Monday, February 16, 2009

കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?


അദ്ധ്യായം ഒന്ന്: സൂഖാ*1

ഇനി യാത്ര മീറ്റര്‍ ഗേജ് റ്റ്രയിനിലാണ്. മുപ്പതു മണിക്കൂര്‍ യാത്ര ചെയ്തു കഴിഞ്ഞു. ക്ഷീണം കൊണ്ട് ഗായത്രി സ്റ്റേഷനിലെ ബഞ്ചില്‍ ചാരിയിരുന്നു
മയങ്ങുന്നു. മടിയില്‍ തുക്കുഡുവും. അവളുടെ കുഞ്ഞു നെറ്റിയില്‍ വിയര്‍പ്പ്. മേഘനഗറിലേയ്ക്കുള്ള റ്റ്രയിന്‍ രാവിലേ അഞ്ചരയ്ക്കേയുള്ളൂ.
ഇനിയും രണ്ടര മണിക്കൂര്‍ ഈ ജങ്ഷനിലെ അരണ്ട ഇരുട്ടില്‍. പുതിയൊരു നാട്ടില്‍ മറ്റൊരു വേഷത്തിനായുള്ള യാത്ര തുടരാനായി വീണ്ടും ഒരു കാത്തിരുപ്പ്.

“ ദ ഡിസ്റ്റ്രിക്റ്റ് ഈസ് റീലിങ് അണ്ടര്‍ ദ് സിവ്യറസ്റ്റ് ഡ്രോട്ട് സിന്‍സ് ദ് റ്റേണ്‍ ഓഫ് ദ സെഞ്ചുറി. ഊപ്പര്‍ സേ യേ ലോ ഏന്‍റ് ഓര്‍ഡര്‍ ഭീ. ഇറ്റ് ഇസ് എ വെരി ബിഗ് ചലഞ്ച് ബേട്ടാ. മീറ്റ് ദ് സീ എം ആള്‍സോ ബിഫോര്‍ യു പ്രൊസീഡ് റ്റു ജോയിന്‍”

ആദ്യത്തെ ഡിസ്റ്റ്രിക്റ്റ് ചാര്‍ജിനു മുന്‍പേ ചീഫ് സെക്രട്ടറിയുടെ ബ്രീഫിങ്. സെക്രട്ടറിയേറ്റിലെ പല മുറികള്‍ കയറിയിറങ്ങി. ഒടുവില്‍ മുഖ്യമന്ത്രിയെയും
കണ്ടുകഴിഞ്ഞപ്പോള്‍ രാത്രി പത്തുമണി.

യാത്രയില്‍ മിക്കവാറും ഗായത്രി മടുപ്പോടെ മിണ്ടാതെയിരുന്നതേയുള്ലൂ. ഇടയ്ക്ക് അവള്‍ പറഞ്ഞു,

“ഏഴു വര്‍ഷത്തിനുള്ളില്‍ ഇതു പത്താമത്തെ റ്റ്രാന്‍സ്ഫറാണു. എല്ലാം കെട്ടിപ്പെറുക്കി തേരാപ്പാരാ ...നിയ്ക്ക് ഇത്ന്ന്യാ വിധി. എന്തെങ്കിലും അറിയണൊ, റ്റീ സീ വാങ്ങാനും, ഗ്യാസ് റ്റ്രാന്‍സ്ഫെര്‍ ചെയ്യാനും പാക്കിങിനും ഒക്കെ ഞാന്‍ തന്നെ ഓടണം.ഇവിടൊരു മഹാത്മാവുണ്ടല്ലോ! സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതീട്ടില്യാന്നെയുള്ളു.”

ജില്ലയില്‍ റയട്ട് നടന്നതുകാരണം കളക്റ്റര്‍ ഉടനേ ജോയിന്‍ ചെയ്യണം എന്നു സീ എമ്മിനു നിര്‍ബന്ധം. വേണമെങ്കില്‍ സ്റ്റേറ്റ് പ്ലെയിനില്‍ പൊയ്ക്കോള്ളാന്‍
പറഞ്ഞതു നിരസിച്ചതറിഞ്ഞ് ഗായത്രി പറഞ്ഞു,
“ ഇങ്ങനേം ഒരു മനുഷ്യന്‍!”.

പാവം ഗായത്രി. ബാഗേജിനു പുറത്തു കാലു കയറ്റിവച്ചു ഈ വൃത്തികെട്ട ബെഞ്ചില്‍ വിയര്‍ത്തുരുകി. എം ഡി കഴിഞ്ഞെങ്കിലും അവളുടെ പ്രാക്റ്റീസ്
മാത്രം നടന്നില്ല.ആദ്യം തുക്കുഡുവിന്‍റെ പ്രസവം. പിന്നെ എന്‍റെ റ്റ്രാന്‍സ്ഫറുകള്‍.മെഡിക്കല്‍ കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്‍റ് പ്രൊഫസറായി ആറുമാസം പോലും ജോലി നോക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും ഈ റ്റ്രാന്‍സ്ഫറും!

“ങ്ങടെ പിറകേ സാമ്പാറും വച്ചു നടക്കാന്‍ ന്നെ കിട്ടില്ല”

സ്ഥിരം പല്ലവി തുടങ്ങിയപ്പോള്‍ തന്നെ വെറുതേ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു,

“ ഡിസ്റ്റ്രിക്റ്റില്‍ എന്തായാലും നെനക്കു പ്രാക്റ്റീസ്ചെയ്യാന്‍ പറ്റ്വന്‍റെ ഗായത്രിയേ”

അഞ്ചരയുടെ വണ്ടി ഇരുട്ട് തുരന്നു വരാറയില്ലേ?
ഗായത്രി ഒന്നു ഞെട്ടിയുണര്‍ന്നു. എന്തോ പിറുപിറുത്തും കൊണ്ട് തുക്കുഡുവിന്‍റെ സ്ഥാനം തെറ്റിക്കിടന്ന ഫ്രോക്ക് പിടിച്ചു നേരേയിട്ട്, അവളെ ഒന്നുകൂടെ വയറ്റില്‍ ചേര്‍ത്ത് അടക്കി പിടിച്ച്, വീണ്ടും മയക്കം തുടര്‍ന്നു..

