Showing posts with label തോന്നല്‍. Show all posts
Showing posts with label തോന്നല്‍. Show all posts

Monday, March 30, 2009

നാളെ നാളെ

വേദനയുടെ രാത്രികള്‍ നീണ്ടു. നിദ്ര യാചിച്ചു. വേദന സഹിക്കാന്‍ പഠിച്ചാലേ വേദനയില്ലാത്തിന്‍റെ സുഖം മനസ്സിലാക്കാന്‍ പറ്റൂ എന്നൊക്കെ ചിന്തിച്ച് നാളത്തെ പ്രഭാതത്തിനായി ഞാന്‍ പ്രതീക്ഷിച്ചു കിടക്കുകയാണ്. നാളെ ഒരു പക്ഷേ വേദന മാറും. കാലുകളുടെ മരവിപ്പും പാദങ്ങളിലെ നീരും കുറയും.പ്രഭാതത്തില്‍ ഇളം കുളിരും ഏറ്റു എനിയ്ക്കു പതുക്കെ പതുക്കെ നടക്കുവാന്‍ കഴിയും. പുലരിയില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികള്‍ നാളെ എന്‍റെ കാലൊച്ച കേട്ട് പറന്നകലില്ല. പൂജയ്ക്കു പൂക്കള്‍ ഇറുക്കാനെത്തുന്ന വൃദ്ധന്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിയ്ക്കും.


ജീവിതം ഓരോ ദിവസവും എന്നോടു ദയ കാട്ടുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നാളുകളിലൊന്നില്‍ അസുഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും ഒളിച്ചോടാനായി പുതിയ പലതും പരീക്ഷിയ്ക്കാന്‍ തുടങ്ങി. നാളെ നാളെ എന്നു കരുതി മടിച്ചു മടിച്ചിരുന്നതും എന്നാല്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചിരുന്നതുമായ കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ ചെയ്യാന്‍ തുടങ്ങി. അസുഖങ്ങളോടു അങ്ങനെ ഞാന്‍ മത്സരിച്ചു. ചില ദിവസങ്ങളിലെങ്കിലും ഞാനും ജയിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് ‘അക്ഷരപ്പച്ച’. 2007 ലെ ഒരു സെപ്റ്റംബര്‍ രാത്രിയില്‍ ഞാന്‍ ആദ്യത്തെ പോസ്റ്റ് എഴുതി. പതിനഞ്ചു വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ അവസരമില്ലാതിരുന്ന മാതൃഭാഷ വീണ്ടും എടുത്തുപയോഗിക്കാന്‍ കഴിയുമെന്ന അഹങ്കാരം! എന്തൊക്കെയോ എഴുതി. പക്ഷേ കഴിഞ്ഞ മൂന്നു മാസങ്ങളായി എഴുത്തും അകന്നു. വേദന പകയോടെ പരാജയപ്പെടുത്താന്‍ പല വേഷങ്ങളില്‍. ഒരിക്കലും മടുക്കാതിരുന്ന വായനയെ ഞാന്‍ മറന്നു തുടങ്ങി. വായിക്കാന്‍ തുടങ്ങുമ്പോള്‍ അസ്വസ്ഥത. പുസ്തകങ്ങള്‍ തുറക്കാതെയായി ഇപ്പോള്‍. ചിത്രങ്ങള്‍ എടുക്കാതെയായി. ക്യാമറ തൊട്ടിട്ടു മാസങ്ങളായി. പാട്ടു കേള്‍ക്കുന്നതും കുറഞ്ഞു.

വേദന ജയിക്കാന്‍ തുടങ്ങുന്നതു എനിയ്ക്കു ഇഷ്ടമല്ല. വാശിയോടെ ഞാന്‍ പുതിയ രീതികളും വഴികളും നോക്കുന്നു. ജോലിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നു. പുതിയ ഭാഷ പഠിക്കാന്‍ നോക്കുന്നു. ഓരോരോ ദിവസങ്ങളും ഞാന്‍ പൂര്‍ണ്ണമായി ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.അതിനിടെ ഒരു നോവലെറ്റെഴുതാന്‍ തുടങ്ങി. അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. വിരലുകള്‍ ഇടയ്ക്കിടെ പണിമുടക്കുന്നതു കൊണ്ട് റ്റൈപ്പു ചെയ്യുവാന്‍ പ്രയാസം. പക്ഷേ മനസ്സില്‍ ആ കഥയുണ്ട്. വേദന കാരണം ഉറങ്ങാതെ കിടക്കുന്ന രാതികളില്‍ എന്‍റെ കഥാപാത്രങ്ങള്‍ എന്നോടു സംസാരിക്കാറുണ്ട്. ഓ എന്‍ വി കുറുപ്പിന്‍റെ വരികള്‍ മനസ്സില്‍ എത്തും.“ അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത ദുഃഖബീജങ്ങളെത്രയുണ്ടെന്നുള്ളില്‍”


