Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Monday, January 7, 2013

ആർ. ഗോപാലകൃഷണനെക്കുറിച്ച്




മരുഭൂമിയിൽ നിന്നും വിളിച്ചുപറയുന്നവന്റെ ശബ്ദമായിരുന്നു അത്.  എനിക്കു വന്ന ആ കത്തിന്റെ ആദ്യവരി ഇങ്ങനെ ആയിരുന്നു: ‘ ഈ നൂറ്റാണ്ടിലേക്കും വലിയവറുതിയുടെ  നടുവിലാണു ജില്ല.’ ആ കത്തിലൂടെയാണു മധ്യപ്രദേശിലെ ഝാബുവാ ജില്ലയുടെ കലക്ടർ ആർ. ഗോപാലകൃഷ്ണൻ, എന്നെ മീഡിയാ പ്രവർത്തനത്തിന്റെ ആദ്യ പടവിലേയ്ക്ക് 1986ൽ സ്വാഗതം ചെയ്തത്.


ഇന്ത്യയിലെ ഏറ്റവും പിന്നാക്കമുള്ള ആദിവാസി ജില്ലകളിലൊന്നായിരുന്നു ഝാബുവാ. ഏകദേശം 93% ആദിവാസികൾ. അവിടെ തുടർച്ചയായുള്ള വരൾച്ചയിൽ പച്ചപ്പുകൾ മരിച്ച് മൊട്ടക്കുന്നുകളും മരുഭൂമികളും ജനിക്കുകയായിരുന്നു. അവിടെയാണ് തിരുവല്ലയിൽ നിന്നുള്ള ഒരു മനുഷ്യൻ വ്യത്യസ്തമായ ചിന്തയും പ്രവൃത്തിയും സന്നിവേശിപ്പിച്ച് നീരുറവക്കൾ ഉണ്ടാക്കിയത്. വെള്ളം ശേഖരിക്കാനും സന്തുലിയതമായി വിതരണം ചെയ്യാനുമുള്ള പദ്ധതി അദ്ദേഹം തയ്യാറാക്കി. പദ്ധതിയുടെ നടത്തിപ്പിനെ അന്നാട്ടുകാർക്കു തൊഴിലവസരമാക്കി. അന്നുണ്ടായ നീരുറവകൾ ഝാബുവായിൽ ഇന്നും വറ്റിയിട്ടില്ല.

സിവിൽ സർവീസ് രംഗത്തുള്ളവർക്കു മാതൃകയാക്കവുന്ന ചുരുക്കം ചില ഐ എ എസ്സു കാരിലൊരാളെയാണ് ആർ. ഗോപാലകൃഷ്ണന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്. ഉത്തമനായൊരു സർക്കാർ ഉദ്യോഗസ്ഥനും നല്ല കുടുംബസ്ഥനും സഹോദരനും സുഹൃത്തും എന്തായിരിക്കണം എന്നതിനു നല്ല പാഠമായിരുന്നു അദ്ദേഹം. ഈ ലോകത്തല്ല അദ്ദേഹം ജീവിച്ചതെന്നു തോന്നും. എപ്പോഴും പുതിയ ആശയങ്ങളും ആലോചനകളും.

കഴിഞ്ഞ പത്തു വർഷത്തോളം രോഗത്തിന്റെ കാഠിന്യങ്ങളിലൂടെ കടന്നു പോയപ്പോഴും അപാരമായ ആത്മവിശ്വാസം ഓരോ ശ്വാസത്തിലും നിറച്ചു ജീവിച്ചു. അടുത്ത കാലത്തായി , വീട്ടിൽ കാണാൻ ചെല്ലുമ്പോഴൊക്കെ വയലാറിന്റെ വരികൾ മൂളി അദ്ദേഹം ചിരിക്കും: മതിയാകുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?....

ഫയലുകളുടെ വരൾച്ചയിൽ നിന്ന് എങ്ങനെ മനുഷ്യപ്പറ്റിന്റെ പച്ചപ്പിലേക്കു നടക്കാമെന്നു കാട്ടിത്തന്നതു അദ്ദേഹമാണ്. പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി മുന്നിലെത്തുന്നവന്റെ പരാതി തീർക്കുന്നതിനൊപ്പം അദ്ദേഹം ചിന്തിക്കുക അത്തരം പരാതികൾ ഉണ്ടാവാതിരിക്കാൻ എന്തു മാർഗമെന്നാണ്. ഒരു സ്കൂളിലെ പുസ്തക ദൗർലഭ്യത്തിൽ നിന്നാവും ഒരു സംസ്ഥാനം മുഴുവൻ സ്കൂളുകളിൽ ലൈബ്രറി വികസിപ്പിക്കുന്നതിലേക്ക് അദ്ദേഹം കാര്യങ്ങൾ എത്തിക്കുക. എന്താണു ചെയ്യുന്നതെന്നു മനസ്സിലാകാത്തവർക്കെന്നപോലെ ഇടയ്ക്കു ഗോപാലകൃഷ്ണൻ ആ പഴയ ചൊല്ല് ഓർമ്മിപ്പിക്കും : ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും....

ഭോപ്പാൽ വാതക ദുരന്തമുണ്ടാകുന്ന കാലത്ത് അദ്ദേഹമാണ് മധ്യപ്രദേശിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ. ദുരന്തത്തിന്റെ വിശദാംശങ്ങൾ രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മികവ്് ഇന്നും എടുത്തു പറയുന്നവരുണ്ട്.

ആദർശം പ്രവർത്തിച്ചുകാണിക്കാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് മനുഷ്യവികസന റിപ്പോർട്ട് ഉണ്ടാക്കുന്നത് മധ്യപ്രദേശിലാണ്. ഭരണതലത്തിലെ പിഴവുകൾ ആ റിപ്പോർട്ടിലൂടെ അദ്ദേഹം എടുത്തുകാട്ടി. എല്ലാം നന്നായിരിക്കുന്നു എന്നുപറഞ്ഞിരുട്ടാക്കുന്നതിനു പകരം പോരായ്മകൾ നികത്താനുള്ള കൈപ്പുസ്തകം പോലെ ആ റിപ്പോർട്ടിനെ പ്രയോജനപ്പെടുത്തി. റിപ്പോർട്ടിലൂടെ കണ്ടെത്തിയ കോട്ടങ്ങളിൽ നിന്നും പഠിച്ച് നയങ്ങളുണ്ടാക്കി. ഗ്രാമതലങ്ങളിൽ വരെ എത്തിയ ഏകാദ്ധ്യാപക വിദ്യാലയെമെന്ന ആശയം അങ്ങനെയാണുണ്ടായത്. കേന്ദ്രത്തിലത്` പകർത്തി, രാജ്യത്താകെ പദ്ധതിയായി, സർവ ശിക്ഷാ അഭിയാൻ തുടങ്ങിയവയിലൂടെ വികസിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയസിങ്ങിന്റെ വികസനമുഖം എന്നു പേരെടുക്കുന്നതിനും ഏറെ മുൻപ് 31ആം വയസിലാണ് അദ്ദേഹം ഡെൽഹിയിലേക്ക് വിളിക്കപ്പെടുന്നത്. രാജീവ് ഗാന്ധി സർക്കാർ നടത്തിയ, കുടിവെള്ള ടെക്നോളജി മിഷനിൽ സാം പിത്രോദയുമായി സഹകരിക്കുവാനായിരുന്നു ആ വിളി. ഝാബുവായിലെ നീരുറവകളായിരുന്നു അതിനു കാരണം. ദിഗ്വിജയ് സിങ്ങിന്റെ ഓഫീസിൽ പ്രവൃത്തിച്ച 10 വർഷങ്ങളിലാണ് സംസ്ഥാനത്ത് ‘ മിഷൻ മോഡിൽ’ പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം മുൻ കൈ എടുത്തത്.  നിശ്ചിത സമയത്തിനുള്ളിൽ വിദ്യാഭ്യാസ, ആരോഗ്യ, നീർമറി പദ്ധതികൾ അദ്ദേഹം നടപ്പാക്കി എടുത്തു.

സർക്കാരെന്നത് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നു വാദിക്കുമായിരുന്ന വ്യക്തി, പദ്ധതികളുടെ താത്വിക വശത്തിനൊപ്പം പ്രായോഗികതയിലും ഊന്നി. സന്ധിചെയ്യാത്ത നീതി ബോധമായിരുന്നു അപ്പോഴൊക്കെ വഴി നടത്തിയത്. പദ്ധതികൾ എഴുതി ഉണ്ടാക്കാൻ അപാര മിടുക്കായിരുന്നു. തയാറാക്കുന്ന പദ്ധതി എങ്ങനെയുണ്ടെന്നു നാലഞ്ചു കലക്ട്ർമാരെയെങ്കിലും വിളിച്ചു വരുത്തി അഭൊപ്രായം ചോദിക്കും. ഫീൽഡിലുഌഅവർക്കാണ് സംഗതി നടപ്പാകുമോ എന്നു പറയാനാവുകയെന്നു ന്യായം. തിരുത്തലുകൾപറഞ്ഞാൽ മടിക്കാതെ സ്വീകരിക്കും. മിടുക്കുള്ള സഹപ്രവർത്തകനെ ഭയപ്പാടോടെ നോക്കി ഒതുക്കാൻ ശ്രമിക്കാതെ, ആ മികവ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു അദ്ദേഹം ആലോചിക്കും.


കേന്ദ്രത്തിൽ ജവഹർലാൽ നെഹ്രു നഗര നവീകരണ പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി തുടങ്ങിയ യൂ പീ ഏ സർക്കറിന്റെ പല ജനകീയ പരിപാടികളിലും ആർ. ഗോപാലകൃഷ്ണന്റെ വിരൽപ്പാടുകൾ കാണാം. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായിരിക്കേയാണ് ദേശീയ ഇന്നവേഷൻ കൗൺസിലിന്റെ മെംബർ സെക്രട്ടറിയാവുന്നത്. അസുഖത്തിന്റെ വല്ലായ്മകളും മാറ്റിവച്ച് അദ്ദേഹം അവസാനം പങ്കെടുത്തത് തിരുവന്തപുരത്തും ഭോപ്പാലിലും ഇന്നവേഷൻ കൗൺസിലിന്റെ പരിപാടികളിലാണ്.


ഭോപ്പാലിൽ ആർ. ഗോപാലകൃഷ്ണന്റെ ഓഫീസ് മുറിയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമൊരു പോസ്റ്ററാണ്. അതിന്മേലുള്ളത് പഞ്ചാബിലെ പാഷ്് എന്ന വിപ്ലവകവിയുടെ വരികൾ. അവ ഇങ്ങനെ അവസാനിച്ചു:            ‘ ഏറ്റവും അപകടകരം നമ്മുടെ സ്വപ്നങ്ങളുടെ മരണമാണ്.’  മരണമുനമ്പിലൂടെ നടക്കുമ്പോഴും  ആർ. ഗോപാലകൃഷ്ണൻസാർ സ്വ്പ്നങ്ങളെ മരിക്കാൻ വിട്ടില്ല.

ശുഭം.......





Sunday, May 16, 2010

കമ്പോള നിലവാരം

ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.

ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.

ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..

മൂന്നുപേരേയും തല്ലി തല്ലി കൊന്നു.

ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.

ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.

നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.

ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.