വേള്ളകീറിത്തുടങ്ങി. വണ്ടി ഏതോ വരണ്ട നാട്ടിലൂടെ. ഡിസ്റ്റ്രിക്റ്റിന്‍റെ ബോര്‍ഡര്‍ തുടങ്ങിക്കാണുമോ? മൊട്ടക്കുന്നുകള്‍. ചെമ്മണ്ണു ചുവന്ന ചുടുകാറ്റ്
രാവിലേതന്നെ പച്ചപ്പു തേടി ഉഴറുന്നു..

“ എന്താ ഒരു സ്ഥലം! നോട്ട് ഈവന്‍ എ ബ്ലേഡ് ഒഫ് ഗ്രാസ്സ് ഇന്‍ ദീസ് ഹില്ല്സ്”
ഗായത്രിയ്ക്ക് സ്ഥലം ഒട്ടും ഇഷ്ടമായില്ല.
അടുത്ത സ്റ്റേഷനില്‍ കുറേ പാല്‍ കച്ചവടക്കാര്‍ കയറി. പാല്‍ ക്യാനുകള്‍ വളഞ്ഞ ഒരു കമ്പിയില്‍ കൊരുത്ത് റ്റ്രയിനിന്‍റെ ജനല്‍ കമ്പികളില്‍
കെട്ടിയിട്ടു.റ്റ്രയിനിന്‍റെ താളത്തിനൊപ്പിച്ചു അവ വെടിപ്പില്ലാതെ ചിലമ്പി.വിറകു കെട്ടുകള്‍ തലച്ചുമടുകളാക്കി കുറേ പെണ്ണുങ്ങള്‍. ഠൌണില്‍ വില്പനയ്ക്കണെന്നു തോന്നുന്നു. ഇതു മരക്കഷണങ്ങള്‍ കൂട്ടിയ വിറകു കെട്ടുകളല്ല.
എവിടെനിന്നോ കുഴിച്ചെടുത്തു കൊണ്ടു വരുന്ന വേരുകളുടെ തുണ്ടുകളാണ്. കെട്ടൊന്നിനു അയ്യഞ്ചുരൂപ റെയില്‍‌വേ പോലീസിനു കൊടുത്താലേ ഇവരെ
റ്റ്രയിനില്‍ യാത്ര ചെയ്യാന്‍ സമ്മതിയ്ക്കൂത്രേ!
മേഘനഗര്‍ സ്റ്റേഷനില്‍ പുതിയ കളക്റ്ററെ സ്വീകരിയ്ക്കാന്‍ കുറേപ്പേര്‍. അഡിഷണല്‍ കളക്റ്റര്‍, അഡിഷണല്‍ എസ്സ് പി, ഡെപ്യൂട്ടി കലക്റ്റേഴ്സ്, സബ്
ഡിവിഷണല്‍ മജിസ്റ്റ്രേറ്റ്, തഹസീല്‍ദാര്‍ തുടങ്ങി ധാരാളം പേര്‍. തുക്കുഡു ആള്‍ക്കൂട്ടം കണ്ട് ഗായത്രിയുടെ സാരിത്തുമ്പില്‍ ചമ്മലോടെ മറഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു.

“ ദ നൈറ്റ് ഹാസ് ബീന്‍ ബാഡ് ഫോര്‍ അസ് സര്‍. ദ ഡി എഫ് ഓ വാസ് കില്ല്ഡ് യെസ്റ്റെര്‍ഡേ നൈറ്റ്”.
അഡിഷണല്‍ കളക്ടറുടെ സ്വാഗത വചനം.

“നക്സലൈറ്റ്സ്?”

“ നോട്ട് ഷുവര്‍ സര്‍” അഡിഷണല്‍ എസ്സ് പി.
“ എസ്സ് പി ലീവിലാണ്. അദ്ദേഹത്തിന്‍റെ വിവാഹമാണ് മറ്റന്നാള്‍” മറ്റൊരാള്‍.

എസ്സ് പി ഫോണില്‍ സംസാരിച്ചിരുന്ന കാര്യം പറഞ്ഞു. ഐ ഏ എസ്സ്. ഐ പീ എസ്സ് ഈഗോ ക്ലാഷ് ആയി ആദ്യദിവസം തന്നെ ആരും വ്യാഖ്യാനിയ്ക്കരുതല്ലോ.ലാല്‍ ബത്തി വച്ച വെള്ള അംബാസ്സഡര്‍ കാറില്‍ കയറുമ്പോള്‍ത്തന്നെ ഗായത്രി മേഘനഗര്‍ സ്റ്റേഷനോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.

മേഘനഗറിലെ മൊട്ടക്കുന്നുകളില്‍ നിന്നും, വരണ്ട് ചുവന്ന ചുടുകാറ്റ് വന്ന് തുക്കുടുവിനേയും ഗായത്രിയേയും വാത്സല്യത്തോടെ തഴുകി. ഗായത്രി
നിരാശയോടെ സാരിത്തുമ്പുകൊണ്ട് തുക്കുഡുവിന്‍റെ വിയര്‍ത്തു കരുവാളിച്ച മുഖം തുടച്ചു.

