Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, December 27, 2009

ലൊഹാണ്ടിഗുഡയിലെ ഉപനയനം

ഏഴാമത്തെ തിര ആദ്യ പ്രണയം പോലെ ആര്‍ത്തിരമ്പി വന്നു. പിന്നെ മുരണ്ട് മൂളി, വന്ന വഴിയേ തിരിച്ച് പോയി. ‘ നല്ല പ്രതീക്ഷകളുടെ മുനമ്പില്‍’ ചാറ്റല്‍ മഴ. കരുവാളിച്ച അറ്റ്ലാന്‍റികിനെ നീല ഹിന്ദുമഹാസാഗരം പ്രാകൃത ഭാവം പൂണ്ട് കണ്ണും പൂട്ടി പുണരുന്നു,മനസ്സില്ലാമനസ്സോടെ. നിറമില്ലാത്ത മഴത്തുള്ളികളില്‍ കുതിര്‍ന്ന് കക്ക പെറുക്കിയെടുക്കുന്ന വൃദ്ധയായ ട്യൂറിസ്റ്റിനെ സഹായിക്കുന്ന നിഹാരിക്കാ ഭട്ട്നാഗറെ എവിടെ വച്ചാണ് മുന്‍പു കണ്ട് മറന്നത്?

ജോ ബെര്‍ഗില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഹൈക്കമ്മീഷന്‍ നിയോഗിച്ചതാണ് നിഹാരിക്കയെ. പിന്നീടുള്ള യാത്രയില്‍ മുഴുവനും എസ്കോര്‍ട്ടായി അവളുമുണ്ടായിരുന്നു. ഇപ്പോള്‍ കേപ്പ് ഒഫ് ഗുഡ്‌ഹോപ്പിലെ ആഫ്രിക്കന്‍ മഴത്തുള്ളികളില്‍ അവള്‍ ആര്‍ദ്രമായി മന്ദഹസിക്കുന്നു.

“സര്‍, സന്ധ്യകഴിഞ്ഞു ഒറ്റയ്ക്കു അപരിചിതമായ വഴികളിലൂടെ നടക്കരുതെന്നു എല്ലാരോടും പറയണം. സുരക്ഷിതമല്ല. കറുമ്പന്മാരുടെ ഗാങുകള്‍ ഉണ്ട്. പിടിച്ചു പറിയ്ക്കും, അറ്റാക്ക് ചെയ്യും......”

നിഹാരിക്ക അടുത്തകാലത്തു ജോഹനസ് ബെര്‍ഗില്‍ നടന്ന കുറ്റകൃത്യങ്ങള്‍ വിവരിച്ചു തുടങ്ങി. കുറച്ചുപേര്‍ക്കു മണ്ടേലാസ്ക്വയറിലെ ഇന്‍ഡ്യന്‍ റെസ്റ്റൊറെന്‍റില്‍ പോകണം. മറ്റുചിലര്‍ക്കു ഷോപ്പിങ് മാളുകളിലും നഗരത്തിലെ മുന്തിയ കാസിനോയിലും കറങ്ങണം. പ്രിട്ടോറിയയില്‍ പോകണം. സണ്‍സിറ്റിയില്‍ സ്വര്‍ണ്ണഖനികളില്‍, അങ്ങനെ എല്ലാവര്‍ക്കും വേണ്ടി നിഹാരിക്ക മന്ദഹസിച്ചുകൊണ്ട് ഓടിനടന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു,

“ ഹരി സാറിനു എവിടെയാ പോകേണ്ടത്?”

“നിനക്കിഷ്ടമുള്ളിടത്തേയ്ക്ക്”

പിന്നെ ജൊഹാനാസ് ബെര്‍ഗിലെ മ്യൂസിക്ക് സ്റ്റോറുകളിലേയ്ക്ക്. ആഫ്രിക്കന്‍ ഗാനങ്ങള്‍.അപ്പാര്‍ത്തീഡിനെതിരായ പ്രസംഗങ്ങളും പാട്ടുകളും.

നിഹാരിക്ക പിന്നെ കൊണ്ടു പോയത് ഹൈക്കമ്മീഷനിലെ ഡ്രൈവര്‍ മനോയുടെ വീട്ടില്‍. ബ്ലാക്ക്സും ഇന്‍ഡ്യന്‍ മൈനോറ്റീസും ഏഷ്യാക്കാരും തിങ്ങി താമസിക്കുന്ന പട്ടിണിനിറഞ്ഞ ചേരി.

“ സര്‍, ദിസ് ഇസ് കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി ഇന്‍ പോവെര്‍ട്ടി”, നിഹാരിക്ക വീണ്ടും മന്ദഹസിച്ചു.


മനോ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു. മുള്ളന്‍ മുടികളില്‍ വിരലോടിച്ചു കൊണ്ട് ഭാര്യ റോഷനാരായെ പരിചയപ്പെടുത്തി. ഗര്‍ഭിണിയായ റോഷനാര വേച്ചു വേച്ചു വന്നു. കഞ്ഞി പോലെ എന്തോ കുടിയ്ക്കാന്‍ തന്നു. മനോ പത്തൊമ്പതാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തതാണ്.
രാമേശ്വരം,നേപ്പാള്‍,മാഡ്രിഡ് വഴി സ്വിറ്റ്സര്‍ലാന്‍ഡില്‍ രാഷ്ട്രീയാഭയം തേടി ഈ തമിഴ് പുലി. പിന്നിട് ഏതോ ഒരു അന്താരാഷ്ട്രീയ ഉടമ്പടിയിലുടെ പാരീസിലെത്തി. ഫ്രഞ്ച് പൌരത്വവും കിട്ടി. ഇന്‍ഡ്യന്‍ എംബസിയില്‍ ഡ്രൈവറായി. പിന്നെ സൌത്താഫ്രിക്കയിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷനില്‍ എത്തിപ്പെട്ടു.

ശ്രീലങ്കയില്‍ അവന്‍റെ അമ്മയേയും സഹോദരിയേയും അവര്‍ കൊന്നു. വയസ്സായ അഛന്‍ ഒറ്റയ്ക്ക്. തിരിച്ചു പോകാന്‍ ധൈര്യമില്ല. കൂടെ ഇപ്പോള്‍ റോഷനാരയും. അവളുടെ കഥ ഞാന്‍ ചോദിച്ചില്ല.നിഹാരിക്ക റോഷനാരയുടെ വിരല്‍ പിടിച്ച് ആര്‍ദ്രമായി മന്ദഹസിച്ചു.

“മനോ, ഇങ്ങനെയൊക്കെ....?”

മഞ്ഞപ്പല്ലുകള്‍ കാട്ടി മനോ പറഞ്ഞു,

“വന്നു പെട്ടു,സര്‍. ഒന്നൊന്നും അറിഞ്ഞുകൂടാത്ത പ്രായത്തില്‍... വര്‍ഷം പതിനഞ്ചു കഴിഞ്ഞു. തിരിച്ചു പോയാല്‍ തൂക്കുമരമാണെനിയ്ക്ക്”


കൊടുത്ത പണം മനോ മേടിച്ചില്ല. നിഹാരിക്ക പണം വാങ്ങി റോഷനാരയുടെ വിരലുകളില്‍ പിടിപ്പിച്ചു. കുഞ്ഞുണ്ടാകുമ്പോള്‍ ഉടുപ്പു വങ്ങാന്‍! അഭയാര്‍ത്ഥിയുടെ അടുത്ത തലമുറ്യ്ക്കൂള്ള ഭിക്ഷ! റോഷനാരയുടെ വരണ്ട ചിരി നെഞ്ചില്‍ ഉടക്കി.

കക്ക പെറുക്കിക്കളിച്ച വൃദ്ധയെ ഇപ്പോള്‍ കാണാനില്ല. മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മുന്നില്‍ കൈനിറയെ ഈറന്‍ പ്രോട്ട്യസ് പുഷ്പങ്ങളുമായി നിഹാരിക്കാ ഭട്ട്നാഗര്‍. അവളുടെ ചിരിയിലും മഴയുടെ നനവ്. അവള്‍ പ്രോട്ട്യസിന്‍റെ മിത്തുകളെക്കുടിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു. വെയര്‍ ഹാവ് ഐ സീന്‍ ഹെര്‍ ബിഫോര്‍?

അവളോട് ചോദിക്കുകതന്നെ.

“നിഹാരികാ, ഐ തിങ്ക് വീ ഹാവ് മെറ്റ് ബിഫോര്‍, സംവേര്‍”

ഉത്തരം ഒന്നും പറയാതെ അവല്‍ പിന്നെയും മന്ദഹസിച്ചു.ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലേയ്ക്കുള്ള ഫ്ലൈറ്റില്‍ നിഹാരിക്ക എന്‍റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു, മൌനങ്ങള്‍ക്കിടയില്‍ അവള്‍ പതുക്കെ പറഞ്ഞു,

“ഹരിസര്‍ കണ്ടിട്ടുള്ളത് എന്‍റെ അമ്മയെയാണ്. അനാമികാ ദേബ് ഭട്ട്നാഗര്‍”

മനസ്സ് കൊടുംകാറ്റിന്‍റെ മുനമ്പായി. ഇവള്‍ ആര്‍ എസ്സ് ബീയുടെ മകള്‍! ആര്‍ എസ്സ് ഭട്ട്നാഗര്‍, ക്ലാസ്സ്മേറ്റ്, റ്റെന്നീസ് ചാമ്പ്യന്‍.ഗവര്‍മെന്‍റ് ജോയിന്‍റ് സെക്രട്ട്രറി ആയിരുന്നു.

“അമ്മ?”

“ ആഫ്റ്റര്‍ പപ്പാസ് സൂയിസൈഡ് ഷീ ഇസ് മോസ്റ്റ്ലി ഇന്‍ ലൊഹാണ്ടിഗുഡ വനവാസി കല്യാണ്‍ കേന്ദ്ര ഒണ്‍ളി”

ഒരു ആവണി അവിട്ടത്തിനാണു ഞാന്‍ ലൊഹാണ്ടിഗുഡയിലെത്തിപ്പെട്ടത്. കുറേ കഷ്ടപ്പെട്ടു. ടാക്സിയും ജീപ്പുമൊന്നും വരാന്‍ തയ്യാറായില്ല. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ മിക്കവാറും എന്നും എന്‍‌കൌണ്ടര്‍ നടക്കുന്ന ഏരിയ. കാട്ടു റോഡൂകളില്‍ മൈന്‍ വിതച്ചിട്ടുണ്ടാവുമെന്ന ഭയം. ഒടുവില്‍ ഒരാള്‍ ട്രാക്ടറില്‍ ലിഫ്റ്റ് തന്നു. ഇന്ദ്രാവതിയിലെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍. ആരെയും കാണാനില്ല. ഉന്തു വണ്ടിയില്‍ ചായ വില്‍ക്കുന്ന ഒരാളെ ഒടുവില്‍ കണ്ടു. ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ വനവാസി കല്യാണ്‍ കേന്ദ്രയിലേയ്ക്കുള്ള വഴി ചോദിച്ചു. 4-5 കിലോമീറ്റര്‍ നടക്കണം.. കൂടെ വരാന്‍ ആരും ഇല്ല. പെട്ടെന്നാണ് നദിക്കരയില്‍ നിന്നൊരു പാട്ടുകേട്ടത്,

“കുളിച്ചാ കുത്താലം, കുമ്പിട്ടാ പരമസിവം
കുടിച്ചാ നീര്‍മോര്, പുടിച്ചാ നീധാണ്ടീ
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു”


ലോറി ഓടിക്കുന്ന തമിഴന്മാര്‍, ഇവിടേയും! ഫാക്ടറിയിലേയ്ക്കുള്ള കല്‍ക്കരിയുമായി വരുന്നവര്‍. അവരോടൊപ്പം നദിയില്‍ മുങ്ങിക്കുളിച്ചു. വനവാസി കല്യാണ്‍ കേന്ദ്രയില്‍ കൊണ്ടെത്തിക്കാമെന്നു അവര്‍ കനിഞ്ഞു. പക്ഷേ ഉപനയനം കഴിയണം. ഞാനും കൂടി അവരോടൊപ്പം. പാപങ്ങള്‍ എല്ലാം ഒഴുക്കണം. പുത്തന്‍ പൂണൂല്‍ ധരിക്കണം. അവര്‍ തന്ന പുതിയ പൂണൂല്‍ തര്‍പ്പണം ചെയ്തു, വ്യാഹൃതി ചൊല്ലി, “ ഓം ഭൂര്‍ ഭുവ സ്വാഹ” ......തത് സവിതുര്‍.....ബ്രഹ്മഗ്രന്ധിയും വിഷ്ണുഗ്രന്ധിയും രുദ്രഗ്രന്ധിയും കെട്ടി. ദാനം കിട്ടിയ പൂണൂല്‍ ഇട്ടു. ഉപനയനം കഴിഞ്ഞു. ഇന്ദ്രാവതി പാപങ്ങള്‍ കഴുകി ഒഴുകി.


കേന്ദ്രയില്‍ അനാമികയ്ക്കു തിരക്കായിരുന്നു. ആദിവാസി സ്ത്രീകളുടെ മീറ്റിങ് കഴിഞ്ഞെത്തിയിട്ടും അനാമിക സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മുംബയില്‍ നിന്നും വക്കീല്‍ വന്നിട്ടുണ്ട്. ഒരു പീ ഐ എല്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ട് എന്നു പറഞ്ഞൊഴിഞ്ഞു. രണ്ടാം ദിവസം അവള്‍ അല്പം തണുത്ത മട്ടായി.

“ വൈ ആര്‍ യൂ വേസ്റ്റിങ് യുവര്‍ ടൈം. ആന്‍ഡ് മൈ ടൈം ടൂ. ആര്‍ യൂ നോട്ട് സീയിങ് ദിസ് ബ്ലേറ്റനന്‍റ് വയലേഷന്‍ ഒഫ് ഹൂമന്‍ റൈറ്റ്സ് ഹിയര്‍?”


“തിരക്കൊഴിയുമ്പോള്‍ സംസാരിക്കാം അനാമികേ, ആര്‍ എസ്സ് ബീ പറഞ്ഞിട്ടാണു ഞാന്‍ ഇത്ര ദൂരം.....”

മൌനം.

അന്നു രാത്രി അനാമിക രോഷത്തോടെ ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചും, അവരുടെ ഭൂമി മള്‍ട്ടിനാഷനത്സ് കയ്യേറ്റം ചെയ്യുന്നതിനെക്കുറിച്ചും, പോലീസിന്‍റെ അക്രമങ്ങളെക്കുറിച്ചും കുറേ സംസാരിച്ചു.

“ അനാമികേ, ഞാന്‍ വന്നത് നിങ്ങളുടെ മകളെക്കുറിച്ചു സംസാരിക്കാനാണു, ആര്‍ എസ്സ് ബീ വിവരങ്ങള്‍ പറയുമ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു.”


“യുവര്‍ ഫ്രണ്ട് ഇസ് മാഡ്. നയന്‍റീന്ത് സെഞ്ചുറി ഫ്യൂഡല്‍ മൈന്‍ഡ് സെറ്റ്..മൈ ഡാട്ടര്‍ നോസ് വാട്ട് ഷീ ഈസ് ഡൂയിങ്”


“പതിന്നാലു വയസ്സായ റ്റീന്‍ ഏജ് കുട്ടിയല്ലേ അവള്‍. ഷീ നീഡ്സ് യൂ. നീ എന്‍റെ കൂടെ വരണം”

അനാമിക ഒന്നും മിണ്ടിയില്ല.


അനാമികയേയും മകളേയും ഡെല്‍ഹിയിലാക്കി ഒരു കൊല്ലത്തെ റ്റ്രൈനിങിനു പോയതാണ് ആര്‍ എസ്സ് ബീ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വീടിനടുത്തുള്ള ചെരുപ്പുകടയിലെ സെയിത്സ്മാന്‍ ചെക്കനു വീട്ടില്‍ അമിത സ്വാതന്ത്ര്യം. രാത്രി 2 -3 മണിവരെ അവന്‍ മകളുടെ മുറിയില്‍.അവനു എല്ലാ ഒത്താശകളും ചെയ്യുന്നത് അനാമിക. അവന് മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോക്കറ്റ് മണിയും ഒക്കെ കൊടുക്കുന്നതും അവള്‍. പല രാത്രികളും അവന്‍ മകളുടെ മുറിയില്‍ തന്നെ ഉറങ്ങും. അവനില്ലാത്ത രാത്രികളില്‍ മകള്‍ രാത്രി 4-5 മണി വരെ അവനുമായി ഫോണില്‍ സംസാരിച്ചിരിക്കും.


“ഹരീ അവനൊരു സ്ക്കൂള്‍ ഡ്രോപ്പൌട്ടാണ്. ഹീ യൂസെസ് ഡ്രഗ്സ്. അവനൊരു സ്ലം ബോയ് എന്നതല്ല പ്രശ്നം. ഒരു രീതിയിലും എന്‍റെ മകള്‍ക്ക് യോജിച്ചവനല്ല. ഷീ ഈസ് ഒണ്‍ളി 14. അനാമികയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു അമ്മയ്ക്കു ഇവനെക്കുറിച്ചൊരു ബ്ലൈന്‍ഡ് സ്പോട്ട് എങ്ങനെ ഉണ്ടായി എന്നെനിക്കു മനസ്സിലാവുന്നില്ല, അനാമികയുടെ പാരന്‍റ്സും ബ്രദേഴ്സുമൊക്കെ പറഞ്ഞു നോക്കി. ഷീ ഇസ് അഡമെന്‍റ്. ഞാന്‍ മകളെ ഊട്ടിയില്‍ റെസിഡന്‍റ് സ്ക്കൂളില്‍ ആക്കി നോക്കി. അനാമിക ഗീവ്സ് ഫ്ലൈറ്റ് ടിക്കറ്റ് ടു ദിസ് ബോയ് റ്റു ഗോറ്റു ഊട്ടി. ഐ റ്റ്രൈഡ് എവെരിതിങ്. പ്ലീസ് ഹെല്‍പ്പ്”


ആര്‍ എസ്സ് ബീ കരഞ്ഞു. എന്നാലും ഇതു അവര്‍ തമ്മില്‍ തീര്‍ക്കേണ്ട പ്രശ്നമാണെന്നും എന്‍റെ ഇടപെടല്‍ ഗുണമുണ്ടാക്കില്ലെന്നും തന്നെ എനിക്കു തോന്നി. ഒഴിഞ്ഞു മാറി. പിന്നെ ആര്‍ എസ്സ് ബീ വീണ്ടും വിളിച്ചത് രണ്ട്മൂന്നു മാസങ്ങള്‍ക്കു ശേഷമാണ്. മകള്‍ പഠിത്തം ഇടയ്ക്കു വച്ച് മതിയാക്കി വീട്ടില്‍ വന്നു. അനാമിക ലൊഹാണ്ടിഗുഡയിലെ എന്‍ ജീ ഓ പ്രവര്‍ത്തനങ്ങളുമായി പിരിഞ്ഞു താമസിക്കുന്നു. ഭ്രാന്തനെപ്പോലെയുള്ള അവന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടപ്പോള്‍ ഉള്ളില്‍ കണ്ണീര്‍ ചുരന്നു. അനാമികയെ ഒന്നു കണ്ട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. എന്തെങ്കിലും പോസിറ്റീവായി സംഭവിക്കുമെങ്കിലോ എന്നു കരുതി വന്നതാണ്.


മൂന്നു ദിവസങ്ങള്‍ കൂടെ ഞാന്‍ വനവാസി കല്യാണ്‍ കേന്ദ്രയില്‍ തങ്ങി. അനാമിക തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. ഒഴിഞ്ഞ മനസ്സുമായി ഞാന്‍ മടങ്ങി, പാപങ്ങള്‍ കഴുകി ഒഴുക്കി സംശുദ്ധമാക്കുന്ന ഇന്ദ്രാവതിപ്പുഴയും താണ്ടി.



“ഹരി അങ്കിള്‍” ഇവിടെ വന്നതിനു ശേഷം ആദ്യമായാണു അവള്‍ അങ്ങനെ വിളിച്ചത്, “ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കില്‍ ഞാന്‍ തങ്ങുന്നില്ല. വേറോരു ഡെലിഗേഷന്‍ വരുന്നുണ്ട്. യൂണിയന്‍ മിനിസ്റ്ററും മറ്റും.”

“ ദാറ്റ് ഈസ് ഓക്കേ മോളേ, നിന്‍റെ കുടുംബമൊക്കെ....”


“ ആയിട്ടില്ല അങ്കിള്‍” നിഹാരിക ആര്‍ദ്രമായി മന്ദഹസിച്ചു.

നരച്ച ക്രൂഗര്‍ പാര്‍ക്കിലെ ഒരു വരണ്ട ആഫ്രിക്കന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.

Saturday, April 18, 2009

അല്ലെങ്കി വേണ്ടച്ഛാ

എന്‍റെ അച്ഛന്‍ ഒരു പേടിത്തൊണ്ടനാണ്. ഒരു കാര്യവും നേരേ ചൊവ്വേ ചെയ്യാമ്പറ്റൂല അച്ഛന്. കൊച്ചുന്നാളിലേ ഞാനിതു മനസ്സിലാക്കിയതാ.
ഒന്നിപ്പഠിക്കുമ്പഴേ അച്ഛന്‍റെ ഈ വഴുവഴുപ്പന്‍ സ്വഭാവം ഞാന്‍ അനുഭവിച്ചിട്ടുള്ളതല്ലേ. വൈദ്യമഠത്തീന്നു പിഴിച്ചിലു കഴിഞ്ഞു വരുന്നവഴി ഒരാളെന്നെ നോക്കി കണ്ണുരുട്ടി. നാക്കു നീട്ടി. വിരലു ചൂണ്ടി.

“ അച്ഛാ, അഛാ.... ഇങ്ങേരാര്? പോലീസാ? എന്നെ വെരുട്ടുണു”

അച്ഛന്‍ ഒന്നും മിണ്ടാതെ വെറുതേ ചിരിച്ചതേയുള്ളൂ. അയാളെ ഒന്നും പറഞ്ഞില്ല.

“ അച്ഛാ, ഒരു കത്തിയെടുത്ത് അയാളെ വെട്ടിയാലോ? അല്ലെങ്കി വേണ്ടച്ഛാ ഒരു കല്ലെടുത്ത് എറിയാം”

ഞാന്‍ റോഡില്‍ നിന്നൊരു കല്ലെടുത്തു.
അച്ഛന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു,

“ അതു നമ്മുടെ തട്ടുകടക്കാരന്‍ കിഷനല്ലേടാ”

എനിയ്ക്കു ദേഷ്യം വന്നു. അച്ഛന്‍ അയാളെ വെരുട്ടീലെന്നു മാത്രമല്ല “ നിന്‍റെ മരുമോന്‍റെ വിസ ശരിയായോടാ കിഷാ” എന്നു ചോദിച്ചു കിന്നാരം
പറയാനും തുടങ്ങി.

പിന്നെ ഞാന്‍ പോട്ടേന്നു വച്ച് എറിയാനോങ്ങിയ കല്ലു പോക്കറ്റിലിട്ടു.


അമ്മ അനിയനെ പെറ്റു ആശൂത്രീല് കെടക്കുമ്പഴാ. മെഡിക്കല്‍ കോളേജ് ജങ്ഷനി വച്ച് ഞങ്ങടെ സൈക്കിളിനെ ഒരു കറുത്ത അമ്പാസിഡര്‍ ഓവര്‍ട്ടേക്കു ചെയ്തു ‘ശൂ’ന്നു ഒറ്റപ്പോക്ക്. സൈക്കിള്‍ ആശൂത്രീടെ സൈഡില്‍ വച്ച് അമ്മേം അനിയനേം കാണാന്‍ ഞങ്ങള്‍ പോകാമ്പോയപ്പഴാ ഞാന്‍ കണ്ടത്. ആ കറുത്ത അമ്പാസിഡര്‍ കാറ് അവിടെ നിയ്ക്കുണു. അതീന്നൊരുത്തന്‍ എറങ്ങി ജാഡയില്‍ അച്ഛനോടു പറയുവാ

“ സാറേ ആ സൈക്കിളൊന്നു മാറ്റുത്തരുമോ? റിവേഴ്സെടുക്കാനാ”
എന്ന്. എന്നിട്ടങ്ങനെ പവറിലു നിയ്ക്കയാ.

“പോടാ നിന്‍റെ പാട്ടിനു” എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാ അച്ഛന്‍ കമാന്നൊരക്ഷരം മിണ്ടാതെ സൈക്കിളെടുത്ത് മാറ്റിക്കൊടുത്ത്.ആശൂത്രീടെ അഞ്ചാമത്തെ നെലേന്ന് കാറിന്‍റെ പുറത്തോട്ടിടാന്‍ ഒരു കല്ല് ഞാന്‍ എടുത്ത് പോക്കറ്റിലിട്ടു. “വച്ചിട്ടൊണ്ടെടാ നെനക്കു. അവന്‍റെ ഒരു ജാഡയും
പവറും!” എന്നു മനസ്സിപ്പറഞ്ഞു.
അച്ഛനാനെങ്കി നന്നാവണോന്നു ഒരു വിചാരോമില്ല.

“ അച്ഛാ, അഛാ, നമുക്കൊരു അമ്പാസഡര്‍ കാറ് വേടിയ്ക്കണം, കേട്ടോ. അല്ലെങ്കിവേണ്ടച്ഛാ, ഒരു റോക്കറ്റ് വേടിയക്കാം. അതിനാ ഏറ്റവും കൂടുതല്‍
സ്പീഡ്”

“ നമുക്കതൊക്കെ മേടിയ്ക്കം നീ ആദ്യം ആ കല്ലെടുത്തു കള. ആരെയും കല്ലെടുത്തെറിയാമ്പാടില്ലാന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞു തന്നിട്ടുള്ളതാ”

ഒരു കല്ലു പോക്കറ്റീന്നെടുത്ത് ഞാന്‍ കളഞ്ഞു. വേറൊരെണ്ണം പോക്കറ്റിലുള്ളത് അച്ഛനറിയാതെ ഒളിപ്പിച്ചു വച്ചു.
വൃത്തിയായിട്ടു ഒരു തീരുമാനമെടുക്കാന്‍ അച്ഛനെക്കൊണ്ട് ഒരിക്കലും ഒക്കുകേല. ഞാനേ ഏഴിപ്പഠിക്കുമ്പഴാണ് എനിയ്ക്കു മനസ്സിലായത്. വെറുതേ സ്ക്കൂളിമാത്രം പഠിച്ചാപ്പോര വേറേ എന്തെങ്കിലും ഒക്കെക്കൂടെ പഠിക്കണം . സ്കൂളി പ്പോകുന്ന വഴി അച്ഛനോടു ഞാമ്പറഞ്ഞു,

“ അച്ഛാ, അഛാ ഇപ്പൊഴൊക്കെ വേറേ എന്തെങ്കിലുമൊക്കെ കൂടെ പഠിച്ചാലേ ഗുണമൊള്ളൂ. ഹിന്ദി പഠിച്ചാലോ അച്ഛാ”

“ നെനക്കതാണു നല്ലതെന്നു തോന്നിയാ പഠിച്ചോ. രാഷ്ട്രം, വിശാരദ് എന്നൊക്കെ സര്‍ട്ടിഫിക്കറ്റ് കിട്ടും”


“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് റ്റെപ്പ് പഠിക്കാമച്ഛാ. അതിനാ ഇപ്പൊ ഡിമാന്‍റ്”

“ എന്നാ ആയിക്കോട്ടെ”

“ അല്ലെങ്കി വേണ്ടച്ഛാ, കമ്പ്യൂട്ടറ് പഠിക്കാം. അതാവുമ്പം കമ്പ്യൂട്ടര്‍ ഫോട്ടോഗ്രാഫീം ചെയ്യാമ്പറ്റും”

അച്ഛന്‍ ഒന്നും മിണ്ടീല്ല. അച്ഛന് ഒരു തീരുമാനോം എടുക്കാനുള്ള കഴിവില്ല.

അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളിത്തന്നെയാ ഞാനും അനിയനും പഠിച്ചിരുന്നത്. അവന്‍ അവന്‍റെ കൂട്ടുകാരോടെ സ്കൂളിപ്പോം. അച്ഛനെ ഒറ്റയ്ക്കു വിട്ടാല്‍
ശരിയാവൂല്ല. അതുകൊണ്ട് ഞാന്‍ അച്ഛന്‍റെ കൂടേ സ്കൂളിപ്പോവൂ.

“ നെനക്ക് അവനെപ്പോലെ നെന്‍റെ കൂട്ടുകാരുടെ കൂടെ സ്കൂളിപ്പൊയ്ക്കൂടേ”

എന്നിട്ടു വേണം നാട്ടുകാരുടെ വായിലിരിയ്ക്കുന്നതൊക്കെ കേട്ട് അച്ഛന്
മാനംകെട്ട് വളവളാന്നു നടക്കാന്‍. എന്‍റെ പോക്കറ്റില്‍ കല്ലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഞാങ്കൂടെ ഉണ്ടെങ്കില്‍ അച്ഛനെ ആരും ഒന്നും പറയില്ല.


സ്കൂളിലെ ജാനമ്മ സാറാണ് എന്നെ വെറുതേ എപ്പഴും തോല്‍പ്പിയ്ക്കുന്നത്. അവര്‍ക്ക് എന്നെ കണ്ണു കീറിയാല്‍ കണ്ടൂട. അവര് ഒറ്റ ഒരുത്തി കാരണമാണ് അനിയന്‍ എന്നെക്കാളും വലിയ ക്ലാസ്സിലായത്. ജാനമ്മ സാറിന്‍റെ ചെരിപ്പെടുത്ത് ഞാന്‍ ആണുങ്ങടെ മൂത്രപ്പെരയില്‍ കൊണ്ടിട്ടു. ഞാനാണെന്നറിഞ്ഞപ്പോള്‍, “ അവനിതിനൊക്കെയുള്ള കുരുട്ട് ബുദ്ധിയൊണ്ട്” എന്നും പറഞ്ഞ് എന്‍റെ ചെവിയില്‍ തിരുമി.. വേദനിച്ചപ്പോള്‍ എനിക്കു ദേഷ്യം വന്നു. ജാനമ്മ സാറിന്‍റെ മോള്‍ ആ ഗുണ്ടുമണി ശ്രീലത ആട്ടോ റിക്ഷയിടിച്ചു ചത്തുപോട്ടേന്ന് ഞാന്‍ എല്ലാരും കേള്‍ക്കെ പ്രാകി. അതുകേട്ട് കരഞ്ഞും കൊണ്ട് ജാനമ്മ സാര്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് എന്നെ തല്ലി. ഞാന്‍ പോക്കറ്റീന്നു കല്ലെടുത്ത് ജാനമ്മ സാറിനെ ഇടിയ്ക്കും എന്നു പറഞ്ഞു. അതവരുടെ മനസ്സിക്കെടപ്പൊണ്ട്. അതിന്‍റെ ചൊരുക്കു തീര്‍ക്കാനാണ് എന്നെ വീണ്ടു വീണ്ടും തോല്‍പ്പിച്ചത്.