((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))

വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.

വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!

അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!

സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!

ചിന്തല്‍നാറിലെ ശവങ്ങള്‍.

എഴുപത്തിആറു ശവങ്ങളിലൊന്നു് മലയാളിയുടേത്.

ദന്ത്യവാഡയിലെ ചിന്തല്‍നാര്‍ സീ ആര്‍ പീ എഫ് ക്യാമ്പിനടുത്തുള്ള യുദ്ധഭൂമിലെ മണ്ണിലെ രക്തത്തിനു കറുപ്പു നിറം.

വീഞ്ഞപ്പെട്ടിയുടെ പലക പോലെ വിലകുറഞ്ഞ എന്തോകൊണ്ടു പെട്ടെന്നു ഉണ്ടാക്കിയെടുത്ത എഴുപത്തിആറു ശവപ്പെട്ടികള്‍ ജഗ്ദല്‍‍പൂറിലെ പൊലീസ് ലൈനിലെ മൈതാനത്തു കേന്ദ്രഗൃഹ മന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും, ഗവര്‍ണറുടേയും അന്തിമാഭിവാദനങ്ങള്‍ സ്വീകരിക്കാനായി കാത്തു കിടന്നു.

മന്ത്രിമാരുടെ സ്പെഷ്യല്‍ പ്ലൈനുകളും ഹെലികോപ്റ്ററുകളും റ്റേക്കോഫ് ചെയ്തുകഴിഞ്ഞാല്‍ ശവങ്ങളുമായി വിമാനം ഡെല്‍ഹിയിലേയ്ക്ക്.

പിന്നെ അവിടെനിന്നും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും.

ചിതറിയ ശവശരീരങ്ങള്‍ ചെറുപ്പക്കാരുടേതായിരുന്നു.

ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍.

പാവപ്പെട്ട വീട്ടിലെ യുവാക്കള്‍.

ജീവിക്കാന്‍ വേണ്ടി, കുടുംബപ്രാരാബ്ധങ്ങള്‍ക്കു വിരാമമാവും എന്നു കരുതി സീ ആര്‍ പീ എഫില്‍ ജവാന്മായി പണിയെടുക്കുന്നവര്‍.

വീട്ടുകാരുടെ വാവിട്ട വിലാപങ്ങള്‍ മാധ്യമക്കാഴ്ച്ചകള്‍.

ആര്‍ക്കുവേണ്ടിയാണു ഈ ചെറുപ്പക്കാര്‍ ചിന്നിച്ചിതറിയത്?

എന്തിനുവേണ്ടിയാണ് ഈ അറും കൊല ചെയ്തത്?

സമത്വ സുന്ദരമായ, ചൂഷണ രഹിതമായ ഒരു നല്ല നാളേയ്ക്കു വേണ്ടി.....!

മധുര മനോഹര മനോജ്ഞ ചൈനയിലെ ചെയര്‍മാന്‍ മാവോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി......!

മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി......!

ഇനിയും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നമുക്കു ഹസാര്‍ ചൌരാസ്സി കീ മായും , ഗോഡ് ഒഫ് സ്മാള്‍ തിങ്സും , മോഹമഞ്ഞയും സമ്മാനിച്ച പ്രിയപ്പെട്ട കഥാകാരികളോടു ചോദിക്കാം.

വശ്യമായ ഭാഷയില്‍, തീവ്രതയോടെ, ലേഖനങ്ങളെന്ന നാട്യത്തില്‍ ‍അവരെഴുന്ന അനന്തമായ കഥകള്‍ വായിച്ചു നമുക്ക് നമ്മുടെ മോഹങ്ങളെ ചുവപ്പിക്കാം...

വര്‍ഗ്ഗ ശത്രുക്കള്‍ തുലയട്ടെ!

വിപ്ലവം ജയിക്കട്ടെ!

ശവങ്ങള്‍ ചിതറട്ടെ!

Tuesday, March 2, 2010

തടയണകള്‍ തകരുമ്പോള്‍

ഉറക്കത്തിനിടയില്‍ ഞെട്ടി ഉണരുക, പരവേശവും വെപ്രാളവും തോന്നുക, പെട്ടെന്നു വല്ലാതെ വിയര്‍ക്കുക, ശ്വാസം മുട്ടുക, അനിയന്ത്രിതമായ ഉത്ക്കണ്ഠ ഉണ്ടാവുക.ഇതൊക്കെ തുടങ്ങിയിട്ടു രണ്ടു മൂന്നാഴ്ച ആയി. ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയും സര്‍ ഗംഗാറാം ഹോസ്പ്പിറ്റലിലേയും പരിചയക്കാരായ ഡോക്ടര്‍മാരെ ഒക്കെ മാറി മാറി വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. പഞ്ചസാര, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിന്‍, അല്‍ബുമിന്‍, ബെലുറൂബിന്‍ തുടങ്ങി ഒരുമാതിരിപ്പെട്ട ലവണങ്ങളും , മൂലകങ്ങളും, തന്മാത്രകളും ഒക്കെ ‘ വിത്തിന്‍ റ്റോളറബിള്‍ ലിമിറ്റാ’ണെന്നു കണ്ട് അവര്‍ രക്തചാപം അളന്നു. അവളും മരുന്നിനും മന്ത്രത്തിനും വിധേയയായി നോര്‍മലായിരിക്കുന്നു. ഇവനെ ഇനി സൈക്കാറ്റ്രി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കു കുറിപ്പു കൊടുത്തു വിട്ടാലോ എന്ന് അപ്പോത്തിക്കിരിമാര്‍ ‘ അതി ചിന്ത വഹിച്ചു’ തമ്മില്‍ തമ്മില്‍ സംവദിച്ചു തുടങ്ങിയപ്പോഴാണ് “തോമാസ്സു കുട്ടീ, വിട്ടോടാ” എന്ന മട്ടില്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്നും മുങ്ങിയത്.


ആദിവാസികളുടെ നാട്ടില്‍ പൊങ്ങി. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു യുക്തി ഭദ്രമായി ചിന്തിച്ചുറപ്പിച്ച്, മുച്ചാണ്‍ വയറിനു വേണ്ടി വീണ്ടും
ജോലി തുടങ്ങാനിരിക്കുമ്പോഴാണ് മാമച്ചന്‍റെ ഫോണ്കോള്‍. മാമച്ചന്‍ ഇട്യ്ക്കിടെ , എന്നു വച്ചാല്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഒക്കെ, ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും അപരിചിതമായ ഒരു ടെലഫോണ്‍ നമ്പറായി പ്രത്യക്ഷപ്പെടും. ഈ മാമച്ചന്‍ ഉസ്താദായ ഒരു ഡോക്ടറാണ്. ഇന്‍ഡ്യയിലും ഇംഗ്ലണ്ടിലും ഒക്കെ പോയി കുറേ വലിയ വലിയ ഡിഗ്രികള്‍ ഒക്കെ പഠിച്ചു പാസായ കേമന്‍. ഉലകം ചുറ്റും വാലിപന്‍. നാടോടി മന്നന്‍. ഇത്രയും മിടു മിടുക്കനായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ക്ക് മാമച്ചന്‍ എന്ന പേര് അത്ര മാച്ചാവുന്നില്ലെന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയില്ലേ? അദ്ദേഹത്തിനു നല്ലൊരു സ്വയമ്പന്‍ നായര്‍ പേര് പൂര്‍വ്വാശ്രമത്തില്‍ ഉണ്ടായിരുന്നു. അതു ചരിത്രത്തിന്‍റെ ഒരു ദശാസന്ധിയില്‍ വച്ച്, എന്നുവച്ചാല്‍ ‘ കള്ളന്‍ പവിത്രന്‍’ എന്ന സിനിമ വന്നതു മുതല്‍ ഇല്ലാതായി. സ്വഭാവഗുണങ്ങളുടെ സവിശേഷത കണക്കിലെടുത്ത് ഞങ്ങള്‍ കൂടെ പഠിച്ചിരുന്നവര്‍ അന്ന് ഏതോ ഒരു ഗുളിക മുഹൂര്‍ത്തത്തില്‍ അവനു മാമച്ചന്‍ എന്നു നാമകരണം നടത്തി. അന്നു മുതല്‍ അവന്‍ നാടിനും നാട്ടാര്‍ക്കും പ്രിയപ്പെട്ട മാമച്ചനായി.

സ്വന്തം പേര് ഇപ്പോള്‍ അവനു പോലു ഓര്‍മ്മയുണ്ടാകില്ലെന്നു തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളി തുടങ്ങുന്നതു തന്നെ “ എടാ, ഇതു
മാമച്ചനാടാ”എന്നാവില്ലായിരുന്നല്ലൊ. ഇത്തവണ മാമച്ചന്‍റെ രംഗപ്രവേശം കപ്പലോട്ടിയ തമിഴനായാണ്. ജില്ല ദിണ്ഡുക്കലിലെ ഏതോ ഒരു ഉള്‍നാടന്‍
ഗ്രാമത്തില്‍ നിന്ന്. ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെ ജോലിയും രാജിവച്ചു ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തമിഴന്മാരുടെയും കണ്ട
തമിഴത്തികളുടേയും നാഡി പിടിച്ചു നടക്കുകയാണു കശ്മലന്‍.

ഡയഗണോസ്‌സിന്‍റെ ആറാം തമ്പുരാനായ മാമച്ചനോടു ഞാന്‍ എന്‍റെ പ്രശനം പറഞ്ഞു. നിമിഷാര്‍ദ്ധം കൊണ്ട് ഉത്തരം കിട്ടി.

“ എടേ , നീ എന്നും ആ മലയാളം ന്യൂസ് ചാനലുകള്‍ കാണുന്ന കലാ പരിപാടി ഒന്നു നിര്‍ത്ത്. തടയണകള്‍ പൊളിയ്ക്കുമോ. പൊളിയ്ക്കില്ലേ, ഇന്നു
പൊളിയ്ക്കുമോ, നാളെ പൊളിയ്ക്കുമോ, കോടതിയില്‍ നിന്നും സ്റ്റേ കിട്ടിമോ കിട്ടില്ലേ, എന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു നിനക്കു ‘ആങ്സൈറ്റി സിന്‍ഡ്രോം’
ആയതാ. ഇവിടെ ഓരോരുത്തര് മുല്ലപ്പെരിയാറിനെക്കുറിച്ചു വിഷമിച്ചിരിക്കുമ്പോഴാ നിന്‍റെ ഒക്കെ ഒരു ഊപ്പ തടയണ!”

മാമച്ചനു സ്തോത്രം! എന്‍റെ പ്രശനത്തിനു ശാശ്വത പരിഹാരം കിട്ടി. ശാന്തമായ മനസ്സുമായി തടയണകളെ സമീപിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

മാസാമാസം കൃത്യമായി ശമ്പളം കിട്ടുന്ന പണക്കാരനും പെറ്റീബൂര്‍ഷ്വായും ആയ എന്നെപ്പോലൊരുവന്‍ ഒരു കപട ബുദ്ധിജീവിയായി മാറിപ്പോകുന്നതു
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നുള്ള സത്യം നിങ്ങള്‍ സമ്മതിച്ചു തരുമല്ലോ. ബുജി ആയിക്കഴിഞ്ഞാല്‍ പിന്നെ വിഷയ ദാരിദ്ര്യമില്ലാതാവുന്നു. ഒരു വിഷയത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കു ലാഘവത്തോടെ ചാടിച്ചാടി പോകാനും ലൈസന്‍സ് കിട്ടും. അഥവാ പറയുന്നതു തെറ്റിപ്പോയാല്‍ അഞ്ചോ
പത്തോ കൊല്ലം കഴിഞ്ഞ് നമുക്കു തിരുത്താവുന്നതല്ലേ ഉള്ളൂ. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍ പെടാത്തതു കൊണ്ട് തെറ്റുതിരുത്തല്‍ രേഖകളും മെനയണ്ട.