“സാബ്, ഞാന്‍ കെംതാ ഭീല്‍*2, സാബിന്‍റെ ഡ്രൈവര്‍”. കാക്കിയുടുപ്പിട്ട വയസ്സന്‍.
കണ്ണുകള്‍ക്കു താഴെ ഈരണ്ട് വരകള്‍ പച്ച കുത്തിയിരിയ്ക്കുന്നു. മുടി പറ്റെ വെട്ടിച്ചിട്ടുണ്ട്.
“പോലീസ് ഡ്രൈവറാണോ?”
“അല്ല സാബ്, കളക്ടറേറ്റിലെ”
ഗായത്രി ഊറിച്ചിരിച്ചുകൊണ്ട് ചോദിച്ചു,
“ എന്താ അയ്യാളുടെ പേര്?”
തുക്കുഡു കൊഞ്ചി,
“കെംറ്റാ ബീല്‍”
മുന്‍സീറ്റിലിരുന്ന് കെംതാ ഭീലും ഗണ്‍‌മാനും ചിരിച്ചു.
കെംത ഠൌണിലുള്ള ഒരു കെട്ടിടത്തിനു മുന്നില്‍ വണ്ടി നിറുത്തി. തീപിടിച്ചു എരിഞ്ഞടങ്ങിയിരിക്കുന്ന ആ ബില്‍ഡിങ് കാട്ടി കെംത പറഞ്ഞു,

“സാബ്, ഇതാണ് കലാപത്തില്‍ കത്തിച്ചുകളഞ്ഞ ഥാന*3”.

രണ്ടാഴ്ചയ്ക്കു മുന്‍പ് നാലു പോലീസുകാരെ ലോക്കപ്പില്‍ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു കളഞ്ഞു വയ്‌ലന്‍റ് മോബ്. വണ്ടിയില്‍നിന്നിറങ്ങി ഞാന്‍ കത്തിക്കരിഞ്ഞ പോലീസ് സ്റ്റേഷനിലേയ്ക്കു നടന്നു. എസ്ക്കോട്ട് വാനില്‍ നിന്നും പോലീസുകാര്‍ ഇറങ്ങി ഓടിവന്നു ചുറ്റിലും നിന്നു. ആഡിഷണല്‍ കലക്ടറും , മറ്റു ഓഫീസേഴ്സും എത്തി. പഴയ എസ്സ് പിയെ വാളുകൊണ്ട് വെട്ടിയിട്ട സ്ഥലം അവര്‍ കാട്ടിത്തന്നു. എസ് പി മരിച്ചെന്നു കരുതി കലാപക്കാര്‍ പിന്നെ കളക്ടറുടെ നേരേ തിരിഞ്ഞു. ജാഥയായി കളക്ടറെ നഗരപ്രദക്ഷിണം ചെയ്യിച്ചു.. മുഖത്തു കരിഓയില്‍ പുരട്ടി, കഴുത്തില്‍ ചപ്പല്‍ മാല അണിയിച്ച്, വഴിയില്‍ കിടന്ന സിഗരറ്റുകുട്ടികള്‍ പെറുക്കി അവ നിര്‍ബന്ധമായി അയാളെക്കൊണ്ട് വലിപ്പിച്ചു. ഇടയ്ക്കു വച്ചു തെരുവില്‍ കണ്ട ഒരു കാളയുടെ പുറത്തു അയാളെ അര്‍ദ്ധനഗ്നനാക്കി ഇരുത്തി. ഒരു ചിത റെഡിയാക്കി കലക്ടറെ ജീവനോടെ ദഹിപ്പിക്കാനായി പിന്നെ ആള്‍ക്കൂട്ടത്തിന്‍റെ ശ്രമം. എങ്ങിനെയോ കളക്റ്റര്‍ രക്ഷപ്പെട്ടെങ്കിലും ജില്ല മുഴുവനും അക്രമങ്ങള്‍ തുടര്‍ന്നു. വിവരങ്ങള്‍ പറഞ്ഞുതന്ന ഓഫീസേഴ്സിന്‍റെ സ്വരത്തില്‍ ഭീതി കലര്‍ന്ന നിരാശ.

തിരിച്ചു വണ്ടിയില്‍ കയറി. ഡോറടയ്ക്കുന്ന ശബ്ദം കേട്ട്‍, ക്ഷീണം കൊണ്ട് മയക്കത്തിലായിരുന്ന ഗായത്രി ഒന്നു ഞെട്ടി ഉണര്‍ന്നു. വീണ്ടും മയങ്ങി. ഈ
കലാപക്കഥകള്‍ ഒന്നും അറിയാതെ അവള്‍ ശാന്തമായി ഉറങ്ങട്ടെ.
പഴയ കളക്ടറെ അപമാനിച്ചു നടത്തിക്കൊണ്ട് പോയ വഴികളിലൂടെ കെംത വണ്ടിയോടിച്ചു. പതുക്കെ. അടുത്തുള്ള ഒരു പെറ്റ്രോള്‍ പമ്പു ചൂണ്ടിക്കാട്ടി
കെംത പറഞ്ഞു,

“ സര്‍, ശങ്കര്‍ ബഞ്ചാരേജി കാ പമ്പ്. ഇവിടെ നിന്നാണു ഥാന*3 കത്തിക്കാനും, കളക്ടറെ ചുട്ടെരിയ്ക്കാനായുണ്ടാക്കിയ ചിതയിലും മറ്റും പെറ്റ്രോള്‍
എത്തിച്ചത്.”

ബസ്തിയില്‍ മുന്‍സില്‍പ്പാലിറ്റി റ്റാങ്കറില്‍ നിന്നും കുടിവെള്ളം പിടിയ്ക്കാനുള്ള തിക്കും തിരക്കും.പെണ്ണുങ്ങളുടെയും കുട്ടികളുടേയും കലപില. ചെറുപ്പക്കാര്‍ റ്റാങ്കറിന്‍റെ മുകളില്‍ കയറി അടപ്പുമാറ്റി വെള്ളമെടുക്കാനുള്ള മത്സരം. മുന്‍സിപ്പലിറ്റി ജീവനക്കാര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഒന്നു രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍സ് അടുത്തുള്ള ഢാബ്ബയിലെ കയറ്റു കട്ടിലിലിരുന്ന് ഒന്നുമറിയാത്തതുപോലെ ചായ ഊതിക്കുടിയ്ക്കുന്നു.