പക്ഷേ കഥയും പാട്ടും ചിത്രങ്ങളും പുസ്തകങ്ങളും മാത്രമല്ലല്ലോ ജീവിതം. കലുഷമായ ജീവിത സത്യങ്ങള്‍ ദിനം പ്രതി അനുഭവിക്കേണ്ടിവരുന്നു. ജോലി സംബന്ധമായും വ്യക്തിപരമായും. കാര്യകാരണ ബന്ധങ്ങളെല്ലാം പകച്ചു നില്‍ക്കുന്ന ഒരവസ്ഥ. എല്ലാവര്‍ക്കും ഇങ്ങനെയൊക്കെയായിരിക്കും ജീവിതം എന്ന തിരിച്ചറിവ്, ആശ്വാസത്തിനു പകരം ഒരങ്കലാപ്പാണു ജനിപ്പിയ്ക്കുന്നത്. മെഡിറ്റേഷനും യോഗയ്ക്കും സ്പിരിച്ച്വാലിറ്റിയ്ക്കുമപ്പുറം സമാധാനവും ആശ്വാസവും തേടാന്‍ നമ്മളില്‍ പലരും മഹര്‍ഷിവര്യന്മാരൊന്നും അല്ലല്ലൊ.


കഴിഞ്ഞയാഴ്ചയാണ് റിവോള്‍വറിനുള്ള ആള്‍ ഇന്‍ഡ്യ ലൈസന്‍സ് കിട്ടിയത്. ജമ്മു കാശ്മീരൊഴിച്ച് ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും തോക്കും കൊണ്ടു ഇനി നടക്കാം. ആത്മരക്ഷയ്ക്കു വേണ്ടി ഇനി എനിയ്ക്കു തോക്കുപയോഗിക്കാം. എന്നു വച്ചാല്‍ എനിയ്ക്കു ജീവിയ്ക്കാന്‍ വേണ്ടി വേണമെങ്കില്‍ വേറൊരു മനുഷ്യജീവനെ വരെ നശിപ്പിയ്ക്കാം. രോഗങ്ങളൊഴിച്ചു എന്നെ ആരും ഇതുവരെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ഞാനും ഇതുവരെ ആരെയും കൊല്ലണമെന്നും വിചാരിച്ചിട്ടുമില്ല. എങ്കിലും നാളെ തോക്കു ഡീലര്‍ വരുമ്പോള്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് വേദനയലട്ടുന്ന ഈ രാത്രിയില്‍ പോലും ഞാന്‍ ചിന്തിക്കുന്നത്.


തോക്കു വാങ്ങിക്കഴിഞ്ഞാല്‍ ആരെയാണു ഞാന്‍ കൊല്ലേണ്ടത്? പ്രഭാതത്തില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികളേയോ? പൂജാപുഷ്പത്തിനെത്തുന്ന വൃദ്ധനേയോ? അതോ വര്‍ഷങ്ങളായി എന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്ന വേദനകളേയോ?

. ആരോ പറഞ്ഞതുപോലെ “ There is nothing to writing, all you do is sit down at a typewriter and open a vein". വേദനയുള്ള ഈ രാത്രിയില്‍ ഇനി വെയിന്‍ മുറിയ്ക്കുന്ന വേദന കൂടെ സഹിക്കാനുള്ള മനസ്സാന്നിദ്ധ്യമില്ല. അതുകൊണ്ടു നാളത്തെ പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട ഇപ്പോള്‍ ഞാനീ ചവറുതന്നെ എഴുതി പോസ്റ്റു ചെയ്യുന്നു.

Saturday, November 1, 2008

ചിങ്കിനി

രാത്രികള്‍ക്ക് ഈയിടെയായി ഇളം തണുപ്പ്. കാലാവസ്ഥ മാറുന്നു. വെറും ജലദോഷത്തെപ്പോലും പേടിയാണ്. ഒരു വശം ചരിഞ്ഞു കിടക്കുമ്പോള്‍ സൈനസ് നിറഞ്ഞപോലെ. ആ വശത്തെ മൂക്കടയുമ്പോലെ. ശ്വാസം വലിയ്ക്കാന്‍ ഒരു നാസികാദ്വാരം തുറന്നിരിപ്പുണ്ട്. മറുവശം ചരിഞ്ഞു കിടക്കുമ്പോള്‍ അടഞ്ഞ സൈനസും, മൂക്കും പതുക്കെ തുറക്കും. തുറന്നിരുന്ന മൂക്ക് അടയും. മയക്കത്തിനും ഉണര്‍വിനുമിടയ്ക്കുള്ള അര്‍ദ്ധനിമിഷത്തില്‍ ഒരു ശ്വാസം തെറ്റിയപോലെ ഞെട്ടും. നാശം ഉറക്കം കെടുത്തി. വിക്സെടുത്തു മൂക്കിലും കഴുത്തിലും പുരട്ടുമ്പോള്‍ എവിടെയോ ആശ്വാസത്തിന്‍റെ ഒരു നിഴല്‍ കണ്ടെന്നു കരുതും.