അച്ഛന് ഒരു വിവരവും ഇല്ല. ഇത്രയും വലുതായിട്ടും എനിയ്ക്കു വള്ളി നിക്കറാണു വാങ്ങിച്ചു തരുന്നത്.

“ അച്ഛാ, അഛാ.. അനിയനെപ്പോലെ ഞാന്‍ പാന്‍റ് ഇട്ടോട്ടെ?”

“ ശരി നമുക്കു പാന്‍റ് മേടിയ്ക്കാം”

“ അല്ലെങ്കി വേണ്ടച്ഛാ, മുണ്ട് മതി. മുണ്ടാവുമ്പം മഴയത്ത് മടക്കിക്കുത്താം”

എന്തായാലും അടുത്ത ഓണത്തിനു, തോളില് വള്ളിയുള്ള പാന്‍റ് അച്ഛന്‍ വേടിച്ചു തന്നു.

അച്ഛനു മുന്നും പിന്നും നോക്കുന്ന ശീലമേയില്ല. എന്‍റെ ഭാവിയെക്കുറിച്ചു ഒരു ശ്രദ്ധയും ഇല്ല. എന്‍റെ ആഗ്രഹം അച്ഛനോടു ഒരിക്കല്‍ പറഞ്ഞു,

“ അച്ഛാ, അഛാ ഞാന്‍ അനിയനെപ്പോലെ ഒരു കളക്ടരായാലോ അച്ഛാ?”

“ അവനെപ്പോലെ നന്നായി പഠിച്ചാല്‍ നെനക്കും കളക്ടറാവാം”

“ അല്ലെങ്കി വേണ്ടച്ഛാ, ഡാക്ക്ടരാവാം. അതാവുമ്പം നല്ല വെള്ള കോട്ടൊക്കെ ഇടാം.”

പഠിക്കമ്പറ്റീല്ല. അവസാനം അച്ഛന്‍റെ സ്കൂളിത്തന്നെ ജോലിയും കിട്ടി. ഒരു പണിയും ഇല്ലാത്ത ജോലിയാ. പീരീഡ് കഴിയുമ്പം മണി അടിയ്ക്കണം. അത്രേ ഉള്ളൂ. പിന്നെ ചായ വങ്ങിക്കൊടുക്കാനൊന്നും ഞാമ്പോവൂല്ല..


ജാനമ്മ സാറിന്‍റെ മോള്‍ ശ്രീലതയെ അനിയന്‍ കെട്ടി. എന്നാ, മൂത്തവന്‍ കെട്ടാതെയിരിക്കുന്നെന്ന വല്ല വിചാരവും അച്ഛനുണ്ടായിരുന്നോ? ആ ശ്രീലതയെ എനിക്കു കെട്ടിച്ചു തന്നൂടായിരുന്നൊ? അനിയനെ പെറ്റപ്പഴേ അമ്മ ചത്തുപോയി. അമ്മയുണ്ടായിരുന്നെങ്കി ശ്രീലതയെ എനിയ്ക്കു തന്നെ കിട്ടിയേനേ. ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് അച്ഛനു ഒരു ഉത്തരവാദിത്തവുമില്ലെന്ന്.


അനിയന്‍ കളക്ടറായിരിക്കുന്ന പത്രാസ്സൊക്കെ ഒന്നു പോയി കാണണ്ടേ? അച്ഛനു ങേ ഹേ , ആ വിചാരമേയില്ല.

“ അച്ഛാ, അഛാ, നമുക്കു അനിയന്‍റെ വീടുവരെ ഒന്നു പോയിട്ട് വന്നാലോ?”

“ അതിനെന്താ , നമുക്കു പോവാം”

അനിയന്‍റവിടെ പോകാനായി ബസ്റ്റാന്‍റി നിന്നപ്പോഴാണ് തോന്നിയത് ഈ അച്ഛനു ഒരു വീണ്ടു വിചാരോം ഇല്ലെന്ന്.

“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”

Monday, November 24, 2008

മോക്ഷം

ഒടുങ്ങാത്ത കൊതിയുടെ വിഴുപ്പുകെട്ടുകള്‍ പേറി മനസ്സ് കോലം കെട്ട ഈ ശരീരത്തിനുള്ളില്‍. വീണ്ടും വീണ്ടും
ഒരേ സ്വപനം. ഞെട്ടി ഉണരുമ്പോള്‍ ഓര്‍ത്തു വയ്ക്കും. പക്ഷേ പിന്നീട് എത്ര ശ്രമിച്ചിട്ടും സ്വപ്നം വീണ്ടും
ചികഞ്ഞെടുക്കാനും കഴിയാറില്ല.പങ്കുവയ്ക്കാന്‍ കഴിയാത്ത ഒരന്ധാളിപ്പുപോലെ ആ സ്വപ്നം ഇടയ്ക്കിടെ.
ചിലപ്പോള്‍ അര്‍ദ്ധരാത്രിയില്‍. മറ്റുചിലപ്പോള്‍ ഏഴരവെളുപ്പിന്.


ചതഞ്ഞു ചീര്‍ത്ത വാക്കുകള്‍ കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചു പറയുമ്പോള്‍, വല്ലാത്ത ഒരു തികട്ടലാണു.
മാനേജ്മെന്‍റ് ചവറുകളില്‍ നിന്നുള്ള സൂക്തങ്ങള്‍ ഈയിടെ പുച്ഛം പോലും ജനിപ്പിക്കാറില്ല. അങ്ങനെ ഒരു
കോണ്‍ഫ്രന്‍സ് കൂടെ കഴിയാറായി. വാലിഡക്ടറി ഫങ്ഷനില്‍ സ്വാമിജിയുടെ പ്രസംഗത്തിനിടയിലാണു നാട്ടില്‍
നിന്നും ഫോണ്‍,

“ഏട്ടാ, നമ്മുടെ കുമാരേട്ടന്‍ മരിച്ചു. ബസ്സാക്സിഡന്‍റ്, ഓഫീസില്‍ നിന്നും മടങ്ങും വഴി.......”

മനസ്സില്‍ ഒരു കുമിള പൊട്ടി. വര്‍ഷങ്ങളായി കുമാരേട്ടനെക്കുറിച്ച് ഓര്‍ത്തിട്ടുകൂടിയില്ല.

“ അത് ഇനി പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. ഫുള്‍ വെള്ളമായിരുന്നെങ്കിലും ആര്‍ക്കും ഒരു
ശല്യവും ......”

മുഴുവനും കേട്ടില്ല.


സ്വാമിജി ഐതരേയോപനിഷതിനെക്കുറിച്ചു പ്രസംഗം തുടരുന്നു.
“ Before we discuss about the creation of cosmic person,let us understand the
invocation of Aitereya Upanishad....
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ, മനോ മേ വാചി പ്രതിഷ്ഠിതാം.....
ഈശ്വരാ, മനസ്സും വാണിയും ഒന്നായി പ്രവര്‍ത്തികണേ, മനസ്സിലൊന്നും വാണിയില്‍ മറ്റൊന്നും ചിന്തിക്കുകയും
പറയുകയും ചെയ്യാതിരിക്കണേ......”

സ്വാമിജിയുടെ സരസമായ ഉദാഹരണങ്ങള്‍. കേട്ടുചിരിക്കുന്ന നയതന്ത്രജ്ഞര്‍, സിവില്‍ സെര്‍വന്‍റ്സ്, ബിസ്സിനസ്സ്
എക്സിക്കൂട്ടീവ്സ്. ഒരാള്‍ക്ക് ഇരുപത്തി അയ്യായിരം രൂപയാണ് കോണ്‍ഫ്രന്‍സ് ഫീസ്.

കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും പുറത്തിറങ്ങി. അമ്മയെ വിളിച്ചു,

“ അമ്മേ, കുമാരേട്ടന്‍....”

അമ്മ വിവരംഅറിഞ്ഞിരിയ്ക്കുന്നു.

“തങ്കമ്മായിയ്യേ, ഇച്ചിരെ ചോറു വെളമ്പിക്കൊള്ളൂ”

വീട്ടിലേയ്ക്കുള്ള വിരളമായ വരവുകളില്‍ കുമാരേട്ടന്‍ പടി
കയറുന്നതു തന്നെ അമ്മയോട് ഊണു ആവശ്യപ്പെട്ടു കൊണ്ടാണ്. നല്ല ചന്തത്തിലാണ് കുമാരേട്ടന്‍ ഊണു
കഴിക്കാറ്. പാത്രത്തില്‍ ചോറ് രണ്ടായി വകുത്തു മാറ്റി, പരിപ്പോ സമ്പാറോ കുഴച്ചു, വലതു ഭാഗത്തുനിന്നും
ചോറുളകളാക്കി, അല്പം അച്ചാറും തൊട്ടു കഴിക്കുന്നതു കാണാന്‍ രസമാണ്. കഴിച്ചു കഴിഞ്ഞാല്‍ ഒരു വറ്റു
ചോറുപോലും പാത്രത്തിലോ ഊണു മേശയിലോ മിച്ചം കിടക്കാറുണ്ടാവില്ല. ഊണു കഴിച്ചാലുടനേ കുമാരേട്ടനു
തിരിച്ചു പോകാന്‍ തിരക്കാണു്.

“തങ്കമ്മായിയ്യേ, ഒരു നൂറുറുപ്പ്യങ്ങെടുത്തോളോ. അടുത്തോണവരുമ്പൊ തിരിച്വൊണ്ടരാം”

അമ്മ പണം കൊടുക്കുന്നേരം പറയും,

“കുമാരാ, കുടിച്ചു കുടിച്ചു കരളുവാട്ടാതിരിയ്ക്കാമ്പാടില്ലേ നെനക്ക്”

ചാരുകസേരയില്‍ നിന്നും അച്ഛന്‍റെ അശരീരി വരും,

“തങ്കം, നെനക്കു വേറേ പണിയൊന്നുമില്ലേ? പോത്തിനോടാ
വേദമോകുന്നതേ! നീയ്യ് വെറുതേ തോള്ളേലെ നീരു വറ്റിയ്ക്കാതെ”

കുമാരേട്ടന്‍ ഇപ്പുറത്തുനിന്നുതന്നെ ഉറക്കെ മറുപടിയും പറയും,

“ ഈയ്യിടെ വാട്ടീസടി കൊറവാ കുട്ടമ്മാമേ”

കുമാരേട്ടന്‍ അടുത്ത തവണ വരുമ്പോള്‍ അമ്മയ്ക്കു നൂറു രൂപ തിരിച്ചു കൊടുക്കാന്‍ തുടങ്ങും. അമ്മ വേണ്ടെന്നു
പറയും. എല്ലാത്തവണയും ഊണു കഴിച്ചു തിരിച്ചു പോകാന്നേരം വീണ്ടും നൂറു രൂപാ വാങ്ങിക്കും. കുമാരേട്ടന്‍
തിരിച്ചുപോയിക്കഴിയുമ്പോള്‍ അമ്മയുടെ ആത്മഗതം,

“പാവം കുമാരന്‍”


കോണ്‍ഫ്രന്‍സ് കഴിഞ്ഞു പാര്‍ട്ടിസിപ്പന്‍റ്സ് പിരിഞ്ഞുതുടങ്ങി. സ്വാമിജിയെ ഗസ്റ്റ് ഹൌസിലേയ്ക്കു എസ്കോര്‍ട്ട്
ചെയ്തു പോയി മുറിയില്‍ സംസാരിച്ചിരുന്നപ്പോഴും കുമാരേട്ടന്‍റെ മരണം ഒരു മണ്‍‌തരിയായി മനസ്സില്‍
ഉരഞ്ഞുകൊണ്ടേയിരുന്നു. ഒരു കിരുകിരുപ്പ്
.
“ വാട്ട് ഇസ് ബോഥെറിങ് യൂ, സര്‍”

സ്വാമിജി സര്‍ എന്നു സംബോധന ചെയ്തത് എന്നെ വിചലിതനാക്കി.

“ അ ഡെത്ത്; ആന്‍ അണ്‍ റ്റൈമിലി ആക്സിഡെന്‍റല്‍ ഡെത്ത് ബാക്ക് അറ്റ് ഹോം, സ്വാമിജി”

പ്രതീക്ഷയ്ക്കു വിപരീതമായി സ്വാമിജി തത്ത്വചിന്തകളും, ഉപദേശങ്ങളും ഒന്നും പറഞ്ഞില്ല. വെറുതേ എന്‍റെ
കൈപ്പത്തികളില്‍ കൈ അമര്‍ത്തി.
ശുഭ്ര വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്നും ഒരു വെറ്റിലച്ചെല്ലം എടുത്തു, എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു,

“ ഐ അം സ്റ്റില്‍ നോട്ട് അ സന്യാസി ഫുള്ളീ. സോ മെനി വേള്‍ഡ്ലി ഡിസൈയേഴ്സ് ആര്‍ ദേര്‍ ഫോര്‍ മീ റ്റു
ഓവര്‍കം.”

സ്വര്‍ണ്ണത്തകിടു പൊതിഞ്ഞ വെറ്റിലച്ചെല്ലത്തില്‍ എന്‍റെ കണ്ണുപെട്ടതു കണ്ട് സ്വാമിജി വീണ്ടും ചിരിച്ചു,

“ എ പ്രെസെന്‍റ് ഫ്രം എ വെല്‍ത്തി ഡിസൈപ്പിള്‍; യൂ കീപ്പ് ഇറ്റ്”

എനിയ്ക്കെന്തിനാ വെറ്റിലച്ചെല്ലം? എങ്കിലും വേണ്ടെന്നു പറയാന്‍ തോന്നിയില്ല. സ്വാമിജി വെറ്റിലയും, പാക്കും,
നൂറും, പുകയിലയും ഒക്കെ ഒരു പേപ്പറില്‍ തട്ടി പൊതിഞ്ഞെടുത്തു. കാലിച്ചെല്ലം എനിയ്ക്കു തന്നു.

ഒന്നിലും ആസക്തിയില്ലാതെ നിര്‍മ്മമനും,വികാരമുക്തനും, മോക്ഷരഹിതനും ആയ ജീവന്മുക്തനാകാന്‍ വളരെ
ചുരുക്കം പേര്‍ക്കല്ലേ കഴിയൂ സ്വാമിജീ. മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. മോക്ഷം കാംക്ഷിക്കുന്ന ഒരു
സാധാരണ മനുഷ്യനാകാന്‍ പോലും കഴിയാത്ത ഞാനെന്തു പറയാനാ?.

രാത്രിയിലെപ്പൊഴോ സ്ഥിരം സ്വപ്നം കണ്ട് ഞെട്ടി. കിതപ്പു മാറിയെപ്പോള്‍ അല്പം വെള്ളം കുടിച്ചു. എന്നെ
വേട്ടയാടുന്ന ഈ പേക്കിനാവിന്‍റെ പൊരുളെന്ത്? കണ്ണടച്ചുകിടന്നപ്പോള്‍ ഇരുട്ട് പേടിപ്പിച്ചു. സ്വപ്നത്തെ ഒന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ങേ ഹേ... ഒരു രക്ഷയുമില്ല. ചിന്തകള്‍ വീണ്ടും കുമാരേട്ടനില്‍ തൊടുത്തി.


ബ്രിട്ടീഷ കൌണ്‍സില്‍ ലൈബ്രറി അടച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടന്നു സെക്രട്ടറിയേറ്റിനു മുന്നിലെത്തും.
സാധാരണ കുമാരേട്ടന്‍ ഉണ്ടാവും, ഹജൂര്‍കച്ചേരിയുടെ മതില്‍ക്കെട്ടിന്‍റെ തിട്ടയില്‍.ഒറ്റയ്ക്ക്. കമ്പിയഴികളില്‍ ചാരി. ശാന്തമായ കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നനവ്,

“ കുമാരേട്ടനൊരിടത്തും എത്തിപ്പറ്റീല. നീയ്യ് പഠിച്ചു മിടുക്കനായ് കളക്ടര്‍ പരീക്ഷ ജയിക്കണം. തുക്കിടി സായ്‌വായ് ചോപ്പ് ലൈറ്റിട്ട കാറില് നടക്കൊമ്പോ കുമാരേട്ടനെ മറക്വോ?”

കുമാരേട്ടന്‍ റ്റ്യൂട്ടോറിയല്‍ കോളേജില്‍ ഇകണോമിക്സ് പഠിപ്പിച്ചിരുന്ന കാലമായിരുന്നു. പഠിപ്പിക്കുന്നതു
കുമാരേട്ടനു ഹരമായിരുന്നു. എം‌പ്ലോയ്മെന്‍റ് എക്സേഞ്ചില്‍ നിന്നും 89 ദിവസത്തേയ്ക്ക് ബസ്സ്
കണ്ടക്ടറായപ്പോഴും പഴയ ശിഷ്യന്മാരെ ബസ്സിലെ ഫുട്ട്ബോര്‍ഡില്‍ ചാരിനിന്നു ഉറക്കെ പഠിപ്പിക്കും

“ what is inflation? The overall general upward price movement of goods and
services in an economy, usually as measured by the Consumer Price Index and
the Producer Price Index. Over time, as the cost of goods and services
increase, the value..........."

പെണ്‍കുട്ടികള്‍ അടക്കിച്ചിരിയ്ക്കും. മറ്റുയാത്രക്കാര്‍ പകച്ചു നോക്കും, ആണ്‍കുട്ടികള്‍ ആര്‍ത്തു വിളിയ്ക്കും.
കോമാളിയെപ്പോലെ കുമാരേട്ടന്‍ അടുത്ത ടോപ്പിക് തുടങ്ങും,

“ mixed economy means......"
കുട്ടികള്‍ കുമാരേട്ടനെ കുരങ്ങു കളിപ്പിക്കുന്നതു കാണാന്‍ വയ്യാഞ്ഞ് കുമാരേട്ടന്‍റെ ബസ്സില്‍ പിന്നെ പിന്നെ കയറാതായി.


രാവിലെ നടക്കാന്‍ സ്വാമിജിയും കൂടെ കൂടി. ഹാപ്പി വാലി വഴി ഗംഗാ ഹോസ്റ്റലും കടന്ന് തിബറ്റന്‍
സ്ക്കൂളുവഴി പോളോ ഗ്രൌഡിലെത്തി. സ്വാമിജി ബുദ്ധവിഹാരങ്ങളെക്കുറിച്ചും ദലൈ ലാമയെക്കുറിച്ചും
പറഞ്ഞു. ഐ ഏ എസ്സ് അക്കാഡമിയിലെ പ്രൊബേഷണേഴ്സ് ജോഗ് ചെയ്യുന്നു. സ്വാമിജിയെ കളിയാക്കാനായി
ഒരുവന്‍ ചോദിച്ചു,

“ ആര്‍ യൂ ഗോഡ്, ?”

സ്വാമിജി വെറുതേ പുഞ്ചിരിച്ചു.

ആ ജെ എന്‍ യൂ ക്കാരന്‍ ഐ ഏ എസ്സ് വിപ്ലവകാരി വിട്ടില്ല.

“ ഹേയ്യ്, യൂ ലൂക്ക് ലൈക്ക് ഒണ്‍”.

സ്വാമിജി വീണ്ടും പുഞ്ചിരിച്ചു,

“ യേസ് , ഐ ആം ഗോഡ്, ബട്ട് സോ ആര്‍ യൂ”. വേറൊരുത്തന്‍ കൂട്ടുകാരനു
വേണ്ടി സ്വാമിജിയോടു മാപ്പപേക്ഷിച്ചു. അവര്‍ ജോഗിങ് തുടര്‍ന്നു. ഗസ്റ്റ് ഹൌസിലേയ്ക്കു മടങ്ങും വഴിയ്ക്കു
സ്വാമിജി ശാന്ത സ്വരത്തില്‍ പറഞ്ഞു,

“ റ്റ്രൈ ആന്‍ഡ് കീപ്പ് യുവര്‍ മൈന്‍ഡ് കാം”


മനസ്സും ചിന്തകളും അശാന്തമാകാന്‍ ശീലിയ്ക്കുന്നതിനു മുമ്പുള്ള ഏതോ ഒരു പ്രഭാതത്തില്‍ ഞാന്‍ കുമാരേട്ടനെ കണികണ്ടു.
കുമാരേട്ടന്‍ കരയുന്നുണ്ടായിരുന്നു,അച്ഛന്‍റെ മുന്നിലിരുന്ന്,

“ കുട്ടമ്മാമേ, ഞാനിനി.......”

“നെന്നോടും നിന്‍റെ അഛനോടും ഞാനൊരു നൂറുവട്ടം പറഞ്ഞതാ , നമുക്കീ മാറ്റക്കല്യാണം വേണ്ടാ , വേണ്ടാന്ന്.
ആര് കേള്‍ക്കാന്‍!”

കുമാരേട്ടന്‍ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. പകരത്തിനു കുമാരേട്ടന്‍റെ പെങ്ങളെ അളിയനും പറഞ്ഞു വിട്ടു.


വര്‍ഷങ്ങള്‍ക്കു ശേഷം, തുക്കിടി സായ്‌വ് സ്ഥാനവും ചോപ്പു ലൈറ്റുള്ള വണ്ടിയുമെല്ലാം ത്യജിച്ച്, ഒരു സന്ധ്യയില്‍
ഞാന്‍ ഹജൂര്‍ കച്ചേരിയുടെ മതില്‍ത്തിട്ടയില്‍ കുമാരേട്ടനോടൊപ്പം ഇരുന്നു. മദ്യത്തിന്‍റെ ലഹരിയില്‍ കുമാരേട്ടന്‍
വേലുത്തമ്പിയെ സാക്ഷിയാക്കി കുടു കുടെ കരഞ്ഞു.

“ നെനക്കറിയ്യോ, എനിയ്ക്കവളെ വല്ലാതെ ഇഷ്ടായിരുന്നു. പക്ഷേങ്കി രാത്രി എന്നെ പൊത്തിപ്പിടിയ്ക്കുമ്പൊ അവള്‍ക്ക് അവളുടെ അച്ഛനെയാ ഓര്‍മ്മ വരുന്നെന്ന്..... ഇങ്ങനേം അച്ഛമ്മാരൊണ്ടാവ്വോ ഭൂമീല്?”


രാത്രി സ്വാമിജിയോടൊപ്പം ഭക്ഷണം. അദ്ദേഹം പറഞ്ഞു,

“ ഓം ഭദ്രം കര്‍ണ്ണേഭിഃ ശുണുയാമ ദേവാ ഭദ്രംപശ്യേമാക്ഷഭിര്‍ജയത്രാഃ......................”

ദെവങ്ങളേ, ഞങ്ങളുടെ കാതുകള്‍ മംഗളകരമായ കാര്യങ്ങള്‍ കേള്‍ക്കട്ടെ,കണ്ണുകള്‍ നല്ലതു കാണട്ടെ....


രാക്കിനാവില്‍ കുമാരേട്ടന്‍.

“ എനിയ്ക്കെന്തെങ്കിലും പറ്റീന്നറിഞ്ഞാ നീ ഓടിപ്പിടച്ച് വര്വൊന്നും വേണ്ട. പിന്നെ എന്നെങ്കിലും നാട്ടില്‍ വരുമ്പോ
ഇത്രടം വരെ ഒന്നു വന്നു പോയ്യാ മതീന്നെ”

ആര്‍ത്തിരമ്പി വരുന്ന ബസ്സിനുനേരേ കുമാരേട്ടന്‍ ജീവന്മുകതനായ് ശാന്തനായി.....

ഞെട്ടിയുണര്‍ന്നു.

ഇനി രാവിലെ ഈ സ്വപ്നവും പതിവുപോലെ ഓര്‍ക്കാന്‍ കഴിയില്ലായിരിക്കും

Sunday, October 19, 2008

ചന്ദ്രേട്ടന്‍റെ കടലാമകളും അഞ്ചു നക്ഷത്രങ്ങളും.

‘ചന്ദ്രേട്ടന്‍റെ ആകാശം. ചന്ദ്രേട്ടന്‍റെ ഭൂമി. ചന്ദ്രേട്ടന്‍റെ കടല്‍. എല്ലാമെല്ലാം ചന്ദ്രേട്ടന്‍റെ!’ നരസിംഹനോടു കുട്ടികളും
കൂടി. എന്നെ കളിയാക്കിയതാ‍. യാത്രക്കിടയില്‍ ചന്ദ്രേട്ടന്‍റെ ഓഫീസില്‍ ഇവരെ ഒന്നു കൊണ്ട്വോയി. ചന്ദ്രേട്ടന്‍റെ
ചേമ്പര്‍ കാട്ടിക്കൊടുത്തു. ചന്ദ്രേട്ടന്‍റെ ക്യാന്റ്റീനില്‍ നിന്നും എല്ലാര്‍ക്കും ചായയും സ്നാക്ക്സും കൊടുപ്പിച്ചു. ഞാന്‍
തന്നെ ഓടി നടന്നു എല്ലാവര്‍ക്കും ചായ കിട്ടുന്നുണ്ടോ എന്നു ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍റെ വിശ്രമമുറിയിലെ
സൌകര്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍ പെണ്ണുങ്ങളുടെ മോന്തായം ഒന്നു കാണേണ്ടതായിരുന്നു. ജലസീ, വെറും
ജലസി. ഓഫീസിലോട്ടു പോവാന്‍ ഒരൊന്നര മണിക്കൂര്‍ ഡൈവേര്‍ഷന്‍. അതിനാണു ഈ നരസിംഹനും, പ്രേമനും,
സുരേഷിനുമൊക്കെ മുറുമുറുപ്പ്. അല്ലേലും നേരത്തേ ബീച്ചിലെത്തേണ്ട ഒരു കാര്യവുമില്ല. കടലാമകള്‍ മുട്ടയിടാന്‍
വരുന്നതു നേരേ ചൊവ്വേ കാണണമെങ്കില്‍ പാതി രാത്രിയെങ്കിലും ആവണം. കടലാമകളെ കാണാനുള്ള എല്ലാ
ഏര്‍പ്പാടുകളും ചന്ദ്രേട്ടന്‍ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ഇവര്‍ക്കൊരു വെപ്രാളം?

കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു കാണാന്‍ പോകാമെന്നു പ്ലാനിട്ടതേ ഞാനാണു. പിന്നെ ഈ ആറു
ഫാമിലികളേയും കോ ഓര്‍ഡിനേറ്റു ചെയ്തു എല്ലാം അറേഞ്ചു ചെയ്തു. റൂംസ് ബുക്കുചെയ്തു, ഫൂഡ്
റെഡിയാക്കി. കുഞ്ഞുങ്ങള്‍ക്കുള്ള പാല് പ്രത്യേകം. ഡയബെറ്റിക്സ്കാര്‍ക്കു ഷുഗറിടാതെ. പത്ത് നാല്പത്തിരണ്ട്
പേരുള്ള റ്റൂര്‍ മാനേജ് ചെയ്യുന്നത് എളുപ്പപണിയാണോ? പിന്നെ ചന്ദ്രേട്ടനു എല്ലായിടത്തും കോണ്ടാക്റ്റ്സ് ഉള്ളതു
ഭാഗ്യം.

“ അഴകാന മെയിലി വെരും,
അലിവോടെ ഡെയിലി വെരും,
എന്നാളും ഓടി വെരും,
ഠോണിക്കുഠാ.....
ഇന്നല്ലെങ്കില്‍ നാളെ വെരും
നാളെല്ലെങ്കില്‍ മറ്റന്നാ വെരും
കണ്ണാടിപോലെ വെരും
ഠോണിക്കുഠാ.....”

ഈ നരസിംഹനു വട്ടാ. കുട്ടികളോടൊപ്പം കുത്തിമറിയുവാ. വൃത്തികെട്ട ഈ ഒരു പാട്ടും. നരസിംഹന്‍റെ
വൈഫൊരു പാവം കുട്ടിയാ. ഒരു കണ്ട്രോളും ചെയ്യില്ല ഭര്‍ത്താവിനെ. ചന്ദ്രേട്ടന്‍ അങ്ങനെയല്ല. എല്ലാം ശാന്തമായി
കൈകാര്യം ചെയ്യും. കാര്യം പറഞ്ഞാല്‍ ചന്ദ്രേട്ടനു മനസ്സിലാവും. വെറുതേ ആര്‍ഗുമെന്‍റിനൊന്നും വരില്ല.

“ ഭാനുമതിയേയ്, നീയ്യ് വേണ്ടെതെന്തെന്നു വച്ചാ അങ്ങു ചെയ്തോ.”
എന്നാവും ചന്ദ്രേട്ടന്‍റെ അവസാന വാക്യം.
ചന്ദ്രേട്ടന്‍ ഇപ്പോള്‍ വണ്ടിയോടിയ്ക്കാറില്ല. പേടിയാണ്. ഓരോ വളവിലും തിരിവിലും അപകടം
കാത്തുനില്‍ക്കുന്നത്രേ. പണ്ടൊന്നും ചന്ദ്രേട്ടന്‍ ഇങ്ങനേ ആയിരുന്നില്ല. നൂറ്റമ്പതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടി പറത്തും. ഒരിക്കലും മരണം ചന്ദ്രേട്ടനു വിഷയം ആയിരുന്നിട്ടേയില്ല. അമ്പത്തി രണ്ടാം പിറന്നാളിനാണു ചന്ദ്രേട്ടന്‍ മരണത്തെ ആദ്യമായി പേടിച്ചത്.ആരോ വെടിവയ്ക്കാന്‍ ശ്രമിച്ചെന്ന്.