കെംത ഭീല്‍ ബ്രേക്കൊന്നു ചവിട്ടി. ഡോറിലൂടെ തല പുറ്ത്തേയ്ക്കിട്ട്., അധികാരസ്വരത്തില്‍ പറഞ്ഞു,

“ ക്യാ ലഫഡാ ഹൈ. ? സബ് ലൈന്‍ മെം ഖടേ ഹോ ജാ. ഫടാഫട്ട്. ഊപ്പര്‍ സേ പാനീ നികാല്‍ത്തേ ഹോ? നീച്ചേ ഉതര്‍, സാലേ കയീങ്‌ക്കാ”
ഒരു മിനിട്ടു കൊണ്ട് എല്ലാരും ക്യൂവില്‍ ആയി. പോലീസുകാര്‍ ചായ ഉപേക്ഷിച്ച്, ആളുകളെ നിയന്ത്രിക്കാന്‍ തുടങ്ങി. കെംത വീണ്ടും വണ്ടി മുന്നോട്ടെടുത്തു.

“ഈ കിളവന്‍ നത്തുപോലെയിരുന്നാലും , ആളുകൊള്ളാല്ലോ!”
ഗായത്രിയ്ക്ക് കെംതയുടെ അധികാരപ്രയോഗം ഇഷ്ടപ്പെട്ടു.

കളക്ടര്‍ ബംഗ്ലാവിന്‍റെ മുപ്പത്തി എട്ടു ഹെക്റ്റര്‍ പറമ്പില്‍ സീതാഫലത്തോട്ടങ്ങള്‍ വാടിത്തളര്‍ന്നു മുഷിപ്പോടെ.... ഗോതമ്പുപാടങ്ങള്‍ വരണ്ടു മുരടിച്ചു ശൂന്യമായി ചെമ്പിച്ച്....ചുടുകാറ്റത്ത് ഗതകാല സ്മരണകളുടെ മര്‍മ്മരവുമായി കരിയിലകള്‍......കളക്ടര്‍ ബംഗ്ലാവിലെ റ്റ്യൂബ്‌വെത്സെല്ലാം തുരുമ്പുവെള്ളം കക്കി ചത്തുനില്‍ക്കുന്നു.

“ ദേഖ്നേ ലായക്ക് ധാ സാബ്, അപ്നാ ബഗീച്ച*4. നശിച്ച ഈ സൂഖായില്‍ എല്ലാം വരണ്ടു.”
കെംതാ ഭീല്‍ കളക്ടറുടെ തോട്ടത്തിന്‍റെ പഴയ പ്രതാപകാലമോര്‍ത്തു നെടുവീര്‍പ്പിട്ടു.
ബ്രിട്ടീഷുകാരുണ്ടാക്കിയ പഴയ ബംഗ്ലാവ്. വിസ്തൃതമായ ലോണ്‍. ജോലിക്കാര്‍ക്കും , സെക്യൂരിട്ടിയ്ക്കും താമസിക്കാനുള്ള ബാരക്കുകള്‍.1930 ല്‍
കളക്റ്ററായിരുന്ന ജോണ്‍സന്‍സായ്‌വിന്‍റെ പെറ്റ്ഡോഗിനെ അടക്കിയ മാര്‍ബിള്‍ കുടീരം. കേണല്‍ സഞ്ചാനയുടെ അമ്മ 1946ല്‍ നട്ടു വളര്‍ത്തിയ വേപ്പുമരം.അങ്ങനെ കെംത ഗായത്രിയ്ക്കു കളക്ടര്‍ ബംഗ്ലാവിന്‍റെ പഴയ പ്രൌഢി വര്‍ണിച്ചു കേള്‍പ്പിയ്ക്കാന്‍ തുടങ്ങി.

“ തുക്കുഡുവിനു ഓടിക്കളിയ്ക്കാന്‍ നല്ല സ്ഥലമുണ്ട്”
റ്റ്രാന്‍സ്ഫറിന്‍റെ നല്ല വശങ്ങള്‍ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഗായത്രി അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു,

“ എന്തിനാ ഈ ജനാലകളും വെന്‍റിലേറ്റ്രറോക്കെ കൊട്ടിയടച്ചിരിക്കുന്നെ? വീട്ടിനൊരു മുശിടു നാറ്റം!”

“ പഴയ കളക്ടര്‍ സാബ്ബിനു പല്ലികളെയും പാമ്പുകളെയും ഒക്കെ പേടിയായിരുന്നു. അതുകൊണ്ട് എല്ലാം തടി ക്രോസ്സാക്കി വച്ചു ആണിയടിച്ചു അടച്ചു കളഞ്ഞു,” ആരോ പറഞ്ഞു.

“ കെംതാ, എല്ലാം ഒന്നു തുറന്നിടൂ, ച്ചെരെ കാറ്റും വെളിച്ചവും വരട്ടെ വീട്ടില്”
കാര്‍പ്പെന്‍ററും ജോലിക്കാരും പുതിയ മേം സാബ്ബിന്‍റെ ആജ്ഞ് അനുസരിച്ചു ജോലി തുടങ്ങിക്കഴിഞ്ഞു.