എന്തായാലും നീലക്കുറിഞ്ഞികളുടേയും വരയാടുകളുടേയും നാട്ടില്‍ നിന്നും കരിമ്പൂച്ചകളിറങ്ങിയ വേഗത്തില്‍ ഞാന്‍ മനസ്സു മടക്കി. കഴിഞ്ഞ ഒന്നര
മാസമായി നമ്മുടെ നേതാക്കള്‍ക്കും, അധികാരികള്‍ക്കും മീഡിയാ പ്രവര്‍ത്തകര്‍ക്കും തീര്‍ത്ഥയാത്രാകേദ്രമായി ഗൌരീ കുണ്ഡ്പോലെ പ്രശോഭിച്ചിരുന്ന രത്തന്‍ ടാറ്റായുടെ തടയണയെ മറക്കാന്‍ ശ്രമിച്ചു. ടാറ്റായെന്ന ഡ്രാക്കുളയില്‍ നിന്നും രക്ഷപ്പെടാന്‍ തലയണയ്ക്കടിയില്‍ കുരിശ് വച്ച് അല്‍ഫോസാമ്മയെ ധ്യാനിച്ചു.കിടന്നു.

പതുക്കെ പതുക്കെ വയനാട്ടിലെ പാവപ്പെട്ട ആദിവാസിക്കളുടെ മിച്ചഭൂമി കയ്യേറ്റത്തെക്കുറിച്ചായി ചിന്തകള്‍.

“ഞാള് ഇബടന്നു പോവൂല്ല. വെടിവെച്ചു കൊന്നാലും പോവൂല്ല”

എന്നു പറയുന്ന, കേരളത്തിന്‍റെ ദേശീയ വസ്ത്രമായ നൈറ്റിയിട്ട ആദിവാസി വൃദ്ധയും , യുവതിയും. നനവില്ലാത്ത, തീയില്ലാത്ത അവരുടെ കണ്ണുകള്‍. . ജാനുവും, ളാഹ ഗോപാലനും, പിന്നെ നമ്മുടെ മുഖ്യധാരാ പാര്‍ട്ടികളും പറയുമ്പോഴൊക്കെ കുടിലുകെട്ടി കഞ്ഞിയ്ക്കു അടുപ്പൊരുക്കാന്‍ വിധിക്കപ്പെട്ടവര്‍. ചക്രവര്‍ത്തിയുടെ മന്ത്രിയോ വിദൂഷകനോ വന്നു ‘ ഇമ്മിണി വലിയ ഒരൊന്ന്‍’ വരയ്ക്കുമ്പോള്‍ ഇപ്പുറത്ത് മായ്ക്കാതെയും മുറിയ്ക്കാതെയും ചെറുതായിപ്പോകുന്ന ഒന്നുകള്‍.

കണ്ണേ മടങ്ങുക... കരിഞ്ഞുമലിഞ്ഞുമാശു.....


മാക്ട , അമ്മ, ഫെഫ്ക - തിലകന്‍, നെടുമുടി, മോഹന്‍ലാല്‍ - പിന്നെയും മാക്ട, അമ്മ, ഫെഫ്ക; ഉണ്ണിക്കൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി,
ഇന്നസെന്‍റ്; കാനം രാജേന്ദ്രന്‍, ഏഐറ്റിയൂസി, ഇസ്മയേല്‍, എം. ഏ . ബേബി; പിന്നെയും പിന്നെയും മാക്ട, അമ്മ, ഫെഫ്ക, ഈഴവന്മാര്‍, നായന്മാര്‍,
തിലകന്‍, അമ്മ, ഫെഫ്ക....... ഞെട്ടിയുണര്‍ന്നപ്പോള്‍ സുന്ദരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചാര്‍ളിചാപ്ലിന്‍ സിനിമ പോലെയുള്ള ആ സ്വപ്നം പൊലിഞ്ഞ
സങ്കടമായിരുന്നു. ആകാശത്തിലെ താരകള്‍ കണ്ടു മോഹിച്ചവന്‍റെ വീട്ടുമുറ്റത്തു അവ കടലാസ്സു നക്ഷത്രങ്ങളായി ചേതനയറ്റു. വീണ്ടും ആ സ്വപനം കാണണമെന്നു ഞാന്‍ മോഹിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെ “ പിന്നെയും പിന്നെയും ഏതോ കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനം” മനസ്സിലോര്‍ത്തു വീണ്ടും മയങ്ങി.

ഒരിക്കല്‍ ചെകുത്താന്‍ ഒരു കൂട്ടുകാരനോടൊപ്പം തെരുവിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കെ, ഒരു വഴിപോക്കന്‍ കുനിഞ്ഞു തറയില്‍നിന്നും എന്തോ എടുത്തു പോക്കറ്റിലിടുന്നതു കണ്ടു.

ഇനി ഈ കഥ പറഞ്ഞ ആളുടെ ഭാഷയില്‍ തന്നെ വായിക്കൂ,

The friend said to the devil, "What did that man pick up?" "He picked up a piece of Truth," said the devil.
"That is a very bad business for you, then," said his friend. "Oh, not at all," the devil replied, "I am going to let him organize it."

I maintain that Truth is a pathless land, and you cannot approach it by any path whatsoever, by any religion, by any sect. That is my point of view, and I adhere to that absolutely and unconditionally. Truth, being limitless, unconditioned, unapproachable by any path whatsoever, cannot be organized; nor should any organization be formed to lead or to coerce people along any particular path. If you first understand that, then you will see how impossible it is to organize a belief. A belief is purely an individual matter, and you cannot and must not organize it. If you do, it becomes dead, crystallized; it becomes a creed, a sect, a religion, to be imposed on
others. ....................The organization becomes a framework into which its members can conveniently fit. They no longer strive after Truth or the mountain-top, but rather carve for themselves a convenient niche in which they put themselves, or let the organization place them, and consider that the organization will thereby lead them to Truth.

ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗ്രൂംചെയ്തെടുപ്പിച്ചു “ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍” എന്ന സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ അമര്‍ക്കാരനാക്കപ്പെട്ട ജിദ്ദു
കൃഷ്ണമൂര്‍ത്തിയെന്ന ജെ. കൃഷ്ണമൂര്‍ത്തി 1929 തിലെ ഒരു സുപ്രഭാതത്തില്‍ ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍ പിരിച്ചു വിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്.

( ഇവിടെ)


സംഘടനകള്‍ എന്തിനു വേണ്ടിയാണോ ലക്ഷ്യമിടുന്നതു അതെല്ലാം മറന്നു മിക്കപ്പോഴും മറ്റെവിടെയൊക്കെയോ പോയി മൂക്കു കുത്തി വിഴുന്നതു കാണുമ്പോള്‍ നമുക്കു ഒരു നിമിഷം ജിദ്ദുവിനേയും ഓര്‍ക്കാം. പബ്ലിക് അഡ്മിനിസ്റ്റ്രേഷനും മാനേജുമെന്‍റും പഠിക്കുന്ന കുട്ടികള്‍ ഈ ഓര്‍ഗനൈസേഷനല്‍ ഡൈനാമിക്സ് അവരുടെ ജാര്‍ഗണിലും പറഞ്ഞു തരും. ഏ. ഓ ഹ്യൂം എന്ന സായിപ്പ് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാനാണ്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് എന്ന എലൈറ്റിസ്റ്റ് സംഘടന ഉണ്ടാക്കിയത്. പിന്നീട് അത് എവിടെ എവിടെ ഒക്കെ എത്തിപ്പെട്ടു എന്നു നമുക്കറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, അസംഖ്യം യുവജന, തൊഴിലാളി, മത, ആള്‍ ദൈവ സംഘടനകള്‍, ആര്‍ എസ്സ് എസ്സ്, ബജ്രംഗദള്‍, ശ്രീരാമസേന, ശിവസേന പാര്‍ട്ടികള്‍,പല പല പേരുകളില്‍ അവതരിക്കുന്ന മുസ്ലീം സംഘടനകള്‍... ഈ ലിസ്റ്റ് എത്ര വേണോ ഉദാഹരണങ്ങള്‍ കൊണ്ടു നീട്ടാം. അതിനിടയിലാണ് ഒരു അമ്മയും , ഫെഫ്കയും മാക്ടയും, മണ്ണാങ്കട്ടയും!

എന്തായാലും ഇനി ഹര്‍ത്താലിന്‍റെ സമയം. വണ്ടി മുതലാളികളുടേയും വണ്ടിത്തൊഴിലാളികളുടേയും സംഘടനകള്‍ ഒന്നിച്ചു, കൂട്ടായി സമരം നടത്തട്ടെ.

നമുക്കു സംഘടിച്ചു സ്മാളടിച്ചു ശക്തരാകാം.

നരച്ച പ്രത്യയ ശാസ്ത്രത്തിന്‍റേയും മതത്തിന്‍റേയും ജാതിയുടേയും ജോലിയുടേയും തൊട്ടതിന്‍റേയും പിടിച്ചതിന്‍റേയും പേരില്‍ സംഘനകളുണ്ടാക്കി അന്യോന്യം പിച്ചിച്ചീന്തുന്ന മനുഷ്യര്‍! ആ മനുഷ്യ മനസ്സിലെ മലീമസവും ദുര്‍ഗന്ധവമിക്കുന്നതുമായ , ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന മലിന ജലത്തിന്‍റെ തടയണയല്ലേ ആദ്യം തകരേണ്ടത്?


അരാഷ്ട്രീയക്കാരനായിപ്പോകുമെന്നുള്ള പെറ്റീബൂര്‍ഷ്വാ ഭയം ഉള്ളതു കൊണ്ട് ഞാന്‍ അങ്ങനെ ചോദിച്ചു് അവസാനിപ്പിക്കുന്നില്ല. സംഘടനയില്ലെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതു കൊണ്ട് ദീപ സ്തംഭം മഹാശ്ചര്യം.

ആകയാല്‍ ബൂലോക സുഹൃത്തുക്കളേ, വരുവിന്‍ നമുക്കു സംഘടിച്ചു സംഘടിച്ചു ശക്തരാകാം.

Friday, October 2, 2009

ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍

എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.

ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.

“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”

“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.

“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”


എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.

സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.

ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.

ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.


തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,

“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”

അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?

ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.

അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”

റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!

Wednesday, August 5, 2009

ചാനലുകളിലെ “ഖബറടക്കം”

ആദരണീയനായ ശിഹാബ് തങ്ങള്‍ അന്തരിച്ച വാര്‍ത്ത കൊടുക്കുന്ന സമയത്ത്, കേരളത്തിലെ ചാനലായ ചാനലിലെല്ലാം ഉള്ള അവതാരക കുഞ്ഞുങ്ങള്‍ ‘ഖബറടക്കം, ഖബറടക്കം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എഴുതിയും കാണിച്ചത് ‘ഖബറടക്കം’ എന്നു തന്നെ.