“വെറുതേ തോന്നുന്നതാ ചന്ദ്രേട്ടാ”

“ഭാനുമതിയേയ്, ഇനി അധിക കാലമില്ല എനിയ്ക്ക്”

അതുവരെ ജീവിച്ച് മദിച്ചിരുന്ന ചന്ദ്രേട്ടന്‍ പിന്നെ ഓരോ നിമിഷവും മരിയ്ക്കാന്‍ തുടങ്ങി. വിമാനയാത്രയ്ക്കു
പേടി. വിമാനം ആകാശത്തു വച്ച് തീ പിടിയ്ക്കും പോലും. സിറ്റിമാളില്‍ പോകാന്‍ പേടി. ബോംബു പൊട്ടി
മരിയ്ക്കുമെന്നാണു വിചാരം. ഓഫീസിലിരിയ്ക്കുമ്പോള്‍ വാടകക്കൊലയാളികള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതു
കണ്ടെന്ന്‍. എന്താചെയ്ക? വെളിയില്‍ പറയാന്‍ പറ്റുമോ? ആളുകള്‍ വട്ടാണെന്നു പറഞ്ഞു പരത്തില്ലേ?
അല്ലെങ്കിലും ഒക്കെ അസൂയക്കാരാണ്. ചന്ദ്രേട്ടന്‍റെ കമ്പനിയില്‍ പണമിറക്കുന്നതു ഹവാലക്കാരാണു
അണ്ടര്‍വേള്‍ഡുകാരാണെന്നൊക്കെ പറഞ്ഞു കളഞ്ഞില്ലേ. അല്ലേലും ഈ മലയാളികളെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല.നായന്മാര്‍ക്കും അച്ചായന്മാര്‍ക്കും പണ്ടേ ഒരു ചൊരുക്കുണ്ട്.

“കുഡുമ്മത്തിപ്പെറന്ന നല്ല ചോവനും ചോവത്തിയ്ക്കും ഉണ്ടായതു തന്ന്യാ എന്‍റെ ചന്ദ്രേട്ടന്‍. അഭിമാനേള്ളൂ
അതില്”
സമാജത്തിന്‍റെ മീറ്റിങില്‍ വച്ച് ഞാനിതു പറഞ്ഞപ്പോള്‍ ഒറ്റയെണ്ണം മിണ്ടിയോ?

പാവം ചന്ദ്രേട്ടന്‍. ഇപ്പോള്‍ നരസിംഹനോടൊപ്പം കുട്ടികളോട് അന്താക്ഷരി കളിയ്ക്കുന്നു. എന്നെ
കളിയാക്കാറുണ്ട്ങ്കിലും നരസിംഹന്‍ യാത്ര കൊഴുപ്പിയ്ക്കും. അവനുണ്ടെങ്കില്‍ ബോറടിയ്ക്കില്ല. ചന്ദ്രേട്ടന്‍
ചിരിയ്ക്കുന്നു. എത്ര കാലമായി ചന്ദ്രേട്ടന്‍ ഭീതിയില്ലാതെ ഒന്നു ചിരിച്ചിട്ട്. കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു
കാണാനുള്ള ഈ യാത്ര എന്തായാലും നന്നായി.

നക്ഷത്രദീപങ്ങള്‍ തെളീഞ്ഞൂന്ന പാട്ട് കുട്ട്യോള്‍ അന്താക്ഷരി പാടീപ്പഴാ ചന്ദ്രേട്ടന്‍ പറഞ്ഞത്“ നല്ല ആള്വോള് മരിച്ചു സ്വര്‍ഗ്ഗത്തീ പോമ്പഴാ നക്ഷത്രങ്ങളാവുന്നേ. ഇഷ്ടൊള്ളോരെ കാണുമ്പോ അതാ അവറ്റ
കണ്ണ് ചിമ്മുന്നേ"
ച്ന്ദ്രേട്ടന്‍റെ ഓരോ കള്ള കഥകള്. കുട്ട്യോളെ പറ്റിയ്ക്കാനായിട്ട്. അല്ലെങ്കിലും കഥയുണ്ടാക്കാന്‍ ചന്ദ്രേട്ടന്‍ മിടുക്കനാ.

ഡെല്ലീല് നടന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ പേടിയാവും. ചന്ദ്രേട്ടന്‍റെ ഈ പേടീം പങ്കപ്പാടുമൊക്കെ ഒന്നു
ചികിത്സിക്കാനാ ആരും അറിയാതെ ആള്‍ ഇന്‍ഡ്യാ മെഡിക്കലില്‍ പോയത്. നാട്ടീ ചികിത്സിച്ചാ പിന്നെ അതു
പാട്ടാവും. എന്തു ചെയ്താ ചന്ദ്രേട്ടന്‍ ഹോട്ടലീന്നു വെളീ എറങ്ങില്ല. ഡെല്ലീ ബ്ലാസ്റ്റ് നടന്നത് ചന്ദ്രേട്ടനെ
കൊല്ലാമ്മേണ്ടീന്നാ. വല്ലാത്ത പേടി. ഞങ്ങള് ഷോപ്പിങ് കഴിഞ്ഞു വന്നപ്പോ കൈത്തണ്ടേലെ ഞരമ്പും മുറിഞ്ഞ്
ചോരയൊലിച്ചു ചന്ദ്രേട്ടനവിടെ ബാത്ത്രൂമില്‍.പിന്നെന്താ പുകില്. ചന്ദ്രേട്ടനു പിന്നെ പാര്‍ട്ടീലൊക്കെ നല്ല
പിടിപാടുള്ളതുകൊണ്ട് വയലാര്‍ജിയും ഈ അഹമ്മദ്ജിയും ഒക്കെ സഹായിച്ചു. പോലീസ് കേസാവാതെ
രക്ഷപ്പെട്ടു. പിന്നെ ചോദിച്ചപ്പം പറയുവാ ഞങ്ങള്‍ ഷോപ്പിങിനു പോയിരുന്നപ്പോ നാലു ഗുണ്ടകള്‍ മുറിയില്‍
വന്നു ബലമായി പിടിച്ചു വച്ച് കൈത്തണ്ടയിലെ ഞരമ്പു മുറിച്ചെന്നു. ഇങ്ങനെയുള്ള കള്ളക്കഥകള്‍ പറഞ്ഞു
കളയും ചന്ദ്രേട്ടന്‍.

ചന്ദ്രേട്ടന്‍റെ സോണല്‍ മാനേജര്‍ അക്ബര്‍ അലിയാണു കടലാമകളെ കാണാന്‍ ബീച്ചില്‍ പോകേണ്ട പെര്‍മിറ്റിനുള്ള
ഏര്‍പ്പാടൊക്കെ ചെയ്തത്. പാതിരാത്രിയായി. രാത്രിയും കടലും കറുത്തു. അക്ബര്‍ അലി ഒരു പ്രത്യേക
വണ്ടിയില്‍ ഞങ്ങളെ കയറ്റി. ശ് ശ് ശ്...കുട്ടികള്‍ ശബ്ദമുണ്ടാക്കരുത്. ഫോട്ടോഫ്ലാഷടിയ്ക്കാന്‍ പാടില്ല. അക്ക്ബര്‍
അലി മാത്രം കടപ്പുറത്ത് റ്റോര്‍ച്ചടിയ്ക്കും. ആ വെളിച്ചം കണ്ട്, ഉറക്കെ സംസാരിക്കാതെ എല്ലാരും പിറകേ
പോണം. ആയിരക്കണക്കിനു മൈലു താണ്ടി അമ്മക്കടലാമകള്‍ എല്ലാ സീസണിലും വരും. കടപ്പുറം കറുക്കുമ്പോ,
തിരകളുടെ നാവില്‍ നിന്ന് കടലാമകള്‍ മണലിലൂടെ, കട്ടിയുള്ള പങ്കായകൈകള്‍ അരിച്ചരിച്ചു ഇഴഞ്ഞു കയറും.
ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കും. പ്രണയ സാഫല്യത്തിന്‍റെ വഴു വഴുത്ത മുട്ടകള്‍
കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകും. മണല്‍ക്കുഴിയുടെ
ചൂടില്‍ കടലാമയുടെ പുതു തലമുറ മുട്ടകള്‍ക്കുള്ളില്‍ തുടിയ്ക്കും. പങ്കായക്കൈകള്‍ കൊണ്ടു മണല്‍ ചിക്കി കുഴി
മൂടി കടലാമ തിരമാലകളില്‍ അരിച്ചിറങ്ങി ആഴക്കടലിലേയ്ക്കു, തിരിഞ്ഞു നോക്കാതെ യാത്രയാവും. കടലാമകള്‍
സ്വന്തം മക്കളെ വീണ്ടുമൊരിക്കലും കണ്ടു മുട്ടില്ല.

“ എല്ലാരും കൂടെ കൊന്നു, എന്‍റെ കടലാമയെ” ചന്ദ്രേട്ടന്‍ പിറുപിറുക്കുന്നു.
ഒരു തടിയന്‍ കടലാമ ചത്തു മലച്ചു കിടക്കുന്നു. അതിന്‍റെ പുറത്തു കയറിനിന്നു ഫോട്ടോയെടുക്കുവാ ചില റ്റ്യൂറിസ്റ്റ്സ്.

നരസിംഹനാണു കൊച്ചു കൊച്ചു കടലാമക്കുഞ്ഞുങ്ങളെ ആദ്യം കണ്ടതു. കറുത്ത മണലില്‍ കുറേ കറുത്ത
കടലാമക്കുഞ്ഞുങ്ങള്‍ പിരു പിരാ ചിന്നം പിന്നം.

“ അതിനെ ചവിട്ടരുത്” ചന്ദ്രേട്ടന്‍ അലറി. ഏതു കുഴിയില്‍ എപ്പോഴാണു കാലു വയ്ക്കുന്നതെന്നു ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാ? അക്ബര്‍ അലി കടലാമക്കുഞ്ഞിനെ കൈയ്യിലെടുത്തു റ്റോര്‍ച്ചടിച്ചു കുട്ട്യോളെ കാട്ടുന്നു. എന്തു ക്യൂട്ടാ കടലാമക്കുഞ്ഞുങ്ങള്‍!
“അതാ വേറൊരെണ്ണം”
കടലാമ കുഴി കുഴിയ്ക്കുന്നതു കാണാന്‍ എല്ലാരും അങ്ങോട്ടോടി. തിക്കും തിരക്കും.
“ ആരാ ഫ്ലാഷടിച്ചതു? ആരാ ഫ്ലാഷടിച്ചതു?”
ചന്ദ്രേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു.ചന്ദ്രേട്ടന്‍ കുട്ടികളുടെ ക്യാമറകളെല്ലാം പിടിച്ചു വാങ്ങി, കറുത്ത കടലിലേയ്ക്കു നിഴലുപോലെ ചന്ദ്രേട്ടന്‍
ഓടുന്നു. പിറകേ ക്യാമറകള്‍ക്കായി കുട്ട്യോളുടെ നിഴലുകളും.
“ ചന്ദ്രേട്ടാ, എന്തു പ്രാന്താ നിങ്ങളീ കാട്ടണേ”
നരസിംഹന്‍റെ കറുത്ത നിഴല്‍ ചന്ദ്രേട്ടനും കുഞ്ഞുങ്ങള്‍ക്കും
പിറകില്‍.

കടലാമകള്‍ കുഴിച്ച കുഴികള്‍ക്കിടയിലൂടെ, കടലാമക്കുഞ്ഞുങ്ങളെ ചവിട്ടിമെതിച്ചു കൊണ്ട് ഞങ്ങള്‍ ഇരുണ്ട രാത്രിയിലൂടെ ഓടി. ചന്ദ്രേട്ടനേയും നാലു കുട്ട്യോളേയും തേടി. അഞ്ചു പുത്തന്‍ നക്ഷത്രങ്ങള്‍കൂടിയുദിച്ച പോലെ ചന്ദ്രേട്ടന്‍റെ സ്വന്തം ആകാശം, ചന്ദ്രേട്ടന്‍റെ കടലിനെ തൊട്ടുതാലോലിച്ചു . തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ടു പാടി.

Thursday, September 25, 2008

ഞാന്‍ സാവിത്രി

"എവളാ തൊമ്മിച്ചന്‍റെ കൂടെ ഒളിച്ചോടിപ്പോയ പീസല്യോടേ, അമ്പലത്തി കേറ്റാമ്പാടില്ല ഇതിനെയൊന്നും”

ആര്‍ക്കാടാ അറിയേണ്ടത്? അമ്പലം നിന്‍റെ തന്തേടെ വകയാണോടാ എന്നു തിരിഞ്ഞു നിന്നൊന്നു രൂക്ഷമായി
ചോദിച്ചാല്‍ ചുരുളുന്ന വാലുകളേയുള്ളൂ ഇവ്റ്റകള്‍ക്ക്, എങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ തിടുക്കത്തില്‍
അമ്പലത്തിന്‍റെ പടിയിറങ്ങാനാണു അപ്പോള്‍ തോന്നിയത്.തനിയ്ക്കെന്നും എല്ലാത്തിനും തിടുക്കമായിരുന്നു. മാസം തികയാതെ ജനിയ്ക്കാന്‍, ഏട്ടനോടൊപ്പം സ്ക്കൂളില്‍
പോകാന്‍, ഒന്‍പതു വയസ്സാവും മുന്‍പു തിരളാന്‍, മനസ്സും മാറും വളരുന്നതിനു മുന്‍പു പ്രണയിക്കാന്‍,
പതിനേഴു വയസ്സാകും മുമ്പ് ഒളിച്ചൊടി കെട്ടാന്‍, ഒരു കൊല്ലത്തിനകം പ്രസവിയ്ക്കാന്‍ അങ്ങനെ എല്ലാത്തിനും
തിടുക്കമായിരുന്നു.

വോഡക്കയുടെ ഇളം ലഹരിയില്‍, എന്‍റെ വീര്‍ത്ത വയറില്‍ മുഖം അമര്‍ത്തി, നനുത്ത സ്വകാര്യം പോലെ എന്‍റെ
തോമസ്സ് ചോദിച്ചതോര്‍ത്തുപോയി.

“ സാവീ, നീ എന്തിനാണു മുടങ്ങാതെ ഒരു ഒബ്സഷന്‍ പോലെ അമ്പലത്തില്‍ പോകുന്നെ?”
“ അതൊരു ഹാബിറ്റാ തൊമ്മീ. ചൈനീസ് ഫുഡ് പോലെ, ആദ്യമൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ ശീലമായി.
ഇപ്പൊ ഒരു വാശിയും”

കര്‍പ്പൂരത്തിന്‍റെ മണമായിരുന്നു തൊമ്മിയ്ക്ക്. പ്രണയത്തിന്‍റെ നാളുകളില്‍ ദീപാരാധനയ്ക്കു മുടങ്ങാതെ
പോയിരുന്നത് കര്‍പ്പൂരനാളത്തില്‍ കൈ ഉഴിഞ്ഞ് രഹസ്യമായി ഒന്നു മണത്തു നോക്കാനായിരുന്നു.

നോത്ത്രേദാം കത്തിഡ്രലില്‍ ഞങ്ങള്‍ മെഴുകുതിരികള്‍ കത്തിയ്ക്കുന്ന ഫോട്ടോ കമ്പ്യൂട്ടറിലെവിടെയോ ഒളിഞ്ഞു
കിടന്നതു തപ്പിപ്പിടിച്ചെടുത്തതു മകനാണു.

“മമ്മാ, പപ്പാ ലുക്ക്സ് ലൈക്ക് ആന്‍ ഇന്‍റലക്ച്വല്‍”
“ ഹീ വാസ് ബേട്ടാ, ആന്‍ഡ് ഹീ റിസെംബ്ലഡ് ജീസസ് ക്രൈസ്റ്റ്”

നോത്ത്രേദാമില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്ന കൊറിയാക്കാരിയെ തോമ്മി കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞതിനു ഞാവനനോടു കെറുവുനടിച്ചു. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നു കത്തീഡ്രലിലെ വിസിറ്റേഴ്സ് പ്രെയര്‍ ബുക്കില്‍ മലയാളത്തില്‍ തൊമ്മി എഴുതിയതു നോക്കിനിന്ന എന്‍റെ പിന്‍കഴുത്തില്‍ കര്‍പ്പൂരത്തിന്‍റെ മണമുള്ള ഒരു ചുംബനസ്പര്‍ശം.

രണ്ട് കുഞ്ഞുങ്ങളുമായി നാണമില്ലാതെ ഞാന്‍ വാര്യത്തു തിരിച്ചു ചെന്നു യാചിച്ചു. അച്ഛന്‍ ശ്വാസം മുട്ടലോടെ
നെഞ്ചു തടവി, ചുമച്ചു ചുമച്ചു ..... അമ്മ കരഞ്ഞു.

“നീയ്യ് ഈ ചതിക്കുഴിയില്‍ വീണുപോയല്ലോ മോളേ, വേറേ പെണ്ണും കുട്ടികളുമുള്ളവന്‍റെ കൂടെ...”

അനിയത്തിമാര്‍ നിശ്ശബ്ദരായിനിന്നു മനസ്സുകള്‍ കൊണ്ട് എന്നെ സാന്ത്വനിപ്പിച്ചതുപ്പോലെ. ഏട്ടനും ഒന്നും പറഞ്ഞില്ല.
ഏട്ടത്തി എന്‍റെ കുഞ്ഞുവാവയെ കയ്യിലെടുത്തു മാറോടു ചേര്‍ത്തു. ആരെങ്കിലും എന്നെ ഒന്നു വഴക്കു
പറഞ്ഞെങ്കില്‍, വീട്ടില്‍ കയറ്റാതെ ഇറക്കി വിട്ടിരുന്നെങ്കില്‍, ആ സ്നേഹത്തിന്‍റെ വേദനിപ്പിക്കുന്ന പീഡയില്‍ നിന്നും
എന്നെ വേരോടെ പറിച്ചെറിഞ്ഞിരുന്നെങ്കില്‍.....

സോ ബീ ഇറ്റ് എന്നു ദൈവം കല്‍പ്പിച്ചോ? തഥാസ്തു എന്നോ മറ്റോ? സന്ധ്യയ്ക്കു ചേക്കേറാന്‍ ഒരു
കൂടുപോലും ഇല്ലാതെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ആരോരുമില്ലാത്ത നഗരത്തില്‍ ഒരു
തള്ളപ്പക്ഷി പകച്ചു. വേരറ്റ്, പോകാനൊരിടമില്ലാതെ. ലോക്കപ്പിനുള്ളില്‍ വിശപ്പുകൊണ്ടുമയങ്ങുമ്പോള്‍ മുന്നില്‍
ഗുരുവായൂരമ്പലം. മാമ്മിയുര്‍ ക്ഷേത്രം. സാവിത്രിയെന്ന ഞാന്‍ ദേവകിയായി. വസുദേവനില്ലാതെ കാരാഗ്രഹത്തില്‍
ഒറ്റയ്ക്കു. അമ്പലച്ചുവരിലെ മ്യൂറല്‍ ചിത്രങ്ങളിലൊന്നിലെവിടെയോ നിന്നും ഫിറോസ് ദയയോടെ ഇറങ്ങി വന്നു.
ഒരു മേല്‍വിലാസം തന്നു.

എന്‍റെ തെറിച്ച മുലകളില്‍ തട്ടി ഫിറോസ് പറഞ്ഞു,

“ യൂ വില്‍ ബീ എ റ്റെറിഫിക് മോഡല്‍ ഫോര്‍ മീ”

ഫിറോസിന്‍റെ ചിത്രങ്ങളിലൂടെ എന്‍റെ നഗ്നത ചുരന്ന മുലപ്പാല്‍ കുടിച്ചു എന്‍റെ കുട്ടികളില്‍ ജീവന്‍ പതച്ചു.
അവന്‍റെ ‘ഗീത്ഗോവിന്ദ്’സീരീസ് ചിത്രങ്ങളിലെ രാധയാകാന്‍ സ്റ്റുഡിയോയിലെത്തി ഉടുതുണിമാറ്റനായി ഒരു
മറവു തേടുമ്പോള്‍ ഫിറോസ് വെറുതേ പുഞ്ചിരിയ്ക്കും. ഫിറോസില്‍ നിന്നൊളിച്ചുവയ്ക്കാന്‍ എന്‍റെ ശരീരത്തില്‍
ഒരു തന്മാത്ര പോലും ബാക്കിയില്ലെങ്കിലും അവന്‍റെ മുന്നില്‍ വച്ചു തുണിപറിച്ചു കളയാന്‍ വയ്യ..

“റ്റു ഹെല്‍ വിത്ത് യുവര്‍ സര്‍ക്കാസ്റ്റിക്ക് സ്മൈല്‍ ഫിറോസ്, ഐ വുഡ് ഫീല്‍ ലൈക്ക് എ പ്രോസ്റ്റിറ്റ്യൂട്ട് ഇഫ്
ഐ.....”

ഒരു ദിവസം ഇരുണ്ട സ്റ്റുഡിയോ മുറി ഉഷ്ണിച്ചു. പൊടിപിടിച്ചു കിടന്ന ക്യാന്‍വാസുകള്‍ വിയര്‍ത്തു.

“യാഹി മാധവ, യാഹികേശവ. വാവത കൈതവ വാദം....” കിശോരി അമോന്‍കറുടെ ആലാപനം.
“പ്രിയേ, ചാരു ശീലേ, പ്രിയേ ചാരുശീലേ.....” ബാലമുരളി കൃഷ്ണയുയ്ടെ സഹഗാനം. എന്‍റേയും ഫിറോസിന്‍റേയും പ്രിയപ്പെട്ട ജുഗല്‍ഗാനം.

മീനമാസത്തില്‍ വഴിതെറ്റി വരുന്ന പുതുമഴയേറ്റ് പുളകം കൊള്ളുന്ന ചുടു മണ്ണിന്‍റെ മണമായിരുന്നു
ഫിറോസിനപ്പോള്‍. കുര്‍ത്തയുടെ പോക്കറ്റില്‍ നിന്നും അന്നു അവനെടുത്തു എന്‍റെ കൈയ്യില്‍ ഒളിപ്പിച്ച പണത്തിനു
ചായത്തിന്‍റെ മണമില്ലായിരുന്നു. ഗീത്ഗോവിന്ദത്തിലെ രാധയ്ക്കു പിന്നിടൊരിയ്ക്കലും നഗ്നയാവാന്‍
സ്റ്റുഡിയോയിലെ ഇരുണ്ട കോണിന്‍റെ മറവുകള്‍ വേണ്ടി വന്നില്ല.

മുന്‍സിപ്പല്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പലിന്‍റെ മുന്നില് വല്ലാതെ ചെറുതായി, തലകുനിച്ചു‍....... പൊളിഞ്ഞ ഷൂസുമിട്ട്
നടക്കുന്ന എന്‍റെ മകനെ ക്ലാസ്സിലിരുത്തില്ല.

“സര്‍, ഒരാഴ്ച സമയം, പ്ലീസ്”.

മകന്‍ അന്നു വൈകുന്നേരം ആ കീറിപ്പറിഞ്ഞ ഷൂസുകള്‍ ജനാലയിലൂടെ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. എന്നിട്ടു
പകയോടെ വെറുപ്പോടെ എന്നെ തുറിച്ചു നോക്കി. മഞ്ജീത് ദീദി അതുകണ്ട് പകച്ചു. ദയയുള്ള ഒരു സ്പിന്‍സ്റ്റര്‍
മാത്രമാണോ മഞ്ജീത് കൌര്‍ എന്ന ഹൌസ് ഓണര്‍? പേയിങ് ഗസ്റ്റ്സെന്നൊരു സ്ഥാനപ്പേര്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ എനിയ്ക്കും എന്‍റെ മക്കള്‍ക്കും. മഞ്ജീത് കൌര്‍ ഒരിയ്ക്കലും വാടക ചോദിച്ചിട്ടില്ല. ദീദി
അന്നു തന്നെ അവനു ഷൂസു വാങ്ങിക്കൊടുത്തു. പക്ഷേ അവനെ ദീദി നിറഞ്ഞ മാറില്‍ അമര്‍ത്തിച്ചേര്‍ത്തു
ചുണ്ടുകളില്‍ തെരു തെരെ ചുംബിച്ചതു കണ്ടപ്പോള്‍ ഒരു തണുത്ത പേടി മനസ്സില്‍ അരിച്ചരിച്ചിറങ്ങി.മഞ്ജീത് ദീദിയുടെ തടിച്ച ചുണ്ടുകള്‍ക്ക് ശീമനെല്ലിയ്ക്കയുടെ പുളിപ്പാണ്, മാറുകള്‍ക്കു കടുകെണ്ണയുടെ മണവും.

“അവന്‍ കൊച്ചല്ലേ ദീദീ, ആണുങ്ങളെ ഇഷ്ടമില്ലെന്നു പറഞ്ഞിട്ടിപ്പോള്‍”

അന്നും മഞ്ജീത് കൌറിന്‍റെ
ബര്‍സാത്തിയില്‍ രാത്രിമഴ ശബ്ദമില്ലാതെ അടക്കം പറഞ്ഞു. പിന്നെ വിതുമ്പി.


ഫിറോസിനു മോഡലിനോടു തോന്നിയ പൊസ്സസ്സീവ്നെസ്സു മാത്രമായിരുന്നില്ല ‘ഗീത് ഗോവിന്ദ്’ എന്ന
ചിത്രപ്രദര്‍ശനം സാവിത്രി എന്ന പുതിയ ചിത്രകാരി നടത്താന്‍ കാരണം. ഹിന്ദുവായ കണ്ണന്‍റെ രാധയെ
വിവസ്ത്രയാക്കാന്‍ ഏതു ഫിറോസിനാണിന്നു ധൈര്യം? രാധയുടെ പ്രണയത്തിന്‍റെ ലാസ്യഭാവങ്ങള്‍. സ്വയം
അര്‍പ്പിയ്ക്കുന്ന സംഭോഗശൃഗാര ചിത്രങ്ങളിലെ ഭക്തിസാന്ദ്രത, അനന്തമായ പ്രേമത്തിന്‍റെ അനശ്വരത എല്ലാം
അമ്പലവാസിയായ സാവിത്രിയുടെ ചിത്രങ്ങളില്‍ പത്രനിരൂപകര്‍ കണ്ടു പുകഴ്ത്തി. ചിത്രരചനയില്‍ ഭാരതീയ
സംസക്കാരം പാരമ്പര്യമായി രക്തത്തിലലിഞ്ഞ ഒരു പുതിയ താരോദയം. ലളിത കലാ അക്കാഡമിയുടെ
ഗ്യാലറിയില്‍ രാധയുടെ നഗ്നചിത്രങ്ങള്‍ കണ്ട് ആസക്തിയോടെ എന്നെ അവര്‍ ഓരോനിമിഷവും വീണ്ടും വീണ്ടും വിവസ്ത്രയാക്കി.

ഫിറോസ് തന്‍റെ മോണോലിസയെത്തേടി തെരുവുകളില്‍ അലഞ്ഞു നടന്നെന്നും, ഒടുവില്‍ മദ്യത്തിന്‍റേയും
കഞ്ചാവിന്‍റെയും ലഹരിയിലെവിടെയോ കുഴഞ്ഞു വീണു മരിച്ചെന്നും അറിഞ്ഞതു പാരീസിലെ റിറ്റ്സ്
ഹോട്ടലിലെ കുളിമുറിയില്‍ വച്ചാണു. സാംസ്ക്കാരിക വകുപ്പു മന്ത്രി, പഴയ മേജര്‍ ജനറലിന്‍റെ ഗന്ധകത്തിന്‍റെ
മണം ഫിറോസിന്‍റെ ഓര്‍മ്മകളോടൊപ്പം ഷവറിലൂടെ ഒലിച്ചു പോയിക്കഴിഞ്ഞപ്പോള്‍, നോത്ത്രദാം കത്തീഡ്രലില്‍
വീണ്ടും ഒരു മെഴുകുതിരികൂടെ കത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.

ജീവിതം ഒരു നീണ്ട കഥ പോലെ തുടരുമ്പോള്‍, വാര്യത്തിനടുത്തെ എന്‍റെ അമ്പലത്തില്‍ ഒരിയ്ക്കല്‍ കൂടി
കര്‍പ്പൂരനാളം തൊട്ടു മണപ്പിച്ചു വീണ്ടും തിടുക്കത്തില്‍ അമ്പലപ്പടികളിറങ്ങുന്നു, ഞാന്‍ സാവിത്രി .

Sunday, August 31, 2008

കുട്ടണ്ണന്‍റെ ജാക്കോബൈറ്റ് ചിരി

ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരി പഴയതു പോലെ തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ ചിരി ഫോണിലൂടെ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ വിളിച്ചുപോയി,

“കുട്ടണ്ണാ”

“എന്തരെടേയ്, നീയിപ്പം ഭയങ്കര കതകളൊക്കെ കുനു കുനാ എഴുതണല്ല്, മനുഷ്യര്‍ക്കു മനസ്സിലാവണ വല്ലും തന്നേടേ മച്ചമ്പീ”

“അതുപിന്നെ കുട്ടണ്ണാ......”


ഏതോ പൊളിഞ്ഞ കോവിലകത്തുനിന്നും ദാരിദ്ര്യത്തോടൊപ്പം കോളേജിലെത്തിയ ദേവദത്ത വര്‍മ്മയ്ക്കു ‘കുട്ടണ്ണന്‍’ എന്നപേരടിച്ചു കൊടുത്തത് ഞാനാണു. വെള്ളമുണ്ട്, കാച്ചെണ്ണയുടെ മണം, ഡിബേറ്റിലെല്ലാം
വിവേകാനന്ദന്‍റെ കോട്ട്സ്, പെണ്‍ പിള്ളേരെ കാണുമ്പോള്‍ നാണം, ബിയറുപോലും തൊടാത്ത പക്കാ വെജിറ്റേറിയന്‍. ഗാന്ധിയെന്ന വട്ടപ്പേരായിരുന്നു ബെസ്റ്റ്. പക്ഷേ രണ്ട് പെണ്ണുങ്ങളുടെ തോളില്‍ കൈവച്ചു നടന്നതിനു വേറൊരുത്തന്‍ ഗാന്ധിയായിപ്പോയതു കൊണ്ട്, വര്‍മ്മയ്ക്കു “കുട്ടണ്ണന്‍”കൊള്ളാമെന്നു തോന്നി. അതങ്ങു പതിഞ്ഞു.


തിരമാലകളുടെ സീല്‍ക്കാരത്തിലവസാനിയ്ക്കുന്ന ഫേമസ് ഗുളു ഗുഗ്ഗുളു ചിരിയുമായി കുട്ടണ്ണന്‍ കാമ്പസ്സില്‍ നിറഞ്ഞു നിന്നു, പഠനമൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കും. പാട്ടും ഡിബേറ്റുമാണു കുട്ടണ്ണന്‍റെ തട്ടകം. മേഴ്സീ
ഭക്തവത്സലമെന്ന നാടാത്തിപ്പെണ്ണിനു കുട്ടണ്ണനോടോരു പൊടിപ്രേമം ഉണ്ടായിരുന്നെന്നു അവളുടെ നാണം കുണുങ്ങല്‍ കണ്ടപ്പഴേ തോന്നിയതാണു. ഒടുവില്‍ ലാബില്‍ നിന്നും അവള്‍ കണ്ണീരോടെ ഇറിങ്ങിപ്പോയപ്പോഴും കുട്ടണ്ണന്‍ ഗുളുഗുഗ്ഗുളൂന്നു ചിരിച്ചു. പിന്നീടവള്‍ പഠിത്തം നിര്‍ത്തി.