“ഇന്നു ഫോര്‍നൂണില്‍ തന്നെ ജോയിന്‍ ചെയ്യാം അല്ലേ”?
ഗായത്രിയുടെ മൊഴിമുത്തുകള്‍ വിഷം പുരണ്ട് വരുമെന്നറിഞ്ഞ് അറച്ചറച്ചാണു ഞാന്‍ വിഷയം അവതരിപ്പിച്ചത്.

“ചെന്നാട്ടെ ചെന്നാട്ടെ, ഇനി ഇന്നുതന്നെ ഭരണം തുടങ്ങിയില്ലെന്നു വേണ്ട! വീടുസെറ്റു ചെയ്യാന്‍ ജോലീം കൂലീല്ലാതെ ഒരുത്തി ഇരുപ്പുണ്ടല്ലോ. അമ്മേ വിളിച്ചു ചോദിച്ചോളൂ, രാഹുകാലം എപ്പോഴാണെന്നറിയാലോ”

ഗായത്രി അല്പം മയപ്പെട്ടു വരുന്നുണ്ട്.

കളക്ടറേറ്റില്‍ വരവേല്‍പ്പും, പരിചയപ്പെടുത്തലും. ട്രഷറിയുടെ ചാര്‍ജും എടുത്തു കഴിഞ്ഞ് സീനിയര്‍ ഓഫീസേഴ്സ് മീറ്റിങ് തുടങ്ങി. സ്റ്റ്യൂഡന്‍റ്സ് സമരം എട്ടാം ദിവസം എല്ലാ തഹസീലുകളിലും. ബഞ്ചാരെയുടെ ഒറ്റയാള്‍ പാര്‍ട്ടിയുടെ കിസാന്‍ സമരവും വഴിതടയലും ഇന്നും തുടരും.ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ തഹസീല്‍ ബന്ദും റ്റ്രയിന്‍ ഉപരോധവും. റ്റ്രൈബല്‍ ഏരിയയില്‍ ഇന്നലെ റേഷനും കൊണ്ടു പോയ രണ്ടു ട്രക്കുകള്‍ ആദിവാസി മുകതിസേന ലൂട്ടു ചെയ്തു വിതരണം നടത്തി. നക്സലൈറ്റുകള്‍ നാലു ഫോറസ്റ്റ് ജീപ്പു കത്തിച്ചുകളഞ്ഞു. ഒരു ഫോറസ്റ്റു ഗാര്‍ഡിന്‍റെ കൈപ്പത്തി വെട്ടിക്കളഞ്ഞു. കൊടുമ്പിരി കൊണ്ടിരിയ്ക്കുന്ന വരള്‍ച്ചയില്‍ തൊഴില്‍ ദാനത്തിനായി ഇരുന്നൂറ്റിനാല്‍പ്പതി ഏഴിടത്തു സ്കേഴ്സിറ്റി വര്‍ക്ക്സ് നടത്തുന്നു. പീ ഡബ്ല്യൂഡി 73 വര്‍ക്‍സ്. ഇറിഗേഷന്‍ 31 വര്‍ക്ക്‍സ്, സോയില്‍ കണ്‍സര്‍വേഷന്‍18 വര്‍ക്സ്, പഞ്ചായത്ത് 56 വര്‍ക്ക്സ്...... ഒരു ലക്ഷത്തിഅറുപതിനായിരത്തില്‍ പരം ആളുകള്‍ക്ക്
‘സൂഖാ രാഹത്ത്’ എന്ന സ്കേഴ്സിറ്റി വര്‍ക്കുകള്‍ വഴി തൊഴില്‍. കന്നുകാലികള്‍ക്കു ഭക്ഷണത്തിനായി 76 ‘ചാരാഗാ*5 വിതരണ്‍’ കേന്ദ്രങ്ങള്‍.റ്റ്രൈബല്‍ ഹോസ്റ്റലിലെ സ്റ്റ്യൂഡന്‍റിനെ വാര്‍ഡന്‍ റേപ്പുചെയ്തതില്‍ പ്രതിഷേധിച്ചു ഭരണകക്ഷി എം എല്‍ ഏയുടെ ഒരു ദിവസത്തെ ഉപവാസ സമരം.

“ സര്‍, കോട്ടയ്ക്കുള്ളിലെ ഹവേലിയില്‍ മീരാ നയ്യറുടെ സിനിമാ ഷൂട്ടിങ് നടക്കുന്നു. രേഖയും നസറുദ്ദിന്‍ ഷായും വന്നിട്ടുണ്ട്. മേം സാബിനും കുഞ്ഞിനും ഷൂട്ടിങ് കാണാന്‍ പോകണമെന്നുണ്ടെങ്കില്‍ പ്രോട്ടോക്കോള്‍ ഡെപ്യൂട്ടി കലക്ടറെ.......”
എന്‍റെ നോട്ടം കണ്ട്, ഏ ഡീ എം സംസാരം പകുതി വച്ചു നിറുത്തി.

“പീ ആറ് ഡിയ്ക്കു വേണ്ടി റ്റ്രൈബല്‍ കള്‍ച്ചറിനെക്കുറിച്ചു ഫിലിം എടുക്കുന്നുണ്ട്. സെയ്ദ് മിര്‍സയേയും കൊണ്ട് ജോയിന്‍റ് ഡയറക്ടര്‍ മാതേശ്വരി മന്ദിറില്‍ പോയിരിയ്ക്കുന്നു.”
ജില്ലാ പി അര്‍ ഓയുടെ ഇന്‍ഫര്‍മേഷന്‍. അയാളോട് കഴിഞ്ഞ രണ്ടാഴ്ചയിലെ ന്യൂസ് പേപ്പര്‍ കട്ടിങ്സ് എത്തിയ്ക്കാന്‍ പറഞ്ഞു.