ഇന്നത്തെ ഉറക്കം കെടുത്തിയത് ഒരു സഹപ്രവര്‍ത്തകനാണ്. നാല്‍പ്പത്തഞ്ചു കഴിഞ്ഞവന്‍. ഇന്നലെ രാത്രി 8.30 വരെ ഓഫീസില്‍. ഒരു പുസ്തകത്തിന്‍റെ ഇരുപത്തയ്യായിരം കോപ്പികള്‍ ദീപാവലിയ്ക്കിടയില്‍ പ്രിന്‍റ് ചെയ്യിക്കുകയാണു് ടാസ്ക്ക്. ക്ലെവര്‍ ഫെല്ലൊ. ഹൈദ്രാബാദിലെ മുസ്ലീം സുഹ്രുത്തുക്കളുടെ പ്രെസ്സില്‍ മാറ്റര്‍ കൊടുത്തയച്ചു. പ്രിന്‍റഡ് കോപ്പികള്‍ രാത്രി വണ്ടിയില്‍ തിരിച്ചെത്തിച്ചു. സബാഷ്. ഹീ കെപ്റ്റ് ഹിസ് റ്റൈം ലിമിറ്റ്.

രാവിലെ 12.30നു ഫോണ്‍. ബ്രെയിന്‍ ഹെമറേജ്. ഐ സീ യൂ വില്‍. പരാലിറ്റിക്ക് സ്റ്റ്രോക്കാണോ? ബീ പ്പി കൂടിയതാണോ? ക്ലോട്ട് അലിയുമോ? കയ്യില്‍ കാശുണ്ടാവുമോ? അവനു മക്കളെത്ര?

ബോസ് പറഞ്ഞു. “എല്ലാ ഹെല്‍പ്പും ചെയ്യണം. ബട്ട് ഹരിത് മേക്ക് ആള്‍റ്റര്‍നേറ്റ് അറേഞ്ജ്മെന്‍റ്സ്. ആഫ്റ്റര്‍ ആള്‍ വീ കാണ്ട് അഫോര്‍ഡ് ദ വര്‍ക്ക് റ്റു സഫര്‍.”

ഐ സീ യൂ വില്‍ അവനെ കാണാന്‍ പോയില്ല. എന്തിനു അടഞ്ഞ വാതിലിലെ ചില്ലുജാലകത്തിലൂടെ ഒരു നോക്കു കാണണം?

ഗൂഗിള്‍ റീഡര്‍ തുറന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകളിലെ പോസ്റ്റുകള്‍ പെരുകുന്നു. നേരത്തേ വായിച്ചവയില്‍ ചിലതില്‍ കമന്‍റിടണമെന്നു കരുതിയെങ്കിലും, എന്തുകൊണ്ടോ ഒന്നും എഴുതാനും വരുന്നില്ല. വേണുവിന്‍റെ ബ്ലോഗില്‍ ‘ജീവിതം എന്തു പഠിപ്പിച്ചു എന്നതിന്‍റെ രണ്ടാം ഭാഗം വന്നിരിയ്ക്കുന്നു. ചിത്രങ്ങളും, ശബ്ദരേഖകളും, എഴുത്തും ഒക്കെ സാദ്ധ്യതകളാക്കിയുള്ള നല്ല പരീക്ഷണം. ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു കോ - ഇന്‍സിഡന്‍സുപോലെ ജി. വേണുഗോപാലിന്‍റെ ശബ്ദത്തില്‍ ‘സഫലമീയാത്ര’ കേള്‍ക്കുകയായിരുന്നു.

“ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറീടാം
വ്രണിതമാം കണ്ഠ്ത്തില്‍ ഇന്നുനോവിത്തിരി കുറവുണ്ട്...”

അഭിപ്രായമെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അറിയാതെ കണ്ടുപോയതു അന്നേദിവസം ബ്ലാസ്റ്റില്‍ ചിതറിപ്പോയ പന്ത്രണ്ട് ജവാന്മാരുടെ തുന്നിക്കെട്ടിയ ശവങ്ങള്‍ മൂടിപ്പൊതിഞ്ഞ തുണിക്കെട്ടുകളെയായിരുന്നു. വസന്തത്തില്‍ വീണ്ടും ഇടിമുഴക്കം. നേര്‍ച്ചക്കോഴികളാവുന്ന ഇവരും ജീവിതത്തെ എന്നെപ്പോലെ തന്നെ സ്നേഹിച്ചിരുന്നില്ലേ? പട്ടാളക്കാരും മറ്റും ജീവിതം പണയം വയ്ക്കുന്നതു ജീവിതത്തെ അതിയായി സ്നേഹിക്കുന്നതു കൊണ്ടാവും അല്ലേ?

ജനറല്‍ സുന്ദര്‍ജിയെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു ഒരിക്കല്‍.

“ആള്‍ ഹൂമന്‍ ബീയിങ്സ് ലവ് റ്റു ലിവ്. ഡു യൂ ഥിങ്ക് ഇറ്റ് ആസ് അ ജോക്ക് റ്റു കണ്‍‌വേര്‍ട്ട് ഹിം റ്റു അ ബ്രേവ് സോള്‍ജ്യര്‍ വില്ലിങ് റ്റു സാക്രിഫൈസ് ഹിസ് ലൈഫ് ഫോര്‍ ദ കണ്ട്രി?”

