മ്മേന്ദ്ര, വിനോദ്ഖന്ന എന്നു തുടങ്ങി കുറേ എം പി മാര്‍ക്കും എക്സ് എം പി
മാര്‍ക്കും (രാജീവ് ചന്ദ്രശേഖര്‍,വിജയ മലയ്യ, ദയാനിധിമാരന്‍ തുടങ്ങിയവര്‍ വിട്ടുപോയതല്ല . റ്റി വീ മുതലാളിമാര്‍ക്കു വേണ്ടി പ്രത്യേകം പോസ്റ്റ് ഉടനേ
വരുന്നുണ്ട്)]


Thursday, February 14, 2008

ഇന്നു ഞാന്‍ നാളെ നീ

മുംബൈയില്‍ എത്തുമ്പോള്‍, സാധാരണ എയര്‍പോര്‍ട്ടില്‍ നുന്നും ഒരു പ്രി പെയിഡ് ടാക്സി എടുത്ത് നേരേ ഘാട്ട്കൂപ്പറിലെ സാമിയുടെ ഫ്ലാറ്റിലേക്കു
പോകാറാണു പതിവ്. സാമി എന്നാല്‍ നമ്മുടെ സ്റ്റേറ്റ് ബാങ്കിലെ സാക്ഷാല്‍ സുബ്രഹ്മണിയ അയ്യര്‍ എന്ന കറുത്ത പട്ടര്‍. സാമി ബാങ്കില്‍ പോയാലും, ഫ്ലാറ്റില്‍ സയ്യ്ദ് ഉണ്ടാവും.( പുള്ളിക്കാരനെ കെയര്‍റ്റേക്കര്‍ എന്നു മാത്രമേ വിളിക്കാന്‍ പാടുള്ളൂ.) ഡല്‍ഹിയില്‍ പോകുന്ന വഴിക്കു ചിലപ്പോഴൊക്കെ മുംബൈയില്‍ രണ്ടു ദിവസം ഞാന്‍ സാമിയോടൊപ്പം കൂടും. സഹമുറിയന്മാരും പഴയ കൂട്ടുകാരുമൊക്കെയായി ഒരു ചെറിയ ആഘോഷം. അങ്ങനെ കൂടുമ്പോഴൊക്കെയാണു മനസ്സു തുറന്നു ഒന്നു ചിരിക്കാറുള്ളത്.


യാത്രതിരിക്കുനതിനു മുന്‍പ് സാമിയുടെ ഫോണ്‍ ഊണ്ടായിരുന്നു.

“ നീ ഇന്നു പ്രി പെയിഡ് ടാക്സിയൊന്നും എടുക്കാന്‍ നില്‍ക്കണ്ട.ഞാന്‍ ഉണ്ടാവും എയര്‍പോര്‍ട്ടില്‍”

“അതിനു നെനക്കിന്നു ബാങ്കിപ്പോണ്ടേ?”

“ ഇന്നു ലിവാ...നീ വാ..വന്നിട്ടു സംസാരിക്കാം”

സാമി സംഭാഷണം നീട്ടാനുള്ള മൂഡിലല്ലെന്നു തോന്നി.
എയര്‍പോര്‍ട്ടിനു വെളിയില്‍ സാമി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. യാത്രകഴിഞ്ഞെത്തുമ്പോള്‍ ആരെങ്കിലും നമുക്കുവേണ്ടി കാത്തുനില്‍ക്കുന്നതു സന്ധ്യാദീപം കാണുമ്പോള്‍ ഉള്ള നിറവു പോലെയാണെനിക്കു.. അതുകൊണ്ടു തന്നെ ആരെങ്കിലും എയര്‍പോര്‍ട്ടിലോ, റെയിവേ സ്റ്റേഷനിലോ സ്വീകരിക്കാന്‍ വരുമെന്നു പറഞ്ഞാല്‍ ഞാന്‍ വേണ്ടെന്നു പറയാറില്ല. നഗരങ്ങള്‍, അവിടെ നമുക്കുള്ള സൌഹൃദങ്ങളുടെ സാന്ദ്രത പോലെ മാത്രം സുന്ദരങ്ങള്‍ ആണ്. റ്റ്രയിനിങ് സമയത്തു ഒറ്റക്കു വിയന്നയില്‍ ലക്ഷ്യമില്ലതെ അലയുമ്പോള്‍ മനസ്സിലെ ഡിപ്രഷന്‍, ഭൂപേന്ദ്ര സിംഗിന്റെ സിനിമാപ്പാട്ടായി നുരഞ്ഞു പൊന്തുമായിരുന്നു.