ആദിവാസി കള്‍ച്ചറിനെക്കുറിച്ചു മതിപ്പില്ലാത്ത മദ്രാസിയെ കളക്ടറായി കിട്ടിയതിലെ നിരാശയോടെ പീ ആര്‍ ഓ പറഞ്ഞു,

“പത്രക്കാരൊക്കെ കാണാന്‍ വന്നിട്ടുണ്ട്”

“കായിക്കെ പത്രകാര്‍! സബ് ചോര്‍ ചപ്പാട്ടെ ഹൈ സാബ്ബ്. ബ്ലഡീ ബ്ലാക്ക് മൈലേഴ്സ്. എല്ലാം സ്റ്റ്രിങേഴ്സ് ആണു സാബ്”
അഡിഷനല്‍ എസ്സ് പിയുടെ അസഹിഷ്ണുത പീ ആര്‍ ഓയ്ക്കു ഇഷ്ടപ്പെട്ടില്ല.

“ഇവിടെ നിന്നും 18 ലോക്കല്‍ പത്രങ്ങള്‍ ഇറങ്ങുന്നുണ്ട്”

പത്രക്കാരെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുത്തിക്കൊള്ളാന്‍ പീ ആര്‍ ഓയോടു പറഞ്ഞു.

“ഇന്നത്തെ ലാ ഏന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടിയിലുള്ള എക്സിക്കുട്ടീവ് മജിസ്റ്റ്രേട്ട്സിന്‍റെ ഡ്യൂട്ടിചാര്‍ട്ടും റ്റെലഫോണ്‍ നമ്പരും തരൂ”
എന്‍റെ ചോദ്യം കേട്ട് ഏ ഡീ എം പരുങ്ങി,
“ അങ്ങനെ പ്രത്യേകിച്ചു ഡ്യൂട്ടി ഒന്നും ഇട്ടിട്ടില്ല സാബ്”
“ എന്നാല്‍ ഇനി മുതല്‍ ഡ്യൂട്ടി ഇട്ടോളൂ.യൂ വില്‍ ബീ ഇന്‍ ചാര്‍ജ് ഒഫ് ബഞ്ചാരേസ് അജിറ്റേഷന്‍. ആന്‍ഡ് സെന്‍റ് എ വയര്‍ലെസ്സ് റ്റു സീ എം, സീ എസ്സ് അന്‍ഡ് കമ്മീഷണര്‍ ദാറ്റ് ഐ ഹാവ് ജോയിന്‍ഡ് ”

താപ്പാന അവിശ്വാസത്തോടെ എന്നെ നോക്കി. കണ്ണുകളില്‍ നിരാശ.

അഡിഷണല്‍ എസ്സ് പീ കുറുക്കന്‍റെ കണ്ണുകളോടെ അടക്കി രഹസ്യം പറഞ്ഞു,

“ ബഞ്ചാരേയേ പേടിയാണു സാബ് ഇയ്യാള്‍ക്ക്”
അയാളോട് പോലീസ് ഫോഴ്സിന്‍റെ ഡിപ്ലോയ്മെന്‍റിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഡീറ്റയ്ല്സുമായി ഒരു മണിക്കൂര്‍ കഴിഞ്ഞു വരാമെന്നു മറുപടി. കുറുക്കന്‍ വാലു ചുരുട്ടി എസ്സ് പീ ഓഫീസിലേയ്ക്കു പോയി.

പോലീസ് സ്റ്റേഷന്‍ കത്തിച്ച കേസിന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍ കറസ്പോണ്ടെന്‍റെന്‍സ് ഫയല്‍ എടുത്തു വയ്ക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയോടു പറഞ്ഞിട്ട് പത്രക്കാരെ കാണാനായി കോണ്‍ഫെറന്‍സ് ഹാളിലെത്തി.

പത്ര സമ്മേളനത്തിനല്ല എല്ലാവരേയും ഒന്നു പരിചയപ്പെടാന്‍ വേണ്ടി വന്നതാണെന്നു പറഞ്ഞപ്പോള്‍ പരിഹാസസ്വരത്തില്‍ ആദ്യ ചോദ്യം വന്നു,

“ഹിന്ദി പറഞ്ഞാല്‍ വല്ലതും മനസ്സിലാവുമോ?”
ഹിന്ദി പ്രൊഫസറായ അച്ഛന്‍ കുഞ്ഞുന്നാളിലേ അടിച്ചേല്‍പ്പിച്ച ഭാഷയാണു ഹിന്ദി എന്നു പറഞ്ഞില്ല.
“രാഷ്ട്ര ഭാഷയല്ലേ, കുറച്ചൊക്കെ മനസ്സിലാവും”
“പഴയ കളക്ടറെ മുഖം കറുപ്പിച്ചു കാളപ്പുറത്തിരുത്തിയ സംഭവം അറിയാമോ?”
“കേട്ടിട്ടുണ്ട്”
“ബഞ്ചാരേജിയുടെ സമരം എങ്ങനെയാണു റ്റാക്കിള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?”
“ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിയ്ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ലാ ആന്‍ഡ് ഓര്‍ഡര്‍ തകര്‍ക്കാന്‍ ആരേയും അനുവദിയ്ക്കില്ല”
“ എന്താണു താങ്കളുടെ പ്രൈയോറിറ്റി?”“ പ്രത്യേകിച്ചൊന്നുമില്ല, ഗവര്‍മെന്‍റിന്‍റെ പ്രയോറിറ്റി തന്നെയാണു എന്‍റേയും പ്രയോറിറ്റി.”
“നക്സലൈറ്റ് പ്രശ്നം.....”
“ ഇത്രയും മതി . ജോയിന്‍ ചൈതല്ലേ ഉള്ളൂ ഇന്ന്‍. നമുക്കു വിശദമായി പിന്നെ സംസാരിയ്ക്കാം”

ദിവസം മുഴുവനും ആളുകളെ കാണലും , ബ്രീഫിങും ഒക്കെയായി തിരക്കായിരുന്നു. ഭാഗ്യത്തിനു സമരങ്ങളൊക്കെ ഇന്നു ഇന്‍സിഡന്‍റ് ഫ്രീ ആയിരുന്നു.