അദ്ദേഹത്തിനു ‘തങ്കപ്പതക്കത്തിലെ’ശിവാജി ഗണേശന്‍റെ സൌന്ദര്യമായിരുന്നു.

അസമിലെ ബ്ലാസ്റ്റുകളിലെ മരണം എഴുപത്തി ഒന്നു കഴിഞ്ഞു. കാണ്ടമാലില്‍ മര്‍ദ്ദനമേറ്റ ഫാദര്‍ ബര്‍ണാഡ് മരിച്ചു. ഉത്തരേന്ത്യക്കാരനായ റ്റ്രെയിന്‍ യാത്രക്കാരനെ മുംബൈയില്‍ തല്ലിക്കൊന്നു. മുംബൈയില്‍ തോക്കുചൂണ്ടിയ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടു മലയാളികളും.

ഹരിത്, നിങ്ങള്‍ വേണുവിന്‍റെ ‘ജീവിതം എന്തു പഠിപ്പിച്ചു’ എന്നതിന്‍റെ രണ്ടാം ഭാഗത്തിനും അഭിപ്രായമെഴുതിയില്ലല്ലോ!

പണ്ടൊരു സ്റ്റഡീക്ലാസ്സില്‍ ഭൌതികവാദം പഠിപ്പിച്ചപ്പോള്‍ ചാര്‍വാക മതം പറഞ്ഞതോര്‍ക്കുന്നു.

“റൃണം കൃത്വാ ഘൃതം പിബേത്, ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ” എന്നോ മറ്റോ.

പിന്നീടു തോന്നി ജീവിതം ഒരു തീ നാളമാണെന്നു. ജനനത്തിനും മരണത്തിനുമിടയില്‍ കത്തിയെരിയുന്ന വെറുമൊരു തീ നാളം. നിറവും നിഴലും ചൂടും ചൂരും ഉള്ള ഒരു യഥാര്‍ത്ഥ ഊര്‍ജ്ജം. ഒന്നൂതിയാലോ , ഒരു കാറ്റടിച്ചാലോ, എണ്ണ തീര്‍ന്നുപോയാലോ കെട്ടു പോകുന്ന ഒരു തീനാളം. അണഞ്ഞുപോയതിനു ശേഷം ആ നാളത്തിന്‍റെ വെളിച്ചമെവിടെപ്പോയി, ചൂടെവിടെപ്പോയി എന്നൊക്കെ അന്വേഷിയ്ക്കുന്നതു ആത്മാവിനെ തേടുന്നതു പോലെ വൃഥാ വ്യായാമമാണെന്നും മറ്റും ഫിസിക്സും, ഐന്‍സ്റ്റനും പഠിച്ചിട്ടുണ്ടെങ്കിലും തോന്നിപ്പോയി.

സ്ഥിരമായ മാസവരുമാനവും, വീടും, കാറും, വീട്ടുപകരണങ്ങളും, ജോലിക്കാരും, കാവല്‍ക്കാരും, റ്റീവിയും , മൊബൈലുകളും, ഇന്‍റെര്‍നെറ്റും, ബ്ലോഗും, കഥകളും , കവിതയും, പാട്ടും, കൂട്ടുകാരും,വീട്ടുകാരും ഒക്കെയുള്ള ഹരിതിനെ ജീവിതം എന്തു പഠിപ്പിച്ചു? ജീവിതത്തില്‍ നിന്ന് എനിയ്ക്കെന്തു കിട്ടി എന്നു ചിന്തിക്കാന്‍ പഠിപ്പിച്ചു. മരണത്തെ ഇടയ്ക്കിടെ പേടിക്കാന്‍ പഠിപ്പിച്ചു. എന്നാലും എനിയ്ക്കും എന്‍റെ അമ്പട്ടനും എന്‍റെ തട്ടാനും ഒരിയ്ക്കലും മരണമുണ്ടാവില്ല എന്നാശ്വസിയ്ക്കാന്‍ പഠിപ്പിച്ചു. കാര്യകാരണമില്ലാതെ ചിതറിത്തെറിച്ചും, തല്ലുകൊണ്ടും മരിച്ചു വീഴുന്നവരിലൊന്നും ഞാനുണ്ടാവില്ലെന്നു ചിന്തിയ്ക്കാന്‍ പഠിപ്പിച്ചു.

ഇടതു മൂക്ക് വീണ്ടും അടഞ്ഞു. രാമദേവ് ബാബയുടെ പ്രാണായാമം നാളെ മുതല്‍ തുടങ്ങണം.സൈനസിനും ബീപ്പിയ്ക്കും ഡൈയബെറ്റിക്കിനും ഒക്കെ വളരെ നല്ലതാണെന്നു കേള്‍ക്കുന്നു. മൂക്കടപ്പു അസഹ്യമാകുമ്പോള്‍ ഉപയോഗിക്കാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ‘ചിങ്കിനി’ യുനാനി പൊടിക്കുപ്പി തുറന്നു. ഒരല്പം പൊടി ഉള്ളം കൈയില്‍ തട്ടി. തള്ളവിരലിനും ചൂണ്ടാണി വിരലിനുമിടയില്‍ അല്പം ചിങ്കിനി പൊടി നുള്ളി. മൂക്കിലെ രണ്ടു ദ്വാരങ്ങളിലൂടെയും ശക്തിയായി വലിച്ചു കയറ്റി. തീക്ഷ്ണമായ മണം, എരിഞ്ഞു കയറുന്ന സുഖം. ഹാഛ്ഹീ .... തുമ്മലോടു തുമ്മല്‍. മൂക്കടപ്പു മാറി.