“ അന്തിച്ചെമ്മാനം കണ്ടാശിക്കല്ലേ പെണ്ണേ,
അന്തിച്ചെമ്മാനമിരുണ്ടു പോകും”

ഞങ്ങളുടെ വല്ലപ്പോഴുമ്മുള്ള ബിയര്‍ പാര്‍ട്ടികളില്‍ കുട്ടണ്ണന്‍ കാലിക്കുപ്പിയില്‍ ഓപ്പണര്‍ കൊണ്ട് താളം കൊട്ടി ഉച്ചസ്ഥായിയില്‍ പാടും. പല താളത്തിലും , പല സ്കെയിലിലും ‘അന്തിച്ചെമ്മാനം’പാടും. അവസാനത്തെ ബിയര്‍കുപ്പിയും കാലിയാവുന്ന വരെ കുട്ടണ്ണന്‍റെ വക എന്‍റര്‍റ്റൈന്മെന്‍റ്. പക്ഷേ കുട്ടണ്ണന്‍ കുട്ടണ്ണനായതുകൊണ്ടു തന്നെ ബിയര്‍ കുടിയ്ക്കുന്ന പ്രശ്നമേയില്ല.


അപ്പാവിയായിരുന്ന കുട്ടണ്ണന്‍ പോകെ പോകെ സ്മാര്‍ട്ടായി. വേഷം മാറി, സ്റ്റൈലും മാറി. ആ‘തമ്പിയളിയോ’രീതിയിലെ വര്‍ത്തമാനം മാത്രം മാറിയില്ല. ആയിടയ്ക്കു കുട്ടണ്ണനും സന്ധ്യാറാണിയും കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്ന്‍ ഒന്നിച്ചിറങ്ങി വരുന്നത് കണ്ടെന്നൊരു ശ്രുതി പരന്നു. പെണ്ണുങ്ങളുടെ ഏരിയയില്‍ നിന്നാണു അടക്കിയും പതിഞ്ഞും ഈ സംസാരം തുടങ്ങിയത്. ‘സൈനൈഡ്’ ടി പി തങ്കമണി അവളുടെ
ചേച്ചിയുടെ കൊച്ചിന്‍റെ ചോറൂണിനു കന്യാകുമാരിയില്‍ പോയപ്പോഴാണു കുട്ടണ്ണനേയും സന്ധ്യയേയും കണ്ടത്. സാക്ഷി സൈനൈഡായതുകൊണ്ട് പാതിയേ വിശ്വസിക്കാന്‍ പാടുള്ളൂ. കുട്ടണ്ണനോടു കണ്‍ഫേം ചെയ്യാനായി
ചോദിച്ചപ്പോള്‍, ദേ വീണ്ടും ആ ഗുളു ഗുളു ചിരി മാത്രം. സന്ധ്യാറാണി ഡസ്കില്‍ മുഖമൊളിപ്പിച്ചു വാവിട്ടു കരഞ്ഞു. “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..... സ്നേഹമയീ....” ഞങ്ങള്‍ കോറസായി ഉറക്കെയുറക്കെ പാടി.


ബോട്ടണി ലക്ചറര്‍ ഡെയ്സി എബ്രഹാം എന്ന ശകുന്തള കുട്ടണ്ണന്‍റെ ചെകിട്ടത്ത് വീശിയടിച്ചത്രേ. റിക്കാര്‍ഡ് ബുക്കും പിടിച്ച്, തലകുനിച്ച് ബോട്ടണി ലാബില്‍ നിന്നിറങ്ങി വരുന്ന കുട്ടണ്ണന്‍റെ ഇടതു കണ്ണു ചുവന്നിരുന്നത്
കണ്ടവരുണ്ട്. ശകുന്തള അടികൊടുത്തെന്നുള്ളത് സാഹചര്യത്തെളിവുകള്‍ അനുസരിച്ചു ആരോ ‘ഇറക്കിയത്’ ആണെന്നൊരു സംശയവും നിലവിലുണ്ടായിരുന്നു. കുട്ടണ്ണനോടു ചോദിച്ചു സത്യമറിയാമെന്നു ആരും കരുതണ്ട. മറുപടി ഗുളു ഗുഗ്ഗുളു ഗുളുഗ്ഗുളുവും തിരമാലയും മാത്രം.


കുട്ടണ്ണന്‍റെ പരീക്ഷകള്‍ ഒക്കെ സ്വാഹ. ക്വസ്റ്റ്യന്‍ പേപ്പര്‍ തിരിച്ചും മറിച്ചും വായിയ്ക്കും. ഡെസ്കില്‍ ശബ്ദമുണ്ടാക്കാതെ താളം പിടിയ്ക്കും. എന്തെങ്കിലും ഒക്കെ അരമണിക്കൂര്‍ കുത്തിക്കുറിയ്ക്കും. ആന്‍സര്‍ ബുക്കു കൊടുത്ത് ഇറങ്ങിപ്പോകാനുള്ള മിനിമം സമയം കഴിയുമ്പോള്‍ വിജയശ്രീലാളിതനെപ്പോലെ ഒന്നു പുഞ്ചിരിയ്ക്കും. ഇന്‍വിജിലേറ്ററേയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാജകലയില്‍ ഇറങ്ങിപ്പോകും. മറ്റുള്ളവര്‍ അപ്പോഴും വിരണ്ടിരുന്നു പരീക്ഷയെഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ മാമൂട്ടില്‍ നിന്നു കുട്ടണ്ണന്‍റെ ദുഖഗാനം ഉയര്‍ന്നു പരീക്ഷാമുറികളില്‍ ഒഴുകി വരും.

“തെക്കന്‍ കായലിലോളം തല്ലുമ്പോള്‍
ഓര്‍ക്കും ഞാനെന്‍റെ മാരനേ,
മാരനേ വീരനേ അന്‍പുറ്റ മണിമാരനേ”


“ മച്ചമ്പീ , എടേയ് നീ ഒടനേ കോളേജിലോട്ടു വാ” പരീക്ഷ കഴിഞ്ഞുള്ള അവധി ആസ്വദിച്ചു വീട്ടില്‍ ഉറങ്ങിക്കിടന്നപ്പോഴാണു കുട്ടണ്ണന്‍റെ ഫോണ്‍. ചെന്നപ്പോഴാണു കൊനഷ്ട് പരിപാടിയാണെന്നു മനസ്സിലായത്. യൂണിവേഴ്സിറ്റി ഓഫീസില്‍നിന്നും പരീക്ഷാ കണ്ട്രോളറുടെ ഒപ്പും സീലും വച്ച ഒരു വ്യാജ മാര്‍ക്കുലിസ്റ്റുണ്ട് കുട്ടണ്ണന്‍റെ കൈയ്യില്‍. കുട്ടണ്ണനു എല്ലാ വിഷയത്തിലും എണ്‍പതും എണ്‍പത്തിഅഞ്ചും ശതമാനം മാര്‍ക്ക്. കാലി മാര്‍ക്കുലിസ്റ്റ് സംഘടിപ്പിച്ച് തോന്നിയ മാര്‍ക്കു സ്വയം എഴുതിച്ചേര്‍ത്തിരിയ്ക്കുകയാണ് കുട്ടണ്ണന്‍.എന്‍റെ ടാസ്ക്: ദേവദത്ത വര്‍മ്മ അല്ലെങ്കില്‍ സേതു ലക്ഷ്മി വര്‍മ്മയ്ക്കു കോവിലകത്തിന്നടുത്ത ഒരു വീട്ടിലുള്ള ഫോണിലേയ്ക്കു ഒരു പീ പീ കോള്‍ ബുക്കു ചെയ്യണം. ദേവദത്തന്‍ വീട്ടിലില്ലാത്തതുകൊണ്ട് ഒബ്വ്വിയസ്സ്ലി കുട്ടണ്ണന്‍റെ അമ്മ സേതു ലക്ഷ്മി വര്‍മ്മ ഫോണറ്റന്‍റ് ചെയ്യും. യൂണിവേഴ്സിറ്റി ഓഫീസിലെ പരീക്ഷാ സെക്ക്ഷനിലെ ക്ലെര്‍ക്കെന്ന വ്യാജേന, കുട്ടണ്ണന്‍ തന്‍റെ ഫ്രണ്ടാണെന്നും ഒഫിഷ്യലായി റിസല്‍റ്റ് വരുന്നതിനും നേരത്തേ റിസല്‍റ്റ് ദേവദത്തനെ അറിയിക്കനായാണു ഫോണ്‍ ചെയ്യുന്നതെന്നും ഒക്കെ കള്ളം പറഞ്ഞു വ്യാജ മാര്‍ക്കു മുഴുവനും ആ പാവം അമ്മയെക്കൊണ്ട് കുറിപ്പിച്ചു വയ്ക്കണം.േവദത്തന്‍ വീട്ടില്‍ വരുമ്പോള്‍ ഈ റിസല്‍റ്റ് അറിയിക്കണേ അമ്മേ എന്നൊരു റിക്വസ്റ്റും.

ഗുളു ഗുഗ്ഗുളു ഗുളുഗുളു.

ഞാന്‍ ആ പാപം ചെയ്തു.


റിസല്‍റ്റ് വന്ന് ഒരാഴ്ച ആയിക്കാണും, കുട്ടണ്ണന്‍ കൊടുങ്കാറ്റുപോലെ മുറിയില്‍. കയ്യില്‍ അന്നത്തെ പത്രവുമുണ്ട്.

“ മച്ചമ്പീ, ഞാന്‍ ലപ്പം ഇട്ട് അടച്ചു വച്ചിരുന്നതൊക്കെ എളവിപ്പോയെടേ”

“ എന്തു പറ്റി കുട്ടണ്ണാ?”

കുട്ടണ്ണന്‍ മാതൃഭൂമി പത്രം നിവര്‍ത്തിക്കാട്ടി. കുട്ടണ്ണന്‍റെ ഒറിജിനല്‍ മാര്‍ക്കു ലിസ്റ്റിന്‍റെ ഫോട്ടോ പത്രത്തിന്‍റെ ഫ്രണ്ട് പേജില്‍. ഇങ്ക്ലീഷിനു പതിനൊന്നു, ഹിന്ദിയ്ക്കു ഒന്‍പത്. എല്ലാവിഷയത്തിനും ഇരുപതു ശതമാനത്തില്‍ കുറവു
മാര്‍ക്കു.

“ എടേയ് ഇതാ നസ്രാണികളുടേ മനോരമയിലോ മറ്റോ വന്നിരുന്നെങ്കി വീട്ടില്‍ അറിയില്ലായിരുന്നു. ഇതിപ്പോ ആകെ കൊളമായി..”

വേറൊരു ദേവദത്ത വര്‍മ്മയാണു ന്യൂസ് കൊടുത്തിരിയ്ക്കുന്നത്. അവനു കിട്ടിയ മാര്‍ക്കുലിസ്റ്റിലെ റോള്‍ നമ്പര്‍ തെറ്റ്, മലയാളം സെക്കന്‍റ് ലാങ്ഗ്വേജിന്‍റെ മാര്‍ക്കിനു പകരം ഹിന്ദിയ്ക്കു മാര്‍ക്കു, ഇതു വരെ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സ് കിട്ടിക്കൊണ്ടിരുന്ന പയ്യനു ലിസ്റ്റിലെ മാര്‍ക്കു കണ്ട് ഷോക്കടിച്ചു ഓടി മാതൃഭൂമി ആപ്പീസില്‍ ചെന്നതാണു.

“ എലിമെന്‍ററി, കുട്ടണ്ണന്‍ എലിമെന്‍ററി. സംഗതി സിമ്പിള്‍. അപരനായ വേറൊരു ദേവദത്ത വര്‍മ്മ ഹാള്‍റ്റിക്കറ്റുമായി മാര്‍ക്കുലിസ്റ്റ് വാങ്ങാന്‍ വന്നപ്പോള്‍ കോളേജിലെ ക്ലര്‍ക്കു നിന്‍റെ ഒര്‍ജിനല്‍ മാര്‍ക്കുലിസ്റ്റെടുത്തു ആളറിയാതെ കൊടുത്തു”

“മച്ചമ്പീ, രാവിലേ അമ്മ പേപ്പറെടുത്തു കാണിച്ചപ്പോ കണ്ണിലിരുട്ടു കേറി. ചത്തുകളയാമെന്നു നിരീച്ചു. എങ്ങനെ ചാവണമെന്നായി. റെയില്‍ പാളത്തില്‍ ചാടി ചാവാമെന്നു വച്ച് റ്റേഷന്‍ വരെ പെയ്. അപ്പഴാണ് തോന്നിയത്
ഏന്തരായാലും എവമ്മാര് നമ്മളെ മൂഞ്ചിച്ച്, ഇനി ഏതു വരെ മൂഞ്ചിക്കുമെന്നു കൂടെ കണ്ടിട്ടു ചാവാം. പിന്നെ നൂരേ ഇങ്ങോട്ട് വിട്ട്”

കുട്ടണ്ണന്‍ ഈ പറഞ്ഞത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുരുമന്ത്രമായി.
ഒരു പ്ലാസ്റ്റിക്കു കൂടിനുള്ളില്‍ കുട്ടണ്ണന്‍ ഹാള്‍ട്ടിക്കറ്റിന്‍റെ നനഞ്ഞു കീറിയ കുറെ കഷണങ്ങള്‍ കാണിച്ചു,

“ പാക്കറ്റില്‍ കെടന്നതാണു. അമ്മയെടുത്ത് നനച്ച് കളഞ്ഞ്. നീ എന്തെരെങ്കിലും ഒടനേ ചെയ്യെടേ. ആ വിക്കന്‍ ഈ.എം.എസ്സാണെങ്കി ഈ സംഭവം അന്വേഷിക്കിനം എന്നും വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കിനം എന്നൊക്കെ
പറയിനെടേ”

മൂന്നു ദിവസത്തെ മെനക്കേടിനു ശേഷം പ്രശ്നം താനേ അങ്ങ് ഒതുങ്ങി.


പ്യൂണ്‍ ശേഖരേട്ടനാണ് ആ കത്ത് വീട്ടില്‍ കൊണ്ട് തന്നത്. പാവം. വേണമെങ്കില്‍ ഞാന്‍ പഠിത്തം കഴിഞ്ഞു കോളേജില്‍ നിന്നു പോയി എന്നു പറഞ്ഞു തിരിച്ചയക്കാമായിരുന്നു. ചോനനുറുമ്പുകള്‍ വരി വരിയായി നടന്നു പോകുന്നതുപോലെ അടുക്കി അടുക്കി എഴുതിയ ഒരു കത്ത്. സേതു ലക്ഷ്മി വര്‍മ്മയുടേത്.

‘ദേവദത്തന്‍റെ അമ്മയാണു. മോനേ നീ ഇവിടം വരെ ഒന്നു വരണം. ഞായറാഴ്ച രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്കേ വരാവൂ. ശേഷം നേരില്‍’.

ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത എന്നെ അമ്മ എങ്ങനെ അറിയും? കുട്ടണ്ണന്‍
പറഞ്ഞറിഞ്ഞിരിയ്ക്കുമോ? കത്തെഴുതിയിട്ടു രണ്ട് ഞായറാഴ്ച കഴിഞ്ഞിരിയ്ക്കുന്നു.


കുട്ടണ്ണന്‍റെ കോവിലകം മുഴുവനും നിശ്ശബ്ദമായ വേദനകള്‍ ഇരുണ്ട് കിടക്കുന്നതു പോലെ. വര്‍ഷങ്ങളായ് അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന്‍. മെലിഞ്ഞു വിളറിയ അമ്മ. വെള്ളപ്പാണ്ട് പിടിച്ച് കല്യാണം കഴിയാതെ നില്‍ക്കുന്ന മൂത്ത ചേച്ചി. അല്പം ബുദ്ധി ഉറയ്ക്കാത്ത ചേട്ടന്‍. ചേച്ചി റ്റെലഫോണ്‍ എക്സേഞ്ചില്‍ ജോലിയ്ക്കു പോകുന്നതു കൊണ്ട് കുടുംബത്ത് പട്ടിണിയില്ലാതെ പോകുന്നു.


അമ്മ എന്നെക്കണ്ട് കരഞ്ഞു. കുട്ടണ്ണന്‍ കെട്ടാന്‍ പോണ പെണ്ണെന്നു പറഞ്ഞു തിരുവല്ലാക്കാരി ഒരു സൂസന്നാ ജോര്‍ജ്ജ് കോവിലകത്തു താമസമായിരിയ്ക്കുന്നു. അവളും അവളുടെ അമ്മയും സ്ഥിരതാമസം. ഇടയ്ക്കിടയ്ക്കു വന്നു പോകുന്ന അമ്മാവനും അമ്മാവന്‍റെ മകനും. അവരും ചില രാത്രി അവിടെ തങ്ങും. കിടപ്പുമുറിയില്‍
നിന്നും അച്ഛനേയും അമ്മയേയും അവര്‍ ചായ്പ്പിലേയ്ക്കു മാറ്റി. അവടെയിപ്പോള്‍ സൂസന്നയുടെ അമ്മയാണ്. സൂസന്ന കുട്ടണ്ണന്‍റെ ചേട്ടന്‍റെ മുറിയെടുത്തു. അമ്മാവനും മകനും വരുമ്പോള്‍ കുട്ടണ്ണനും ചേട്ടനും വരാന്തയില്‍ കിടക്കും. ചേച്ചി അടുക്കളയില്‍. സൂസന്നയുടെ അമ്മ അടുക്കള കൈയ്യടക്കി മീനും ബീഫുമൊക്കെ ഉണ്ടാക്കുന്നതാണ് അമ്മയ്ക്കു
ഒട്ടും സഹിയ്ക്കാന്‍ പറ്റാത്തത്. അവര്‍ പള്ളിയില്‍ പോകുന്ന സമയത്തേ എന്നോടു സംസാരിയ്ക്കാന്‍ പറ്റൂ എന്നുള്ളതു കൊണ്ടാണു ഞായറാഴ്ച രാവിലേ വരാന്‍ പറഞ്ഞത്.

ആ കുടുംബത്തിന്‍റെ സഹനശേഷിയില്‍ എനിയ്ക്കു അതിശയം തോന്നി.

“ അമ്മയ്ക്കെന്താ അവരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്”

“ദേവന്‍ കെട്ടാന്‍ പോണ കുടുംബക്കാരോട് എങ്ങിനെയാ വെറുത്ത വര്‍ത്തമാനം പറയുന്നത്?”

എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

“ മോനേ, ദേവനോടു ഇവരേയും കൊണ്ട് എങ്ങോട്ടെങ്കിലും പോകാന്‍ പറയണം. അര തളന്നു കെടക്കണ ഈ മനുഷ്യനെ ഓര്‍ത്തെങ്കിലും.”

ആ അച്ഛന്‍റെ നനഞ്ഞ നോട്ടം എന്നെ ദയനീയനാക്കി.

ഞാനും ചേട്ടനും കൂടെ കുട്ടണ്ണന്‍ പള്ളിയില്‍ നിന്നും വന്നശേഷം സംസാരിക്കമെന്നു നിശ്ചയിച്ചു.

സംസാരിച്ചു. കുട്ടണ്ണന്‍ മറുപടി ഒന്നും പറയാതെ ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരിച്ചു. ആ ചിരി തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു.

കുട്ടണ്ണന്‍റെ ബുദ്ധിയുറച്ചിട്ടില്ലാത്ത ചേട്ടന്‍ നീറുന്ന വേദനയോടെ പറമ്പിന്‍റെ മൂലയ്ക്ക് അറിയാതെ ഇരുന്നുപോയി.തലയില്‍ കൈ താങ്ങി, മുഖമുയര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു,

“കണ്ടില്ലേ അവന്‍റെ ആ ജാക്കോബൈറ്റ് ചിരി.”

കുട്ടണ്ണന്‍ വീണ്ടും ചിരിച്ചു. തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിയ്ക്കുന്ന ആ പഴയ ചിരി,
“ഗുളു ഗുഗ്ഗുളു ഗുളു ഗുളു.”

Monday, August 11, 2008

വേണ്‍ഗംഗയുടെ നിയോഗങ്ങള്‍


വേനലില്‍, വേണ്‍ഗംഗാനദി മജീദ്ഖാനെ നോക്കി വിയര്‍ത്തു.
അവള്‍ ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ടയില്‍ ഒട്ടകപ്പക്ഷിയായി ഒളിച്ചു.
മജീദ്ഖാന്‍ നദിയെ ദയയോടെ നോക്കിയിരുന്നു, മതിയാവോളം.
പ്രണയത്തിന്‍റെ ആരവവുമായി അവള്‍ വീണ്ടും കരനിറഞ്ഞൊഴുകുന്നതുവരെ, പ്രചണ്ഡമായ ഈ താപം അവര്‍ക്കു സഹിച്ചേ മതിയാവൂ.
ഏതോ മഴയത്ത് ശിവക്ഷേത്രത്തിന്‍റെ ഗോപുരം വരെ വേണ്‍ഗംഗയില്‍ മുങ്ങിപ്പോയത്രേ.
രുദ്രയായി, അവള്‍ പര്‍വതങ്ങള്‍ ചാലിച്ച് ചുവന്നൊഴുകിപ്പോയപ്പോള്‍, ശിവചൈതന്യം നിറഞ്ഞ പൊളിഞ്ഞ കല്ലമ്പലം മാത്രം ബാക്കിയായി, മജീദ്ഖാന്‍റെ നെറ്റിയില്‍ ചുംബിക്കുവാനുള്ള നിയോഗവുമായി.
അടുത്ത പ്രളയം വരെ ഇനി മജീദ്ഖാനു അഭയം ഇവിടം തന്നെ.

2

വേണ്‍ഗംഗയിലെ മരണത്തിന്‍റെ ദിനങ്ങളിലൊന്നില്‍ മജീദ്ഖാന്‍ ശവങ്ങളുടെ ഇടയില്‍കിടന്നു ഞരങ്ങി.
ഏതോരക്ഷാപ്രവര്‍ത്തകന്‍ അയാളെ ആശുപത്രിയിലെത്തിച്ചിരിക്കണം.
അലറി മലയ്ക്കുന്ന വേണ്‍ഗംഗയുടെ ആഴത്തില്‍ ആത്മാക്കള്‍ മുങ്ങി മറഞ്ഞിട്ട്, മിച്ചമായ ജീര്‍ണ്ണവസ്ത്രങ്ങള്‍ പൊന്തുന്നതും കാത്ത് കാത്ത് നിസ്സഹായതയോടെ തോരാത്ത മഴയത്ത്.....
ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ മകന്‍റെ മൃതദേഹവും പേറി മജീദ്ഖാന്‍ ഗിരിജയെ തേടുകയായിരുന്നു.
ഭ്രാന്തമായി കരഞ്ഞു.
“ഗിരിജേ, ഗിരിജേ” എന്നുറക്കെ വിളിച്ചു അയാള്‍ അവളെ തിരഞ്ഞു, മൊര്‍ച്ചറിയില്‍, ആശുപത്രികളില്‍.
വേണ്‍ഗംഗ, ഗര്‍ഭിണിയായ ഗിരിജയെ തിരിച്ചുകൊടുക്കാതെ മാറത്തൊളിപ്പിച്ച് ഗോദാവരിയിലൂടെ, അനന്തമായ നീലക്കടലില്‍ ലയിച്ചിരിയ്ക്കണം.
മതങ്ങളില്ലാത്ത ശവശരീരങ്ങള്‍ക്കൊപ്പം മജീദിന്‍റെ മകനും അഗ്നിശുദ്ധിനേടി, വേണ്‍ഗംഗയുടെ തീരത്തൊരുക്കിയ ചിതകളിലൊരെണ്ണത്തില്‍.
മേഘഗര്‍ജനങ്ങളുടെ അകമ്പടിയോടെ വേണ്‍ഗംഗ മജീദിന്‍റെ മകന്‍റെ ചിതാഭസ്മവും പേറി ഗിരിജയുടെ സവിധത്തിലേയ്ക്കു കുത്തിയൊലിച്ചു. അസഹനീയമായതെല്ലാം സഹിക്കാന്‍ വിധിയ്ക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യമായ ശാന്തതയെന്തെന്നു മജീദ് അറിഞ്ഞു,
“പരമകാരുണികനായ .....”
3
കല്ലമ്പലത്തിലെ പൊളിഞ്ഞ തറയില്‍ മജീദ് വേണ്‍ഗംഗയുടെ ശുഷ്കമായ സംഗീതത്തിനു വേണ്ടി കാതോര്‍ത്തു കിടന്നു.
വേനല്‍ക്കാറ്റ് അക്കരെക്കാട്ടിലെവിടെയോനിന്നും ആദിമനുഷ്യരുടെ ചടുലതാളവും പരുഷനാദവും പേറി ഇടയ്ക്കിടെ സംഭോഗശൃംഗാരത്തിന്‍റെ സീല്‍ക്കാരമെന്നപോലെ കടന്നുപോയി, ഉന്മത്തതയോടെ.
നിശ്വാസങ്ങള്‍ കരിയിലകളായ് അടര്‍ന്നു വീഴുന്ന കറുത്ത രാത്രിമരങ്ങള്‍ക്കിടയിലൂടെ മജീദ് സ്വന്തം ആകാശത്തേയും ഗിരിജയുടെ
നക്ഷത്രങ്ങളേയും നനവോടെ കണ്ടു.
അന്നും മജീദ്ഖാന്‍ കല്ലമ്പലത്തില്‍നിന്നിറങ്ങി വേണ്‍ഗംഗയുടെ തീരത്തു മുഖം ചേര്‍ത്തു പഞ്ചാരമണല്‍ കെട്ടിപ്പിടിച്ചു കമഴ്ന്നു കിടന്നു.
ആ വേനല്‍ക്കാലനിശയില്‍പ്പോലും മകന്‍റെ ശവശരീരം പോലെ അതു തണുതണുത്തിരുന്നു.
രാവേറെച്ചെല്ലുംവരെ മജീദ്ഖാന്‍ മണല്‍പ്പുറത്തിനടിയില്‍ ഉറവയായ് തേങ്ങുന്ന വേണ്‍ഗംഗയുടെ വിങ്ങലുകള്‍ക്കിടയില്‍, ഗിരിജയുടെ സാന്ത്വനവും അവളുടെ ഗര്‍ഭത്തിലെ ശിശുവിന്‍റെ രോദനവും................

“ഓമനത്തിങ്കള്‍ കിടാവോ നല്ല.......”

മാന്ത്രികവലയത്തിലെ ആ മയക്കത്തിനിടയ്ക്കെവിടെവച്ചോ വേണ്‍ഗംഗ ചിലപ്പോള്‍ മജീദിന്‍റെ ഉമ്മയായി മറ്റുചിലപ്പോള്‍ സഹോദരിയായി മാപ്പിളപ്പാട്ടു മൂളി,

“എങ്ങനെ പോണുമ്മാ? എങ്ങനെ പോണിക്കാ?
തലേലില്ലാഞ്ഞ് ന്‍റെ തലേലില്ലാഞ്ഞ്,
നല്ല പുരുസന്‍ വീട്ടില്‍....
എങ്ങനെ പോണുമ്മാ, എങ്ങനെ പോണിക്കാ....

കൊടുപ്പിനുമ്മാ ങ്ങടെ തലേലെ തട്ടം,
കൊട്പ്പിനുമ്മാ ങ്ങടെ തലേലെ തട്ടം
പെണ്ണു ചമഞ്ഞുപോട്ട്
നല്ല പുരുസന്‍ വീട്ടില്‍....”

അക്കരെ ഗല്‍ച്ചിറോളിക്കാടുകളില്‍ പുലരിപൊട്ടുന്നതിനും ഏറെ മുന്‍പ് ഭില്ലാളവര്‍ഗ്ഗക്കാരുടെ ‘തടുവി’ വെസ്തയും കൂട്ടരും വറ്റിവരളാറായ നദി നടന്നു കയറി വന്നു ആര്‍ദ്രതയോടെ മജീദിനെ വിളിച്ചുണര്‍ത്തി,

“ബാബ്ച്ചീ, നീ ഉണരൂ, ‘ഝിങ്കാ’പിടിയ്ക്കാന്‍ സമയമായി”
എല്ലാ രാജാക്കന്മാരും, എല്ലാഗുരുദേവന്മാരും ഭില്ലാളര്‍ക്കു ബാബ്ചിയാണു. മജീദ്ഖാനെന്ന അവരുടെ ബാബ്ചി പുഴയിലെ ചെമ്മീന്‍ പിടിയ്ക്കാന്‍ അവരോടൊപ്പം കൂടി.
ആദ്യത്തെ ‘ഝിങ്കാ ഝീല്‍’ ബാബ്ചിയുടെ കൈകള്‍കൊണ്ടു തന്നെ വേണം കുഴിയ്ക്കാന്‍.
ബാബ്ചി ഗിരിജയുടെ കഥകളിലെ ഈശ്വരന്മാരോട് അനുവാദം
ചോദിച്ച്, നദിയുടെ മണല്‍പ്പരപ്പില്‍ അബലമായ തന്‍റെ കരങ്ങള്‍കൊണ്ട് കുഴിയ്ക്കാന്‍ തുടങ്ങി, വരണ്ട പുറം മണല്‍ മാറി ഈര്‍പ്പത്തിന്‍റെ പശിമ തൊട്ടറിയും വരെ.
പിന്നെ വെസ്തയും, കെംതയും, മംഗ്ലിയും ഒക്കെച്ചേര്‍ന്നു മണല്‍ത്തട്ടു കുഴിച്ചു ഒരു ചെറു കുഴിയുണ്ടാക്കി. നദിയുടെ വെള്ളത്തില്‍ നിന്നൊരു ചാലു കീറി കുഴിയില്‍ ജലമെത്തിച്ചു.
കുഴിയില്‍ മൂന്നു കമ്പുകള്‍ നാട്ടി, രത്തന്‍ജോഥ്ബീജങ്ങള്‍ കത്തിച്ചുണ്ടാക്കിയ ഒരു വിളക്ക് കമ്പുകളുടെ നടുക്കു കെട്ടി ‘ഝിങ്കാഝീലിന്‍റെ’ തൊട്ടുമുകളില്‍ ഞാത്തിയിട്ടു.
പിന്നെ കാത്തിരുന്നു.
പുഴയിലെ ചെമ്മീന്കൂട്ടം, വെളിച്ചത്തില്‍ ആകൃഷ്ടരായി വെള്ളത്തിന്‍റെ ചാലു വഴി നീന്തി നീന്തി ആ കൊച്ചു ‘വാരിക്കുഴി’യില്‍ പെട്ടുപോകും വരെ. പിന്നെ വെറും കൈകൊണ്ട് ചെമ്മീന്‍ വാരിയെടുക്കാം.
നേരം പരപരാ വെളുക്കുന്നതുവരെ ബാബ്ചി, ഭില്ലാളകള്‍ മഹുവപ്പൂക്കള്‍ വാറ്റിയെടുക്കുന്ന മദിരയും മോന്തി ചതിക്കുഴിയില്‍ പെട്ടുപിടയുന്ന ചെമ്മീനിന്‍റെ, കൃഷ്ണമണികള്‍ മാത്രമുള്ള ഉരുണ്ട കണ്ണുകളിലേയ്ക്കു നോ‍ക്കിയിരുന്നു.
ഗിരിജയുടെ അവസാനനോട്ടത്തിലെ പിടച്ചിലുണ്ടോ അവയ്ക്കും?വെയിലുറച്ചപ്പോള്‍ മജീദ്ഖാന്‍ മഹുവയുടെ ലഹരിയില്‍ കല്ലമ്പലത്തിന്‍റെ പൊളിഞ്ഞ സ്വന്തം തറയില്‍ തിരിച്ചെത്തി, ഒരു സ്വപ്നാടകനെപ്പോലെ.
ഒരു നീണ്ട പകല്‍ കൂടി ഇനിയും ബാക്കി; മജീദ്ഖാനും
വേണ്‍ഗംഗയ്ക്കും പ്രചണ്ഡമായ സൂര്യ താപത്തില്‍....