വീട്ടില്എത്തിയപ്പോള്‍ ഒരു മൂകത. ഗായത്രി കട്ടിലില്‍ മുഖം വീര്‍പ്പിച്ചു കിടക്കുന്നു. തലമുടി പിന്നിയിട്ടിരിയ്ക്കുന്നു. അപ്പോള്‍ ഒരു പൊട്ടിത്തെറി
എന്തായാലും ഉറപ്പ്. സാധാരണ ദേഷ്യം വരുമ്പോളാണു അവള്‍ മുടിപിന്നിക്കൊണ്ടിരിയ്ക്കുന്നതു.

“ എന്താ ഗായത്രീ , സുഖമില്ലേ?”
“ നിങ്ങളിനി കൂടുതല്‍ സുഖിപ്പിയ്ക്കാതിരുന്നാല്‍ മതി”
“ഗായത്രീ, ആദ്യ ദിവസമായിട്ടു....”
“ നിങ്ങളെന്‍റെ പ്രാക്റ്റീസിനെക്കുറിച്ചു അന്വേഷിച്ചോ? ഇല്ല. എനിയ്ക്കറിയാം ന്‍റെ ഒരു തലേലെഴുത്ത്”

അവള്‍ ഹിസ്റ്റീരിയാ പിടിച്ചതുപോലെ തല കട്ടിലില്‍ തല്ലാന്‍ തുടങ്ങി.
“ഗായത്രീ, എന്താ ഇങ്ങനെ?”
അവള്‍ എന്‍റെ കൈ ശക്തിയായി തള്ളിമാറ്റി.
“തൊട്ടുപോകരുതെന്നെ”
“ ഗായത്രീ...”
തുക്കുഡു പേടിച്ചു എന്‍റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. എന്നിട്ടു ചിണുങ്ങിക്കൊണ്ട് ചോദിച്ചു,

“ തുക്കുഡുക്ക് ഷൂട്ടിങ് കാണാന്‍ കൊണ്ട്വോവോ?”
ഞാന്‍ അവളെ കെട്ടിപ്പിടിച്ചു.

അഡിഷണല്‍ കളക്ടരുടെ ഫോണ്‍,
“സെയ്യ്ദ് മിര്‍സ എത്തിയിട്ടുണ്ട്. ഒന്നു കാണണമെന്നു പറയുന്നു. ബഗ്ലാവില്‍ വരാന്‍ പറയട്ടേ?”

വീടു സെറ്റായിട്ടില്ല. പിന്നെ ഗായത്രിയുടെ ഈ മൂഡും.

“ ഞാന്‍ സര്‍ക്ക്യൂട്ട് ഹൌസില്‍*6 പോയി അദ്ദേഹത്തെ കാണാം”

കോളേജു ദിനങ്ങള്‍. ഫിലിം സൊസൈറ്റി. ഫിലിം ഫെസ്റ്റിവത്സ്. സൈയ്യദ് മിര്‍സയെ ദൂരെ നിന്നു കണ്ടിട്ടേയുള്ളൂ.

മിര്‍സാ ഒരു ഡ്രിങ്ക് ഒഴിച്ചു. വിഷയങ്ങളുടെ ചൂടു കാറ്റില്‍ മിര്‍സ തിളച്ചു. പതുക്കെ പറഞ്ഞു,

“ഐ ഡിഡിന്‍റ് ഷൂട്ട് മാതേശ്വരി മന്ദിര്‍. ഇന്‍സ്റ്റഡ് ഐ ഷോട്ട് സൂഖാ. ഹാവ് യൂ സീന്‍ ‘ബാരാ’, ദ് കന്നഡാ മൂവി ഓണ്‍ അ കളക്റ്റര്‍ ഒഫ് അ ഡ്രോട്ട്
അഫെക്ടഡ് ഡിസ്റ്റ്രിക്റ്റ്?”
അതെ എന്നു തലയാട്ടി. ഗായത്രിയുടെ കൈവിരല്‍ കോര്‍ത്ത് ഫിലിം സൊസൈറ്റി ഫെസ്റ്റിവലില്‍.
മിര്‍സ ഇന്നു ഡിസ്റ്റ്രിക്റ്റില്‍ കണ്ട വരള്‍ച്ചയുടെ ഭീകരത വിവരിച്ചു.
മിര്‍സ ഉരുകി.
കെംതാ ഭീല്‍ അറ്റുത്ത ഡ്രിങ്ക് ഒഴിച്ചു.
മിര്‍സ കെംതയോടു സംസാരിച്ചു. പകുതി തമാശയായി മിര്‍സ പറഞ്ഞു,
“ ഒരു സൌത്തിന്‍ഡ്യന്‍ കളക്റ്റര്‍. റ്റ്രൈബല്‍ ഡിസ്റ്റ്രിക്റ്റ്. സമരങ്ങള്‍ക്കും വരള്‍ച്ചക്കും നക്സലൈറ്റസിനും നടുവില്‍. കളക്ടറുടെ ആദിവാസി ഡ്രൈവരുടെ ആംഗ്ഗിളില്‍ സ്ക്രിപ്റ്റ് എഴുതിയാലോ?”
ഞാന്‍ ചിരിച്ചു.
അടുത്ത ഡ്രിങ്ക് എടുത്തു
“എന്താ റ്റൈറ്റില്?”