“ഏക് അകേലാ ഇസ് ഷഹറ് മേ...
രാത് മേ ഓര്‍ ദോപഹറ് മേ..
............................................................
...........................................................
ദിന്‍ ഘാലീ ഘാലീ ബര്‍തന് ഹൈ ഓര്‍
രാത്ത് ഹൈ ജൈസേ അന്ധാ കുവാ..
ഇന്‍ ഖൂനീ അന്ധേരീ ആംഖോമെ
ആന്‍സൂ കീ ജഗാ ആത്താ ഹെ ധൂവാ

ജീനേകീ വചാ തൊ കോയീ നഹീ
മര്‍നേകാ ബഹാനാ ഠൂണ്ട്ത്താ ഹേ
............................................................................
ഇസ് അജ്നബീസേ ഷഹറ് മേ
ജാനാ പഹചാനാ ഠുണ്ട്ത്താ ഹേ”

അന്നു ആ സുന്ദര നഗരത്തില്‍ സന്ധ്യാദീപമായി കാത്തിരിക്കാന്‍ ആ നീലക്കണ്ണുകള്‍ ഇല്ലായിരുന്നല്ലോ. ഇപ്പോഴിപ്പോള്‍ നഗരങ്ങള്‍ എത്ര അപരിചിതമാണെങ്കിലും മനസ്സു പരിചയക്കാരെ തേടി വ്യാകുലപ്പെടാറില്ല. എന്നാല്‍ മുംബൈ എനിക്കു അങ്ങനെ ആയിത്തിര്‍ന്നിട്ടില്ല ഇതുവരെയും - അതു എന്റെയും , സാമിയുടെയും സെയ്യദിന്റേയും എവിടുന്നൊക്കെയോ വന്നുപെട്ടു ഒന്നിച്ച കുറച്ചു സൌഹൃദങ്ങളുടെയും കൂടി നഗരമാണ്.
സ്വാമി എയര്‍പോര്‍ട്ടിനു വെളിയില്‍ ടാക്സി തിരയുന്നു. കുറെ ഡ്രൈവര്‍ന്മാര്‍ സാമിയെ വേണ്ടെന്നു വച്ചു അടുത്ത യാത്രക്കാരനെ തേടിപ്പോകുന്നു. മറ്റുചിലരെ സാമി തന്നെ തഴയുന്നു.

“എന്തെടേ സാമിയാരേ പ്രശ്നം? ടാക്സിക്കാര്‍ക്കു ഘാട്ക്കൂപ്പര്‍ വരെ പോകാന്‍ വയ്യേടേ? എന്നാ കന്യാകുമാരി വരെ പോകാമോന്ന് ചോദിച്ചു നോക്ക്”

“ അപ്പടി ഒണ്ണും ഇല്ലൈ.. നമുക്കു ഭയ്യമാരുടെ ടാക്സി വേണ്ട. മറാത്താ പുലികളുടെ ടാക്സി മതി”

“ ആരുടേതായാലും നമുക്കെന്താ?”

ടാക്സി കിട്ടി. ഞങ്ങള്‍ യാത്ര തുടങ്ങി. സാമി സീരിയസ്സായി. “രാജ് ഠാക്കറെയുടെ ആള്‍ക്കാര്‍ നഗരത്തില്‍ അക്രമം നടത്തുന്നു. ഉത്തരേന്‍ഡ്യാക്കാര്‍ മഹാരാഷ്ട്ര വിടണമത്രേ! വഴിയില്‍ വച്ചു കണ്ണില്‍കണ്ട ഉത്തരേന്‍ഡ്യക്കാരെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു. രാഷ്ടീയ നിലനില്‍പ്പിനായി രാജ് ഠാക്കറെ നടത്തുന്ന പ്രകോപനപരമായ സ്റ്റേറ്റ്മെന്റുകള്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നു. മറാത്താ ആത്മഗൌരവര്ത്തിന്റെ മൊത്തം കോണ്ട്രാക്റ്റ് കൈവിട്ടു പോകുമെന്നു പേടിച്ചു ഉധവ് ഠാക്കറെയും തീകൊണ്ടുള്ള കളി തുടങ്ങിയത്രേ!!!”

സാമി കിതയ്ക്കുന്നു. ആത്മരോഷം തോന്നുമ്പോള്‍ സാമി അങ്ങനെയാണു. അടിയന്തരാവസ്ഥക്കാലത്തു സുദീപിനെ പോലീസുകാരും കോണ്‍ഗ്രസ്സുകാരും ചേര്‍ന്നു സ്കൂള്‍ കോമ്പൌണ്ടില്‍ വച്ച് തല്ലിച്ചതച്ചതു കണ്ട സാമി കിതച്ചുകൊണ്ട് അവനെ രക്ഷിക്കാന്‍ ഓടിയതു പെട്ടെന്നു ഓര്‍ത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമി ഇപ്പോഴും കിതക്കാതിരിക്കാന്‍ പഠിച്ചില്ല. സുദീപ് പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കെ. റ്റി . ഡി സി ചെയര്‍മാനും ആയി.