വേണൂജീ, ജീവിതം എന്നെ ഇന്നൊരു കാര്യം പഠിപ്പിച്ചു; സൈനസ് പ്രോബ്ലം അസഹ്യമാകുമ്പോള്‍ ചിങ്കിനി യുനാനിപ്പൊടി വലിച്ചാല്‍ മൂക്കടപ്പു മാറും എന്ന സത്യം!

ഐ സീ യൂ വില്‍ ജീവനു വേണ്ടി കാത്തുകിടക്കുന്ന സഹപ്രവര്‍ത്തനെ ഓര്‍ത്ത് ഇനി ഞാനും ഒന്നു മയങ്ങാന്‍ കിടക്കട്ടെ.

കടപ്പാട്: വേണുവിന്‍റെ വലിയലോകത്തിലെ പോസ്റ്റുകള്‍

Friday, August 15, 2008

തെറ്റ്

ജീവിതത്തില്‍ കുറച്ചു ശരികളും ചെയ്തിട്ടുണ്ടാവും, ഇല്ലേ?

.

Sunday, July 6, 2008

സ്റ്റോക്ക്ഹോം സിന്‍റ്രോം?

(സമര്‍പ്പണം: വേണുവിനും പാമുവിനും; പിന്നെ മറ്റു സുഹൃത്തുക്കള്‍ക്കും)
**********
ആശുപത്രി വിടാറായപ്പോള്‍ അകാരണമായ ദുഃഖം മനസ്സില്‍. ചിലപ്പോഴൊക്കെ കടല്‍ത്തീരത്തു ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ പണ്ട് തോന്നാറുണ്ടായിരുന്നതുപോലെ.

ആശുപത്രിമുറിയിലെ ജനാല; അതിനപ്പുറത്തെ ഫ്ലൈ ഓവര്‍; അല്പം ദൂരെക്കാണുന്ന സ്കൂള്‍; സ്കൂള്‍ ബസ്സില്‍
നിന്നിറങ്ങിയോടുന്ന കൊച്ചു കുഞ്ഞുങ്ങള്‍; പാരപ്പെറ്റില്‍ ചാടിയോടുന്ന കുരങ്ങന്മാര്‍; റ്റ്യൂബു ലൈറ്റിനടുത്തു
ഇരകാത്തിരിയ്ക്കുന്ന തടിയന്‍ പല്ലി; അങ്ങനെ എല്ലാത്തിനേയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ഇടയ്ക്കിടെ മനസ്സിനെ കടിഞാണില്ലാതെ അലയാന്‍ വിടും. അതിനു പിറകേ ഞാനും. ചിലപ്പോള്‍ രൌദ്രഭാവമാര്‍ന്ന ബദരീനാഥില്‍ നിന്നും യുധിഷ്ഠിരനും, സഹോദരന്മാരും പഞ്ചാലിയും പിന്നെ ആ
ശുനകനും പോയ വഴിയിലൂടെ, വസുധരാ ഫാള്‍സിലേയ്ക്കു. അങ്ങുതാഴെ ജലകണങ്ങള്‍ പുകയായി പതയുന്നതും കണ്ട് മനസ്സും ഞാനും, നീലാകാശത്തു മഴവില്ലിലൂടെ
വെണ്മേഘങ്ങളെ തഴുകി നടന്നു നടന്നു സ്വര്‍ഗാരോഹിണിയിലേയ്ക്ക്..

മറ്റുചിലപ്പോള്‍ മനസ്സ് മൂകവും മ്ലാനവുമായി, നീലക്കടലിന്‍റെ എകാന്തമായ അടിത്തട്ടിലേയ്ക്കു, മരണത്തെത്തേടി
ഗതികെട്ട് അടിയാറാകുമ്പോള്‍, ആരോ ഒരാള്‍, എവിടെ നിന്നോ, ദയാവായ്പുമായി ഒന്നും മിണ്ടാതെ
ബലിഷ്ഠകരങ്ങള്‍ ഞങ്ങള്‍ക്കു നേരേ നീട്ടുന്നു. എന്‍റെ മെലിഞ്ഞ കരങ്ങള്‍ അവന്‍ തൊട്ടുവോ?അന്ധകാരപൂര്‍ണ്ണമായ ആ ദുരിതങ്ങള്‍ മാറി ഒരു സൂര്യോദയത്തിന്‍റെ അരുണശോഭയില്‍ ഞങ്ങള്‍
സ്നേഹോന്മത്തരായി ആനന്ദഗാനമാലപിച്ചു.

