Friday, June 13, 2008

ഇന്‍ ഡിഫെന്‍സ് ഒഫ് അനോണീസ്

കെ പീ സുകുമാരന്‍ അഞ്ചരക്കണ്ടിസാറിന്‍റെ ശിഥിലചിന്തകളില്‍ ഇട്ട ഒരു കമന്‍റ് അത്യാവശ്യം അക്ഷരത്തെറ്റുകള്‍ തിരുത്തി ഇവിടെയും കൊടുക്കുന്നു:

അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. (സ്വയം നിയന്ത്രണം ഒഴിച്ച്!) . ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല. അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.

ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.

ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ ഇമേജിന്‍റെ പ്രശ്നമില്ലാതെ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ.

ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? അഥവാ സ്വന്തം പേരില്‍ അഭിപ്രായം പറഞ്ഞാല്‍ എന്തെല്ലാം പുലിവാലുണ്ടാവുമെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല. ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല.

പട്ടാള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശനം സെലിബ്രേറ്റികള്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ പരിമിതികളും വിപരീത ചുറ്റുപാടുകളുമുണ്ട്. ഹരിത്തെന്ന ഞാന്‍ ഒരു ബാങ്കിലെ പ്യൂണ്‍ ആണെങ്കില്‍, ഞാന്‍ സ്വന്തം പേരില്‍ ബ്ലോഗെഴുന്നതു എന്‍റെ മാനേജരുള്‍പ്പെടെ അക്ഷര വൈരികളായ പല കൊളീഗ്സിനും അസൂയയുണ്ടാക്കിക്കൂടേ? ക്ലര്‍ക്കായി കിട്ടാന്‍ സാധ്യതയുള്ള പ്രൊമോഷന്‍, ബ്ലോഗുകാരണം പാരവച്ചു നശിപ്പിച്ചാലോ? ആ പേടികോണ്ട് അനോണിയായി ബ്ലോഗുന്നു എന്നും ആകാമല്ലോ.

പിന്നെ എഴുതുന്നതു വെറും ചവറാണോ എന്ന ഭയം കാരണം, എന്നെ അറിയുന്ന ആള്‍ക്കാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാകാനുള്ള മടിയുമായിക്കൂടേ ഹരിത്തെന്ന പേരിന്‍റെ പിറകില്‍ ഒളിച്ചിരിയ്ക്കാനുള്ള എന്‍റെ മോട്ടീവ്? അങ്ങനെ എത്ര കാരണങ്ങള്‍ വേണമെങ്കിലും ഉണ്ടാവും അനോണികള്‍ക്കു്. ഇതൊക്കെ സ്വന്തം ഐഡന്‍റിറ്റിയില്‍ ബ്ലോഗുന്നവര്‍ക്കു ബാധകമല്ലേ എന്ന ചോദ്യത്തിനു, അവര്‍ ‘ധൈര്യശാലികള്‍’ (!) എന്നേ പറയാന്‍ പറ്റു. ‘പേടിത്തൊണ്ടന്മാരും‘ ബൂലോകത്ത് അനോണിയായി അല്ലെങ്കില്‍ തൂലികാനാമവുമായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ.


സ്നേഹത്തോടെ,
ഹരിത്

Wednesday, June 11, 2008

അലപം കരുണ.

സര്‍വത്ര വിവാദം നടക്കുന്ന ഈ സമയത്തു്, ഈ പോസ്റ്റ് അസ്ഥാനത്താണെന്നറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. ഇന്നു നമ്മുടെ പ്രിയ കവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു. റ്റി വി ന്യൂസു വഴിയാണു വാര്‍ത്ത അറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നമുക്കു പ്രിയപ്പെട്ട നെയ്യാറ്റിങ്കര വാസുദേവനും, കടമ്മനിട്ടയും പി ഭാസ്കരനുമൊക്കെ നമ്മെ വിട്ടു പോയി. ഇവരുടെ മരണ വാര്‍ത്ത നമ്മുടെ റ്റീ വീ ചാനലുകള്‍ പ്രാമുഖ്യത്തോടെ സാമാന്യം വിശദമായിത്തന്നെ, ആവശ്യത്തിനു റിസര്‍ച്ചും നടത്തി, പഴയ ക്ലിപ്പുകള്‍ അവസരോചിതമായി ചേര്‍ത്തു കാണിക്കുകയുണ്ടായി.