ഞാന്‍ കാറിലിരുന്നു പുറത്തേക്കു നോക്കി. നഗരം ശാന്തമായിത്തന്നെ ഒഴുകുന്നു. യു പി, ബിഹാറ്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു എന്നു വാര്‍ത്ത. പക്ഷേ എനിക്കു പ്രകടമായി അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും മുംബൈ ജീവിതത്തിന്റെ നഗരമാണു. എന്തു സംഭവിച്ചാലും അടുത്തനിമിഷം ജീവിതത്തിന്റെ അക്കരപ്പച്ചകള്‍ തേടി യാത്ര പുനരാരംഭിച്ചേ പറ്റൂ. ഡല്‍ഹി പോലെ ഉപജാപങ്ങളുടെ ശവകുടിരമല്ല. കൊല്‍ക്കത്തപോലെ മരിച്ച നഗരവുമല്ല.

“ ഇന്നലെ നാസിക്കില്‍ ഒരു തൊഴിലാളിയെ തച്ചു കൊന്നു”

സാമി നിസ്സഹായതോടെ പറഞ്ഞു. കേന്ദ്ര - രാജ്യ സര്‍ക്കാറുകള്‍ രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ ബാലന്‍സ്ഷീറ്റ് ഉണ്ടാക്കുന്നതേയുള്ളൂ. അവരുടെ കേളികൊട്ടും തിരനോട്ടവും കഴിഞ്ഞിട്ടില്ല. മനസ്സിലെ കത്തിവേഷങ്ങളഴിച്ചു വച്ച് കളിയാട്ടത്തിനെത്താനുള്ള മുഹൂര്‍ത്തത്തിനായി അവര്‍ ഇനിയും കാത്തിരിക്കുന്നു. മുഖം മിനുക്കി പച്ചയും , മിനുക്കുമായി ചുട്ടികുത്തി, വേഷപ്പകര്‍ച്ചയണിഞ്ഞു പ്രത്യക്ഷപ്പെടാന്‍ സമയമായില്ലാ പോലും!
ട്രഫിക് സിഗ്നലില്‍ കുട്ടികള്‍ ന്യൂസ് പേപ്പറുകളുമായി എത്തി. മിഡ് ഡേ വാങ്ങി.

‘പ്രധാന മന്ത്രി, സെന്‍സെക്സില്‍ വന്ന ഇടിവു വെറും താല്‍ക്കാലികമാണെന്നു ഇന്നു പ്രസ്താവച്ചു.

’‘രാജ് ഠാകറെയുടെയും അമിതാബച്ചന്റെയും ബംഗ്ലാവുകള്‍ക്കു കനത്തസുരക്ഷ നല്‍കാന്‍ ആവശ്യമായനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു , എസ്സ്. സി ശുക്ലയുടെ ഒന്നാം ചരമവാര്‍ഷികാഘോഷപ്രോഗ്രാമിനു പോകാനായി എയര്‍പോര്‍ട്ടിലെത്തിയ, യൂണിയന്‍ ഹോം മിനിസ്റ്റര്‍ പത്രക്കാരെ അറിയിച്ചു.’
പെട്ടെന്നു ടാക്സി ഡ്രൈവര്‍ വണ്ടി ചവുട്ടി നിറുത്തി. ‘ഹാജിഅലി’ക്കടുത്ത്. അതെ അവര്‍ തന്നെ..... ലാത്തികളും കത്തികളുമായി അങ്ങോട്ടും ഇങ്ങോട്ടും..... വാഹനങ്ങളെ ഒക്കെ തടഞ്ഞുനിര്‍ത്തി അവര്‍ ഉത്തരേന്‍ഡ്യക്കാരെ തെരയുന്നു. ആക്രോശിക്കുന്നു.... ആറേഴുപേര്‍ ഞങ്ങളുടെ കാറിനടുത്തേയ്ക്ക്...... വലിച്ചിറക്കി ഞങ്ങളെ...... ഞങ്ങളുട്രെ ഡ്രൈവര്‍ മറാത്തിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഒരുവന്‍ എന്റെ നേരേ.... ഭയം എന്തെന്നു ഞാന്‍ അറിഞ്ഞു. വയറിനുള്ളില്‍ നിന്നും എന്തോ ഒന്നു നെഞ്ചിന്‍ കൂടിലേക്കു ‘ഗുമ്മെന്നു’ ശക്തിയായി ഒരു റോക്കറ്റുപോലെ...... ശരീരത്തില്‍ എവിടെയൊക്കെയോ വിറയല്‍ പോലെ... എന്നിലെപ്പോഴും കുടികൊള്ളുന്നു എന്നു ഞാന്‍ കരുതിയ ആത്മഹത്യയോടുള്ള ആഭിമുഖ്യവും അസ്തിത്വ ദുഖവും ഒന്നും അപ്പോള്‍ മനസ്സില്‍ തോന്നിയില്ല.
സാമി പെട്ടെന്നു വിളിച്ചു പറഞ്ഞു.