പണ്ട് സ്ക്കൂളില്‍ ഹിന്ദി സാര്‍ പഠിപ്പിച്ച ഓര്‍മ്മ, ‘ഖബര്‍’ എന്ന വാക്കിനു ‘വാര്‍ത്ത’ എന്നര്‍ത്ഥമെന്നാണ്. മയ്യത്തടക്കുന്നതിനെ ‘കബറടക്കുക’ എന്നാണു പണ്ട് പറഞ്ഞു പഠിച്ചിരുന്നത്. കബറടക്കുന്ന സ്ഥലത്തെ ‘ കബറിസ്ഥാന്‍’ എന്നും.

ഇനിയിപ്പോള്‍ വാര്‍ത്തകളെ വളച്ചും ഒടിച്ചും കൊലപാതകം നടത്തുന്ന ചാനലുകള്‍, വാര്‍ത്തകളെ കബറടക്കിക്കൊണ്ടിരിക്കുന്ന കാര്യമാണോ ‘ ഖബറടക്കം’ എന്ന പ്രയോഗത്തിലൂടെ വ്യംഗ്യമായി ധ്വനിപ്പിക്കുന്നത്?


‘വാഴക്കൊലപാതകമെന്നു’ കാര്‍ട്ടൂണ്‍ കവിതയില്‍ പ്രയോഗിച്ച അയ്യപ്പപ്പണിക്കര്‍ ജീവിച്ചിരുന്നെങ്കില്‍, ‘വാര്‍ത്തക്കൊലപാതകം’ എന്നോ, ‘ഭാഷക്കൊലപാതകം’ എന്നോ മറ്റോ പറഞ്ഞു വല്ലതും കുത്തിക്കുടിച്ചേനേ!

ഇവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞു എനിക്കു ഇപ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആയി. ഇനിയിപ്പോള്‍ ഖബറടക്കമാണോ ശരി?

ബൂലോകത്തെ അറിവുള്ള ഭാഷാ പണ്ഡിതന്മാര്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരണേ...... ഇവിടെ ഈ മൂലയില്‍ കരഞ്ഞു കരഞ്ഞിരിക്കുന്ന മലയാളത്തെ ഒന്നു ഗുണദോഷിക്കാനാ.... പ്ലീസ്, വല്ലാത്ത കണ്‍ഫ്യൂഷന്‍ !!!!

Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

Sunday, July 27, 2008

പേശാമടന്ത

വിക്രമാദിത്യന്‍ ആകുലനായി. ചിന്തയില്‍ മുഴുകി. ഇനിയെന്തു വഴി? കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിട്ടു സംവത്സരങ്ങള്‍ എത്രയെത്ര കഴിഞ്ഞു! ഇനിയും പേശാമടന്തയെ സംസാരിപ്പിക്കാനാവുന്നില്ലല്ലോ!

ചക്രവര്‍ത്തി ഭട്ടിയോടു പറഞ്ഞു,
“പ്രിയ മിത്രമേ, സഹോദരാ, സചിവോത്തമാ, ഈ പേശാമടന്തയെ എങ്ങനെ ഒന്നു സംസാരിപ്പിയ്ക്കും?”

വേതാളം എന്നേ മറുകണ്ടം ചാടി,ചുടുകാട്ടിലൂടെ ഓടി, ഏതോ കൊടിമരത്തിന്‍റെ കൊമ്പത്തു തലകീഴായി ഉറക്കം നടിച്ചു കിടക്കുന്നു!. തിരശ്ശീലയും, വസ്ത്രങ്ങളും, തൂവാലയും എന്തിനു വിക്രമാദിത്യന്‍റെ പേരുകേട്ട തൃപ്പതാകകള്‍ പോലും ഈയിടെയായി കഥകള്‍ പറയാറില്ല.

ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കടങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ രാജനീതി ആരും കാംക്ഷിക്കുന്നില്ല.
ഭട്ടി കൂലം കഷമായി ആലോചിച്ചു.
“രാജന്‍, നമുക്കു പേശാമടന്തയെ വധിച്ചാലോ?”

“ശാന്തം പാപം. നമുക്കു അന്യായമായ വിധികള്‍ വിധിയ്ക്കാം. അതുകേട്ട് പേശാമടന്ത സംസാരിയ്ക്കാതിരിക്കില്ല. നീതിന്യായത്തിനെതിരായത് കണ്ടും കേട്ടും അവള്‍ക്കു എങ്ങനെ പ്രതികരിയ്ക്കാതിരിയ്ക്കാനാവും?”

വിക്രമാദിത്യന്‍ അന്യായങ്ങള്‍ ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ ച്ക്രവര്‍ത്തിയ്ക്കു അതൊരു ശീലമായി. പേശാമടന്തയ്ക്കു പൊറുതിമുട്ടി. എന്നിട്ടും അവള്‍ മിണ്ടിയില്ല. അവള്‍ അധര്‍മ്മത്തിനു നേരേ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു.

ഭട്ടിയും രാജനും പേശാമടന്തയെ മൊട്ടയടിപ്പിച്ചു, ശരീരം മുഴുവനും പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി രാജ്യം മുഴുവനും ചുറ്റിച്ചു. എന്നിട്ടും മിണ്ടാട്ടമില്ലെന്നു കണ്ടപ്പോള്‍ അവളെ കല്ലെറിഞ്ഞു; ലൈഗികപീഡനം ചെയ്തു; മുഖവും മുലയും തീവച്ചു പൊള്ളിച്ചു.

എന്നിട്ടും പേശാമടന്ത ഒന്നും മിണ്ടാതെ ..ഇങ്ങനെ.....

“ഭട്ടീ, ഇനി നാമെന്തു ചെയ്യും?”
“എന്തു ചെയ്യാനാ?”

വിക്രമാദിത്യന്‍റെ മുഖം തെളിഞ്ഞു, പ്രകാശം ചൊരിഞ്ഞു.

ഒരുള്‍വിളിയിലെന്നപോലെ വിക്രമാദിത്യന്‍ ഉറക്കെ വിളീച്ചുപറഞ്ഞു,
“പേശാമടന്ത നീണാള്‍ വാഴട്ടെ!!!”

ഭട്ടിയും കൂട്ടരും അതേറ്റു വിളീച്ചു,
“പേശാമടന്ത നീണാള്‍ വാഴട്ടെ”

നമുക്കു അതേറ്റു പറയാം,
‘പേശാമടന്ത നീണാള്‍ വാഴട്ടെ!’

Sunday, July 13, 2008

ഒരറമ്പാതവും ഇല്ല!!

തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?

സാധ്യതയില്ല.

‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.

‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി) മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?
ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.

ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.

രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.

ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?

അതും ഞാന്‍ സഹിച്ചു.

‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.

പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(

‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’

“ഒരറമ്പാതവും ഇല്ലേ!”

വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.

നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

Friday, June 13, 2008

ഇന്‍ ഡിഫെന്‍സ് ഒഫ് അനോണീസ്

കെ പീ സുകുമാരന്‍ അഞ്ചരക്കണ്ടിസാറിന്‍റെ ശിഥിലചിന്തകളില്‍ ഇട്ട ഒരു കമന്‍റ് അത്യാവശ്യം അക്ഷരത്തെറ്റുകള്‍ തിരുത്തി ഇവിടെയും കൊടുക്കുന്നു:

അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. (സ്വയം നിയന്ത്രണം ഒഴിച്ച്!) . ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല. അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.

ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.

ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ ഇമേജിന്‍റെ പ്രശ്നമില്ലാതെ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ.

ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? അഥവാ സ്വന്തം പേരില്‍ അഭിപ്രായം പറഞ്ഞാല്‍ എന്തെല്ലാം പുലിവാലുണ്ടാവുമെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല. ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല.

പട്ടാള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശനം സെലിബ്രേറ്റികള്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ പരിമിതികളും വിപരീത ചുറ്റുപാടുകളുമുണ്ട്. ഹരിത്തെന്ന ഞാന്‍ ഒരു ബാങ്കിലെ പ്യൂണ്‍ ആണെങ്കില്‍, ഞാന്‍ സ്വന്തം പേരില്‍ ബ്ലോഗെഴുന്നതു എന്‍റെ മാനേജരുള്‍പ്പെടെ അക്ഷര വൈരികളായ പല കൊളീഗ്സിനും അസൂയയുണ്ടാക്കിക്കൂടേ? ക്ലര്‍ക്കായി കിട്ടാന്‍ സാധ്യതയുള്ള പ്രൊമോഷന്‍, ബ്ലോഗുകാരണം പാരവച്ചു നശിപ്പിച്ചാലോ? ആ പേടികോണ്ട് അനോണിയായി ബ്ലോഗുന്നു എന്നും ആകാമല്ലോ.

പിന്നെ എഴുതുന്നതു വെറും ചവറാണോ എന്ന ഭയം കാരണം, എന്നെ അറിയുന്ന ആള്‍ക്കാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാകാനുള്ള മടിയുമായിക്കൂടേ ഹരിത്തെന്ന പേരിന്‍റെ പിറകില്‍ ഒളിച്ചിരിയ്ക്കാനുള്ള എന്‍റെ മോട്ടീവ്? അങ്ങനെ എത്ര കാരണങ്ങള്‍ വേണമെങ്കിലും ഉണ്ടാവും അനോണികള്‍ക്കു്. ഇതൊക്കെ സ്വന്തം ഐഡന്‍റിറ്റിയില്‍ ബ്ലോഗുന്നവര്‍ക്കു ബാധകമല്ലേ എന്ന ചോദ്യത്തിനു, അവര്‍ ‘ധൈര്യശാലികള്‍’ (!) എന്നേ പറയാന്‍ പറ്റു. ‘പേടിത്തൊണ്ടന്മാരും‘ ബൂലോകത്ത് അനോണിയായി അല്ലെങ്കില്‍ തൂലികാനാമവുമായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ.


സ്നേഹത്തോടെ,
ഹരിത്

Wednesday, June 11, 2008

അലപം കരുണ.

സര്‍വത്ര വിവാദം നടക്കുന്ന ഈ സമയത്തു്, ഈ പോസ്റ്റ് അസ്ഥാനത്താണെന്നറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. ഇന്നു നമ്മുടെ പ്രിയ കവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു. റ്റി വി ന്യൂസു വഴിയാണു വാര്‍ത്ത അറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നമുക്കു പ്രിയപ്പെട്ട നെയ്യാറ്റിങ്കര വാസുദേവനും, കടമ്മനിട്ടയും പി ഭാസ്കരനുമൊക്കെ നമ്മെ വിട്ടു പോയി. ഇവരുടെ മരണ വാര്‍ത്ത നമ്മുടെ റ്റീ വീ ചാനലുകള്‍ പ്രാമുഖ്യത്തോടെ സാമാന്യം വിശദമായിത്തന്നെ, ആവശ്യത്തിനു റിസര്‍ച്ചും നടത്തി, പഴയ ക്ലിപ്പുകള്‍ അവസരോചിതമായി ചേര്‍ത്തു കാണിക്കുകയുണ്ടായി.