4

തപിച്ചുവരളുന്ന മണല്‍പ്പരപ്പില്‍ ശ്രാവണ രാത്രികളിലൊന്നില്‍, മഞ്ചാടിമുത്തുകള്‍ വാരിവിതറുന്നതുപോലെ ജലകണങ്ങള്‍ വേണ്‍ഗംഗയെ തരളിതയാക്കും.
കറുത്തമേഘങ്ങള്‍ ഗല്‍ച്ചിറോളിക്കാട്ടിലെ ഭില്ലാളകളുടെ പെരുമ്പറഭേരിയ്ക്കൊപ്പിച്ച് പൊട്ടിയൊഴുകും.
ലാസ്യതവെടിഞ്ഞു വര്‍ഷം, വിഷയാസക്തയായി ത്രസിയ്ക്കും.
ഒടുവില്‍ വേണ്‍ഗംഗ കുത്തിയൊഴുകുമ്പോള്‍ ആദിവാസികളുടെ ഝീങ്കായെന്ന ചെമ്മീന്‍ കൂട്ടങ്ങള്‍ നിയോഗം പൂര്‍ണ്ണമാക്കാന്‍ നീന്തിത്തുടിച്ച് ഗോദാവരിയുടെ മാറിലൂടെ നീലസാഗരത്തിന്‍റെ അഗാധതയിലെത്തി പ്രജനനം നടത്തി, കര്‍മ്മമവസാനിച്ച ലാഘവത്തോടെ, ജീവാത്മാവും വെടിഞ്ഞ് ലവണ ജലത്തില്‍ കണങ്ങളായി ലയിക്കും.
പുതുതലമുറയുടെ ഉത്സാഹം, ഒഴുക്കിനെതിരേ കാതങ്ങള്‍ തുഴഞ്ഞ്, ഗോദാവരിയും താണ്ടി വീണ്ടും വേണ്‍ഗംഗയുടെ സംശുദ്ധമായ മുലപ്പാലുണ്ണാന്‍ തിരിച്ചു വരും.
അടുത്ത വേനലില്‍ വീണ്ടും ആയിരക്കണക്കിനു ജീവാണ്ഡങ്ങളും ഗര്‍ഭം ധരിച്ച് തുഴഞ്ഞുതുഴഞ്ഞു ചെമ്മീന്‍ കൂട്ടങ്ങള്‍ അവരുടെ കടലിലേയ്ക്കു, വേണ്‍ഗംഗയോടു എന്നെന്നേയ്ക്കുമായി വിടപറഞ്ഞു പോകും.
മറ്റൊരു പുതുപുത്തന്‍ തലമുറയെ ഒരിയ്ക്കല്‍ കൂടി വേണ്‍ ഗംഗയുടെ മടിയിലെത്തിയ്ക്കാന്‍ വേണ്ടി......

5

ഗിരിജയുടെ മകള്‍, നീലക്കടലിന്‍റെ അനന്തതയില്‍നിന്നു ഗോദാവരിയും താണ്ടി വേണ്‍ഗംഗയിലെ ഝിങ്കാഝീലില്‍ തിരിച്ചെത്തുന്ന ഒരു നറു പുലരിയ്ക്കായി, ശിവചൈതന്യത്തെ സാക്ഷിനിര്‍ത്തി, പോളിഞ്ഞ കല്ലമ്പലത്തിലെ സ്വന്തം
തറയില്‍ മജീദ്ഖാനെന്ന ബാബ്ചി തന്‍റെ നിസ്കാരം തുടരുന്നു.
പ്രണയത്തിന്‍റെ ആരവം കാത്തിരിയ്ക്കുന്ന വേണ്‍ഗംഗയെയും തഴുകി, മഹുവപ്പൂക്കളുടെ മണമുള്ള നനുത്ത ഗല്‍ച്ചിറോളിക്കാറ്റ് സ്നേഹത്തോടെ വെറുതേ മജീദ്ഖാനെ ഒന്നു തൊട്ടു.
‘റബ്ബുല്‍ ആലമീനായ തമ്പുരാനേ.......’


Monday, July 21, 2008

ചൈവന

“ജമ്മീ..”
എണ്‍പത്തേഴു സെന്‍റിന്‍റെ ജന്മി സദാനന്ദന്‍ പിള്ള ഒരു നാളീകേരത്തിന്‍റെ പുറത്തു കുന്തിച്ചിരുന്നു്, ശ്രദ്ധാപൂര്‍വം
ഒരു കാക്കത്തൂവല്‍ ഉരിച്ചു നന്നാക്കി അതിന്‍റെ സൌന്ദര്യം നോക്കി തൃപ്തനായി.എന്നിട്ടു, പറമ്പിലെ തെങ്ങുകളെ വീണ്ടും ഒന്നുകൂടെ എണ്ണാന്‍ തുടങ്ങി. നാപ്പത്തെട്ട്, നാപ്പത്തൊമ്പത്......എല്ലാം കൂടെ 53 മൂട് തെങ്ങുണ്ട്.

“ജ്ജമ്മീ”
ചിന്ന വീണ്ടും വിളിച്ചു.

കേള്‍ക്കാത്തഭാവത്തില്‍ സദാനന്ദന്‍ മൊതലാളി, കാക്കത്തൂവല്‍ വലതു
ചെവിയ്ക്കുള്ളിലേയ്ക്കിട്ടു പതിയെ കറക്കാന്‍ തുടങ്ങി. എന്താ ഒരു സുഖം !
ചിന്ന, മുതലാളിയെ സൂക്ഷിച്ചു നോക്കി. ചൂണ്ടാണി വിരലിനും തള്ളവിരലിനുമിടയില്‍ കാക്കത്തൂവലിന്‍റെ തണ്ട് കടയുമ്പോള്‍ മൊതലാളിയുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റങ്ങള്‍ ചിന്നയെ കൊതിപ്പിച്ചു. ലക്ഷണമൊത്ത ഒരു കാക്കത്തൂവല്‍ കൊണ്ട് സ്പര്‍ശമേല്‍ക്കാന്‍ ചിന്നയുടെ കാതുകള്‍ തരിച്ചു.

‘ജമ്മീ, ഒരു നാലു നാളീഗേരം ചിന്നയ്ക്കു തരുമോ?’

മൊതലാളി, തെങ്ങിന്‍റെ മുകളിലേയ്ക്കു മെയ് വഴക്കത്തോടേ അനായാസമായി കയറുന്ന കിട്ടന്‍റെ കുശലതതയെ അസൂയയോടെ നോക്കിയിരുന്നു.

‘ജ്ജമ്മീ, ഒരു നാലു നാളീഗേരം” ചിന്ന വിടുന്ന മട്ടില്ല.

സദാനന്ദന്‍ മൊതലാളി കാക്കത്തൂവല്‍ ഇടതു ചെവിക്കുള്ളിലേയ്ക്കു കടത്തി.

‘ജമ്മി അതു കേട്ടുഗാണിഗില്ലായിരിയ്ക്കും’

ചിന്നയുടെ കെട്ടിയവന്‍ പാച്ചനു സദാനന്ദന്‍ മുതലാളിയുടെ അച്ഛന്‍റെ കാലത്തു പത്തുസെന്‍റ് കുടികിടപ്പായി കൊടുത്തതാണു. പാച്ചന്‍ തൂങ്ങിച്ചത്തതിനു ശേഷം ചിന്നയുടെ മക്കള്‍, കിട്ടനും രണ്ട് ഇളയ്ത്തുങ്ങളും,
കൂലിപ്പണിയ്ക്കു പോയിത്തുടങ്ങി.

‘ജമ്മീ, ഒരമ്പതു രൂപാ താ ചിന്നയ്ക്കു’

സദാനന്ദന്‍ മൊതലാളി അടത്തിട്ട തേങ്ങാ എണ്ണാന്‍ തുടങ്ങി.

‘ജ്ജമ്മീ, രൂപാ തരുന്നോ ഇല്ലയോ?’

മൊതലാളിയ്ക്കു കേട്ട ഭാവമില്ല.

‘ജമ്മി, അതും കേട്ടുഗാണുഗില്ലായിരിയ്ക്കും’

മൊതലാളി ഒരു കരിക്കു ചെത്തി കുടിയ്ക്കാന്‍ തുടങ്ങി.

‘ജമ്മീ, കുടീലൊണ്ടായതാ, അഞ്ചാറ് അയണിച്ചക്കപ്പഴം, ജമ്മി കൊണ്ട്വൊക്കോ’

സദാനന്ദന്‍ മൊതലാളി തിരിഞ്ഞ് ചിന്നയെ നോക്കി.

‘ അപ്പൊ ജമ്മി അതു കേട്ടുഗാണുമായിരിയ്ക്കും’

ചിന്നയുടെ മുള്ളുവച്ച വര്‍ത്താനം കേട്ടപ്പോള്‍ മൊതലാളിയ്ക്കു ശുണ്ഠി വന്നു.
‘ ചുമ്മാതാണോടീ നിന്‍റെ കെട്ട്യോന്‍, ആ എമ്പോക്കി തൂങ്ങിച്ചത്തത്’

ചിന്നയുടെ മുഖത്തു നോക്കാതെ, പതിവുപോലെ അഞ്ചു തേങ്ങാ, മൊതലാളി അവളുടെ കുടിലിന്‍റെ മിറ്റത്തേയ്ക്കു എറിഞ്ഞു കൊടുത്തു.

‘നെന്‍റെ തള്ളയ്ക്കു വായകരിയിടാന്‍ ഇതൊണ്ട്വോയി കൊട്, ശാപം കിട്ടണ്ടാല്ലോ’
ചിന്നയ്ക്കായി മൊതലാളി ഒരമ്പതു രൂപാ കിട്ടന്‍റെ കയ്യില്‍ കൊടുത്തു.
തേങ്ങാവെട്ടിയ്ക്കാന്‍ വരുമ്പോഴെല്ലാം ചിന്നയും മൊതലാളിയും പതിവായി നടത്തിവരാറുള്ള ഈ കിളിത്തട്ടു കളി കണ്ടും കേട്ടും കിട്ടനു പുതുമയില്ലാതായി. ചിന്നയ്ക്കു മൊതലാളിയെ ശുണ്ഠി പിടിപ്പിയ്ക്കുന്നതു ഒരു രസമാണു്. സദാനന്ദന്‍ മൊതലാളിയ്ക്കു ചിന്നയെ ചോറിയുന്നതു ഒരു ശീലവും.

അമ്പത്തഞ്ചു വയസ്സില്‍ റിട്ടയറായതിനു ശേഷം തികച്ചും നാടന്‍ ജീവിതമാണു മൊതലാളി തെരഞ്ഞെടുത്തത്. ‘റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി സദാനന്ദന്‍ പിള്ള’ എന്നു ഇവിടെ ആരും പറയാറില്ല. കൊപ്ര കച്ചവടം
നടത്തി പൊളിഞ്ഞു പോയെങ്കിലും, കൊപ്രാ മൊതലാളി എന്ന സ്ഥാനം മറക്കാന്‍ നാട്ടുകാര്‍ തയാറായില്ല. ചിന്നയൊഴിച്ചു എല്ലാവരും സദാനന്ദനെ മൊതലാളീ എന്നു വിളിച്ചു. ചിന്നയ്ക്കു അയാള്‍ എന്നും എപ്പോഴും
ജന്മി മാത്രം.

ആശ്രമം പോലെ ഒരു വീടു്. ചുറ്റുമതിലിനോടു ചേര്‍ന്നു വര്‍ണ്ണക്കിളികള്‍ നിറഞ്ഞ, നീളത്തിലൊരു കിളിക്കൂട്. ചെറിയ ഒരു കുളം, അതില്‍ ആമ്പലുകളും, ജല സസ്യങ്ങളും. മത്സ്യങ്ങള്‍, കൊച്ചു ആമകള്‍. വെള്ളം നിറയ്ക്കാന്‍ കിണറ്റില്‍ പമ്പു വയ്ച്ചിട്ടുണ്ട്. പറമ്പില്‍ പലതരം ചെടികള്‍. എല്ലാം ഫലം നല്‍കുന്നവ. കാര്‍ഷിക കോളേജില്‍ പോകുമ്പോഴെല്ലാം മൊതലാളി നാട്ടിലെങ്ങും കാണാത്ത മറുനാടന്‍ ചെടികള്‍ വാങ്ങിക്കൊണ്ട് വരും. നമ്മുടെ കാലാവസ്ഥയ്ക്കു ചേരില്ല എന്നൊന്നും പറഞ്ഞാല്‍ മൊതലാളി കേട്ട ഭാവം കാട്ടില്ല.

ചിന്ന കൊണ്ട്പൊയ്ക്കുള്ളാന്‍ പറഞ്ഞ അയണിച്ചക്കപ്പഴം മൊതലാളി എടുത്തില്ല. പകരം പറമ്പു മുഴുവനും അരിച്ചു പെറുക്കി, അണ്ണാന്‍
കൊത്തിയിട്ട പഴത്തിലെ വിത്തുകള്‍ തെരഞ്ഞുപിടിച്ചു ഒരു സഞ്ചിയിലാക്കി കൊണ്ട് വന്നിട്ടുണ്ട്. ഇനി കുറേ ദിവസത്തേയ്ക്കു ഇതാവും കൃഷി. പീച്ച്, ആപ്പിള്‍, നാസ്പാതി, സാത്ത്ക്കുടി എന്നിവയൊക്കെ സദാനന്ദന്‍ മൊതലാളി മറക്കും. ഇനി അവ മാസങ്ങളോളം അയാളുടെ കരസ്പര്‍ശത്തിനായി കൊതിയ്ക്കും.

സദാനന്ദന്‍റെ പറമ്പില്‍ മുളകൊണ്ടുള്ള നാലു ബെഞ്ചുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ആരെങ്കിലും ഒക്കെ ഇടയ്ക്കു വരുമ്പോള്‍ രാത്രി മുഴുവന്‍ ചര്‍ച്ചകളും പൊട്ടിച്ചിരികളുമായി അവര്‍ ബെഞ്ചുകളില്‍ നിറഞ്ഞിരിയ്ക്കും. അന്നു അയാള്‍ തന്‍റെ പഴയ ഗ്രാമഫോണും റിക്കാര്‍ഡുകളും പൊടിതട്ടി പുറത്തെടുക്കും. ബീറ്റിത്സ്, എം. എല്‍. വസന്തകുമാരി, ഹേമന്ത്കുമാര്‍, ബഡാഗുലാമലിഖാന്‍, സൈഗാള്‍,എല്‍വിസ്. അതിശയിപ്പിക്കുന്ന ഒരിജിനല്‍ റിക്കാര്‍ഡ്സ് കളക്ക്ഷനാണു സദാനന്ദന്‍ മൊതലാളിയ്ക്കുള്ളത്. വീടു നിറയെ പുസ്തകങ്ങളാണു്. ഒരു അടുക്കും ചിട്ടയുമില്ലാതെ പൊടിയടിച്ചു ആയിരക്കണക്കിനു പുസ്തകങ്ങള്‍. കാലത്തിനനുസരിച്ചു സദാനന്ദന്‍ മുതലാളിയുടെ മാറി മാറിയുള്ള താത്പര്യങ്ങള്‍ ആ പുസ്തകങ്ങളിലൂടെ അറിയാം. കമ്യൂണിസ്റ്റു പുസ്തകങ്ങള്‍ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന മറവില്‍ നക്സലൈറ്റ് അനുഭാവിയായിരുന്നപ്പോഴുള്ളതാണു്. പിന്നെ ആറെസ്പിയാണു യഥാര്‍ത്ഥ കമ്മൂണിസ്റ്റ് പ്രസ്ഥാനമെന്നും ശ്രീകണ്ഠന്‍ നായരാണു ഒരേ ഒരു കമ്മൂണിസ്റ്റെന്നും പറഞ്ഞു നടന്ന കാലം.

“ ആ വിക്കന്‍ നമ്പൂരിയാണു കമ്മ്യൂണിസത്തിന്‍റെ ശാപം. തൊലിപ്പുറത്തെ വിപ്ലവം അല്പമൊന്നു ചുരണ്ടിയാല്‍ മാടമ്പിത്തരവും ഫ്യൂഡലിസവും പുറത്തുവരും! ഒരാല്‍മരം പോലെ, ഏക്കേജിയുടെ വളര്‍ച്ച പോലും അയാള്‍
മുരടിപ്പിച്ചു.”

അറെസ്പിയുടെ രാഷ്റ്റ്രീയ സാഗത്യത്തെക്കുറിച്ചു റിസര്‍ച്ചു നടത്തുന്ന ദീപാ ഗാങ്ഗുലീ എന്ന ജേ.എന്‍.യൂ വിദ്യാര്‍ത്ഥിനി, കേട്ടറിഞ്ഞു ഈ പുസ്തകപ്പുരയിലും എത്തി. പാര്‍ട്ടിയാപ്പീസില്‍ പോലും കിട്ടാത്തരേഖകള്‍
മൊതലാളിയുടെ പക്കല്‍ നിന്നും കിട്ടിയത്രേ!

സഖാവ് ശിബ്ദാസ്ഘോഷിന്‍റെ പുസ്തകങ്ങളും എസ്സ് യൂ സി ഐയ്യുമായി പിന്നത്തെ ഹരം. അവിടുന്നു പടിയിറങ്ങിയപ്പോള്‍ സദാനന്ദന്‍പിള്ള ആതമരോഷത്തോടെ പറഞ്ഞു,

“ കമ്മൂണിസ്റ്റ് പ്രസ്ഥാനമാത്രേ!! ഫൂ... ആ കൃഷ്ണാ ചക്രവര്‍ത്തിയുടെ മോക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതാണോടാ വിപ്ലവം”

പിന്നെ സ്വാമി അരബിന്ദോ, പ്രകൃതി ചികിത്സ, ആയുര്‍വേദം, സുദര്‍ശനക്രീയ, ആര്‍ക്കിയോളജി, ഇങ്ങനെ ഓരൊന്നോരോന്നായി മാറി മാറി സദാനന്ദന്‍ പിള്ളയെ സ്വാധീനിച്ചു. ഓരോന്നും മടുത്തു കഴിയുമ്പോള്‍
കാര്യകാരണയുക്തമായി അതിനെ തള്ളിപ്പറയും മുതലാളി. ഈയിടെയായി വേദങ്ങള്‍, വേദാന്തം, ഹിറ്റ്ലര്‍, ശങ്കരാചാര്യര്‍, ക്രിസ്റ്റ്ഫര്‍ കോഡ്വല്‍, ഭഗവത് ഗീത എന്നിവയിലാണു താല്പര്യം.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ സദാനന്ദന്‍റെ കൂടെയാണു് താമസം. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു സമാഗമം. റിട്ടയര്‍ ചൈതതിനു ശേഷമുള്ള വിശേഷങ്ങള്‍ പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു, ഇപ്പോള്‍
ഒറ്റയ്ക്കു ഗ്രാമത്തിലാണെന്നും. ഒന്നു ചെന്നു കാണണമെന്നു എനിയ്ക്കു പെട്ടെന്നു തോന്നി. ഇനി ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ?

ചിന്നയുടെ മകന്‍ കിട്ടനാണു സഹവാസി. അവന്‍റെ അനിയന്‍ ജോലിയ്ക്കു നില്‍ക്കുന്ന ചായക്കടയില്‍നിന്നും സദാനന്ദനു പാഴ്സലായി ആഹാരമെത്തിയ്ക്കാന്‍ ഏര്‍പ്പാടുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണം കോളേജു വിട്ടതിനു ശേഷം വീണ്ടും ഞാന്‍ കഴിയ്ക്കുന്നതു ഇപ്പോഴാണു്. വാട്ടിയ വാഴയിലയില്‍, വിയര്‍ത്ത പൊതിച്ചോറിനു വല്ലാത്ത ഹരമുള്ള മണവും സ്വാദും. കുവൈറ്റിലെ ജോലി മതിയാക്കി വരുന്നതിനു മുന്‍പ് ഞാന്‍ സദാനന്ദനെ വിളിച്ചു.
“നെനക്കു എന്തെങ്കിലും കൊണ്ട് വരണോ ഇവിടെ നിന്നും?

“തേടുന്നതാരേ ശൂന്യതയില്‍ ..
ഈറന്‍ മിഴികളേ,
തേടുന്നതാരേ..തേടുന്നതാരേ”,
‘ഈ പാട്ടുണ്ട്ങ്കില്‍ കോപ്പി ചെയ്തു സീ ഡീ കൊണ്ടു വാ’.
എസ്സ്. ജാനകിയുടെ പാട്ടുകള്‍ എനിയ്ക്കിഷ്ടമാണെന്നു അവനറിയാം.

സദാനന്ദന്‍റെ പൂജാമുറിയില്‍ മരിച്ചുപോയ അമ്മയുടേയും അച്ഛന്‍റേയും പിന്നെ ശ്രീകൃഷ്ണന്‍റേയും പടങ്ങള്‍. തെന്താ ഇങ്ങനെ? കൃഷ്ണന്‍റെ പല ഭാവത്തിലുള്ള പടങ്ങള്‍.
“മറ്റുദൈവങ്ങളോട് പിണക്കമാണോ?”
“വൃത്തിയും വെടിപ്പുമുള്ള വേറേ ഒറ്റയെണ്ണവും ഇല്ല വീട്ടില്‍ കയറ്റാന്‍ കൊള്ളാവുന്നതായി. എലിയുടേയും പുലിയുടേയും, പാമ്പിന്‍റേയും പരുന്തിന്‍റേയും പുറത്തല്ലേ ഓരോന്നിന്‍റേയും വാസം!”
ഭഗവത് ഗീതയെക്കുറിച്ചായി പിന്നെ പ്രവചനം.

‘കൃഷ്ണയുടെ മക്കള്‍?’

മടിച്ചു മടിച്ചാണു ഞാന്‍ അവളെക്കുറിച്ചു ചോദിച്ചു പോയതു. സെക്രട്ടേറിയേറ്റ് പിടിച്ചു കുലുക്കിയ ഒരവിശുദ്ധ പ്രേമം. രണ്ടു പേരും വിവാഹിതര്‍. കൃഷ്ണയ്ക്കു നാലു മക്കള്‍. കൃഷ്ണയുടെ അടുത്ത
കൂട്ടുകാരിയാണു സദാനന്ദന്‍റെ ഭാര്യ. സദാനദന്‍റെ ജാതി മാറിയുള്ള രജിസ്റ്റര്‍ മാര്യേജിനു സാക്ഷികള്‍ ഞാനും കൃഷ്ണയും. സദാനന്ദനു രണ്ട് കുട്ടികള്‍ ആയതിനു ശേഷമാണു കൃഷ്ണ അവനൊരഭിനിവേശമായത്. സെക്രട്ടേറിയേറ്റ്
ക്യാന്‍റീനിനു മുന്നിലുള്ള മരത്തിന്‍റെ ചുവട്ടില്‍ എന്നും ഉച്ചയ്ക്കു ലഞ്ച് കഴിഞ്ഞു ദീര്‍ഘനേരം സംസാരിച്ചു നില്‍ക്കാറുള്ള ഡെപ്പ്യൂട്ടി സെക്രട്ടറി സദാനന്ദന്‍ പിള്ളയുടേയും സെക്ഷന്‍ അപ്പീസര്‍ കൃഷ്ണ വേണിയുടെയും
കഥകള്‍ കോളറ പോലെ ഭരണ സിരാകേന്ദ്രം മുഴുവനും പടര്‍ന്നു.

“ എന്താ സദാനന്ദാ ഈ കേള്‍ക്കുന്നതു? ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ?”
എന്നു സ്വകാര്യമായി ചോദിച്ച മുഖ്യമന്ത്രിയോടു സദാനന്ദന്‍ ഇടഞ്ഞു,

“ സഖാവേ, എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതു”

അന്നു മുതല്‍ ക്യാന്‍റീനു മുന്നിലുള്ള സംസാരം ഒരു വാശിയ്ക്കു സെക്രട്ടേറിയേറ്റ് വളപ്പിനു പുറത്തു വേലുത്തമ്പിയുടെ പ്രതിമയ്ക്കു മുന്നിലേയ്ക്കു മാറ്റി. പിന്നെ പിന്നെ എല്ലാവര്‍ക്കും ഈ മുതു പ്രേമം ഒരു
വിഷയമല്ലാതായി മാറി.

‘നാലുകൊല്ലം നരകയാതന അനുഭവിച്ചാണു കൃഷ്ണ മരിച്ചതു. ക്യാന്‍സര്‍.എനിയക്കത് ഓര്‍ക്കാന്‍ കൂടി വയ്യ’

സദാനന്ദന്‍ അസ്വസ്ഥനായി. ആ വൃദ്ധകാമുകന്‍റെ കണ്ണുകള്‍ നനഞ്ഞതു പോലെ. കൃഷ്ണയുടെ ഭര്‍ത്താവു ആത്മഹത്യ ചെയ്തതിനു ശേഷം സദാനന്ദന്‍ അവളുടെ വീട്ടിലായി പൊറുതി. അവളുടെ നാലു മക്കളുടെ
പഠിത്തത്തിനും കല്യാണങ്ങള്‍ക്കും പിന്നെ കൃഷ്ണയുടെ ആശുപത്രിച്ചെലവിനുമായി നഗരത്തിലെ വീടും നാട്ടിലെ
പറമ്പും എല്ലാം വില്‍ക്കേണ്ടി വന്നു അവനു്. കൃഷ്ണയുടെ മരണത്തിനു ശേഷം അവളുടെ അച്ഛന്‍ ചീത്തപറഞ്ഞു സദാനന്ദനെ ആ വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോള്‍ അവളുടെ നാലു മക്കളും കുടുംബവും ഒന്നും മിണ്ടാതെ നോക്കി നിന്നെന്നാണ് ഞാന്‍ കേട്ടത്. എന്തായാലും ആ‍ അദ്ധ്യായം കഴിഞ്ഞു.

“എന്തെങ്കിലും സംഭവിച്ചാല്‍ ശവദാഹത്തിനു നീ ഓടി വരികയൊന്നും വേണ്ടാ. പക്ഷേ പിന്നീടൊരിയ്ക്കല്‍ വരണം. ഇത്രയേ ഞാന്‍
അച്യുതിനോടും പറഞ്ഞുള്ളൂ”

അച്യുത് സദാനന്ദന്‍റെ സ്വന്തം മകനാണു. അവനും കുടുംബവും സിയാറ്റിലില്
നിന്നും ഇത്തവണ അവധിയ്ക്കു വന്നപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നിയതു ആരോ ചെയ്ത പുണ്യഫലം.

വൈകുന്നേരം കടപ്പുറത്തു ഒന്നു നടന്നിട്ടു തിരികെ വരുമ്പോള്‍ സദാനന്ദന്‍ മൊതലാളിയുടെ വീടിനു മുന്നില്‍ ഒരാള്‍ക്കൂട്ടം. അവനു വല്ലതും പറ്റിയോ? വിഭ്രാന്തിയോടെ ഞാന്‍ തിടുക്കത്തില്‍ വീട്ടിലെത്തി. തടിയന്‍ ഒരു
തമിഴന്‍ ഒരുകയ്യിലൊരു വാഴത്തടയും മറ്റേകയ്യില്‍ തെങ്ങിന്‍പൂക്കുലയുമായി സദാനന്ദന്‍റെ കാല്‍ച്ചുവട്ടില്‍. ചെമ്പരത്തിപ്പൂമാലയും, ഒരു വെറ്റില മാലയും കഴുത്തില്‍. ശരീരം മുഴുവനും ഭസ്മം. അരയില്‍ ഒരു പട്ടുടുത്തിട്ടുണ്ട്. ചെണ്ടക്കാരുടെ താളത്തിനൊത്ത് കുലുങ്ങുന്നുമുണ്ട്.