ഞാന്‍ സ്നേഹിയ്ക്കപ്പെടുന്നു.
അരൊക്കെയോ എന്നെ സ്നേഹിയ്ക്കുന്നു.

വേറോരിയ്ക്കല്‍ മനസ്സു, ‘മോമാര്‍ട്’ കത്തീഡ്രല്‍ തെരുവിലെ വഴിയോര ചിത്രകാരനു വേണ്ടി ഒരു മഗ്
ബിയര്‍ മൊത്തിക്കുടിച്ചിരിയ്ക്കുമ്പോള്‍, അവള്‍ ‘ഡോറാ മാറ്’ എന്‍റെ മുടിയില്‍ വിരലോടിച്ചു. ആത്മാക്കളുടെ മഹായുദ്ധത്തിനിടയില്‍, കത്തിക്കരിഞ്ഞുപോയെ എന്‍റെ ‘ഗര്‍ണിക്കയെ’ നിഴലും വെളിച്ചവുമായി
അവള്‍ പുനര്‍ജ്ജീവിപ്പിച്ചു.

എന്‍റെ ഡോറാ മാറ്, തീവ്രരാഗത്തിലേയ്ക്കുള്ള ഈ പ്രയാണത്തിനിടയ്ക്കു, മസൃണമായ നിന്‍റെ ഉഛ്വാസത്തെ
എന്തിനീ പുകയിലഗന്ധം കൊണ്ട് മലീമസമാക്കി?

പ്രണയവും കടം വീട്ടലാണെന്നു ധരിച്ചു, ആ കടാക്ഷവും മന്ദഹാസവും ഛിന്നഭിന്നമാക്കിക്കൊണ്ട്, ‘ഡോറാ
മാറ്’ നീ കാലത്തിന്‍റെ ഘടികാരമായി ഉരുകിയൊലിച്ചു.

ആശുപത്രി മുറിയുടെ പടികളിറങ്ങുമ്പോള്‍ ഒരു സത്യം മനസ്സിലായി. ഫുട്ട്പാത്തുകളിലും, അഴുക്കുചാലുകള്‍ക്കിടയിലും, ശൌചാലയത്തിനടുത്തും, അങ്ങനെ ആശുപത്രിത്തെരുവില്‍ ഇടം
കിട്ടുന്നിടത്തെല്ലാം വിരിപ്പു വച്ചുറങ്ങാന്‍ ശ്രമിയ്ക്കുന്ന കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും, വൃദ്ധരും ആയ
എല്ലാ മനുഷ്യക്കോലങ്ങളേയും ഞാനിപ്പോള്‍ സ്നേഹിയ്ക്കുന്നു; കീറിയ പഴംചാക്കുതുണ്ടിലിരുന്നു
നിസ്കരിയ്ക്കുന്ന ആ വികൃതനായ വൃദ്ധനേയും.

ഞാന്‍ എന്‍റെ ആശുപത്രിയെ സ്നേഹിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
വീട്ടിലെ സുരക്ഷിതത്വത്തിലും, ആശുപത്രി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു, കണ്ണിരും പുഞ്ചിരിയും തൂകി.

Tuesday, June 24, 2008

ഭാഷാപോഷിണിയില്‍

ഇന്നലെ ഭാഷാപോഷിണിയുടെ മേയ് 2008 ലക്കം കാണാനിടയായി. ‘മലയാളം ബ്ലോഗുലോകം’ എന്ന പേരില്‍ പതിനെട്ടു പേജില്‍ ആറു ലേഖനങ്ങള്‍.

1. തിരമൊഴി: പി.പി. രാമചന്ദ്രന്‍
2. മലയാളിയുടെ ബൂജീവിതം: സി. എസ്. വെങ്കിടേശ്വരന്‍.
3. ഇ-എഴുത്തും ഈയെഴുത്തും: ഇ.പി.രാജഗോപാലന്‍.
4. വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പ്പുകള്‍: കുമാര്‍.എന്‍.എം.
5. മലയാളം ബ്ലോഗ്: കലേഷ് കുമാര്‍.
6. ശ്രീമദ് ഇ.എം.എസ്.അഷ്ടോത്തരശതനാമ സ്തോത്രം: രാജേഷ് ആര്‍. വര്‍മ

മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനത്തോടൊപ്പം പത്രാധിപക്കുറിപ്പും കൊടുത്തിട്ടുണ്ട്. കലാകൌമുദി മലയാളബ്ലോഗുകളെക്കുറിച്ചു പരത്തിയ തെറ്റിധാരണകള്‍ മാറ്റാന്‍ കഴിയുന്ന ഗൌരവമുള്ള ലേഖനങ്ങളാണിവ.

ഈ ലേഖനങ്ങളെക്കുറിച്ചു ബൂലോകത്തു ചര്‍ച്ച നടന്നോ എന്നു അറിയില്ല. (യാത്രയില്‍ ആയതുകൊണ്ട് ബ്ലോഗു വായന കുറവ്. അതേകാരണം കൊണ്ടുതന്നെ സ്കാന്‍ ചെയ്തിടാനും കഴിയുന്നില്ല. സൌകര്യപ്പെടുന്നവരാരെങ്കിലും ഒന്നു സ്കാന്‍ ചെയ്ത് ലിങ്ക് കൊടുക്കുമോ?)