കേരളത്തിലെ മറ്റ് മേഖലകളിലെ പ്രമുഖരുടെ ചരമവാര്‍ത്തകളും റ്റീ വീ ചാനലുകള്‍ കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകളിലെ ദു:ഖകരമായ ഒരു വിഷയം, ഇവര്‍ കാണിയ്ക്കുന്ന വിഷ്വത്സ് ആണു. മരിച്ച ആളിന്‍റെ അനാവശ്യമായ ക്ലോസപ്പുകള്‍, ആശുപത്രിക്കിടക്കയില്‍ അല്പ വസ്ത്ര ധാരിയായി കിടക്കുന്ന മൃത ശരീരം, ഐ വീ ഫ്ലൂയിഡും ഓക്സിജന്‍ സിലിണ്ടറും ശവശരീരത്തില്‍ നിന്നും മാറ്റുന്ന ആശുപത്രി ജീ‍വനക്കാര്‍ ഇങ്ങനെ ബീഭത്സമായ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണിച്ചൂ കൊണ്ടേയിരിക്കും. മൂക്കില്‍ വച്ചിരിയ്ക്കുന്ന പഞ്ഞിയിലേയ്ക്കു ക്ലോസപ്പു ചെയ്യുക, ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങളെ ഫോക്കസ് ചെയ്യുക, മൃതദേഹത്തില്‍ വന്നിരിയ്ക്കുന്ന ഈച്ചകള്‍ ഷോട്ടില്‍ കാണുക ഇങ്ങനെ ഇന്‍സെന്‍സിറ്റീവ് ആയ എത്രയോ ഉദാഹരണങ്ങളുണ്ട് പറയാന്‍. മരിച്ച വ്യക്തി പ്രമുഖനായിക്കോട്ടെ അല്ലെങ്കില്‍ സാധാരണക്കാരനായിക്കോട്ടെ, മൃതശരീരത്തോട് റ്റീ വീക്കാര്‍ക്കു അല്പം ആദരവ് കാട്ടിക്കൂടേ? മൃതദേഹം കാണിക്കരുതെന്നല്ല ഈ പറഞ്ഞു വരുന്നതു; മൃതദേഹത്തോട്, മരിച്ച വ്യക്തിയോട് അല്പം ദയ കാണിക്കണമെന്നു മാത്രമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും സ്വകാര്യതയ്ക്കു അവകാശമില്ലേ?

ഇതുപോലെ ആശുപത്രിയില്‍ അവശരായി കിടക്കുന്ന രോഗികളുടെ ക്ലോസപ്പുകള്‍ പലപ്പോഴും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ റ്റീ വിയില്‍ കാണിക്കുക, ആക്സിഡന്‍റില്‍ കുടുങ്ങി മരിച്ചുപോയ മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ ദീര്‍ഘനേരത്തേയ്ക്കു കാണിക്കുക, തളം കെട്ടിക്കിടക്കുന്ന രക്തം വീണ്ടും വീണ്ടും കാണിക്കുക എന്നതൊക്കെ നമ്മുടെ റ്റീ വീ ചാനലുകളില്‍ സാധാരണ സംഭവിയ്ക്കാറുള്ളതാണു. ന്യൂസ് കണ്ടിട്ടു സഹതാപവും , അമര്‍ഷവും, ദേഷ്യവും, പ്രതിക്ഷേധവും ഉണ്ടാകേണ്ട സ്ഥാനത്തു നമുക്കു തോന്നുന്നത് അറപ്പും വെറുപ്പും ആണു. പിന്നെ, അറപ്പു തോന്നിപ്പോയല്ലോ എന്നൊരു കുറ്റബോധവും മനസ്സില്‍ ബാക്കിയാവും.

(ഞാന്‍ വളരെയധികം ആരാധിയ്ക്കുകയും , ആദരിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ഒരു പ്രമുഖന്‍റെ ശവശരീരം റ്റീ വിയില്‍ ബീഭത്സമായി കണ്ടപ്പോള്‍, അറിയാതെ റിമോട്ടെടുത്തു ചാനല്‍ മാറ്റി കിരണ്‍ റ്റീവിയിലെ, പിഞ്ചിലേ പഴുത്തുപോയ ഒരു പന്ത്രണ്ട്കാരിയുടെ ആങ്കറിങ് എന്ന കലാപരിപാടി കണ്ടുപോയതിലുള്ള കുറ്റബോധം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.)

ഇത്തരം വിഷയങ്ങള്‍ റ്റീ വീ യില്‍ കാണിക്കുമ്പോള്‍ പാലിയ്ക്കേണ്ട ഇന്‍റര്‍നാഷണല്‍ എത്തിക്കല്‍ നോംസോ, ഇന്‍ഡ്യയില്‍ത്തന്നെ നിലവിലുള്ള പ്രോഗ്രാം കോഡോ ഒന്നും നമ്മടെ റ്റീ വീ ചാനലുകള്‍ പാലിച്ചില്ലെങ്കിലും വേണ്ട, മൃത ശരീരങ്ങളോട് അല്പം കരുണയെങ്കിലും കാണിച്ചുകൂടേ?

Thursday, May 15, 2008

യവന സുന്ദരി (ഡിമാന്‍റില്ല)

ഏപ്രില്‍ ആറാം തീയതിയിലെ മാതൃഭൂമി ദിനപത്രത്തിന്‍റെ വിവാഹപരസ്യ പേജ് എങ്ങനെയോ എന്‍റെ കയ്യില്‍ വന്നു പെട്ടു. വായിച്ചുനോക്കിയപ്പോള്‍ കണ്ടതു അത്ഭുതപ്പെടുത്തുന്ന തിരിച്ചറിവുകളായിരുന്നു. സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ ബൂലോകത്തിന്‍റെ ശ്രദ്ധ, യാതൊരു ‘ഡിമാന്‍റുമില്ലാതെ’ ക്ഷണിച്ചുകൊള്ളട്ടെ!!!!




സ്കാന്‍ ചെയ്ത ന്യൂസ് പേപ്പര്‍ മുകളില്‍. ചില തലക്കെട്ടുകള്‍ താഴെ ഒന്നുകൂടെ കൊടുക്കുന്നു:

ഈഴവ യുവതി ഏകമകള്‍ ഡിമാന്‍റില്ല

ചെറുമ സുന്ദരി.

എഴുത്തച്ഛന്‍ സുന്ദരി.

ഈഴവസുന്ദരി ശുദ്ധം.

മണ്ണാന്‍ സുന്ദരി 24

പുലയ സുന്ദരി ഗവ: ജോലി.

വിശ്വകര്‍മ്മ സുന്ദരി ടീച്ചര്‍ ശുദ്ധം.

വാരിയര്‍ സുന്ദരി ടീച്ചര്‍.

നായര്‍ സുന്ദരി ജാതിയേതുമാകാം.

ഹിന്ദു വിധവ സര്‍ക്കാര്‍ ജോലി ഡിമാന്‍റില്ല

മാരസ്യാര്‍ സുന്ദരി ഗവണ്മെന്‍റുദ്യോഗം

വീരശൈവ സുന്ദരി.

മുസ്ലീം സുന്ദരി ഓസ്റ്റ്രിയ സമ്പന്ന.

പെരുമണ്ണാന്‍ സുന്ദരി.

വിളക്കിത്തലനായര്‍ സുന്ദരി.

വാണിയ നായര്‍ സുന്ദരി.

നായര്‍ സുന്ദരി ആദ്യവിവാഹം ഡിമാന്‍റില്ല.

ഇങ്ങനെ പോകുന്നു ..........

പിന്നെ “ ഡിമാന്‍റില്ല” എന്ന തലക്കെട്ടില്‍ വേറെ ചില സുന്ദരിമാര്‍ക്കു വര‍ന്മാരെ തേടി മറ്റൊരു സെക്ക്ഷന്‍. “ഡിമാന്‍റില്ല” എ‍ന്ന്‍ വരന്മാര്‍ വധുവിനെത്തേടി പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ സ്ത്രീധനം വേണ്ട എന്ന അര്‍ത്ഥത്തില്‍ എടുക്കാമായിരുന്നു. ഇവിടെ സ്ഥിതി നേരേ മറിച്ചും. ഇവിടത്തെ ‘ഡിമാന്‍റില്ല” എന്ന തലക്കെട്ടിന്‍റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. ബൂ ലോകരേ.... പ്ലീസ് ഹെല്‍പ്പ്‍


Thursday, February 14, 2008

ഇന്നു ഞാന്‍ നാളെ നീ

മുംബൈയില്‍ എത്തുമ്പോള്‍, സാധാരണ എയര്‍പോര്‍ട്ടില്‍ നുന്നും ഒരു പ്രി പെയിഡ് ടാക്സി എടുത്ത് നേരേ ഘാട്ട്കൂപ്പറിലെ സാമിയുടെ ഫ്ലാറ്റിലേക്കു
പോകാറാണു പതിവ്. സാമി എന്നാല്‍ നമ്മുടെ സ്റ്റേറ്റ് ബാങ്കിലെ സാക്ഷാല്‍ സുബ്രഹ്മണിയ അയ്യര്‍ എന്ന കറുത്ത പട്ടര്‍. സാമി ബാങ്കില്‍ പോയാലും, ഫ്ലാറ്റില്‍ സയ്യ്ദ് ഉണ്ടാവും.( പുള്ളിക്കാരനെ കെയര്‍റ്റേക്കര്‍ എന്നു മാത്രമേ വിളിക്കാന്‍ പാടുള്ളൂ.) ഡല്‍ഹിയില്‍ പോകുന്ന വഴിക്കു ചിലപ്പോഴൊക്കെ മുംബൈയില്‍ രണ്ടു ദിവസം ഞാന്‍ സാമിയോടൊപ്പം കൂടും. സഹമുറിയന്മാരും പഴയ കൂട്ടുകാരുമൊക്കെയായി ഒരു ചെറിയ ആഘോഷം. അങ്ങനെ കൂടുമ്പോഴൊക്കെയാണു മനസ്സു തുറന്നു ഒന്നു ചിരിക്കാറുള്ളത്.


യാത്രതിരിക്കുനതിനു മുന്‍പ് സാമിയുടെ ഫോണ്‍ ഊണ്ടായിരുന്നു.

“ നീ ഇന്നു പ്രി പെയിഡ് ടാക്സിയൊന്നും എടുക്കാന്‍ നില്‍ക്കണ്ട.ഞാന്‍ ഉണ്ടാവും എയര്‍പോര്‍ട്ടില്‍”

“അതിനു നെനക്കിന്നു ബാങ്കിപ്പോണ്ടേ?”