“ സാബ്...ബച്ചാലീജിയേ...ഹം കേരല്‍ വാലേ ഹൈ.... പ്ലീസ്......”

എന്റെ നേരേ വിരല്‍ചൂണ്ടിക്കൊണ്ട് യാചിച്ചു, “വൊ..മലയാളം .പത്രകാര്‍ ഹൈ.....”

പിന്നെ എന്തൊക്കെയോ സാമി അലറി...അതു കേട്ട് ഒരു നേതാവു പറഞ്ഞു.

“ സാലാ.. കാലേ മദ്രാസീ ലോഗ് ഹൈ........ജാനേ ദോ....”

ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി.
സെയ്യിദ് ആഹാരം ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ക്കു വിശപ്പും ദാഹവും ഒന്നും തോന്നിയിരുന്നില്ല. സാമി മുഖം പൊത്തി സോഫയുടെ അടുത്തു, വെറും തറയില്‍ ചടഞ്ഞിരുന്നു.വൈകുന്നേരം സുഹൃത്തുക്കളും റൂം മേറ്റ്സും എത്തി. സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു പറഞ്ഞു. അവര്‍ ചിരിച്ചു. ഞങ്ങള്‍ അനുഭവിച്ച ആ ഭീതി അവര്‍ക്കു മനസ്സിലാകാത്തപോലെ..സാമി വീണ്ടും പറഞ്ഞു. “ഈ പാവങ്ങളെ ഇങ്ങനെ തല്ലിയോടിക്കുന്നതു കഷ്ടം തന്നെ”വിഷയം അവര്‍ സീരിയസ്സായി എടുത്തില്ല. ബിയര്‍ കുപ്പികള്‍ ഒഴിഞ്ഞു, കവിതകളും തമാശകളും പൊട്ടിച്ചിരികളും മുഴങ്ങി.
സെയ്യ്ദ് പറഞ്ഞു:

“ ഇവന്മാര്‍ക്കു ഇങ്ങനെ തന്നെ വേണം. പണ്ട് ശിവസേനക്കാര്‍ സൌത്തിന്‍ഡ്യാക്കാരെ അടിച്ചോടിച്ചപ്പോള്‍, ഒറ്റ നൊര്‍ത്തിന്‍ഡ്യാക്കാരന്‍ അനങ്ങിയോ?”

ആരും ശ്രദ്ധിച്ചില്ല ഈ അഭിപ്രായപ്രകടനവും. പക്ഷേ സാമി ഇതുകേട്ട് അന്തം വിട്ടിരുന്നു. ഭിവാനിയില്‍ കലാപത്തിനു മുന്‍പു മൂന്നു തയ്യല്‍കടകള്‍ നടത്തിയിരുന്ന ആളാണു സെയ്യ്ദ്. കമ്മ്യൂണല്‍ റയട്ടില്‍ എല്ലാം കത്തിനശിച്ച്, പെരുവഴിയില്‍ ആയപ്പോള്‍ സാമി കൂടെ കൂട്ടിയതാണു സെയ്യ്ദിനെ....എന്നിട്ടിപ്പോള്‍....... സാമി വെറുതെ വീണ്ടും കിതയ്ക്കാന്‍ തുടങ്ങി.

Tuesday, February 5, 2008

അമ്മയുടെ കൈകള്‍

ആശുപത്രിയിലെ നിസ്സഹായതയുടെ ഇടനാഴികളിലൂടെ അമ്മയെ കൈപിടിച്ചു പിച്ചനടത്തിക്കുമ്പോള്‍, ആ കൈകള്‍
പതിവിലേറെ ശുഷ്കമായി തോന്നി.
ചവിട്ടുപടികള്‍ കയറേണ്ടിവരുമ്പോള്‍, അമ്മ തന്റെ വേദനിക്കുന്ന കൈ എന്റെ കൈപ്പത്തിയില്‍ അല്പം ബലം കൂട്ടിഅമര്‍ത്തും.....
ഒരു താങ്ങിനെന്നപോലെ.
ദുര്‍ബലമായ ആ സ്പര്‍ശനം എനിക്കുള്ള സാന്ത്വനമാണെന്ന് മനസ്സിലാവില്ലെന്നു കരുതിയോ?