ചിന്നയാണു കഥാസംഗ്രഹം പറഞ്ഞുതന്നത്. അറുമുഖം നാട്ടിലെ പ്രമുഖ മന്ത്രവാദിയാണു. മഷിനോക്കാനറിയാം. ചാത്തന്‍ സേവയും ഉണ്ട്. അറുമുഖത്തെ ചെങ്കോട്ടയില്‍ നിന്നും വന്ന ഒരു മാണിക്യന്‍ വെല്ലുവിളിച്ചു.
പോട്ടിയെങ്കില്‍ പോട്ടിയെന്നു അറുമുഖം. മത്സരം കുറിച്ച നാള്‍മുതല്‍ അറുമുഖത്തിനു കഷ്ടകാലം. ദുഃശ്ശകുനങ്ങള്‍. അറുമുഖം പ്രാര്‍ത്ഥിച്ചു. മഷിയിട്ടുനോക്കി. സംഗതികള്‍ തെളിഞ്ഞുവന്നു. മാണിക്ക്യന്‍ ചതിച്ചിരിയ്ക്കുന്നു. അവന്‍ ‘ചെയ്‌വന’ ചെയ്തു അറുമുഖത്തെ നശിപ്പിക്കാന്‍. ചാത്തന്‍ സേവയുള്ളതുകൊണ്ട് അറുമുഖത്തു മറ്റു മന്ത്രവാദങ്ങള്‍ നിഷിദ്ധം. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ അറുമുഖത്തെ, ചിന്ന ജമ്മിയുടെ അരികിലെത്തിച്ചു.ജമ്മി ഒന്നു കണ്ണടച്ചു. ധ്യാനം കഴിഞ്ഞു അറുമുഖത്തോടു പറഞ്ഞു.
“ ചൈവന ദോഷം. വീടും പറമ്പും വീട്ടിലോട്ടുള്ള വഴിയും ഒക്കെ ഒന്നു നോക്കണം. മുട്ടയിലാണു പ്രയോഗം എന്നു കാണുന്നു”

അച്ചെട്ടായിരുന്നു ജമ്മി പറഞ്ഞതു. അറുമുഖത്തിന്‍റെ വീട്ടിലേയ്ക്കുള്ള ഊടു വഴിയില്‍ മുട്ടത്തോടും ചിരട്ടയും കിട്ടി. തളര്‍ന്നു പോയ അറുമുഖം ചിന്നയേയും കൂട്ടി വീണ്ടും ജമ്മിയുടെ അടുത്തെത്തി.
‘മൊതലാളിസാമീ തന്നെ രക്ഷിക്കണം’.
അറുമുഖം അടിയറവു പറഞ്ഞു. ചിന്ന നിര്‍ബന്ധിച്ചപ്പോള്‍ ജമ്മി ‘മറു ചൈവനയ്ക്കു‘ സമ്മതം മൂളി. മൂന്നു നാരങ്ങ, പച്ചമുളകു പിന്നെ മാണിയ്ക്കന്‍റെ ഒരു മുടി. ഇത്രയും വേണം ജമ്മിയ്ക്കു. എങ്കിലേ ‘മറു ചൈവന’ നടക്കൂ. എല്ലാം ശരിയാക്കാം. എങ്കിലും മാണിയ്ക്കന്‍റെ മുടി. അതെങ്ങിനെ ഒപ്പിയ്ക്കും. അമ്പട്ടന്‍ ചെല്ലപ്പനോടു പറഞ്ഞാലോ? അതിനു മാണിയ്ക്കന്‍ മുടിവെട്ടിയ്ക്കാന്‍ പോയാലല്ലേ സാധിയ്ക്കൂ. ഒടുവില്‍ ചിന്ന തന്നെ വേണ്ടിവന്നു. മാണിയ്ക്കന്‍ താഴേവീട്ടിലെ സരോജിനിയുടെ വീട്ടില്‍ രാത്രി രാത്രി ചൂട്ടും കത്തിച്ചു പോകുന്നതു കണ്ടു പിടിച്ചതും, മാണിയ്ക്കന്‍റെ മുടികിട്ടിയില്ലെങ്കില്‍ ജമ്മിയോടു പറഞ്ഞു സരോജിനിയ്ക്കെതിരേയും ‘ചൈവന’ ചെയ്യുമെന്നു പേടിപ്പിച്ചതും ചിന്ന. ഒടുവില്‍ സരോജിനി വഴങ്ങി. ഒരു പ്ലാസ്റ്റിക്കു കൂടില്‍ മാണിയ്ക്കത്തിന്‍റെ അഞ്ചാറു മുടിയിഴകള്‍ ചിന്നയുടെ കയ്യില്‍.

ജമ്മി, നാരങ്ങയും മുളകും മാണിയ്ക്കന്‍റെ മുടിയും ജപിച്ചു ചൈവന ചെയ്തു കൊടുത്തു. മാണിയ്ക്കന്‍ നടക്കുന്ന വഴിയില്‍ ‘ചൈവന’ കുഴിച്ചിടണം. അവന്‍ അതു മറികടക്കണം. എങ്കിലേ ഫലിയ്ക്കൂ. അവനെക്കൊണ്ടെങ്ങനെ മറികടപ്പിയ്ക്കും? മണ്ടന്‍ അറുമുഖത്തിനു ബുദ്ധിയോതിക്കൊടുത്തത് ചിന്നതന്നെ. രാത്രി പത്തു മണി കഴിഞ്ഞു സരോജിനിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ‘ചൈവന’ കുഴിച്ചിടുക. ചൂട്ടുകറ്റയുമായി രാത്രി രഹസ്യക്കാരിയെക്കാണാന്‍ വരുമ്പോള്‍ മാണിയ്ക്കന്‍ വീഴും, മൂന്നരത്തരം. ചിന്നയുടെ ബുദ്ധി ഫലിച്ചു. മാണിയ്ക്കന്‍ ചൈവന മറികടന്നു. അവസാനം മത്സരത്തില്‍ തോറ്റ് മാണിയ്ക്കന്‍ അറുമുഖത്തിന്‍റെ കാല്‍ക്കല്‍ തളര്‍ന്നു വീണു. അറുമുഖം ചുട്ടകോഴിയെ പറപ്പിച്ചു. നാട്ടുകാരെ വിറപ്പിച്ചു. വരത്തന്‍ മാണിയ്ക്കനു ജീവന്‍ ഭിക്ഷയായി കൊടുത്തു വരുന്ന വരവാണു ജമ്മിയുടെ അടുത്തേയ്ക്കു, പര്‍ണേറ്റു കഴിഞ്ഞു ദാരികന്‍റെ ശിരസ്സുമായി വരുന്ന ദേവിയെപ്പോലെ. നന്ദി സൂചകമായി വാഴത്തടയും പൂക്കുലയും അറുമുഖന്‍ സദാനന്ദന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.

ഞാന്‍ അന്തം വിട്ടിരുന്നു. റിട്ടയേറ്ഡ് സ്പെഷ്യല്‍ സെക്രട്ടറി, എക്സ് നക്സലൈറ്റ് അനുഭാവി സദാനന്ദന്‍ പിള്ള ഇവിടെ ‘ചൈവന’ ചെയ്യുന്ന ദുര്‍മന്ത്രവാദിയോ? വെറുപ്പു കലര്‍ന്ന സങ്കടത്തോടെ ഞാന്‍ ചോദിച്ചു,

“ എന്താ ഇതൊക്കെ സദാനന്ദാ? നീ ഈ ചൈവനയൊക്കെ എന്നു പഠിച്ചു? ഓരോരോ അന്ധവിശ്വാസങ്ങള്!”

സദാനന്ദന്‍ വെറുതേ ചിരിച്ചു,
“പത്തു മുപ്പതു കൊല്ലം സെക്രട്ടറിയേറ്റിലല്ലായിരുന്നോ പണി. അവിടെ പിടിച്ചു നില്‍ക്കാനായി ചൈവനയും മറുചൈവനയുമൊക്കെ വേണ്ടേ?. പിന്നെ എന്‍റെ വഴികളിലെല്ലാം ചൈവന ചെയ്തു വച്ചിരുന്ന ദൈവത്തേക്കാളും വലിയ ദുര്‍മന്ത്രവാദിയാണോ ഞാന്‍”

മൂന്നു ചെറുനാരങ്ങകളും, പച്ചമുളകുകളും, നരച്ച സ്വന്തം മുടിയിഴകളുമായി സദാനന്ദന്‍ മൊതലാളി എന്ന ചിന്നയുടെ ജമ്മി, റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി, ശ്രീകൃഷ്ണന്‍റെ പടങ്ങള്‍ മാത്രമുള്ള തന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.

Thursday, June 26, 2008

ടെ കണേശാ ഡേയ്

“ടെ കണേശാ ഡേയ്”

അടക്കിയ സ്വരത്തില്‍ താത്തയുടെ സ്ഥിരം സ്റ്റൈല്‍ പിന്‍വിളി. കാലില്‍ ഗാംഗ്രീനടിച്ചു കിടപ്പായിപ്പോയി ഹരിഹരസുബ്ബ്രഹ്മണ്യയ്യര്‍ എന്ന സട കൊഴിഞ്ഞ സിംഹം. ഇല്ലെങ്കില്‍ ഈ എണ്‍പത്തി അഞ്ചാം വയസ്സിലും ഒരു ഒറ്റമുണ്ടും ഖദര്‍ ഷര്‍ട്ടുമിട്ടു വെളുത്ത കുറ്റിത്താടിയും ചൊറിഞ്ഞു, ആരും കാണാത്ത തക്കം നോക്കി വീട്ടില്‍ നിന്നും ഒറ്റ മുങ്ങു മുങ്ങുമായിരുന്നു. വടിയും പാതിതുറന്ന വായയും റ്റ്രേഡുമാര്‍ക്ക്. വച്ചു വിടുന്നതു പഴയ ന്യൂസ് റീലില്‍ ഗാന്ധിജി ഉപ്പു സത്യാഗ്രത്തിനു പോകുന്ന സ്പീഡില്‍.ചെന്നു നില്‍ക്കുന്നതോ ചന്ദ്രന്‍പിള്ളയുടെ ചായക്കടയില്‍. അല്ലെങ്കില്‍ ശാന്താ ബേക്കറിയില്‍.

“കണേശാ ഡേയ്, രെണ്ട് ജിലേബി, കൊഞ്ചം ഓമപ്പൊടി, അന്ത കൊച്ചു കവര്‍ കാരാബൂന്ദി. പോതുംടാ. വാങ്കീട്ടു വാടാ.”
ആജ്ഞാപിയ്ക്കുന്ന മട്ടില്‍ സിംഹം, പാവം യാചിയ്ക്കുന്നു.

“താത്താ, അവ്വയാര്‍ കേള്‍ക്കണ്ട”

തെരുവിലെ കുട്ടികള്‍ സുന്ദരാംബാള്‍ എന്ന എന്‍റെ പാട്ടിയ്ക്കിട്ടിട്ടുള്ള ഓമനപ്പേരാണു അവ്വയാര്‍. വെയ്പ്പു പല്ലാണെങ്കിലും നല്ല ചേലുള്ള ചിരിയാണു വെളുത്തു മെലിഞ്ഞ എന്‍റെ സുന്ദരി അവ്വയാര്‍ക്ക്. കാപ്പിപ്പൊടി കളറിലുള്ള നാര്‍മടിപ്പുടവയും ചുറ്റി മയിലിന്‍റെ നീലനിറമുള്ള ബ്ലൌസുമിട്ട്,കൈ നിറയെ സ്വര്‍ണ്ണ വളകളും, കഴുത്തില്‍ അടുക്കു മാലകളും ധരിച്ചു അണിഞ്ഞൊരുങ്ങി മതിലിനരികിലെ വാട്ടര്‍ റ്റാങ്കിന്‍റെ മുകളില്‍ കയറി അങ്ങനെ നില്‍ക്കുന്നു പാട്ടി. അപ്പുറത്തെ വീട്ടിലെ ഓമനമാമിയുടെ കൂടെ സംസാരിക്കാനാണു ഈ പ്രയത്നം.

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ ചെയ്യുന്നതു അത്ത്ര സരിയാണോ? ഡയബറ്റിക്സുള്ള ആള്‍ അഹാരം ഇങ്ങനെ കഴിയ്ക്കാമ്മോ?”

ഓമന മാമി പാകിസ്താനിലെ ഇന്ത്യന്‍ എമ്പസിയിലെ നയതന്ത്രജ്ഞയെപ്പോലെ വിദഗ്ദ്ധമായി ഒഴിഞ്ഞു.

“അതു പിന്നെ സുന്ദരാമ്മ പറയണതു തന്നെ ശരി. എന്തരായാലും അപ്പൂപ്പനു ഇത്തറയും പ്രായമായെല്ല്. അതുകൊണ്ട് പോട്ടെന്നു വയ്ക്കീ. ഇഷ്ടമുള്ളത് കഴിയ്ക്കിറ്റ്”

അതു ശരി. കട്ടിലില്‍ കിടന്നു ഒന്നിനും രണ്ടിനും പോകും എന്നു പറഞ്ഞു പാട്ടി താത്തായ്ക്കു ആഹാരവും വെള്ളവും റേഷനാക്കിയ ന്യൂസ് ഓമനമാമിയ്ക്കു കിട്ടിയിരിയ്ക്കുന്നു. ഇതു എന്‍റെ അമ്മയുടെ പണിതന്നെ. സംശയം വേണ്ട.വീട്ടില്‍ ഇങ്ങനെ സര്‍വാഭരണ വിഭൂഷിതയായി അവ്വയാര്‍ വിലസുന്നതു അമ്മയ്ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. പത്തു മുപ്പതു കൊല്ലമായി ആ ചൊരുക്കു സഹിയ്ക്കുന്നു. അമ്മ ഇടയ്ക്കിടെ ഇങ്ങനെയുള്ള വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ അപ്പുറത്തും ഇപ്പുറത്തും ലീക്കു ചെയ്തു പാട്ടിയെ പാരവയ്ച്ചു സമാധാനിയ്ക്കാറുണ്ട്.

“ഓമ്മന്നേ, നിന്നക്കു ഇദൊക്കെ പറയാം. കട്ടില്‍ വൃത്തികേടാക്കുമ്പോള്‍ നാന്‍ തന്നെ വേണ്ടേ ക്ലിനാക്കാന്‍? നീ വരികയ്യില്ലല്ലോ?”
“അതില്ല”
ഓമനമാമി തന്ത്രപരമായി പിന്മാറി.

ഞാന് ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. ഭാര്യ പുറകില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അകത്തു നിന്നും വീണ്ടും പതിഞ്ഞ സ്വരം.

“ ടെ കണേശാ ഡേയ്”
ദയനീയമായ ഓര്‍മ്മപ്പെടുത്തല്‍.

പാട്ടി ഓമനമാമിയുമായുള്ള ചര്‍ച്ചയ്ക്കു ഒരു കമേഴ്സിയല്‍ ബ്രേക്കു കൊടുത്തിട്ടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

“ ഗണേശാ എങ്കേപ്പോറേഡാ? ആസ്പത്താല്‍ കൂട്ടീട്ടു പോറേയാ? തിറുമ്പി വറുമ്പോത് നാലു മൊഴം പിച്ചിപ്പൂ കിച്ചിപ്പൂ മാലൈയെതാവത് വാങ്കീട്ടു വാ.”
വണ്ടി ഗിയറിട്ടു മുന്നോട്ടാഞ്ഞപ്പോള്‍ പിറകിലുരുന്നു അവള്‍ പിറുപിറുത്തു.

“കെളവിയ്ക്കു പിച്ചിപ്പൂവും മുല്ലപ്പൂവും! നമ്മള്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോണ കാര്യം ഓമനമാമീടെ മുമ്പി വെളമ്പണം.അത്രേയുള്ളൂ”

ഡോ. ബിന്ദുവിന്‍റെ ക്ലിനിക്കില്‍ ഭാര്യയുടെ എക്സാമിനേഷന്‍ കഴിയാന്‍ കാത്തിരിയ്ക്കുംപ്പോള്‍ തോളില്‍ ശക്തമായ ഒരു അടി കിട്ടി. ഞെട്ടി. ജോര്‍ജ് ജോസഫ്.
“പട്ടാ എന്തെടാ ഇവിടെ?”
“ ജോര്‍ജേ?”
“ ഭാര്യ രണ്ടാമതും പെറ്റു. എന്നാ പറയാനാ. രണ്ടും പെണ്ണാ”
ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ മുന്നില്‍ വച്ചു എന്തു കള്ളം പറയാനാ? മൂന്നു കൊല്ലമായി. മക്കള്‍ ആയിട്ടില്ല. ഭാര്യ ഡോക്ടറെ കാണാന്‍ അകത്തു പോയിരിക്കുന്നെന്നു പറഞ്ഞു.

“പട്ടാ , ഡേ സത്യം പറയെടാ..കൊഴപ്പം നിനക്കല്ലേടാ?അല്ലെങ്കിലും പട്ടന്മാരു ഫിങ് ഫിങിനു പണ്ടേ മോശമാ...അതല്ലേ പട്ടരു തൊട്ട പെണ്ണും......”
കൂടുതല്‍ പറയാന്‍ സമ്മതിച്ചില്ല.പണ്ടേ ഇവനൊരു ലൂസ് കാനന്‍ ആണു. എട്ടാം ക്ലാസ്സില്‍ വച്ചു ഒരു പാട്ടുണ്ടാക്കി.

“ അട്ടക്കുളങ്ങര എട്ടില്‍ പഠിക്കണ
പട്ടന്‍റെ കൊട്ടയിലട്ട കേറീ”

അതെന്‍റെ നെറ്റിയില്‍ ഒട്ടുകയും ചെയ്തു.

ഭാര്യ ഡോക്ടറുടെ മുറിയില്‍ നിന്നും തലകുനിച്ചു നടന്നു വരുന്നു.

“ഹൌ ഇസ് യുവര്‍ ഗ്രാന്‍ഡ് ഫാദര്‍?” ശാന്താ ബേക്കറിക്കാരന്‍റെ കുശലാന്വേഷണം. താത്തയുടെ കട്ട്ലെറ്റ് റെസിപ്പി ഹിറ്റായത്രേ. ആഫ്റ്റര്‍ ആള്‍, മുപ്പതു കൊല്ലം കല്‍ക്കട്ടായില്‍ കേറ്ററിങ് കമ്പനി നന്നായി നടത്തിയ ആളല്ലേ താത്ത. അവ്വയാറിനു അതും പുച്ഛം.

“എന്നാ കമ്പനി? ചമയ്ക്കല്‍ താനേ തൊഴില്‍”

തിരിച്ചെത്തിയപ്പോള്‍ ഓമനാ സുന്ദര സംവാദം മതിലിനക്കരെ ഇക്കരെ നിന്നും മാറി വരാന്തയില്‍ ആയിരിയ്ക്കുന്നു.കാക്കത്തോള്ളായിരാമത്തെ പ്രാവശ്യം പാട്ടി ഓമന മാമിയോടു ചോദിച്ചു,

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ പതിനെട്ടു കൊല്ലം അവിടെ അവളുടെ കൂടെ താമസിച്ചിട്ടു ഇപ്പോള്‍ എന്‍റെ കൂടെ ഇരിയ്ക്കാന്‍ നാണമില്ലേ?”
“അതു ശരിയാ സുന്ദരാമ്മേ”
“ആ ചാരു മജുംദാരുടെ കൂടെ ഇയ്യാള്‍ക്കും ശെത്തു പോയ്ക്കൂടായിരുന്നോ ഓമന്നേ?”
“ചാരു മജുംദാറല്ല സുന്ദരാമ്മേ, ചാരുലതാ മജുംദാര്‍”
ഓമന മാമിയുടെ ജനറല്‍ നോളഡജ്.
പാട്ടി, ചത്തുപോയ ചാരുലതയുടെ വിഷയം വീണ്ടും വീണ്ടും എടുത്തിടുമ്പോള്‍ താത്ത എന്ന സിംഹം ചുള്ളിക്കാടിന്‍റെ കവിത വായിച്ചു വിഷാദരോഗിയായിപ്പോയ ബു. ജീ യേപ്പോലെ മൌനം കുടിച്ചു, വെളുത്ത താടിചൊറിഞ്ഞു, വായ പകുതി തുറന്നു, ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ അസ്തിത്വ ദുഖവും പേറി ശൂന്യതയെ നോക്കിയിരിയ്ക്കും.

ക്ലിനിക്കില്‍ നിന്നും തിരിച്ചു വന്നു, ആരും കാണാതെ ജിലേബി കൊടുത്തു കഴിഞ്ഞപ്പോള്‍,താത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു,

“ടെ കണേശാ ഡേയ്, എതുക്കെടാ നീ ഇത്തിന പെരിയ തപ്പു പണ്ണറതു?”
താത്തയുടെ സ്വരത്തിനു സഹതാപത്തിന്‍റെ മണം.
പിന്നെ പാതാളക്കിണറിന്‍റെ അനന്തമായ ആഴത്തില്‍ നിന്നും ഞാന്‍ തന്നെ എന്നെ വിളിച്ചു,
“ടെ കണേശാ ഡേയ്”

Sunday, June 1, 2008

മണികര്‍ണിക.

ആശുപത്രി മുറിയില്‍ തറയില്‍ തഴപ്പായില്‍ ഞാന്‍ മയങ്ങിത്തുടങ്ങിയപ്പോഴാണു്, അമ്മ വിളിച്ചുണര്‍ത്തി,
ഗംഗാജലമുള്ള ചെപ്പുക്കുടം എന്‍റെ കൈയ്യില്‍ തന്നത്. അമ്മ പിന്നെ പിറു പിറുക്കുന്നതു പോലെ രാമായണം വായിച്ചുകൊണ്ടേയിരുന്നു. “ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ...”ഗംഗാജലം അച്ഛന്‍റെ ചുണ്ടില്‍ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങി. പഞ്ചഭൂതങ്ങളോരോന്നായി അച്ഛന്‍ ഉപേക്ഷിച്ചു തുടങ്ങിയോ? ഇനി അവസാനം അഗ്നിശൂദ്ധി? അഭിലാഷങ്ങളും, പകയും, വെറുപ്പും അസൂയയും, ദേഷ്യവും ഒക്കെ സ്നേഹത്തോടൊപ്പം എരിഞ്ഞിരുന്ന ഒരു സാധാരണ ജീവന്‍ പൊലിഞ്ഞു. അച്ഛന്‍ മരിച്ചു.

പാസ് ബുക്കു് എന്‍റെ കയ്യില്‍ തരുമ്പോള്‍, അതിനുള്ളില്‍ മടക്കി വച്ചിരുന്ന ഒരു തുണ്ടു കടലാസ്സില്‍ അമ്മ ഒന്നു തൊട്ടു. അച്ഛന്‍റെ കൈപ്പടയില്‍ ഒരു കുറിമാനം.
ഹരിയ്ക്കും രാധയ്ക്കും റാണിമോള്‍ക്കും വിമാനയാത്രയ്ക്കു, ശവദാഹം, സഞ്ചയനം, പതിനാറിനു, നാല്‍പ്പത്തിഒന്ന്, മണികര്‍ണികയാത്ര, .............. ഇങ്ങനെ കുറേ തലക്കെട്ടുകളില്‍ കുറെ കണക്കുകള്‍.
എനിക്കുവേണ്ടി മറ്റു ചില കുറിപ്പുകള്‍ കൂടി. ശവദാഹം ജന്മനാട്ടില്‍ വേണമെന്നു വാസുവും മറ്റും എത്ര പറഞ്ഞാലും അങ്ങനെ ചെയ്യരുതു്. സാധിക്കുമെങ്കില്‍ എലെക്റ്റ്രിക്കു ശമശാനത്തില്‍ ദഹിപ്പിക്കണം. ഹരീ, മൂന്നാം നാള്‍ തന്നെ സഞ്ചയനം നടത്തി നീ തിരികെ പൊയ്ക്കോ. ഉത്തരവാദിത്തമുള്ള ജോലിയല്ലേ. പതിനാറിനും , നാല്‍പ്പത്തിഒന്നിനും ഒന്നും നീ വരണ്ട. അനാഥാലയത്തില്‍ ആഹാരത്തിനു പണമടച്ചാല്‍ മതി. ബാങ്കില്‍ നിന്നും പണമെടുത്തു അയ്യപ്പന്‍റെ കയ്യില്‍ കൊടുത്താല്‍ മതി. അവനാവുമ്പോള്‍ എല്ലാം നോക്കി നടത്തിക്കൊള്ളും.
“ ഹരിയുടെ കയ്യില്‍ സേവിങ്സ് ഒന്നും ഉണ്ടാവില്ല. നീയ്യ് ഈ പാസ്ബുക്കു അവനെ ഏല്‍പ്പിക്കണം”
ഏതോ വിദൂരതയില്‍ നിന്നും അച്ഛന്‍ അമ്മയോടു അടക്കിസംസാരിക്കുന്ന പോലെ.

അച്ഛന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ രാധയേയും റാണിമോളേയും കൂട്ടി നാട്ടിലെത്താമെന്നായിരുന്നു കരുതിയതു.
“ ഹരി, നീ പറഞ്ഞാല്‍ ഞാന്‍ ഈ സിങ്കപ്പൂര്‍ റ്റ്രിപ്പ് കാന്‍സെല്‍ ചെയ്യാം. ബട്ട്, മുകുന്ദ് വില്‍ ബെ വെരി അണ്‍ഹാപ്പി”
“വേണ്ട” എന്നു മാത്രം പറഞ്ഞു. എന്തിനു അവളുടെ ബോസിന്‍റെ അപ്രീതി സമ്പാദിക്കണം. എനിയ്ക്കു വേണ്ടി അവളുടെ കരിയറില്‍ സംഭവിച്ച നഷ്ടങ്ങളുടെ പട്ടികയില്‍ എന്‍റെ അച്ഛന്‍റെ മരണമെങ്കിലും ഉണ്ടാവാതിരിക്കട്ടെ!
“ നോ നോ നോ.... റാണി ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്. അവള്‍ ആന്‍റിയുടെ കൂടെ നില്‍ക്കട്ടെ.”
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നവള്‍ ഒരാഴ്ച ലീവെടുത്താല്‍ ആകാശം ഇടിഞ്ഞു വീഴുമോ രാധേ? ചോദിച്ചില്ല. ഒരു ആര്‍ഗുമെന്‍റിനുള്ള മനസ്സാന്നിദ്ധ്യം അപ്പോള്‍ എനിയ്ക്കുണ്ടായിരുന്നില്ല.

അച്ഛനു ബോധം ഇല്ലായിരുന്നു. അതുകൊണ്ട് “ എന്‍റെ റാണി ലക്ഷ്മീബായി എവിടെ ഹരീ?” എന്ന ചോദ്യത്തില്‍ നിന്നും ഒഴിവായി. മറ്റുള്ളവരെപ്പോലെ അല്ല, പണ്ടേ ഞാന്‍ കള്ളം പറഞ്ഞാല്‍ അച്ഛനു ഉടനേ മനസ്സിലാവും.
അച്ഛനെ ആശുപത്രിക്കാര്‍ വെള്ളത്തുണിയിട്ടു മൂടി ഒരു സ്റ്റ്രെക്ചറില്‍ കോറിഡോറില്‍ വച്ചിട്ടു, മുറി ലോഷനിട്ടു കഴുകുന്ന തിരക്കിലാണു്. അടുത്ത രോഗിയെ സ്വീകരിക്കാന്‍ ഡെറ്റോളിന്‍റെ ഗന്ധവുമായി ആശുപത്രിമുറി അണിഞ്ഞൊരുങ്ങുന്നു.
മുഖത്തുനിന്നും തുണി അല്പം മാറ്റി അച്ഛന്‍റെ നെറ്റിയില്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു.
“ ശിവാ, അച്ഛന്‍ വല്ലാതെ തണുത്തല്ലോടാ”
“ അതുപിന്നെ ബോഡി തണുക്കത്തില്ലായോ? മണിക്കൂര്‍ രണ്ടായില്ലിയോ” ഹോസ്പ്പിറ്റല്‍ മാനേജര്‍ അലക്സാണ്ടര്‍.
അച്ഛന്‍റെ തണുത്ത ബോഡി, ഞാനും ശിവനും ആശുപത്രി ജീവനക്കാരും ചേര്‍ന്നു വണ്ടിയില്‍ കയറ്റി. എല്ലാത്തിനും ശിവാനന്ദന്‍ കൂടെയുണ്ടായിരുന്നു. ഒന്‍പതാം ക്ലാസ്സു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണു. വീട്ടിലെ ഒരു അംഗത്തെപ്പോലെ. കുളിപ്പിക്കാനും , കരക്കാരെയും ബന്ധുക്കളെയും അറിയിക്കാനും ഒക്കെ ശിവന്‍ തന്നെ.

ചിതാഭസ്മകലശം വീട്ടില്‍ വച്ചു വിളക്കുകൊളുത്തുന്നതു വീട്ടുടമസ്ഥയായ ഭാര്യ ഫാത്തിമയ്ക്കു ഇഷ്ടമില്ലെന്നു മജീദിക്ക പറഞ്ഞു. അമ്മയ്ക്കതു ഷോക്കായി. ഏഴു വര്‍ഷമായി ഒരു വീടുപോലെ കഴിഞ്ഞിരുന്നതല്ലേ.
വാടകക്കാരനായി മജീദിക്ക അച്ഛനെകാണുന്നതു മരണത്തിനു ശേഷമാണെന്നു തോന്നുന്നു. ജീവിതത്തില്‍ ആദ്യമായി അമ്മ തെറിപറഞ്ഞു ഞാന്‍ കേട്ടതന്നാണു്. മജീദിക്കയുടെ കെട്ടിയോള്‍ ഫാത്തിമയുടെ നന്ദികേടു അമ്മയ്ക്കു സഹിച്ചില്ല.
“ ആ കൂത്തിച്ചിയ്ക്കും അവളുടെ മക്കള്‍ക്കും വേണ്ടി ഇവിടൊരാള്‍ ഇനി ചെയ്യാനെന്തെങ്കിലും ബാക്കിയുണ്ടോ? എന്നിട്ടാചിതയാറും മുന്‍പ്...”
അമ്മയുടെ നിര്‍ബന്ധം കാരണം അന്നു തന്നെ ആ വീടൊഴിഞ്ഞു. രണ്ടുദിവസം ഗസ്റ്റ് ഹൌസില്‍, അടുത്തദിവസം ശിവാനന്ദന്‍റെ വീട്ടില്‍. പിന്നെ നഗരത്തില്‍ വെറുതേ പൂട്ടിയിട്ടിരുന്ന രാധയുടെ ഫ്ലാറ്റില്‍, അച്ഛന്‍റെ
ചിതാഭസ്മക്കലശവുമായി, അഭയാര്‍ത്ഥികളെ പോലെ. സഞ്ചയനത്തിനു റാണിമോളെക്കൊണ്ട് നമസ്കരിപ്പിക്കണം എന്നുണ്ടായിരുന്നു. നടന്നില്ല.