“ ഇന്നു ലിവാ...നീ വാ..വന്നിട്ടു സംസാരിക്കാം”

സാമി സംഭാഷണം നീട്ടാനുള്ള മൂഡിലല്ലെന്നു തോന്നി.
എയര്‍പോര്‍ട്ടിനു വെളിയില്‍ സാമി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. യാത്രകഴിഞ്ഞെത്തുമ്പോള്‍ ആരെങ്കിലും നമുക്കുവേണ്ടി കാത്തുനില്‍ക്കുന്നതു സന്ധ്യാദീപം കാണുമ്പോള്‍ ഉള്ള നിറവു പോലെയാണെനിക്കു.. അതുകൊണ്ടു തന്നെ ആരെങ്കിലും എയര്‍പോര്‍ട്ടിലോ, റെയിവേ സ്റ്റേഷനിലോ സ്വീകരിക്കാന്‍ വരുമെന്നു പറഞ്ഞാല്‍ ഞാന്‍ വേണ്ടെന്നു പറയാറില്ല. നഗരങ്ങള്‍, അവിടെ നമുക്കുള്ള സൌഹൃദങ്ങളുടെ സാന്ദ്രത പോലെ മാത്രം സുന്ദരങ്ങള്‍ ആണ്. റ്റ്രയിനിങ് സമയത്തു ഒറ്റക്കു വിയന്നയില്‍ ലക്ഷ്യമില്ലതെ അലയുമ്പോള്‍ മനസ്സിലെ ഡിപ്രഷന്‍, ഭൂപേന്ദ്ര സിംഗിന്റെ സിനിമാപ്പാട്ടായി നുരഞ്ഞു പൊന്തുമായിരുന്നു.


“ഏക് അകേലാ ഇസ് ഷഹറ് മേ...
രാത് മേ ഓര്‍ ദോപഹറ് മേ..
............................................................
...........................................................
ദിന്‍ ഘാലീ ഘാലീ ബര്‍തന് ഹൈ ഓര്‍
രാത്ത് ഹൈ ജൈസേ അന്ധാ കുവാ..
ഇന്‍ ഖൂനീ അന്ധേരീ ആംഖോമെ
ആന്‍സൂ കീ ജഗാ ആത്താ ഹെ ധൂവാ

ജീനേകീ വചാ തൊ കോയീ നഹീ
മര്‍നേകാ ബഹാനാ ഠൂണ്ട്ത്താ ഹേ
............................................................................
ഇസ് അജ്നബീസേ ഷഹറ് മേ
ജാനാ പഹചാനാ ഠുണ്ട്ത്താ ഹേ”

അന്നു ആ സുന്ദര നഗരത്തില്‍ സന്ധ്യാദീപമായി കാത്തിരിക്കാന്‍ ആ നീലക്കണ്ണുകള്‍ ഇല്ലായിരുന്നല്ലോ. ഇപ്പോഴിപ്പോള്‍ നഗരങ്ങള്‍ എത്ര അപരിചിതമാണെങ്കിലും മനസ്സു പരിചയക്കാരെ തേടി വ്യാകുലപ്പെടാറില്ല. എന്നാല്‍ മുംബൈ എനിക്കു അങ്ങനെ ആയിത്തിര്‍ന്നിട്ടില്ല ഇതുവരെയും - അതു എന്റെയും , സാമിയുടെയും സെയ്യദിന്റേയും എവിടുന്നൊക്കെയോ വന്നുപെട്ടു ഒന്നിച്ച കുറച്ചു സൌഹൃദങ്ങളുടെയും കൂടി നഗരമാണ്.
സ്വാമി എയര്‍പോര്‍ട്ടിനു വെളിയില്‍ ടാക്സി തിരയുന്നു. കുറെ ഡ്രൈവര്‍ന്മാര്‍ സാമിയെ വേണ്ടെന്നു വച്ചു അടുത്ത യാത്രക്കാരനെ തേടിപ്പോകുന്നു. മറ്റുചിലരെ സാമി തന്നെ തഴയുന്നു.

“എന്തെടേ സാമിയാരേ പ്രശ്നം? ടാക്സിക്കാര്‍ക്കു ഘാട്ക്കൂപ്പര്‍ വരെ പോകാന്‍ വയ്യേടേ? എന്നാ കന്യാകുമാരി വരെ പോകാമോന്ന് ചോദിച്ചു നോക്ക്”

“ അപ്പടി ഒണ്ണും ഇല്ലൈ.. നമുക്കു ഭയ്യമാരുടെ ടാക്സി വേണ്ട. മറാത്താ പുലികളുടെ ടാക്സി മതി”

“ ആരുടേതായാലും നമുക്കെന്താ?”

ടാക്സി കിട്ടി. ഞങ്ങള്‍ യാത്ര തുടങ്ങി. സാമി സീരിയസ്സായി. “രാജ് ഠാക്കറെയുടെ ആള്‍ക്കാര്‍ നഗരത്തില്‍ അക്രമം നടത്തുന്നു. ഉത്തരേന്‍ഡ്യാക്കാര്‍ മഹാരാഷ്ട്ര വിടണമത്രേ! വഴിയില്‍ വച്ചു കണ്ണില്‍കണ്ട ഉത്തരേന്‍ഡ്യക്കാരെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു. രാഷ്ടീയ നിലനില്‍പ്പിനായി രാജ് ഠാക്കറെ നടത്തുന്ന പ്രകോപനപരമായ സ്റ്റേറ്റ്മെന്റുകള്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നു. മറാത്താ ആത്മഗൌരവര്ത്തിന്റെ മൊത്തം കോണ്ട്രാക്റ്റ് കൈവിട്ടു പോകുമെന്നു പേടിച്ചു ഉധവ് ഠാക്കറെയും തീകൊണ്ടുള്ള കളി തുടങ്ങിയത്രേ!!!”

സാമി കിതയ്ക്കുന്നു. ആത്മരോഷം തോന്നുമ്പോള്‍ സാമി അങ്ങനെയാണു. അടിയന്തരാവസ്ഥക്കാലത്തു സുദീപിനെ പോലീസുകാരും കോണ്‍ഗ്രസ്സുകാരും ചേര്‍ന്നു സ്കൂള്‍ കോമ്പൌണ്ടില്‍ വച്ച് തല്ലിച്ചതച്ചതു കണ്ട സാമി കിതച്ചുകൊണ്ട് അവനെ രക്ഷിക്കാന്‍ ഓടിയതു പെട്ടെന്നു ഓര്‍ത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമി ഇപ്പോഴും കിതക്കാതിരിക്കാന്‍ പഠിച്ചില്ല. സുദീപ് പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കെ. റ്റി . ഡി സി ചെയര്‍മാനും ആയി.

ഞാന്‍ കാറിലിരുന്നു പുറത്തേക്കു നോക്കി. നഗരം ശാന്തമായിത്തന്നെ ഒഴുകുന്നു. യു പി, ബിഹാറ്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു എന്നു വാര്‍ത്ത. പക്ഷേ എനിക്കു പ്രകടമായി അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും മുംബൈ ജീവിതത്തിന്റെ നഗരമാണു. എന്തു സംഭവിച്ചാലും അടുത്തനിമിഷം ജീവിതത്തിന്റെ അക്കരപ്പച്ചകള്‍ തേടി യാത്ര പുനരാരംഭിച്ചേ പറ്റൂ. ഡല്‍ഹി പോലെ ഉപജാപങ്ങളുടെ ശവകുടിരമല്ല. കൊല്‍ക്കത്തപോലെ മരിച്ച നഗരവുമല്ല.

“ ഇന്നലെ നാസിക്കില്‍ ഒരു തൊഴിലാളിയെ തച്ചു കൊന്നു”

സാമി നിസ്സഹായതോടെ പറഞ്ഞു. കേന്ദ്ര - രാജ്യ സര്‍ക്കാറുകള്‍ രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ ബാലന്‍സ്ഷീറ്റ് ഉണ്ടാക്കുന്നതേയുള്ളൂ. അവരുടെ കേളികൊട്ടും തിരനോട്ടവും കഴിഞ്ഞിട്ടില്ല. മനസ്സിലെ കത്തിവേഷങ്ങളഴിച്ചു വച്ച് കളിയാട്ടത്തിനെത്താനുള്ള മുഹൂര്‍ത്തത്തിനായി അവര്‍ ഇനിയും കാത്തിരിക്കുന്നു. മുഖം മിനുക്കി പച്ചയും , മിനുക്കുമായി ചുട്ടികുത്തി, വേഷപ്പകര്‍ച്ചയണിഞ്ഞു പ്രത്യക്ഷപ്പെടാന്‍ സമയമായില്ലാ പോലും!
ട്രഫിക് സിഗ്നലില്‍ കുട്ടികള്‍ ന്യൂസ് പേപ്പറുകളുമായി എത്തി. മിഡ് ഡേ വാങ്ങി.

‘പ്രധാന മന്ത്രി, സെന്‍സെക്സില്‍ വന്ന ഇടിവു വെറും താല്‍ക്കാലികമാണെന്നു ഇന്നു പ്രസ്താവച്ചു.

’‘രാജ് ഠാകറെയുടെയും അമിതാബച്ചന്റെയും ബംഗ്ലാവുകള്‍ക്കു കനത്തസുരക്ഷ നല്‍കാന്‍ ആവശ്യമായനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു , എസ്സ്. സി ശുക്ലയുടെ ഒന്നാം ചരമവാര്‍ഷികാഘോഷപ്രോഗ്രാമിനു പോകാനായി എയര്‍പോര്‍ട്ടിലെത്തിയ, യൂണിയന്‍ ഹോം മിനിസ്റ്റര്‍ പത്രക്കാരെ അറിയിച്ചു.’
പെട്ടെന്നു ടാക്സി ഡ്രൈവര്‍ വണ്ടി ചവുട്ടി നിറുത്തി. ‘ഹാജിഅലി’ക്കടുത്ത്. അതെ അവര്‍ തന്നെ..... ലാത്തികളും കത്തികളുമായി അങ്ങോട്ടും ഇങ്ങോട്ടും..... വാഹനങ്ങളെ ഒക്കെ തടഞ്ഞുനിര്‍ത്തി അവര്‍ ഉത്തരേന്‍ഡ്യക്കാരെ തെരയുന്നു. ആക്രോശിക്കുന്നു.... ആറേഴുപേര്‍ ഞങ്ങളുടെ കാറിനടുത്തേയ്ക്ക്...... വലിച്ചിറക്കി ഞങ്ങളെ...... ഞങ്ങളുട്രെ ഡ്രൈവര്‍ മറാത്തിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഒരുവന്‍ എന്റെ നേരേ.... ഭയം എന്തെന്നു ഞാന്‍ അറിഞ്ഞു. വയറിനുള്ളില്‍ നിന്നും എന്തോ ഒന്നു നെഞ്ചിന്‍ കൂടിലേക്കു ‘ഗുമ്മെന്നു’ ശക്തിയായി ഒരു റോക്കറ്റുപോലെ...... ശരീരത്തില്‍ എവിടെയൊക്കെയോ വിറയല്‍ പോലെ... എന്നിലെപ്പോഴും കുടികൊള്ളുന്നു എന്നു ഞാന്‍ കരുതിയ ആത്മഹത്യയോടുള്ള ആഭിമുഖ്യവും അസ്തിത്വ ദുഖവും ഒന്നും അപ്പോള്‍ മനസ്സില്‍ തോന്നിയില്ല.
സാമി പെട്ടെന്നു വിളിച്ചു പറഞ്ഞു.

“ സാബ്...ബച്ചാലീജിയേ...ഹം കേരല്‍ വാലേ ഹൈ.... പ്ലീസ്......”

എന്റെ നേരേ വിരല്‍ചൂണ്ടിക്കൊണ്ട് യാചിച്ചു, “വൊ..മലയാളം .പത്രകാര്‍ ഹൈ.....”

പിന്നെ എന്തൊക്കെയോ സാമി അലറി...അതു കേട്ട് ഒരു നേതാവു പറഞ്ഞു.