കേരളത്തിലെ മറ്റ് മേഖലകളിലെ പ്രമുഖരുടെ ചരമവാര്‍ത്തകളും റ്റീ വീ ചാനലുകള്‍ കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകളിലെ ദു:ഖകരമായ ഒരു വിഷയം, ഇവര്‍ കാണിയ്ക്കുന്ന വിഷ്വത്സ് ആണു. മരിച്ച ആളിന്‍റെ അനാവശ്യമായ ക്ലോസപ്പുകള്‍, ആശുപത്രിക്കിടക്കയില്‍ അല്പ വസ്ത്ര ധാരിയായി കിടക്കുന്ന മൃത ശരീരം, ഐ വീ ഫ്ലൂയിഡും ഓക്സിജന്‍ സിലിണ്ടറും ശവശരീരത്തില്‍ നിന്നും മാറ്റുന്ന ആശുപത്രി ജീ‍വനക്കാര്‍ ഇങ്ങനെ ബീഭത്സമായ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണിച്ചൂ കൊണ്ടേയിരിക്കും. മൂക്കില്‍ വച്ചിരിയ്ക്കുന്ന പഞ്ഞിയിലേയ്ക്കു ക്ലോസപ്പു ചെയ്യുക, ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങളെ ഫോക്കസ് ചെയ്യുക, മൃതദേഹത്തില്‍ വന്നിരിയ്ക്കുന്ന ഈച്ചകള്‍ ഷോട്ടില്‍ കാണുക ഇങ്ങനെ ഇന്‍സെന്‍സിറ്റീവ് ആയ എത്രയോ ഉദാഹരണങ്ങളുണ്ട് പറയാന്‍. മരിച്ച വ്യക്തി പ്രമുഖനായിക്കോട്ടെ അല്ലെങ്കില്‍ സാധാരണക്കാരനായിക്കോട്ടെ, മൃതശരീരത്തോട് റ്റീ വീക്കാര്‍ക്കു അല്പം ആദരവ് കാട്ടിക്കൂടേ? മൃതദേഹം കാണിക്കരുതെന്നല്ല ഈ പറഞ്ഞു വരുന്നതു; മൃതദേഹത്തോട്, മരിച്ച വ്യക്തിയോട് അല്പം ദയ കാണിക്കണമെന്നു മാത്രമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും സ്വകാര്യതയ്ക്കു അവകാശമില്ലേ?

ഇതുപോലെ ആശുപത്രിയില്‍ അവശരായി കിടക്കുന്ന രോഗികളുടെ ക്ലോസപ്പുകള്‍ പലപ്പോഴും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ റ്റീ വിയില്‍ കാണിക്കുക, ആക്സിഡന്‍റില്‍ കുടുങ്ങി മരിച്ചുപോയ മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ ദീര്‍ഘനേരത്തേയ്ക്കു കാണിക്കുക, തളം കെട്ടിക്കിടക്കുന്ന രക്തം വീണ്ടും വീണ്ടും കാണിക്കുക എന്നതൊക്കെ നമ്മുടെ റ്റീ വീ ചാനലുകളില്‍ സാധാരണ സംഭവിയ്ക്കാറുള്ളതാണു. ന്യൂസ് കണ്ടിട്ടു സഹതാപവും , അമര്‍ഷവും, ദേഷ്യവും, പ്രതിക്ഷേധവും ഉണ്ടാകേണ്ട സ്ഥാനത്തു നമുക്കു തോന്നുന്നത് അറപ്പും വെറുപ്പും ആണു. പിന്നെ, അറപ്പു തോന്നിപ്പോയല്ലോ എന്നൊരു കുറ്റബോധവും മനസ്സില്‍ ബാക്കിയാവും.

(ഞാന്‍ വളരെയധികം ആരാധിയ്ക്കുകയും , ആദരിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ഒരു പ്രമുഖന്‍റെ ശവശരീരം റ്റീ വിയില്‍ ബീഭത്സമായി കണ്ടപ്പോള്‍, അറിയാതെ റിമോട്ടെടുത്തു ചാനല്‍ മാറ്റി കിരണ്‍ റ്റീവിയിലെ, പിഞ്ചിലേ പഴുത്തുപോയ ഒരു പന്ത്രണ്ട്കാരിയുടെ ആങ്കറിങ് എന്ന കലാപരിപാടി കണ്ടുപോയതിലുള്ള കുറ്റബോധം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.)