പെട്ടിയില്‍ വച്ചിരുന്ന ചിതാഭസ്മ കലശം തുറന്നു കാട്ടണമെന്നു എയര്‍പ്പോര്‍ട്ടിലെ പോലീസുകാരനു നിര്‍ബന്ധം. അച്ഛന്‍റെ ചിതാഭസ്മമാണെന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ശിവാനന്ദനു ആ അയ്യങ്കാര്‍ പോലീസിന്‍റെ മുരട്ട് സംസാരം കേട്ടപ്പോള്‍ വല്ലാതെ ദേഷ്യം വന്നു.
“ സാമീ, അവന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് കണ്ടാല്‍ നിങ്ങടെ ഐ ജി എണീറ്റു നിന്നു സല്യൂട്ടടിയ്ക്കും. അറിയാമോ? മര്യാദക്കാരുടെമേല്‍ എല്ലാരും കുതിരകേറും. ഇന്നാ തുറന്നു നോക്കിക്കോ. പത്തുദിവസങ്ങള്‍ക്കു മുന്‍പു എന്നേയും നിങ്ങളേയും പോലെ ജീവനുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ എല്ലും ചാമ്പലുമാ ഇതിനുള്ളില്‍.”
ശിവനെ തടഞ്ഞു. വേണ്ട. അധികാരവും ദേഷ്യവും വിളമ്പേണ്ട സമയവും സന്ദര്‍ഭവും അല്ല ഇതു്. മരണം വല്ലാത്ത ഒരു ലെവലര്‍ ആണു ശിവാ. അതു ബന്ധങ്ങളെ റീ ഡിഫൈന്‍ ചെയ്യുന്നു. അച്ഛന്‍റെ മരണം, എനിക്കു റാണിയോടുള്ള സ്നേഹത്തിന്‍റെ അനന്തമായ ആഴം എന്നെ അറിയിച്ചു. പോലീസുകാരനോടു വഴക്കിട്ടു നശിപ്പിക്കനുള്ളതല്ല, ഈ തിരിച്ചറിവുകളുടെ നിമിഷങ്ങള്‍.
“ ഇതൊക്കെ അവിടെയെവിടെയെങ്കിലും കളഞ്ഞിട്ടുവന്നാല്‍ പോരായിരുന്നോ?” രാധയുടെ ശബ്ദം കനക്കുമ്പോള്‍ ഞാന്‍ ഈയിടെ ഒന്നും മിണ്ടാറില്ല. വീടിനു മുന്നിലുള്ള തുളസിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ
ചിതാഭസ്മമടങ്ങിയ കലശം കുഴിച്ചിട്ടു. ഒരു ചെറിയ വിളക്കും വച്ചു.
ദിവസവും സന്ധ്യക്കു വിളക്കു കൊളുത്തണം. മാസാമാസങ്ങളില്‍ മരണനാളിനു ബലിയിടണം. ഒന്നാം വാര്‍ഷികത്തിനു വാരണാസിയില്‍ , ഗംഗയില്‍, മണികര്‍ണികയില്‍ പിതൃതര്‍പ്പണം. പിന്നെ വര്‍ഷാവര്‍ഷം പിതൃപക്ഷത്തില്‍ വാവുബലിയിടണം. പിന്നെ?

എത്ര രാത്രിയായാലും ഓഫീസില്‍ നിന്നും ഞാന്‍ വന്നിട്ടേ അസ്ഥിത്തറയില്‍ വിളക്കു തെളിയാറുള്ളൂ.
“രാധേ സന്ധ്യയ്ക്കു ഒരു വിളക്കു തെളിയ്ക്കാന്‍ ഓര്‍ത്തുകൂടേ നെനക്കു?”
“ ഓ... ഐ ആം സോറി , ഇറ്റ് ജസ്റ്റ് ഡിഡിന്‍റ് ഒക്കര്‍ റ്റു മി”
സ്യുപ്പര്‍ അടിച്ചു വാരുന്ന ചവറ് അസ്ഥിത്തറയുടെ ചുവട്ടില്‍ കൂനയായ് കൂട്ടിവച്ചു ചൂലും ചാരിവച്ചിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ചങ്കു പൊട്ടുന്നതുപോലെ തോന്നി. ഞാന്‍ അലറി,
“ വാട്ട് ദ ഹെല്‍ ഇസ് ഗോയിങ് ഓണ്‍ ഹിയര്‍? രാധേ ..രാധേ... നിനക്കൊന്നു ശ്രദ്ധിച്ചൂടേ? ..ഇതു കണ്ടോ?”
“ഡോണ്ട് ഷൌട്ട് അറ്റ് മീ... ഐ അം നോട്ട് യുവര്‍ സെര്‍വന്‍റ്... നിങ്ങടെ തന്തേടെ എല്ലും പല്ലും നിങ്ങള്‍ വേണമെങ്കില്‍ സൂക്ഷിച്ചോളണം. ഇറ്റ് ഇസ് നണ്‍ ഒഫ് മൈ പ്രോബ്ലം”
“രാധേ.. നീ...ഇങ്ങനെ.....” ദയനീയനായ എന്നോടു എനിയ്ക്കുതന്നെ പുഛം തോന്നി.
അവള്‍ ചുണ്ടുകള്‍ വക്രിപ്പിച്ചു, തല വെട്ടിച്ചു ദേഷ്യത്തോടെ ബെഡ് റൂമിന്‍റെ കതകു ശക്തിയായി വലിച്ചടച്ചു. റാണി ഇതെല്ലാം കണ്ട് പകച്ചു നിന്നു.
സ്യൂപ്പര്‍ വരുന്ന ദിവസങ്ങളിലൊക്കെ അസ്ഥിത്തറയില്‍ കൂട്ടിവയ്ക്കുന്ന ചവറു കൂന എടുത്തു കളഞ്ഞു ഒരു സാംബ്രാണിത്തിരി കത്തിയ്ക്കുന്നത് എന്‍റെ സ്ഥിരം ജോലിയായി. രാധയോട് പല പ്രാവശ്യം പറഞ്ഞിട്ടും ഈ സ്യൂപ്പര്‍ എന്താ അവള്‍ പറയുന്നതു അനുസരിയ്ക്കാത്തതു്? ഒരുദിവസം ആ തുളസിച്ചെടി ആരോ മൂടോടെ പിഴുതിട്ടിരിയ്ക്കുന്നു. ഇതും ആ സ്യൂപ്പര്‍ ആയിരിക്കണം. വീണ്ടും തിരിച്ചു നട്ടു വച്ചെങ്കിലും, പട്ടുപോയി.

രാവിലേ , റാണിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണു ഞാന്‍ ഉണര്‍ന്നതു? കരഞ്ഞു കരഞ്ഞു കുഞ്ഞു വല്ലാതെ ഏങ്ങലടിയ്ക്കുന്നു. ശ്വാസം കിട്ടാന്‍ പാടുപെടുന്നു അവള്‍. ‘എന്താ മോളേ?’
“ എന്‍റെ പൊന്നു റാണി ലക്ഷ്മീ ബായി അല്ലെ, കരയാതെ മക്കളേ . എന്തു പറ്റീ?”
അവളുടെ ഒരു കമ്മല്‍ കാണാനില്ല. രാവിലേ എല്ലായിടത്തും നോക്കി. ബെഡ്ഷീറ്റെല്ലാം കുടഞ്ഞു നോക്കി. റൂം അടിച്ചു വാരി നോക്കി. കിട്ടിയില്ല. രാധയുടെ ശബ്ദവും മുഖവും കനത്തു. യാതൊരു ശ്രദ്ധയും ഇല്ലാത്ത മൂശേട്ടേ എന്നു പറഞ്ഞു റാണിയെ ബെല്‍റ്റെടുത്തു അടികൊടുത്തു.
“ഒരു ചെറിയ കമ്മലല്ലേ രാധേ, നീ ഇങ്ങനെ കുഞ്ഞിനെ അടിച്ചാലോ?”
“ നമുക്കു വേറേ മേടിയ്ക്കാം കേട്ടോ, റാണി കരയാതെ” ഞാന്‍ സമാധാനിപ്പിച്ചു.

അമ്മയും, അയ്യപ്പന്‍ മാമനും , ശിവനും ഇന്നെത്തും. അച്ഛന്‍റെ ചിതാഭസ്മവും കൊണ്ട് ഞങ്ങള്‍ വാരണാസിയില്‍ മറ്റന്നാള്‍ പോകും.
“ റാണിയെക്കൂടെ കൊണ്ടു പോയാലോ രാധേ?”
“വേണ്ട, വെറുതേ എന്തിനാ ക്ലാസ്സു മിസ്സാക്കുന്നതു?”

ഓഫീസില്‍ പോകാനിറങ്ങിയപ്പോഴാണു കണ്ടതു. പട്ടുപോയ തുളസ്സിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ അസ്ഥിത്തറയില്‍ വീണ്ടും ചവറു കൂമ്പാരവും ചൂലും. ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിസ്സഹായനായി. ചവറു വാരി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണു കണ്ടതു്, റാണിയുടെ ഒറ്റക്കമ്മല്‍ ഈ ചവറിനിടയില്‍. ഇതെങ്ങിനെ ഇവിടെ വന്നു?
ദൈവമേ, ഇതെങ്ങിനെ? ഇനിയിപ്പൊ രാധ വീട്ടില്‍ സ്യൂപ്പറെ ജോലിയ്ക്കു വച്ചിട്ടുണ്ടാവില്ലേ?
മറ്റന്നാള്‍ ഞങ്ങള്‍ വാരണാസിയിലേയ്ക്കു യാത്ര തുടങ്ങുമ്പോള്‍ രാധ അവളുടെ ബോസിനു ഫോണ്‍ ചെയ്യും,
“ മുകുന്ദ്, ഹരിയും ശിവനും ബന്ധുക്കളും ഇന്നു മണികര്‍ണികയില്‍ # പോയിരിക്കുകയാണു്, ചിതാഭസ്മവും കൊണ്ട്”

മരണത്തിനും കാമത്തിനുമിടയില്‍, കളഞ്ഞുപോയ ഒറ്റക്കമ്മല്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്‍റെ സ്വന്തം മകള്‍ റാണി, എന്‍റെ മരിച്ചുപോയ അച്ഛന്‍റെ റാണി ലക്ഷ്മീ ബായി*, ഞങ്ങള്‍ തിരിച്ചു വരുന്നതും കാത്തു കാത്തിരിയ്ക്കും. ബട്ട് ഷീ ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്.

________________________________________

# Manikarnika :
Manikarnika is considered to be even older than Ganges and as legend has it, Vishnu cared the kund with his discus, and filled it with perspiration from his exertions in creating the world, at the behest of Shiva. When Shiva quivered with delight, his earning fell into this pool, which as Manikarnika - "Jeweled Earring" - became the very First Tirtha in the world.

(* വിവാഹം കഴിയുന്നതിനു മുന്‍പു ഝാന്‍സി റാണിയുടെ പേര് ‘മണികര്‍ണിക’ എന്നായിരുന്നെന്നു് കേട്ടിട്ടുണ്ട്.)

Sunday, May 4, 2008

റോബോട്ടിക് സര്‍ജന്‍

നായര്‍ സാബ്, താങ്കളുടെ ഷീലാ ബേട്ടി എന്തൊക്കെയാണീ പറയുന്നതു? കടം കഥകള്‍ പോലെ. എന്നോട് മലയാളത്തില്‍ ചിന്തിച്ചു് മലയാളത്തില്‍ സംസാരിക്കാന്‍ പറയുന്നു. ചമ്പല്‍ നദിയ്ക്കിക്കരെ ജനിച്ചു വളര്‍ന്ന ഈ
ഞാ‍ന്‍, നിര്‍ഭയ് സിങ് ഗൂജര്‍ എന്ന പാവം ഠൌണ്‍ ഇന്‍സ്പെക്ടര്‍ എങ്ങിനെ മലയാളം പറയും? എങ്ങനെ മലയാളത്തില്‍ ചിന്തിക്കും? കഴിഞ്ഞ പതിനെട്ടു കൊല്ലമായി , സാബ് ഈ ആശുപത്രിയിലെ പുലീസ് ഔട്ട്
പോസ്റ്റില്‍. എ എസ്സ് ഐ, ആയിട്ടാണു ഇവിടെ വന്നതു. എസ്സ് ഐ ആയി പിന്നെ റ്റി ഐ ആയി. ഈ നശിച്ച ആശുപത്രിയില്‍ തന്നെ ഇത്രകാലവും. സാബ്, ഐ വി ഫ്ലൂയിഡിനു വേണ്ടി നീഡില്‍ കുത്തികുത്തി ഷീലാ ബേട്ടിയുടെ ഇടതു കൈയിലെ നീല ഞരമ്പുകള്‍ പിടച്ചു തണിര്‍ത്തല്ലോ! വിരലുകള്‍ മുറുക്കി ചുരുട്ടി കാട്ടി പറയുകയാണു, ഉറങ്ങുമ്പോള്‍ ചോര ഒഴുകുന്ന മുഷ്ടിയെ സ്വപ്നം കാണാറുണ്ടെന്നു. നായര്‍ സാബ്
താങ്കള്‍ക്കറിയാമല്ലോ, ഈ അവസ്ഥയില്‍ ഷീലാബേട്ടി ദുസ്വപ്നങ്ങള്‍ കാണുന്നതു നന്നല്ല. വേണ്ടാത്ത പേക്കിനാവുകള്‍ കാണാതിരിയ്ക്കാന്‍ ബ്രിജ് ബിഹാരിയെ ഭജിച്ചു കിടക്കാന്‍ പറഞ്ഞപ്പോള്‍ ഷീലാബേട്ടി ,‘സബ്സേ ഘതര്‍നാക്കു ഹോത്താ ഹൈ സപ്നോം കാ മര്‍ ജാനാ.’എന്നു പിറുപിറുത്തു. അവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതിന്‍റെ കുഴപ്പമാണു സാബ്, പ്രായത്തില്‍ കവിഞ്ഞ ഈ ചിന്തകള്‍.
മനസ്സു ശാന്തമാക്കാന്‍ ഞാന്‍ ഷീലാബേട്ടിയോട് പറഞ്ഞു. എന്നാലേ ചിത്രശലഭങ്ങളേയും മാനുകളേയും സ്വപ്നം കാണൂ.

ഇനി സര്‍ജന്‍ ഷീലാബേട്ടിയെ എക്സാമിന്‍ ചെയ്യും സാബ്. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറന്മാരുടെ ആദ്യ റൌണ്ട് ചികിത്സ കഴിയാറായി. റ്റെസ്റ്റ് റിപ്പോര്‍ട്ടൊക്കെ വന്നു കഴിഞ്ഞാലേ സര്‍ജന്‍ കാണൂ. ഇതിനു പിന്നെ
കിഡ്നി റ്റ്രാന്‍സ്പ്ലാന്‍റുപോലെ ഹിസ്റ്റൊകോമ്പാറ്റബിലിറ്റി റ്റെസ്റ്റൊന്നും വേണ്ട. അതേ ബ്ലഡ്ഗ്രൂപ്പുള്ള ഡോണറെ കിട്ടണം. കിട്ടും സാബ്, എ പോസിറ്റീവ് രക്തമുള്ള ഒരു ഡോണറെ, ഷീലാബേട്ടിക്കുവേണ്ടി. ഇന്നലെത്തന്നെ മൂന്നു ആക്സിഡന്‍റ്സ് . നമ്മുടെ കഷ്ടകാലത്തിനു ഏ പോസിറ്റീവ് അല്ലാതായിപ്പോയി മൂന്നും. നായര്‍ സാബ് താങ്കള്‍ക്കു
നന്നായറിയാമല്ലോ കഴിഞ്ഞ ഒരു മാസമായി ഈ സിറ്റിയിലെ എല്ലാ സ്റ്റേഷനതിര്‍ത്തിയിലും നടക്കുന്ന സകല ആക്സിഡന്‍റു കേസുകളും ഞാന്‍ അരിച്ചു പറക്കുന്നുണ്ട്. ഒന്നൊക്കുമ്പോള്‍ മറ്റൊന്നു ശരിയാവില്ല. കഴിഞ്ഞ
ആഴ്ച എം ജി റോഡില്‍ കാര്‍ ആക്സിഡന്‍റില്‍ മരിച്ച മൂന്നിലൊരുത്തന്‍ ഏ പോസിറ്റീവ് ആയിരുന്നു. പക്ഷേ ബൈ പാസു കഴിഞ്ഞ ഹാര്‍ട്ട് നമുക്കെന്തിനാ? നായര്‍ സാബ് നമുക്കിനിയും മൂന്നു മാസത്തെ സമയമുണ്ടല്ലോ. നമ്മുടെ ഷീലാ ബേട്ടിയ്ക്കു ഡോണറെ കിട്ടാതിരിയ്ക്കില്ല.

നായര്‍സാബ് താങ്കള്‍ ഇതുവരെ സര്‍ജനെ കണ്ടില്ലല്ലോ അല്ലേ? സര്‍ജനെ എല്ലാവര്‍ക്കും പേടിയാണു്. എട്ടാം നിലയില്‍ ഐ സീ യൂ വിനടുത്തുള്ള സര്‍ജന്‍റെ മുറിയിലേയ്ക്കു് ആരും വിളിയ്ക്കാതെ ചെല്ലാറില്ല. രാവിലേ
ഏഴരയ്ക്കു മുന്‍പ് സര്‍ജന്‍ മുറിയിലെത്തും. ക്യാമ്പസിലെ സീ 13 വീട്ടില്‍ നിന്നും, ഗാര്‍ഡന്‍റെ നടുവിലെ പാത വഴി, ഇന്‍സുനിറേറ്റര്‍ ബില്‍ഡിങിനിടതു വശത്തുകൂടെ, തെന്നി തെന്നി നടന്ന്, സര്‍ജന്‍ സൈറ്റോപാത്തോളജി
ലാബിനടുത്തുള്ള ലിഫ്റ്റില്‍ കയറും. സര്‍ജനു മാത്രമുള്ള ലിഫ്റ്റാണതു. ചില ദിവസങ്ങളില്‍, ലിഫ്റ്റ് ഓപ്പറേറ്ററുടെ ഭവ്യമായ പ്രണാമം കണ്ടില്ലെന്നു നടിച്ചു സര്‍ജന്‍ മാനിഫോള്‍ഡ് റൂമില്‍ ഒന്നു എത്തി നോക്കും. പണ്ടൊരിക്കല്‍ ഡ്യൂട്ടി സമയത്തു ഉറങ്ങിയ സ്റ്റാഫിനെയെല്ലാം മാനിഫോള്‍ഡ് റൂമിലിട്ടു പുറത്തു നിന്നു പൂട്ടിയിട്ടുണ്ട് സര്‍ജന്‍. പിന്നെ എന്തൊരു ഹങ്കാമയായിരുന്നു. സര്‍ജനാണിതു ചെയ്തതെന്നറിഞ്ഞപ്പോള്‍ യൂണിയന്‍കാര്‍ക്കു സമരവും വേണ്ട കേസും രജിസ്റ്റര്‍ ചെയ്യണ്ട. സര്‍ജന്‍ എട്ടാം നിലയിലെ മുറി വിട്ടു പുറത്തു പോകാറില്ല. ഐ സീ യൂ,
പിന്നെ ഓ ട്ടി. അത്രയേ ഉള്ളൂ. ഓ ട്ടീയില്‍ നിന്നും ഐ സി യൂ വില്‍ നിന്നും കണക്റ്റ് ചെയ്ത എക്സ്റ്റ്രാ മോണിട്ടര്‍ സ്ക്രീനുകള്‍ സര്‍ജന്‍റെ മുറിയിലുണ്ട്. അതിലൂടെ സര്‍ജന് രോഗികളുടെ ഹൃദയചലനം കാണാം. വാര്‍ഡിലേയ്ക്കു ഷിഫ്റ്റു ചെയ്താല്‍ പിന്നെ യൂണിറ്റിലെ മറ്റു ഡോക്ടേഴ്സ് നോക്കും പേഷ്യന്‍റിനെ. സര്‍ജനെ വീണ്ടും കാണേണ്ട കാര്യമുണ്ടെങ്കില്‍ പേഷ്യന്‍റിനെ ഐ സീ യൂവില്‍ ഷിഫ്റ്റ് ചെയ്യണം. സര്‍ജന്‍ വാര്‍ഡില്‍ പോകില്ല.
അഞ്ചടി മൂന്നിഞ്ചുള്ള ഈ മനുഷ്യന്‍ അധികം സംസാരിക്കാറില്ല. ചെറിയ സ്റ്റാമറിങ് ഉണ്ടോ എന്നു തോന്നും. സ്വന്തം മുറിയില്‍ എത്തിയാലുടനേ ഇളം നീല വസ്ത്രങ്ങളെടുത്തു സ്ക്രബ്ബ് ചെയ്തു, ഓ ട്ടീ ഗൌണും ഇട്ട്, സ്ക്രബ്
ക്യാപ്പും തലയില്‍ കെട്ടി സര്‍ജന്‍ മുറിയില്‍ തന്നെ ഇരിക്കും . ഈ വേഷത്തിലാണു വിഗ്യാന്‍ ഭവനില്‍ പ്രസിഡന്‍റ് ഒഫ് ഇന്‍ഡ്യയില്‍ നിന്നും സര്‍ജന്‍ ‘പത്മവിഭൂഷണ്‍’ ഏറ്റു വാങ്ങിയതു. അസംബ്ലി ഏകകണ്ഠമായ്
പ്രശംസിക്കാനായി ക്ഷണിച്ചപ്പോഴും ഇതേ വേഷമിട്ടുതന്നെയാണു സര്‍ജന്‍ പോയതു. ഒരു കവചം പോലെ ഇളം നീല സ്ക്രബ്, സര്‍ജന്‍റെ ശരീരത്തിന്‍റെ ഭാഗമായി. സര്‍ജനു ‘ശുശ്രുതാ അവാര്‍ഡ്’ കിട്ടിയപ്പോള്‍ ലോകത്തിലെ
വലിയ വലിയ ഡോക്ട്ടേഴ്സ് ഒരുപാടുപേര്‍ വന്നിരുന്നു. നായര്‍ സാബ്,അവാര്‍ഡ് വാങ്ങിയിട്ട് സര്‍ജന്‍
പ്രസംഗിച്ചതെന്താണെന്നറിയാമോ?
“ I cut hearts.
Cut,superior venecava, cut inferior venecava, cut aorta.
Harvest the heart from doner, stich it in to the recepient and close the chest.

Thank you for the award"
ശാസ്ത്രീയമായ ഒരു അകാഡമിക് പ്രബന്ധം പ്രതീക്ഷിച്ചവര്‍ ഹതാശരായി.

നായര്‍ സാബ് പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തില്‍ വരുന്നതിനു മുന്‍പ് ചമ്പല്‍ക്കരയിലെ എന്‍റെ ഗ്രാമവും, മുറേനാ ഠൌണും മാത്രമേ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. വേനലില്‍ വരണ്ട നദീതടത്തില്‍ ഞങ്ങള്‍ കാബേജും തണ്ണിമത്തനും നടും. നദീതടം അതിക്രമിക്കാനുള്ള അവകാശത്തിനായി ഞങ്ങള്‍ ശണ്ഠയിട്ടു പരസ്പരം തല്ലുകൂടും. ബാരിഷ് കുത്തിയൊലിപ്പിച്ചു ഞങ്ങളുടെ മണ്ണിനെ ചമ്പലില്‍ ലയിപ്പിക്കുമ്പോള്‍, അഗാധ ഗര്‍ത്തങ്ങളായി ബേഹദുകള്‍ (Ravines) ഗ്രാമഭൂമിയെ കാര്‍ന്നു കാര്‍ന്നു തിന്നും. ഭൂല്‍ ഭുലയ്യ പോലെ അവ ഞങ്ങളുടെ പട്ടിണിയേയും ഡാക്കുമാരെയും ഒളിപ്പിച്ചു കാത്തുസൂക്ഷിക്കും. മരങ്ങളില്ലാത്ത ആ ചമ്പല്‍ക്കാടുകളെക്കാളും
ഭീതിദമാണ് ഈ ആശുപത്രിയും. ചതിക്കുഴികളും , ക്രൂരമായ നെറികേടുകളും,കുതികാല്‍ വെട്ടും. മടുത്തുന നായര്‍ സാബ്. ഞാന്‍ ഈ ഔട്ട്പോസ്റ്റില്‍ ജോയിന്‍ ചെയ്തതിന്‍റെ മൂന്നാം നാള്‍ സര്‍ജന്‍ എന്നെ അദ്ദേഹത്തിന്‍റെ സീ 13 വീട്ടില്‍ ബ്രേക്ക് ഫാസ്റ്റിനു വിളിച്ചു. ലോകപ്രശസ്തനായ സര്‍ജന്‍ വെറും ഒരു ഏ എസ്സ് ഐ ആയ എന്നെ
ക്ഷണിക്കുകയോ? പറഞ്ഞതു പോലെ രാവിലെ ആറരയ്ക്കു തന്നെ ഞാന്‍ സര്‍ജന്‍റെ വീട്ടിലെത്തി. മസാല ദോശയും, ഇഡ്ഡലിയും , ഉപ്പുമായും ഒക്കെയുള്ള നല്ല മദ്രാസി നാസ്ത. പക്ഷേ അത്ര രാവിലേ എങ്ങനെ കഴിക്കാനാ? തിരിച്ചു പോകാന്‍ സമയത്തു സര്‍ജന്‍ പറഞ്ഞു, ‘ നിന്‍റെ ഹോം മിനിസ്റ്ററെപ്പോലും ഞാന്‍ ഈ വീട്ടിനകത്തു കയറാന്‍ സമ്മതിച്ചിട്ടില്ല’.പിന്നെ ഇന്നു വരെ സര്‍ജന്‍ ആരെയും വീട്ടില്‍ ക്ഷണിച്ചു ആഹാരം കൊടുത്തതായി എനിക്കറിയില്ല. സര്‍ജനു വലിയ നേതാക്കന്മാരുമായി വളരെ നല്ല അടുപ്പമാണു. രാജീവ് ഗാന്ധി പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ ഒരിക്കല്‍ പെട്ടെന്നു ത്രെഡ്മില്ല് റ്റെസ്റ്റ് ചെയ്യാന്‍ ഇവിടെയാണു വന്നതു. സര്‍ജന്‍
കുശലപ്രശ്നത്തിടയില്‍ PM നോട് “രാജീവ്, താങ്കള്‍ തരുന്ന ശമ്പളം എനിക്കു സ്കോച്ചിനു പോലും തികയാറില്ല” എന്നു പറഞ്ഞത്രേ. PM ഒരു കേയ്സ് ബ്ലൂ ലേബല്‍ സര്‍ജനു എത്തിച്ചുകൊടുത്തെന്നാണു കഥ. ഓഫീസറ്ന്മാര്‍,
വലിയ ജേര്‍ണലിസ്റ്റ്സ്, ജഡ്ജിമാര്‍ ഒക്കെ സര്‍ജനെക്കാണാന്‍ ഐ സീ യുവിനു വെളിയിലുള്ള കോറിഡോറില്‍ കാത്തിരിക്കുമ്പോള്‍, ഈ നിര്‍ഭയ സിങ് ഗൂജര്‍ക്ക് സര്‍ജന്‍റെ മുറിയില്‍ എപ്പോള്‍വേണമെങ്കിലും കയറിപ്പോകാം.