“ സാലാ.. കാലേ മദ്രാസീ ലോഗ് ഹൈ........ജാനേ ദോ....”

ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി.
സെയ്യിദ് ആഹാരം ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ക്കു വിശപ്പും ദാഹവും ഒന്നും തോന്നിയിരുന്നില്ല. സാമി മുഖം പൊത്തി സോഫയുടെ അടുത്തു, വെറും തറയില്‍ ചടഞ്ഞിരുന്നു.വൈകുന്നേരം സുഹൃത്തുക്കളും റൂം മേറ്റ്സും എത്തി. സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു പറഞ്ഞു. അവര്‍ ചിരിച്ചു. ഞങ്ങള്‍ അനുഭവിച്ച ആ ഭീതി അവര്‍ക്കു മനസ്സിലാകാത്തപോലെ..സാമി വീണ്ടും പറഞ്ഞു. “ഈ പാവങ്ങളെ ഇങ്ങനെ തല്ലിയോടിക്കുന്നതു കഷ്ടം തന്നെ”വിഷയം അവര്‍ സീരിയസ്സായി എടുത്തില്ല. ബിയര്‍ കുപ്പികള്‍ ഒഴിഞ്ഞു, കവിതകളും തമാശകളും പൊട്ടിച്ചിരികളും മുഴങ്ങി.
സെയ്യ്ദ് പറഞ്ഞു:

“ ഇവന്മാര്‍ക്കു ഇങ്ങനെ തന്നെ വേണം. പണ്ട് ശിവസേനക്കാര്‍ സൌത്തിന്‍ഡ്യാക്കാരെ അടിച്ചോടിച്ചപ്പോള്‍, ഒറ്റ നൊര്‍ത്തിന്‍ഡ്യാക്കാരന്‍ അനങ്ങിയോ?”

ആരും ശ്രദ്ധിച്ചില്ല ഈ അഭിപ്രായപ്രകടനവും. പക്ഷേ സാമി ഇതുകേട്ട് അന്തം വിട്ടിരുന്നു. ഭിവാനിയില്‍ കലാപത്തിനു മുന്‍പു മൂന്നു തയ്യല്‍കടകള്‍ നടത്തിയിരുന്ന ആളാണു സെയ്യ്ദ്. കമ്മ്യൂണല്‍ റയട്ടില്‍ എല്ലാം കത്തിനശിച്ച്, പെരുവഴിയില്‍ ആയപ്പോള്‍ സാമി കൂടെ കൂട്ടിയതാണു സെയ്യ്ദിനെ....എന്നിട്ടിപ്പോള്‍....... സാമി വെറുതെ വീണ്ടും കിതയ്ക്കാന്‍ തുടങ്ങി.

Wednesday, January 30, 2008

നമത് വാഴ്വും കാലം

മില്‍മയുടെ പാലിന്റെ വിലകൂട്ടുന്നതില്‍ കേരള മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുക്കുന്നതിനെ ആനുഷംഗികമായി പരാമര്‍ശിച്ചുകൊണ്ട് നമ്മുടെ നമതു വാഴ്വും കാലത്തിന്റെ ഒരു പോസ്റ്റ് എനിക്കു ഇഷ്ടപ്പെട്ടു. അത്ഇവിടെ അതിലിട്ട ഒരു കമന്റ് ഒരു പോസ്റ്റായിട്ടും വേണമെങ്കില്‍ നില്‍ക്കാനുള്ള യോഗ്യതയുണ്ടെന്നു തോന്നി. പണ്ട് രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ച ഒരു പാഠം ഓര്‍മ്മവന്നു. എം. ടിയുടെ ഏതോ ഒരു സിനിമയിലും (നിര്‍മാല്യമാണെന്നു തോന്നുന്നു) ഇതു ഉപയോഗിച്ചിട്ടുണ്ട്. നമതു വാഴുന്ന ഇക്കാലത്ത് എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനും സ്വന്തം കാര്യക്ഷേത്രത്തിനപ്പുറത്തു പോയി ആളാവാന്‍ ശ്രമിക്കുകയാണു ഫേഷന്‍. അതു കണ്ട് കൈയടിക്കാന്‍ നമ്മള്‍ കുറച്ചു മീഡിയാക്കാരും , അച്ചടിക്കുന്നതൊക്കെ വേദവാക്യമാണെന്നു കരുതുന്ന കേരളത്തിലെ മീഡിയാമാനിയാക്കായ കുറെ ജനങ്ങളും!
വേറെ മനുഷ്യാവകാശധ്വംസനങ്ങളൊന്നും ഒരിക്കലും നടക്കാത്ത കേരളത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ ഒരു ജോലി സ്വയം കണ്ടുപിടിച്ചല്ലൊ!!!!!...സന്തോഷം.!!!!!( ഗോവിന്ദന്‍ കുട്ടിക്ക് സിന്ദാബാദ്)

ഇനി ആ കമന്റ്:

“അമ്മ എനിക്കു ദിവസവും കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയ്ന്നതു? മനുഷ്യാവകാശക്കമ്മീഷനെ പേടിച്ചാണു അമ്മ കരയുന്നത്.”

വി. ദക്ഷിണാമൂര്‍ത്തി ഏതൊ ടി വി ഷോയില്‍ പറയുന്നതു പോലെ ..:
“ ഇത്തറേ ഒള്ളൂ” ഇതിനപ്പുറം എന്താ പറയുക മനുഷ്യാവകാശക്കമ്മീഷന്റെ ആക്റ്റിവിസത്തെക്കുറിച്ചു?

Monday, January 28, 2008

മനുഷ്യാവകാശധ്വംസനം-പ്രതികരണം

‘വായന’യിലെ ‘ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക’ എന്ന പോസ്റ്റിനൊരു പ്രതികരണം


“ആശയ പ്രകാശനത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും” അടിവരയിടുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ കുറ്റകരമായ ലംഘനം തന്നെയാണ് ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
* * *
വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഒരു പത്രം നടത്തിയിരുന്ന ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന്റെപത്രം നിയമ വിരുദ്ധമായിരുന്നു എന്ന പേരില്‍ അടച്ചു പൂട്ടിയിട്ടില്ല
* * *
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാണ്
* * *
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെട്ട് ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട് .
* * *
‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി.
ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല
* * *

മുകളില്‍ കൊടുത്തിരിക്കുന്നത് B.R.P Bhaskar സാറിന്റെ ‘വായന’ എന്ന ബ്ലോഗില്‍ പീപ്പ്ള്‍സ് മാര്‍ച്ച് എഡിറ്റര്‍ പി. ഗോവിന്ദന്‍ കുട്ടിയെ കേരള
ഗവര്‍മെന്റ് അറസ്റ്റ് ചെയ്തതിനെതിരെയുള്ള പോസ്റ്റിലെ കമന്റ്സില്‍ നിന്നും എടുത്ത കുറച്ചു വരികള്‍ ആണു. അഞ്ചല്‍ക്കാരന്‍, ഭാസ്കര്‍ സര്‍, കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, ഭൂമിപുത്രി എന്നിവര്‍ക്കൊപ്പം ഞാനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദയവായി ഇവിടെ നോക്കുക
ഇപ്പോള്‍ എനിക്കു പറയാനുള്ളത് ഒരു കമന്റിന്റെ പരിധിയില്‍ നില്‍ക്കുമോ എന്നുള്ള സംശയം കൊണ്ടാണു ഇങ്ങനെ ഒരു പോസ്റ്റാക്കിയത്. ആദ്യമേ തന്നെ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തോട്ടെ. എന്റെ കമന്റു വായിച്ചവര്‍ക്കു ഞാന്‍ അറ്സ്റ്റിനെ ന്യായീകരിക്കുന്നതായോ, മനുഷ്യാവകാശലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവനോ ആയി തോന്നിയിട്ടുണ്ടെങ്കില്‍, അതു എന്റെ എഴുത്തിന്റെ സ്പഷ്ടത ഇല്ലായമകൊണ്ടും, ആര്‍ജ്ജവമില്ലായ്മ കൊണ്ടും, ഞാന്‍ ഉദ്ദേശിക്കാതെ തന്നെ
വന്നു പെട്ട അബദ്ധമാണ്.

The arrest of the editor and the foisting of fake charges against him are nothing but an attempt of the GOI of India to further stifle freedom of speech in the country. It displays the fascist character of the government and the cowardly action of the Kerala police. എന്നും

We demand the immediate and unconditional release of Com Govindan Kutty and
allow the continued publication of People's March എന്നും ഒക്കെ എഴുതിയപെറ്റിഷനില്‍ ഒപ്പിടുന്നതിനു മുന്‍പ് വിഷയത്തെ അല്പംകൂടെ മനസ്സിലാക്കി , ഒരു അഭിപ്രായരൂപീകരണം സ്വയം നടത്തേണ്ടതുണ്ടെന്നു ഒരു ഓപ്പണ്‍ കമന്റ് പറഞ്ഞു എന്നേയുള്ളൂ. മറ്റുള്ളവര്‍ ഒപ്പിടുന്നതിനെ സന്തോഷത്തോടെ ഞാനും പിന്താങ്ങുന്നു.

ഏറ്റവും മുകളില്‍, ‘വായന’ യില്‍ വന്ന കമന്റുകളുടെ ചിലഭാഗങ്ങള്‍ എടുത്തെഴുതിയത് ഒരു ഒറ്റ കാര്യം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു: ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും തന്നെ ഭരണഘടനയെയും, വ്യക്തിസ്വാതന്ത്ര്യത്തേയും, ജനാധിപത്യത്തേയും, നിയമവാഴ്ച്ചയേയും , ജുഡിഷ്യറിയേയും ഒക്കെ അംഗീകരിക്കുന്നവരാണ്. മനുഷ്യാവകാശധ്വംസനങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ചുരുക്കം ചില നല്ല മനുഷ്യരില്‍പ്പെടുന്നവരാണ്.