താല്പര്യമുള്ളവര്‍ക്കു വായിയ്ക്കാന്‍ വേണ്ടി ഈ സൂചന ഇവിടെ പോസ്റ്റുന്നു എന്നേയുള്ളൂ. ലേഖനങ്ങളെക്കുറിച്ചു ബൂലോ‍കത്തിനുള്ള പ്രതികരണങ്ങള്‍ ഭാഷാപോഷിണിയെ അറിയിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു ഒരു തോന്നല്‍. വിവാദങ്ങള്‍ക്കപ്പുറത്തും ബൂലോകപ്രതികരണശേഷിയ്ക്കു എത്തിപ്പെടാമല്ലോ!

Saturday, June 7, 2008

അതേയ്

അതേയ്,
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഒരു വിങ്ങല്‍ പോലെ.
..........................
...............
....
..
.
(8/6/08: 8.30 AM:
ഇപ്പോള്‍ കമന്‍റില്‍ എഴുതിയതാണു്. അപ്പോള്‍ തോന്നി പോസ്റ്റില്‍ തന്നെ ഇട്ടേയ്ക്കാം ഈ കണ്‍ഫെഷന്‍ എന്നു്:
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു. അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില്‍ പഠിക്കുന്ന അനന്തരവന്‍ ചെക്കന്‍ സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു.
“ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്‍റെ ചോദ്യം.
നിറഞ്ഞ കണ്ണുമായി അവന്‍റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്‍റു തെരഞ്ഞെടൂപ്പ് ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?)

Sunday, March 16, 2008

അക്ഷരപ്പച്ച



ഉറങ്ങിക്കിടക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയെ
ഇനിവിന്‍റെ അക്ഷരങ്ങള്‍ കൊണ്ട് പച്ചകുത്തുന്നു,
ഉണര്‍ന്നിരിക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയിലെ
മധുരാക്ഷരങ്ങളെ അറിവിന്‍റെ ഇന്‍സുലിന്‍ തൊട്ടു് അച്ചുകുത്തുന്നു,
ഉണരാതാകുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയ്ക്കു
കനിവിന്‍റെ തീര്‍ത്ഥമേകി, അക്ഷരങ്ങളെ പച്ചപിടിപ്പിയ്ക്കുന്നു.

‘ഭാവസ്ഥിരാനി ജനനാന്തരസൌഹൃദാനി’

Tuesday, February 5, 2008

അമ്മയുടെ കൈകള്‍

ആശുപത്രിയിലെ നിസ്സഹായതയുടെ ഇടനാഴികളിലൂടെ അമ്മയെ കൈപിടിച്ചു പിച്ചനടത്തിക്കുമ്പോള്‍, ആ കൈകള്‍
പതിവിലേറെ ശുഷ്കമായി തോന്നി.
ചവിട്ടുപടികള്‍ കയറേണ്ടിവരുമ്പോള്‍, അമ്മ തന്റെ വേദനിക്കുന്ന കൈ എന്റെ കൈപ്പത്തിയില്‍ അല്പം ബലം കൂട്ടിഅമര്‍ത്തും.....
ഒരു താങ്ങിനെന്നപോലെ.
ദുര്‍ബലമായ ആ സ്പര്‍ശനം എനിക്കുള്ള സാന്ത്വനമാണെന്ന് മനസ്സിലാവില്ലെന്നു കരുതിയോ?

Friday, January 25, 2008

ഒറ്റയ്ക്ക്

ഒറ്റയ്ക്കിരിക്കുമ്പോള്‍
എന്തു ചെയ്യാനാ?
എങ്ങോട്ട് പോകാനാ?
കരിയിലക്കൊമ്പിലെ പക്ഷിയെപ്പോലെ
കൂട്ടുകൂടാതെ,
മൂകമായി, മ്ലാനമായി
ആരെയോ കാത്തിരിക്കുന്ന മഞ്ഞക്കടല്‍ പോലെ...
മരിച്ച കടലിന്റെ ജീവനില്ലാത്ത ഇരമ്പല്‍ പോലെ,

എനിക്കു എന്റെ ഗ്രാമത്തിനെ വെറുപ്പാണ്
നീലാകാശമില്ല...മേഘങ്ങളില്ല പുഞ്ചിരിയില്ല...
ഉള്ളതോ? ഉപയോഗശൂന്യമായ കുറെ ചോദ്യങ്ങള്‍
ചെളിനിറഞ്ഞ വഴികള്‍..
നരച്ച മോഹങ്ങള്‍.
പിന്നെ എട്ടു മണീക്കൂറിലൊരിക്കല്‍
ഈരണ്ട് കരണ്ടി വേണ്ടാത്ത മരുന്നുകള്‍

ഒറ്റയ്ക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്...