സാബ്, ഞാന്‍ എത്ര നാള്‍ ഈ ആശുപത്രി ഔട്ട്പോസ്റ്റില്‍ ജോലിനോക്കും? കൂടെയുള്ളവര്‍, ട്രാഫിക്കിലും, ക്രൈമിലും, പോലീസ് സ്റ്റേഷനിലും ഒക്കെ നല്ല മലായ്ദാര്‍ പോസ്റ്റില്‍ ഇരിക്കുമ്പോള്‍, എനിക്കു VIP മാരേയും
അവരുടെ അമ്മായിയമ്മമാരെയും ഡോക്ടറന്മാരെ കാണിക്കുകയാണു ജോലി!! അതും പതിനെട്ടു കൊല്ലമായി. എനിക്കു റ്റ്രാന്‍സ്ഫര്‍ ആകുമ്പോള്‍ ഒക്കെ ആരെങ്കിലും അതു ക്യാന്‍സല്‍ ആക്കിക്കും. ഇക്കഴിഞ്ഞതവണ സര്‍ജന്‍
തന്നെ ഡീ ജീ പിയോടു പറഞ്ഞു ക്യാന്‍സല്‍ ആക്കി. അതെന്തിനാണെന്നറിയാമോ നായര്‍ സാബ്? സര്‍ജന്‍, പത്തിരുപത്തിഅഞ്ചു കോടി രൂപ കൊടുത്തു മൂന്നു റോബോട്ടിക് സര്‍ജറി യന്ത്രങ്ങള്‍ വാങ്ങി. ഫിനാന്‍സ് കമ്മിറ്റിയും മന്ത്രിയും മിനിസ്റ്റ്രിയും ഒന്നുമറിയാതെ. കുട്ടികള്‍
വീഡിയോ ഗെയിം കളിക്കുന്നതു പോലെ റ്റീ വീ നോക്കി ശസ്ത്രക്രീയ ചെയ്യാം ഈ റോബോട്ടു വച്ച്. സാധാരണ ചെയ്യുന്ന സര്‍ജറിയെക്കാള്‍ പതിന്മടങ്ങു വിദഗ്ധമായി. മൂന്നു മെഷീനില്‍ ഒരെണ്ണം ഇവിടെ എത്തിയതു പേപ്പറില്‍ മാത്രം. സ്വാമിനിയുടെ ആശുപത്രിയില്‍ രഹസ്യമായി
എത്തിച്ചിട്ടുണ്ടെന്നു റോബോട്ട് യന്ത്രക്കമ്പനിയുടെ ലോക്കല്‍ റെപ്പിന്‍റെ ഡ്രൈവര്‍ എനിക്കു മൊഴി തന്നിട്ടുണ്ട്. രണ്ട് മിഷീനില്‍ 3 കൊല്ലത്തിനിടെ ചെയ്ത സര്‍ജറിയുടെ എണ്ണം വെറും ഏഴു്. അതില്‍ നാലെണ്ണം ഫെയിലായി. സര്‍ജന്‍ ആവശ്യത്തിനു ട്രൈനിങ്ങില്ലാതെ സര്‍ജറി ചെയ്തതാണത്രേ കാരണം. പ്രൈവറ്റ് ഹോസ്പ്പിറ്റലില്‍ ഒരു കൊല്ലം കൊണ്ട് ഒരു റോബോട്ട് വച്ച് 350 സര്‍ജറിചെയ്തതു അഘോഷിക്കാന്‍ മുഖ്യമന്ത്രി പോയതാണു കുഴപ്പമായതു്.
ആ പീ യൂ സീ എല്‍ കാരന്‍ ഡാക്ടര്‍ യോഗേഷ് ഇവിടത്തെ സംഭവം മുഴുവന്‍ രേഖകള്‍ സഹിതം പേപ്പറില്‍ ഇട്ടു. അന്വേഷണമായി, ക്രിമിനല്‍ കേസായി. നായര്‍ സാബ്, ഈ നിര്‍ഭയ സിങ് ഗൂജര്‍ കേസന്വേഷിക്കുന്ന
കാലത്തോളം സര്‍ജനെ ആര്‍ക്കും ഹരാസ്സ് ചെയ്യാന്‍ പറ്റില്ല. ഷീലാബേട്ടിയെപ്പോലെ ഒരു ബേട്ടി എനിക്കുമുണ്ട്. സര്‍ജന്‍റെ ദയയാല്‍ അവള്‍ മണിപ്പാലില്‍ എം ബീ ബീ എസ്സിനു ചേര്‍ന്നു. സാബ്, സര്‍ജന്‍ തങ്കപ്പെട്ട മനുഷ്യനാണു്. എന്‍റെ ബേട്ടിയുടെ അഡ്മിഷനു ഒറ്റപ്പൈസ എന്നെക്കൊണ്ട് ചെലവാക്കിച്ചില്ല. ഡോക്ടര്‍ യോഗേഷ് ഇന്നലെ ഔട്ട്പോസ്റ്റില്‍ വന്നു സര്‍ജനേയും എന്നേയും കുറെ തെറിപറഞ്ഞു. നാലു വര്‍ഷമായി സസ്പെന്‍ഷനിലാണു അയാള്‍. സര്‍ജനെതിരേ കുറേ കമ്പ്ലൈന്‍റ് എഴുതി ഇയാള്‍ പ്രധാനമന്ത്രിയ്ക്കും പ്രസിഡണ്ടിനും, ചീഫ് ജസ്റ്റിസിനും ഒക്കെ
അയച്ചു . ‘ദന്ത ഗോപുരത്തിന്‍റെ എട്ടാം നിലയില്‍ ഐ സീ യൂവും കെട്ടി അതിനുള്ളില്‍ വസിക്കുന്ന പാരനോയിഡ് ആല്‍ക്കഹോളിക് ആണു സര്‍ജന്‍’ എന്നൊക്കെ ഡോ. യോഗേഷ്, സര്‍ജനെക്കുറിച്ചു എഴുതി. സര്‍ജനു അതു വല്ലാത്ത വിഷമമായി. പണ്ടൊക്കെ രാത്രി 7 മണിക്കേ സര്‍ജന്‍ ഡ്രിങ്ക്സ് എടുത്തു തുടങ്ങാറുണ്ടായിരുന്നുള്ളൂ. ഈ കമ്പ്ലൈന്‍റിനു ശേഷം സര്‍ജന്‍ 5 മണിക്കേ കുടി തൂടങ്ങും. ഒന്നുരണ്ട് മണിക്കൂറുകള്‍ കഴിയുംബോള്‍ ബോധം കെടും. അപ്പോള്‍ പാവം എന്നെ ഫോണില്‍ വിളിയ്ക്കും.
അപ്പോള്‍ എന്താണു സംസാരിക്കുന്നതെന്നു സര്‍ജനു തന്നെ അറിയില്ല. ലോകപ്രശസ്തനായ സര്‍ജന്‍റെ വിഷമം ആര്‍ക്കും മനസ്സിലാവില്ല. ഈ നിര്‍ഭയസിങ് എന്നും കൂടെയുണ്ടാവുമെന്നു പറഞ്ഞു ആശ്വസിപ്പിക്കും ഞാന്‍. പിന്നെ ഞാന്‍ ആ തെണ്ടി ഡോ. യോഗേഷിനെ നാര്‍ക്കോട്ടിക് കേസില്‍ കുടുക്കി ഒരു റേപ്പ് കേസും ചാര്‍ജ്ജ് ചെയ്തപ്പോള്‍ സര്‍ജനു അല്പം സമാധാനം ആയി. നിര്‍ഭയ് സിങ് ഗൂജര്‍, ദോസ്തീ ഓര്‍ ദുശ്മനി മര്‍ഘാട്ട് തക് നിഭാത്താ ഹൈ നായര്‍ സാബ്. ശത്രു ദയ അര്‍ഹിക്കുന്നില്ല നായര്‍ സാബ്. എന്താണന്നറിയില്ല അഞ്ചടി മൂന്നിഞ്ചുള്ള ഈ വിക്കന്‍ സര്‍ജനെ എല്ലാവര്‍ക്കും പേടിയാണു. സര്‍ജന്‍ മൊളസ്റ്റു ചെയ്തു എന്നു ഡോ. യോഗേഷ് കമ്പ്ലൈന്‍റില്‍ എഴുതിയ നാലു നേഴ്സുമാരോടും ഞാന്‍ നേരിട്ടു ചോദിച്ചതാണു സത്യം എന്തെന്നു? ഒറ്റയെണ്ണത്തിനും കമ്പ്ലൈന്‍റില്ലായിരുന്നു നായര്‍ സാബ്. ഇവിടെ ഹോസ്പ്പിറ്റല്‍ മുഴുവന്‍ സമരത്തിലായാലും സര്‍ജന്‍റെ ഓ ട്ടീ യില്‍ ആരും സമരം ചെയ്യില്ല. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു സര്‍ജന്‍റെ ഓ ട്ടീയില്‍ സമരത്തിനു ശ്രമിച്ച യൂണിയന്‍ നേതാവു കാലിയയെ ആ ഹിസ്റ്ററിഷീറ്റര്‍ അടിച്ചു
കാലൊടിച്ചു കളഞ്ഞു സാബ്. അതും പബ്ലിക്കായി. പിന്നെ ആ ഗുണ്ട മൊറേനക്കാരനായതുകൊണ്ട്, എനിക്കു കാലിയായെ രക്ഷിക്കാന്‍ കഴിഞ്ഞു. കേസും വഴക്കുമൊന്നും ഇല്ലാതെ കോമ്പ്രമൈസാക്കി. കഷ്ടമാണു നായര്‍ സാബ് സര്‍ജന്‍റെ കാര്യം. അങ്ങനെയിരിയ്ക്കുമ്പോള്‍ ഓരോന്നു തോന്നും. സീ 12 വിലും സീ 14 ലും താമസിക്കുന്ന ഡോക്ടേഴ്സ് കൊല്ലാന്‍ ശ്രമിയ്ക്കുമെന്നു പേടിച്ചു രാത്രി 3 മണിയ്ക്കു ഗസ്റ്റ് ഹൌസില്‍ പോയിക്കിടന്നു സര്‍ജന്‍. പിന്നെ ഞാന്‍ പോയി തിരിച്ചു വിളിച്ചു കൊണ്ടു വന്നു . പിറ്റേന്നു തന്നെ പ്രസിഡന്‍റ് ഒഫ് ഇന്‍ഡ്യയുടെ നിര്‍ദ്ദേശപ്രകാരം ഹോം മിനിസ്റ്റര്‍ ഡീ ജീ പിയെ വിളിപ്പിച്ചു സര്‍ജനു ആവശ്യമായ് സെക്യൂരിറ്റി കൊടുക്കാന്‍ പറഞ്ഞു. പിന്നെ സീ 12 ലേയും സീ 14ലേയും ഡോക്റ്ററന്മാരെ മാറ്റിത്താമസിപ്പിച്ചു. ആ വീടുകള്‍ ഇപ്പോള്‍ കാലിയാണു. പിന്നെ റൌണ്ട് ദ് ക്ലോക്ക്, ഏക് ചാറിന്‍റെ പുലീസ് ഗാര്‍ഡ് ഇട്ടു സീ 13നില്‍.

അതുകൊണ്ട് നായര്‍ സാബ് ഷീലാ ബേട്ടിയുടെ സര്‍ജറിക്കാര്യത്തില്‍ സാബ് ഉല്‍ഘണ്ഠപ്പെടണ്ട. സര്‍ജനെക്കൊണ്ട് ഓപറേഷന്‍ ചെയ്യിക്കുന്ന കാര്യം ഞാന്‍ ഏറ്റു. ബസ്, ഏക് ഡോണര്‍ മില്‍നേക്കാഹീ ദേര്‍ ഹൈ. ഇന്ന് ഇതു വരെ നടന്ന ആക്സിഡന്‍റിലൊന്നും ഹെല്‍ത്തി ഹാര്‍ട്ടുള്ള ഏ പോസിറ്റീവ് കേസൊന്നും ഇല്ല. ബയോളജിക്കല്‍ ഡത്തിനു മുന്‍പേ തന്നെ നമുക്കു റ്റ്രാന്‍സ്പ്ലാന്‍റു ചെയ്യണം. നമുക്കു ബിജ് ബിഹാരിയെ പ്രാര്‍ത്ഥിക്കാം. ഹാര്‍ട്ട്
കിട്ടാതിരിക്കില്ല. ഡോണറുടെ ബന്ധുക്കളെ പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഈ നിര്‍ഭയ സിങ് ഗൂജറിനു വിട്ടേയ്ക്കൂ സാബ്.

ഇതു കണ്ടോ നായര്‍ സാബ്? മണി അഞ്ചായി. ഇതുവരെ ഷീലാബേട്ടി ലഞ്ചു കഴിച്ചിട്ടില്ല. ഇങ്ങനെ ആഹാരം കഴിക്കാതെ കംജോറായാല്‍ സര്‍ജറി എങ്ങനെ താങ്ങും? ഷീലാബേട്ടി , എന്‍റെ ബേട്ടിയെപ്പോലെ അല്ലേ?
ആഹാരം കഴിച്ചു ഒന്നു മയങ്ങട്ടെ. ചിത്രശലഭങ്ങളേയും മാനുകളേയും സ്വപ്നം കണ്ടുറങ്ങട്ടെ ഷീലാബേട്ടീ. നായര്‍ സാബ് എന്തൊക്കെയാ ഈ ഷീലാബേട്ടി പുലമ്പുന്നതു? കേട്ടില്ലേ പറയുന്നതു
“സപ്നേ വഹീ ഹോത്തേ ഹൈ ജൊ സോനേ നഹി ദേത്താ”

Friday, April 11, 2008

പാക്കുവെട്ടി

കരണന്‍ ചിറ്റപ്പന്‍ ഠീം. അയ്യോ പൊത്തോന്നു ലൂണയില്‍ നിന്നും തെറിച്ചു വീണു. കല്ലുവെട്ടാം കുഴിയുടെ അടുത്തുള്ള വളവില്‍ വച്ചു്. കാള മണിയന്‍റെ ബുള്ളറ്റ് വലതു കാലിലൂടെ കയറിയിറങ്ങിയെത്രേ! എല്ലുകള്‍ പടപടാ പൊട്ടിയിരിക്കും. ഫ്രാങ്ക്ലീന്‍ ഡാക്ടര്‍ ഏറ്റില്ല. പെട്ടെന്നു മെഡിക്കലില്‍ കൊണ്ട്പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

കാളമണിയന്‍, ചിറ്റപ്പനെ ബുള്ളറ്റില്‍ പിടിച്ചിരുത്തി ഒറ്റ പോക്കു പോയി ആശുപത്രിയിലേയ്ക്കു. ആ വണ്ടിവിടലു കാണേണ്ട ഒരു കാഴ്ച്ച ആയിരുന്നിരിക്കും!

“ചത്തോടാ അവന്‍” പായമ്മ പാക്കുവെട്ടി തുടച്ചു വൃത്തിയാക്കിക്കൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു.

“ പായമ്മേ, നിങ്ങള് കരിനാക്കെടുത്തു വളയ്ക്കല്ലേ, അവനും നിങ്ങടെ വയറ്റില്‍ കുരുത്തതു തന്നെ!”

കൊച്ചപ്പൂപ്പന്‍ മിറ്റത്തു ചാരുകസേരയില്‍ വീണ്ടും ചുരുണ്ടു. പായമ്മയ്ക്കിപ്പോള്‍ കൊച്ചപ്പൂപ്പനൊരാളേയുള്ളൂ മൂന്നു ഭര്‍ത്താക്കന്മാരില്‍. മറ്റു രണ്ടു പേര്‍ കൊച്ചപ്പൂപ്പന്‍റെ മൂത്ത സഹോദരങ്ങള്‍.മരിച്ചുപോയി. വലിയപ്പൂപ്പന്‍ മരിച്ചതെല്ലാം എനിക്കു ഓര്‍മ്മയുണ്ട്. പതിനൊന്നു പോലെ മീശ . കഷണ്ടിത്തല. കൊച്ചപ്പൂപ്പനെപ്പോലെ കറുത്തിട്ടല്ല. വലിയപ്പൂപ്പന്‍ ‘ഓലക്കാല്‍ ശീലക്കാല്‍‘ പോലീസായിരുന്നെന്നു കരണന്‍ ചിറ്റപ്പന്‍
കളിപറയുമായിരുന്നു. വലിയപ്പൂപ്പന്‍ മരിച്ചപ്പോള്‍ അഛനാണു ബലിയിട്ടതു്. എന്നെയും കൂടെ കൂട്ടും ചടങ്ങിനായി.അന്നു പായമ്മ കരഞ്ഞായിരുന്നോ? ഓര്‍മ്മയില്ല. മൂത്തപ്പൂപ്പന്‍ എന്‍റെ അഛന്‍ ജനിക്കുന്നതിനും മുന്‍പേ പാമ്പുകടിച്ചു മരിച്ചുപോയി!

“അവന്‍റെ ഏതു കാലാടാ ഒടിഞ്ഞത്?” പാക്കുനുറുക്കിക്കൊണ്ട് പായമ്മ ചോദിച്ചു.
“നിയ്ക്കറിയില്ല പായമ്മേ”
“ വലതു കാലായിരിക്കും, അതുപിന്നെ അങ്ങനെയല്ലേ വരൂ. സുഭദ്രേടെ ശാപം അല്ലാതെന്താ?”
സുഭദ്രച്ചിറ്റ മരിച്ചിട്ട് , രണ്ടാം കെട്ടു കെട്ടിയതു മുതല്‍ പായമ്മയ്ക്കു ചിറ്റപ്പനെ കാണുന്നതു തന്നെ ചതുര്‍ത്ഥിയാണു. നട ചവിട്ടിപ്പോകരുതെന്നു പായമ്മ. ചിറ്റപ്പന്‍റെ പട്ടിവരും നടചവിട്ടാനെന്നു മറുപടി.

“ ഈ തള്ളയ്ക്കു മൂന്നുപേരെ ഒരേസമയം കെട്ടാം . ഒന്‍പതു മക്കള്‍ ആവാം. ഞാനിപ്പം വീണ്ടും കെട്ടിയതാ ഇപ്പൊ പൊല്ലാപ്പായതു. നിങ്ങള്‍ നിങ്ങടെ പാട്ടിനു പോയീനെ”. കരണന്‍ ചിറ്റപ്പന്‍ ഗേറ്റില്‍ വന്നു തുള്ളി.

പായമ്മ കേട്ട ഭാവം കാണിക്കാതെ, വരാന്തയില്‍ കാലും നീട്ടിയിരുന്നു, പാക്കുവെട്ടിയുടെ മെതിയടിപോലുള്ള കറുത്ത കീഴ്ത്തടിയില്‍ പുകയില കുറുകേ വച്ച്, മുകളിലത്തെ മൂര്‍ച്ചയുള്ള കത്തിയുടെ കൈപ്പിടിയില്‍ സാ മട്ടില്‍ ഉള്ളം കൈ ഒന്നമര്‍ത്തി. പുകയില ‘ജിങ്’എന്നു മുറിഞ്ഞു. കൊച്ചപ്പൂപ്പന്‍റെ മുഖത്തു നീരസം. അല്ലെങ്കിലും പായമ്മയുടെ ഈ വെറ്റിലമുറുക്കുന്ന കലാപരിപാടി കൊച്ചപ്പൂപ്പനു കണ്ണെടുത്താല്‍ കണ്ടൂടാ.

കരണന്‍ ചിറ്റപ്പന്‍ ഇത്തിരി അവശനായി കിടക്കുന്നതു കാണണമെന്നൊരു ഗൂഢമായ മോഹം എനിക്കുണ്ട്. ഈ ചിറ്റപ്പനൊരുത്തന്‍ കാരണമാണു എനിക്കതു പറ്റിയത്`. അക്കൊല്ലം ഫാന്‍സീ ഡ്രസ്സ് മത്സരത്തിനു മുരുകന്‍റെ വേഷം കെട്ടിയ്ക്കാമെന്നു തീരുമാനിച്ചതു കരണന്‍ ചിറ്റപ്പനാണു. എല്ലാകൊല്ലവും എന്നെക്കൊണ്ട് ഫാന്‍സീഡ്രസ്സ് ചെയ്യിക്കും. ആദ്യത്തെകൊല്ലം പള്ളീലച്ചനായിട്ടായിരുന്നു. പിന്നത്തെക്കൊല്ലം അയ്യപ്പസ്വാമി. അപ്രാവശ്യം ഞാനങ്ങനെ വേല്‍ മുരുകന്‍റെ വേഷം കെട്ടി കുട്ടപ്പനായി നില്‍ക്കുമ്പോഴാണു കരണന്‍ ചിറ്റപ്പന്‍റെ വെളിപാട്,മുരുകന്‍റെ മുണ്ട് കഥകളി പോലെ തോന്നിക്കുന്നു. മുണ്ട് വേണ്ടാ പട്ടു കോണകം മതി. അതു കേള്‍ക്കാത്ത താമസം ചിറ്റപ്പന്‍റെ സില്‍ബന്ധി കാളമണിയന്‍ എന്‍റെ മുണ്ട് വലിച്ചു ഉരിഞ്ഞു. പട്ടു കോണകം സംഘടിപ്പിച്ചു വരുന്നതുവരെ ഞാന്‍ സ്റ്റേജിനു പിറകിലെ ക്ലാസ്മുറിയില്‍ കഴുക്കാണി ആയി പിറന്ന പടി , അയ്യേ..
“ അണ്ണാ , പായമ്മച്ചീടെ പാക്കുവെട്ടി എടുത്തോണ്ടു വരട്ടേ? ഇവന്‍റെ പിടുക്കു് അതു വച്ച് വെട്ടിയിങ്ങെടുക്കാം”

കാള മണിയന്‍ കരണന്‍ ചിറ്റപ്പനോടു പറഞ്ഞതു കേട്ടു ജനാലയിലൂടെ നോക്കിനിന്ന പെണ്‍പിള്ളേര്‍ പൊട്ടിച്ചിരിച്ചു. അവര്‍ ചിരിച്ചതാണു പിടുക്കു പോകുന്നതിനെക്കാള്‍ എനിക്കു വിഷമമായതു്. അരയിലൊരു കറുത്ത ചരട് കെട്ടി , ചുവന്ന പട്ടുകോണകം ഉടുപ്പിച്ചു കരണന്‍ ചിറ്റപ്പന്‍. സ്റ്റേജില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്കു സംശയം കോണകമുടുത്തു മുരുകനായി നിന്ന എന്നെക്കണ്ട് കുട്ടികള്‍ ചിരിക്കുകയായിരുന്നോ എന്നു.
അപ്പോഴത്തെ വെപ്രാളത്തില്‍ ഒന്നും ശരിക്കങ്ങു മനസ്സിലായില്ല. അപ്പോഴാണു സിസിലിറ്റീച്ചറുടെ ശബ്ദം.

“ എടേ പട്ടുകോണകം, ഇങ്ങോട്ട് വാ. നാണവും മാനവും ഇല്ലാതെ പബ്ലിക്കായി. എന്ത്വാടേ ഇതു?” ഞാന്‍ കരഞ്ഞു പോയി. അന്നുമുതല്‍ എന്‍റെ ഇരട്ടപ്പേര് ‘പട്ടുകോണകന്‍’ എന്നും ആയി. കരണന്‍ ചിറ്റപ്പനാണു ഇതിനെല്ലാത്തിനും.........
ചിറ്റപ്പന്‍ സാധാരണപോലെ ബനിയന്‍ അല്പം പൊക്കിവച്ചു കുടവയറും തടവി ചാരിക്കിടക്കുന്നു. ആശുപത്രി ബെഡാണെന്നൊരു വ്യതാസം മാത്രം. അച്ഛന്‍ ഒന്നും മിണ്ടാതെ സ്റ്റൂളില്‍ ഇരുന്നു. ബെഡില്‍ ചേര്‍ത്തു ചാരി വച്ചിരുന്ന അച്ഛന്‍റെ കാലന്‍കുട താഴെ വീണു. ചിറ്റപ്പന്‍ ചിരിച്ചുകൊണ്ട് വര്‍ണ്ണക്കടലാസില്‍ ഉണ്ടാക്കിയ രണ്ടു തത്തകള്‍ എനിക്കു തന്നു.
“ ഇന്നുണ്ടാക്കിയതാ, ഇവിടെക്കിടന്നു ബോറഡിച്ചപ്പോള്‍. നീ എടുത്തോ” കരണന്‍ ചിറ്റപ്പനു ഒരുപാടു സാധനങ്ങള്‍ ഉണ്ടാക്കാനറിയാം. പട്ടങ്ങള്‍ തന്നെ പല തരത്തില്‍. വാലുള്ളതു്. വാലില്ലാത്തതു്. കുഞ്ചലം വച്ചതു്. മൂന്നുനാലു പട്ടങ്ങള്‍ കൊരുത്ത അടുക്കു പട്ടങ്ങള്‍.കിളികള്‍, തോരണങ്ങള്‍. ഇതെല്ലാം ഉണ്ടാക്കുമ്പോള്‍ കരണന്‍ ചിറ്റപ്പന്‍റെ വിരലുകള്‍ ചലിക്കുന്നതു കാണാന്‍ തന്നെ നല്ല രസമാണു. മുടിപ്പുരയിലെ ഉത്സവത്തിനു എല്ലാരും പട്ടം പറത്തും. കരയിലുള്ള ഒട്ടുമുക്കാല്‍ പിള്ളേരുടേയും പട്ടങ്ങള്‍ക്കു സൂക്ഷം കെട്ടിക്കൊടുക്കുന്നതു ചിറ്റപ്പനാണു്.സൂക്ഷം ശരിയായി കെട്ടിയില്ലെങ്കില്‍ പട്ടം പറന്നു പൊന്തില്ല.

കാള മണിയന്‍ ചിറ്റപ്പനു കാപ്പിയും ഓറഞ്ചും ഒക്കെയായി വന്നു. ഒരു ഓറഞ്ചെടുത്തു ചിറ്റപ്പന്‍ എന്‍റെ നേരേ നീട്ടി.എനിക്കു സങ്കടം വന്നു. എന്‍റെ പകയും ദേഷ്യവും ഒക്കെ അലിഞ്ഞു. ‘ എന്‍റെ മുടിപ്പുര ദേവീ, കരണന്‍ ചിറ്റപ്പന്‍ ചത്തുപോകാതെ നോക്കണേ’

“അണ്ണാ, രാജസ്ഥാനിലോ യൂപ്പിലോ എവിടെയോ യന്ത്രക്കാലു വച്ചു പിടിപ്പിക്കുന്ന ആശുപത്രി ഉണ്ടെന്നു ഡാക്ടര്‍ പറഞ്ഞു”
“ നമുക്കു അന്വേഷിക്കാം കരണാ. ആദ്യം മുറിവുണങ്ങട്ടെ” അച്ഛന്‍ പറഞ്ഞു.
ചിറ്റപ്പനെ കാളമണിയന്‍ കട്ടിലില്‍ ഒന്നു ഏന്തിച്ചു ഇരുത്താന്‍ ശ്രമിച്ചപ്പോഴാണു ഞാന്‍ കണ്ടതു. കരണന്‍ ചിറ്റപ്പന്‍റെ വലത്തേ മുട്ടിനു താഴെ കാല്‍ ഇല്ല. അയ്യോ... മുട്ടിനുതാഴെ വെളുത്ത തുണികൊണ്ട് കെട്ടി വച്ചിരിക്കുന്നു. ഇനിയിപ്പൊ ചിറ്റപ്പന്‍ എങ്ങനെ നടക്കും? ഇത്രയും വേദനയുണ്ടായിട്ടും ചിറ്റപ്പന്‍ എങ്ങനെ ചിരിക്കുന്നു? എങ്ങനെ വര്‍ണ്ണക്കടലാസില്‍ തത്തകളെ ഉണ്ടാക്കുന്നു?

ഡാക്ടരന്മാര്‍ ചിറ്റപ്പന്‍റെ കാലു മുറിച്ചു കളഞ്ഞതാണെന്നു അച്ഛന്‍ പറഞ്ഞു. എങ്ങനെയാ അവര്‍ കാലു മുറിക്കുന്നതു? ഇത്രയും വലിയ പാക്കുവെട്ടിയുണ്ടാവോ ഡാക്ടര്‍മ്മാരുടെ കയ്യില്‍? പാവം ചിറ്റപ്പന്‍.

പായമ്മ ചിറ്റപ്പനെ കാണാന്‍ അശുപത്രിയില്‍ പോയില്ല.
“ പായമ്മേ നീയ്യ് അവനെപ്പോയൊന്നു കാണു്, എത്രകാലമെന്നു പറഞ്ഞിട്ടാ ഈ വാശിയും വൈരാഗ്യവും?”

കൊച്ചപ്പൂപ്പന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പായമ്മ കേട്ടില്ല. ഒന്നും മിണ്ടിയും ഇല്ല. പായമ്മയുടെ നാവും ചുണ്ടുകളും മുറുക്കാന്‍ കറ കൊണ്ട് കൂടുതല്‍ ചുവന്നതുപോലെ. ഈ പായമ്മയ്ക്കു ആരെയും ഇഷ്ടമല്ലേ? മൂന്നപ്പൂപ്പന്മാരില്‍ ആരെയാ കൂടുതലിഷ്ടം? മക്കളില്‍ ആരോടാ കൂടുതല്‍ സ്നേഹം? കരണന്‍ ചിറ്റപ്പന്‍റെ അച്ഛന്‍ ഈ മൂന്നപ്പൂപ്പന്മാരില്‍ ആരാണ്? എന്നെങ്കിലും ഞാന്‍ ചോദിക്കും പായമ്മയോട്.

വക്കീലിന്‍റെ എഴുത്തുവന്നു. പായമ്മയ്ക്കു വായിക്കാനറിയില്ല. ഞാനാ വായിച്ചു കൊടുത്തതു്. കേസിന്‍റെ അടുത്ത ഡേറ്ററിയിച്ചതാണു്.അന്നു കരണന്‍ ചിറ്റപ്പനെ രക്ഷിക്കാന്‍ പോയ ഏറ്റവും ഇളയ രണ്ടു ചിറ്റപ്പന്മാര്‍ ഇപ്പോഴും ജയിലിലാണു്. സ്വന്തം ചേട്ടന്‍റെ മകളെ കരണന്‍ ചിറ്റപ്പനുമായി മുട്ടിച്ചതു കാളമണിയന്‍ തന്നെ.അവളുടെ അച്ഛന് ആശുപത്രിയില്‍ രാത്രി കാവലാണു പണി.അന്നു പക്ഷേ ചിറ്റപ്പന്‍ പെട്ടുപോയി.രാത്രി തന്നെ തിരിച്ചു വന്ന അയാള്‍‍ കരണന്‍ ചിറ്റപ്പനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. ഉലക്കയിട്ടു പെണ്ണിന്‍റെ തന്തയുടെ തലയില്‍ അടിച്ചതു മാധവന്‍ ചിറ്റപ്പന്‍.വിക്രമന്‍ ചിറ്റപ്പന്‍ കഴുത്തു ഞെരിച്ചത്രേ. എന്നും രാത്രി അവളുടെ കൂടെയുണ്ടാകാറുള്ള കരണന്‍ ചിറ്റപ്പന്‍റെ പേരു് എഫ് ഐ ആറില്‍ ഇല്ല. അവളു പോലീസിലും കോടതീലും കൊടുത്ത മൊഴിയിലും കരണന്‍ ചിറ്റപ്പന്‍റെ പേരു പറഞ്ഞിട്ടില്ല.മറ്റു ചിറ്റപ്പന്മാര്‍ രക്ഷപ്പെടില്ലത്രേ, കൊലക്കേസല്ലേ. പാവം ചിറ്റപ്പന്മാര്‍.

മട്ടുപ്പാവുള്ള ഒരേ ഒരു വീടു അന്നു കരണന്‍ ചിറ്റപ്പന്‍റേതു മാത്രം. പട്ടം പറത്തുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ ഞാന്‍ താഴെ ഓടി. സുഭദ്ര ചിറ്റ വിറകു പുരയുടെ മൂലയ്ക്കു കുനിഞ്ഞിരുന്നു കരയുന്നു.

ചിറ്റപ്പന്‍ സുഭദ്രച്ചിറ്റയുടെ മൂത്രമൊഴിക്കുന്ന സ്ഥാനത്തു വെള്ളപ്പാവാടയുടെ മുകളിലൂടെ വലതുകാല്‍ വച്ച് അഞ്ഞാഞ്ഞു ചവിട്ടുന്നു.
“ എരുമേ, നീ എന്‍റെ ജീവിതം തകര്‍ത്തു.”
കറുത്തതാണു ചിറ്റ. മുതുകത്തമ്പിടി തേമലും.

ചിറ്റയുടെ വെള്ളപ്പാവാടയില്‍ മുറുക്കിത്തുപ്പിയതുപോലെ ചോര. ചിറ്റ മട്ടുപ്പാവുള്ള വീട്ടിലെ വിറകുപുരയില്‍ നിന്നും വെള്ളപ്പാവാടമാത്രമുടുത്തു, അടിവയറ്റില്‍ നിന്നും വാര്‍ന്നൊഴുകുന്ന രക്തവുമായി, പാതി തുറന്ന ജമ്പറുമിട്ടു പായമ്മയുടെ വീട്ടിലേയ്ക്കു ഓടി. പിറകേ കരണന്‍ ചിറ്റപ്പനും.

ലോകത്താരെയും ഇഷ്ടമില്ലാത്ത പായമ്മ എന്തിനാ എരുമ പോലെ കറുത്ത സുഭദ്രചിറ്റയെ കെട്ടിപ്പിടിച്ചതു? പടികയറിവന്ന കരണന്‍ ചിറ്റപ്പന്‍റെ നേരേ മണ്ടയ്ക്കാട്ടു കൊടയ്ക്കു ചിറ്റപ്പന്‍ തന്നെ വാങ്ങിക്കോണ്ടുവന്ന പാക്കുവെട്ടി പായമ്മ എന്തിനാ ആഞ്ഞെറിഞ്ഞതു?

പാവം കരണന്‍ ചിറ്റപ്പന്‍. ഒന്നരക്കാലുമായി ഇനി...