പക്ഷേ എനിക്കെന്തോ പെറ്റിഷന്റെ ഡ്രാഫ്റ്റ് തന്നെ മനസ്സിനു പിടിക്കാത്തതു പോലെ. ഡ്രാഫ്റ്റിലെന്തു കാര്യം, വിഷയത്തിന്റെ ഗൌരവം അല്ലേ പ്രധാനം എന്നു ചോദിച്ചാല്‍, വിഷയത്തിന്റെ പ്രാധാന്യം പെറ്റിഷനിലും പ്രതിഫലിക്കണം എന്നു തന്നെയാണു എന്റെ മതം.‘ പൊലീസ്’ ഒരു സ്റ്റേറ്റ് സബ്ജക്റ്റ് ആണെന്നിരിക്കെ, ഒരു പൊലീസ് കമ്മീഷണറോ, കേരളാ ഗവര്‍മെന്റോ എഡിറ്റര്‍ക്കെതിരായി കള്ളക്കേസ് കെട്ടിച്ചമച്ചാല്‍ അതെങ്ങിനെയാണു nothing but an attempt of the GOI of India to further stifle freedom of speech in the country ആവുന്നതെന്നു എനിക്കു മനസ്സിലായില്ല. കേന്ദ്ര ഗവര്‍മെന്റ് നിയമപരമായി എന്തു ചെയ്യണമെന്നാണു നമ്മുടെ ഡിമാന്റ്? കേസ് പിന്‍വലിക്കാന്‍ വേണ്ടി എന്തെങ്കിലും മോറല്‍ പ്രഷര്‍ കേരളാ
ഗവര്‍മെന്റിനെമേല്‍ ചെലുത്തണമെന്നാണെങ്കില്‍, ‘അനാവശ്യവും ഭരണഘടനാവിരുധവുമായ കേന്ദ്ര ഗവര്‍മെന്റ് കൈകടത്തല്‍’ എന്ന ആരോപണത്തിന്റെ സാധ്യതയെ മറന്നുകൊണ്ട്തന്നെ ഞാന്‍ പിന്തുണക്കുന്നു, കൈയ്യൊപ്പിടുന്നു. പക്ഷേ അതിനു പാര്‍ട്ടി ലഘുലേഖകളില്‍ കാണുന്ന ചര്‍വിതചര്‍വണം ചെയ്ത ഈ ക്ലീഷേനിറഞ്ഞ മുദ്രാവാക്യങ്ങളല്ല പെറ്റിഷനില്‍ കാണേണ്ടത്. അതിനു വേറേ ഭാഷ തന്നെ വേണം. പിന്നെ fascist character of the government എന്ന അടുത്ത വരി കേരള ഗവര്‍മെന്റിനെക്കുറിച്ചാവണമെന്നാണ് എന്റെ ആശ. പക്ഷേ It displays എന്നു വാക്യം തുടങ്ങുന്നതുകൊണ്ട് അത് GOI ക്കുറിച്ചാണെന്നു തോന്നിപ്പോകുന്നു.

(GOI of India ഒരു റ്റൈപ്പിങ് എറര്‍ ആവണം,)

ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് കാര്‍ഡില്ലാത്തതുകൊണ്ട് ഗോവിന്ദന്‍കുട്ടിസാറിനെ Com Govindan Kutty എന്ന് വിളിക്കാന്‍ ഒരു ഏനക്കേട് പോലെ. അതു ശീലമില്ലാത്തതു കൊണ്ടാവും. പാര്‍ട്ടിക്കാരല്ലാത്ത പലരെയും കൂടി ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പെറ്റിഷനില്‍ ആ കോമ്രേഡ് വിളി മുഴച്ചുതന്നെ നില്‍ക്കുന്നു.

പക്ഷേ എനിക്കു ഗോവിന്ദന്‍ കുട്ടിസാറിന്റെ അറസ്റ്റില്‍ വല്ലാത്ത പ്രതിക്ഷേധമുണ്ട്. ഭരണകൂടങ്ങള്‍ ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍
നടത്തിക്കൊണ്ടേയിരിക്കുന്നു. സിവില്‍ സൊസൈറ്റിയുടെ പതിക്ഷേധം അവഗ്ഗണിക്കപ്പെടുന്നു. PUCL activist ആയ ഡോ. ബിനായക് സെന്‍ മാസങ്ങളായി
ജയിലിലാണു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിക്ഷേധിച്ചിട്ടും ഛത്തീസ്ഗഡ് സര്‍ക്കാര്‍ സെഷന്‍സ് കോടതിയിലും , ജില്ലാ കോടതിയിലും, ഹൈ കോടതിയിലും , സുപ്രീം കോടതിയിലും ഡോ. സെനിന്റെ ജാമ്യത്തെ എതിര്‍ത്ത് വിജയിച്ചിരിക്കുകയാണു. ഇപ്പോള്‍ സെന്നിന്റെ റിവ്യൂ പെറ്റീഷനും സുപ്രീം കോടതി തള്ളി. ( ഇതിലും കേന്ദ്രസര്‍ക്കാര്‍ നിരപരാധിയാണു.) ഇങ്ങനെ സംഭവിച്ചത് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതികളെ തെറ്റിധരിപ്പിക്കുന്നതില്‍ വിജയിച്ചു എന്നു ആക്റ്റിവിസ്റ്റ്സും; ഡോ. സെന്നിനെതിരായ തെളിവുകള്‍ ശക്തമായതുകൊണ്ട് കോടതികള്‍ ജാമ്യം നിഷേധിച്ചു എന്നു സര്‍ക്കാരും പറയുന്നു.
പണ്ട് ഈ. എം. എസ്സ് കോടതികളെക്കുറിച്ചു പറഞ്ഞതു ഓര്‍ത്തുപോകുന്നു. അപ്പോള്‍ ഭൂമിപുത്രിയുടെ “‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി. ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല“ എന്ന ഈ കമന്റിനോട് എന്താണു നമ്മുടെ പ്രതികരണം? ഛത്തീസ്ഗഡിലെ ചില
ഡ്രാക്കോണിയന്‍ നിയമങ്ങള്‍ക്കു മുന്‍പില്‍ കോടതികളും നിശ്ശബ്ദവും നിശ്ശക്തവും ആയിപ്പോകുന്നോ? ഇന്നലെ ഡോ. ബിനായക് സെന്‍, ഇന്നു ഗോവിന്ദന്‍ കുട്ടി. ഇനി നാളെ നന്ദിനി സുന്ദറോ, സിദ്ധാര്‍ദ്ധ് വരദരാജനോ, രാമചന്ദ്രഗുഹയോ നിങ്ങളോ ഞാനോ ആകാം പ്രതി. വീട്ടില്‍ കമ്മ്യൂണിസ്റ്റ് മാനുഫെസ്റ്റോ കണ്ടെടുത്തെന്നോ, കമ്പ്യൂട്ടറില്‍ നിന്നും മനുഷ്യാവശങ്ങള്‍ക്കനുകൂലമായി ബ്ലോഗ്ഗ് എഴുതിയ ഹാര്‍ഡിസ്ക് കിട്ടി എന്നൊക്കെയായിരിക്കും ചാര്‍ജ്.

തുടക്കത്തിലേ എഴുതിയതുപോലെ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലം നിയമവാഴ്ചയെ മാനിക്കുന്നവരാണ്. അതുകൊണ്ടാണല്ലൊ എല്ലാ നിയമങ്ങളെയും പാലിച്ചുകൊണ്ടാണ് ഗോവിന്ദന്‍ കുട്ടിസാര്‍ പത്രം നടത്തുന്നത് എന്നു വീണ്ടും വീണ്ടും പറഞ്ഞത്. ഈ നിയമവിധേയത്വം പെറ്റീഷനിലും പ്രതിഫലിക്കുന്നു:

It is a fully legal publication registered by the Government of India with the RNI number KER ENG/2000/2051 and the postal registration number: KL/EKM/614/2007-09. The magazine has been coming out for over 7 years meeting all the requirements of the government. എന്നു എഴുതിയതു അതുകൊണ്ടായിരിക്കണമല്ലോ?

RNI number ഉണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ട് പത്രത്തിലെഴുതുന്ന കണ്ടെറ്റ് എല്ലാം നിയമവിധേയമായിക്കൊള്ളും എന്നു അര്‍ത്ഥമുണ്ടോ? സെയില്‍ റ്റാക്സ് രെജിസ്റ്റ്രേഷന്‍ ഉള്ള ഒരു കടയില്‍ നിന്നും മയക്കുമരുന്ന്കളും കഞ്ചാവും വില്‍കുന്നത ലീഗല്‍ ആണെന്നു പറയുന്നതു പോലെ ബാലിശമല്ലേ ആ വാദം? അങ്ങനെ നിയമപരമായി നടത്തുന്ന പത്രത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന വാക്യത്തിനു തൊട്ടു മുന്‍പുള്ള വരി ശ്രദ്ധിക്കൂ:

what is PEOPLES MARCH?

People's March is an independent revolutionary paper. It supports revolutionary movements including the Maoist movements in India, Nepal and elsewhere.

നിയമത്തെപ്പിടിച്ചു പത്രത്തിന്റെ ലീഗാലിറ്റിയെക്കുറിച്ചു പറയുന്ന പെറ്റിഷന്‍, എത്ര കാഷ്വല്‍ ആയാണ് PEOPLES MARCH നെ പ്രസിഡന്റ് ഒഫ് ഇന്‍ഡ്യക്കും പ്രയിം മിനിസ്റ്റര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുനത്? ഇന്ത്യയിലെ പല സ്റ്റേറ്റുകളിലും നിയമവിരുദ്ധമെന്നു ഗവര്‍മെന്റ് നോട്ടിഫൈ ചെയ്തിട്ടുള്ള Maoist movements നെക്കുറിച്ചാണീ പറഞ്ഞിരിക്കുന്നത്! ഈ ആര്‍ഗുമെന്റിലെ വൈരുദ്ധ്യാത്മകത എനിക്കു ദഹിക്കുന്നില്ല.പെറ്റിഷനിലെ ഈ കുമ്പസാരം ഗോവിന്ദന്‍ കുട്ടിസാറിന്റെ നിരുപാധികമായി മോചിപ്പിക്കാന്‍ എങ്ങിനെ സഹായകമാകും? ഒന്നുകില്‍ ബൂര്‍ഷ്വാനിയമങ്ങള്‍ക്കുമപ്പുറത്ത് നമ്മുടെ വാദമുഖങ്ങളെ അടിസ്ഥാനമാക്കുക. അല്ലെങ്കില്‍ നിയമത്തെ മാനിച്ചുകൊണ്ട്, നിയമപരമായി വാദിക്കുക. ഇതൊന്നുമില്ലാതെ വിഷയത്തോടുള്ള വികാരപരമായ ഒരു വെറും പ്രതികരണമാണു പെറ്റിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ നമ്മളെല്ലാം നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന മനുഷ്യാവകാശം തന്നെയായിരിക്കും ഇവിടെ കാഷ്വാലിറ്റി.

പ്രസിഡന്റിനു 500 ഓ 1000 ഓ ആളുകള്‍ ഓണ്‍ ലയിന്‍ പെറ്റിഷന്‍ അയച്ചു എന്ന രണ്ടു കോളം വാര്‍ത്തയല്ലല്ലോ നമ്മുടെയൊക്കെ ഉദ്ദേശം.

അതുകൊണ്ട്തന്നെ ഈ പെറ്റീഷനില്‍ ഒപ്പിടാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. ഇതിനര്‍ത്ഥം ഞാന്‍ മനുഷ്യാവകാശധ്വംസനത്തെ അനുകൂലിക്കുന്നവനാണെന്നു ദയവായി കരുതരുതേ. ജോര്‍ജ് ബുഷിനെപ്പോലെ either you are with us or against us എന്നു ഇവിടെ ആരും പറയില്ല എന്നെനിക്കു അറിയാം.

കമന്റ്സില്‍ പരാമര്‍ശിച്ച മുഖ്യധാരാ കക്ഷികളുടെ പരാജയത്തേയും മാവോയിസ്റ്റ് പോലെയുള്ള റെവല്യൂഷനറി മൂവ്മെന്റ്സിന്റെ സാംഗത്യത്തെയും കുറിച്ചുള്ള ചര്‍ച്ച പിന്നൊരവസരത്തിലേക്കയിക്കൊട്ടെ.

ഗോവിന്ദന്‍ കുട്ടി സാറിനും മനുഷ്യാവകാശത്തിനും വേണ്ടി ഞാനും എന്റേതായ രീതിയില്‍ കേരളാസര്‍ക്കാറിനെതിരേ പ്രതിക്ഷേധിക്കുന്നു.