ഇത്തരം വിഷയങ്ങള്‍ റ്റീ വീ യില്‍ കാണിക്കുമ്പോള്‍ പാലിയ്ക്കേണ്ട ഇന്‍റര്‍നാഷണല്‍ എത്തിക്കല്‍ നോംസോ, ഇന്‍ഡ്യയില്‍ത്തന്നെ നിലവിലുള്ള പ്രോഗ്രാം കോഡോ ഒന്നും നമ്മടെ റ്റീ വീ ചാനലുകള്‍ പാലിച്ചില്ലെങ്കിലും വേണ്ട, മൃത ശരീരങ്ങളോട് അല്പം കരുണയെങ്കിലും കാണിച്ചുകൂടേ?

Saturday, June 7, 2008

അതേയ്

അതേയ്,
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഒരു വിങ്ങല്‍ പോലെ.
..........................
...............
....
..
.
(8/6/08: 8.30 AM:
ഇപ്പോള്‍ കമന്‍റില്‍ എഴുതിയതാണു്. അപ്പോള്‍ തോന്നി പോസ്റ്റില്‍ തന്നെ ഇട്ടേയ്ക്കാം ഈ കണ്‍ഫെഷന്‍ എന്നു്:
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു. അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില്‍ പഠിക്കുന്ന അനന്തരവന്‍ ചെക്കന്‍ സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു.
“ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്‍റെ ചോദ്യം.
നിറഞ്ഞ കണ്ണുമായി അവന്‍റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്‍റു തെരഞ്ഞെടൂപ്പ് ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?)

Sunday, June 1, 2008

മണികര്‍ണിക.

ആശുപത്രി മുറിയില്‍ തറയില്‍ തഴപ്പായില്‍ ഞാന്‍ മയങ്ങിത്തുടങ്ങിയപ്പോഴാണു്, അമ്മ വിളിച്ചുണര്‍ത്തി,
ഗംഗാജലമുള്ള ചെപ്പുക്കുടം എന്‍റെ കൈയ്യില്‍ തന്നത്. അമ്മ പിന്നെ പിറു പിറുക്കുന്നതു പോലെ രാമായണം വായിച്ചുകൊണ്ടേയിരുന്നു. “ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ...”ഗംഗാജലം അച്ഛന്‍റെ ചുണ്ടില്‍ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങി. പഞ്ചഭൂതങ്ങളോരോന്നായി അച്ഛന്‍ ഉപേക്ഷിച്ചു തുടങ്ങിയോ? ഇനി അവസാനം അഗ്നിശൂദ്ധി? അഭിലാഷങ്ങളും, പകയും, വെറുപ്പും അസൂയയും, ദേഷ്യവും ഒക്കെ സ്നേഹത്തോടൊപ്പം എരിഞ്ഞിരുന്ന ഒരു സാധാരണ ജീവന്‍ പൊലിഞ്ഞു. അച്ഛന്‍ മരിച്ചു.