“കെംതാ ഭീല്‍ക്കോ കോന്‍ മാരാ?”
മിര്‍സ കെംതയെ നോക്കിച്ചിരിച്ചു.
അതു വേണ്ട. കൊല്ലണ്ട. മനസ്സു പറഞ്ഞു. ‘കെംതാ ഭീല്‍ ക്കോ കോന്‍ ജാന്‍‌ത്താ’ എന്നു പോരേ? കെംതാ ഭീലിനെ ആര്‍ക്കറിയാം! അല്ലെങ്കില്‍ ‘കെംതാ ഭീലിനെ ആരറിഞ്ഞു’ എന്നോ മറ്റോ മലയാളത്തില്‍ ഡബ്ബും ചെയ്യാം.

കെംതയുടെ കണ്ണുകളുടെ താഴെ പച്ചകുത്തിയ ഈരണ്ട് വരകള്‍ ചുളുങ്ങി.

മിര്‍സയുടെ ചിരിയില്‍ ചുടുതീ പാറി,
“ കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?”



(തുടരും)

*
1. സൂഖാ: വരള്‍ച്ച.
2. ഭീല്‍: ആദിവാസികളിലെ ഒരു ഉപജാതി.
3:ഥാന: പോലീസ് സ്റ്റേഷന്‍.
4: ബഗീച്ച: തോട്ടം
5: ചാരാഗ: കന്നുകാലികള്‍ക്കു തിന്നാനായുള്ള പുല്ല്/വയ്ക്കോല്‍
6: സര്‍ക്ക്യൂട്ട് ഹൌസ്: സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ്.

15 comments:

Bindhu Unny said...

തുടരട്ടെ. :-)

പാമരന്‍ said...

എഴുത്തിന്‍റെ ആ സ്റ്റൈയിലും ഒഴുക്കും ഒന്നു വേറെ തന്നെ. ബാക്കിക്കു കാത്തിരിക്കുന്നു.

അവസാനത്തെ അപ്പെന്‍ഡിക്സിലേയ്ക്ക്‌ അതാതു വാക്കുകളില്‍ നിന്ന്‌ ഒരു സൂചിക ഇടാമായിരുന്നു. പലതും കടിച്ചിട്ടു പൊട്ടാതെ വിഴുങ്ങി വിഴുങ്ങി താഴെ എത്തിയപ്പോഴാണ്‌ അമ്മിക്കല്ല്‌ കെടപ്പുണ്ടായിരുന്നെന്നു കണ്ടത്‌ :)

ഹരിത് said...

പറഞ്ഞതുപോലെ അമ്മിക്കല്ലു കൊത്തിവച്ചിട്ടുണ്ട് പാമൂ

ശ്രീ said...

കുറേ നാളിനു ശേഷമാണല്ലോ...

കഥ ഗംഭീരം, മാഷേ. ഇനി ബാക്കി എപ്പോഴാണോ ആവോ...

Ranjith chemmad / ചെമ്മാടൻ said...

തുടരൂ...ആശംസകള്‍...

പകല്‍കിനാവന്‍ | daYdreaMer said...

നന്നായിട്ടുണ്ട്.. ആശംസകള്‍...

vadavosky said...

വായിച്ചു വന്നപ്പോഴേ ഒരു നോവലൈറ്റ്‌ ആവുകയാണ്‌ നല്ലത്‌ എന്ന്‌ പറയാനിരിക്കുകയായിരുന്നു. നന്നായിട്ടുണ്ട്‌.

(കഥകളൊന്നും കാണുന്നില്ലല്ലോ എന്ന് ഒരു മെയില്‍ അയയ്ക്കാനിരിക്കുകയായിരുന്നു.)

വേണു venu said...

മനസ്സുകള്‍ ആള്‍ക്കൂട്ടമായി മാറുമ്പോള്‍ ഒറ്റ മനസ്സായി മാറുന്നു എന്ന് എവിടെയോ വായിച്ചിരുന്നു. രണ്ടു മനസ്സുകള്‍ വ്യത്യസ്തമായ ആള്‍ക്കൂട്ടമായാലോ...
കഥയുടെ ബാക്കി ഭാഗങ്ങള്‍ തുടരുമല്ലോ.
ഹരിത്തേ..വ്യത്യസ്തമായ എഴുത്ത് ഇഷ്ടമായി.
തുടരുക.:)

ഗുപ്തന്‍ said...

വായിക്കുന്നുണ്ട് ഹരിത്ത്. ചില്ലറ ചില്ലറയായി വായിക്കാന്‍ ഇഷ്ടമില്ല. എല്ലാം തീര്‍ന്നിട്ട് ഈ വഴി വരാം. :)

ഹരിത് said...

ബിന്ദു, പാമു,ശ്രീ, രണ്‍ജിത്,പകല്‍ക്കിനാവന്‍, വഡവോ, വേണു,ഗുപ്തന്‍ എല്ലാവര്‍ക്കും വളരെ നന്ദി. മൂന്നു മാസത്തെ ഗാപിനു ശേഷം എഴുതുമ്പോല്‍ പഴയ സുഹൃത്തുക്കള്‍ മറന്നിരിയ്ക്കും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. ഇല്ല. നിങ്ങള്‍ വന്നു, വായിച്ചു. നന്ദി എന്നല്ലാതെ എന്തു പറയാന്‍.

സന്തോഷ്‌ കോറോത്ത് said...

thirichu varavu gambheeram(as usual:))

ചീര I Cheera said...

വായിയ്ക്കുന്നുണ്ട്..
തുടരൂ..

Shaivyam...being nostalgic said...

What a style! This gives a very serious reading. Good narration.

Anonymous said...

I read it today only. Excellent!!!
Looking forward to read the next part. Trust it will be published shortly.
PREM

ഹരിത് said...

കോറോത്ത്, പീ.ആര്‍, ശൈവം, അനോണി പ്രേം: എല്ലാവര്‍ക്കും സ്വാഗതം, നല്ലവാക്കുകള്‍ക്കു വളരെ വളരെ നന്ദി.