Friday, October 2, 2009

ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍

എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.

ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.

“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”

“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.

“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”


എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.

സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.

ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.

ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.


തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,

“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”

അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?

ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.

അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”

റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!