പിരിഞ്ഞ കാലത്തോടു
വിട വാങ്ങി
യാത്രാ മൊഴി ചൊല്ലി
ഒറ്റയ്ക്കു
ഒരു കവിതയുടെ കമനീയതപോലെ..
ഒരു വാര്‍ദ്ധക്യം പോലെ
ഒറ്റയ്ക്കു പൊഴിക്കുന്ന കണ്ണൂനീര്‍ പോലെ,,,
ഒരു സംഗീതം പോലെ
ഒരു ശിശിരമഴപോലെ
മാപ്പു കൊടുത്ത മനസ്സു പോലെ
ശാന്തമായി,
ഒറ്റയ്ക്ക്
ഒരു മഞ്ഞക്കടലിലേക്ക്
ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
അങ്ങനെ...ഒറ്റയ്ക്ക്..
ഞാന്‍ മാത്രം..
മഞ്ഞക്കടലിന്റെ ആഴത്തിലേക്ക്
ഒറ്റയ്ക്ക്...

Friday, January 11, 2008

ഒന്നിച്ച്

തരളമായ ആ പ്രണയകാലത്ത്,
ഒന്നിച്ചിരിക്കുമ്പോള്‍
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ ഭാഷയില്‍ നാം മിണ്ടിയിരുന്നതോര്‍ക്കുക...


മസൃണമായ നിന്റെ കൈപത്തികള്‍
എന്റെ ഇടം തോളില്‍ അലസമായി പിണച്ചു വച്ച്
ഒരേ പുസ്തകം ഒന്നിച്ചു വായിച്ചു,
അറിയാതെ, ഒന്നിച്ചു കണ്ണീര്‍ പൊഴിച്ചു പോയ വേളകളില്‍.
നിന്റെ കണ്ണുനീര്‍ എന്റെ കഴുത്തും,
എന്റെ കണ്ണുനീര്‍ നിന്റെ ശിരസ്സും കഴുകി,
മനസ്സിനെ അനുരാഗം പോലെ ശുദ്ധമാക്കിയ ആ നിമിഷങ്ങളില്‍...
ഒന്നിച്ചു വായിച്ചിരിക്കുമ്പോള്‍,
എനിക്കു വേണ്ടി,
പുറം മറിക്കാതെ ,
കണ്ണില്‍ ഒരു കുസൃതിച്ചിരിയുമായ്
നീ കാത്തിരിക്കുമ്പോള്‍,
പുറം വിരലുകള്‍ കൊണ്ട് നിന്റെ കവിളില്‍
അറിയാതത മട്ടില്‍ ഞാന്‍ തൊട്ടിരിക്കുമ്പോള്‍..‍,
ഓമനേ , ഞാന്‍ ഗാഢമായി, തീവ്രമായി പ്രണയിച്ച എന്റെ പ്രാണ സഖീ,
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ ഭാഷയില്‍....


കടല്‍ത്തീരത്തു ഒന്നിച്ചിരിക്കുമ്പോള്‍,
അകാരണമായ ഒരു വിഷാദം ഒരു വിങ്ങലായി
മനസ്സില്‍ പാത്തുപാത്തണയുമ്പോള്‍,
എന്റെ മനസ്സു തൊട്ടറിഞ്ഞു ,
അകലെ നിന്നുയരുന്ന സന്ധ്യാകീര്‍ത്തനം കേള്‍ക്കാന്‍
ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ എന്നെ ക്ഷണിച്ച ഈറന്‍ പ്രദോഷങ്ങളില്‍..
ഓമനേ,
എന്നെ ഗാഢമായി.... തീവ്രമായി ....പ്രണയിച്ച എന്റെ പ്രാണസഖീ...
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ......


ശിശിരത്തിലെ നക്ഷത്രരാത്രികളില്‍
ഒന്നിച്ച് കരളില്‍ കരളുരുമ്മി
ദേവദാരുക്കാട്ടിനുള്ളിലൂടെ
കാട്ടരുവിയുടെ ജലതരഗം കേട്ടു നടന്നപ്പോള്‍,
തേവര്‍ക്കു തീ കൂട്ടി തുടികൊട്ടിയാടുമാകാടിന്റെ നിഴലുകള്‍
നിര്‍നിമേഷം നോക്കി നാം നിന്നപ്പോള്‍,
കാടിന്റെ സമ്മോഹനം പേറിയോരു-
കുളിര്‍തെന്നലായെന്നെ സ്പര്‍ശിച്ചു നീ...
ഓമനേ,
ഗാഢമായി, തീവ്രമായി പ്രാണനെപ്പൊലെ നാം നെഞ്ചേറ്റിയ നമ്മുടെ പ്രണയത്തിനായ്
നമുക്കു മാത്രം മനസ്സിലാകുന്ന....


കാലം ദ്രവിച്ചു.
ചിതകളിലശ്രുവായൊന്നിച്ചുറങ്ങീ പ്രണയം....
ഓമനേ,
ഗാഢമായ്, തീവ്രമായ്, പ്രാണനായ്, പ്രണയം
ചിതകളിലൊന്നിച്ചുറങ്ങുന്ന നേരവും
സഖീ,
നമുക്കു മാതം മനസ്സില്‍..........

ഒന്നിച്ച്....