പാസ് ബുക്കു് എന്‍റെ കയ്യില്‍ തരുമ്പോള്‍, അതിനുള്ളില്‍ മടക്കി വച്ചിരുന്ന ഒരു തുണ്ടു കടലാസ്സില്‍ അമ്മ ഒന്നു തൊട്ടു. അച്ഛന്‍റെ കൈപ്പടയില്‍ ഒരു കുറിമാനം.
ഹരിയ്ക്കും രാധയ്ക്കും റാണിമോള്‍ക്കും വിമാനയാത്രയ്ക്കു, ശവദാഹം, സഞ്ചയനം, പതിനാറിനു, നാല്‍പ്പത്തിഒന്ന്, മണികര്‍ണികയാത്ര, .............. ഇങ്ങനെ കുറേ തലക്കെട്ടുകളില്‍ കുറെ കണക്കുകള്‍.
എനിക്കുവേണ്ടി മറ്റു ചില കുറിപ്പുകള്‍ കൂടി. ശവദാഹം ജന്മനാട്ടില്‍ വേണമെന്നു വാസുവും മറ്റും എത്ര പറഞ്ഞാലും അങ്ങനെ ചെയ്യരുതു്. സാധിക്കുമെങ്കില്‍ എലെക്റ്റ്രിക്കു ശമശാനത്തില്‍ ദഹിപ്പിക്കണം. ഹരീ, മൂന്നാം നാള്‍ തന്നെ സഞ്ചയനം നടത്തി നീ തിരികെ പൊയ്ക്കോ. ഉത്തരവാദിത്തമുള്ള ജോലിയല്ലേ. പതിനാറിനും , നാല്‍പ്പത്തിഒന്നിനും ഒന്നും നീ വരണ്ട. അനാഥാലയത്തില്‍ ആഹാരത്തിനു പണമടച്ചാല്‍ മതി. ബാങ്കില്‍ നിന്നും പണമെടുത്തു അയ്യപ്പന്‍റെ കയ്യില്‍ കൊടുത്താല്‍ മതി. അവനാവുമ്പോള്‍ എല്ലാം നോക്കി നടത്തിക്കൊള്ളും.
“ ഹരിയുടെ കയ്യില്‍ സേവിങ്സ് ഒന്നും ഉണ്ടാവില്ല. നീയ്യ് ഈ പാസ്ബുക്കു അവനെ ഏല്‍പ്പിക്കണം”
ഏതോ വിദൂരതയില്‍ നിന്നും അച്ഛന്‍ അമ്മയോടു അടക്കിസംസാരിക്കുന്ന പോലെ.

അച്ഛന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ രാധയേയും റാണിമോളേയും കൂട്ടി നാട്ടിലെത്താമെന്നായിരുന്നു കരുതിയതു.
“ ഹരി, നീ പറഞ്ഞാല്‍ ഞാന്‍ ഈ സിങ്കപ്പൂര്‍ റ്റ്രിപ്പ് കാന്‍സെല്‍ ചെയ്യാം. ബട്ട്, മുകുന്ദ് വില്‍ ബെ വെരി അണ്‍ഹാപ്പി”
“വേണ്ട” എന്നു മാത്രം പറഞ്ഞു. എന്തിനു അവളുടെ ബോസിന്‍റെ അപ്രീതി സമ്പാദിക്കണം. എനിയ്ക്കു വേണ്ടി അവളുടെ കരിയറില്‍ സംഭവിച്ച നഷ്ടങ്ങളുടെ പട്ടികയില്‍ എന്‍റെ അച്ഛന്‍റെ മരണമെങ്കിലും ഉണ്ടാവാതിരിക്കട്ടെ!
“ നോ നോ നോ.... റാണി ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്. അവള്‍ ആന്‍റിയുടെ കൂടെ നില്‍ക്കട്ടെ.”
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നവള്‍ ഒരാഴ്ച ലീവെടുത്താല്‍ ആകാശം ഇടിഞ്ഞു വീഴുമോ രാധേ? ചോദിച്ചില്ല. ഒരു ആര്‍ഗുമെന്‍റിനുള്ള മനസ്സാന്നിദ്ധ്യം അപ്പോള്‍ എനിയ്ക്കുണ്ടായിരുന്നില്ല.

അച്ഛനു ബോധം ഇല്ലായിരുന്നു. അതുകൊണ്ട് “ എന്‍റെ റാണി ലക്ഷ്മീബായി എവിടെ ഹരീ?” എന്ന ചോദ്യത്തില്‍ നിന്നും ഒഴിവായി. മറ്റുള്ളവരെപ്പോലെ അല്ല, പണ്ടേ ഞാന്‍ കള്ളം പറഞ്ഞാല്‍ അച്ഛനു ഉടനേ മനസ്സിലാവും.
അച്ഛനെ ആശുപത്രിക്കാര്‍ വെള്ളത്തുണിയിട്ടു മൂടി ഒരു സ്റ്റ്രെക്ചറില്‍ കോറിഡോറില്‍ വച്ചിട്ടു, മുറി ലോഷനിട്ടു കഴുകുന്ന തിരക്കിലാണു്. അടുത്ത രോഗിയെ സ്വീകരിക്കാന്‍ ഡെറ്റോളിന്‍റെ ഗന്ധവുമായി ആശുപത്രിമുറി അണിഞ്ഞൊരുങ്ങുന്നു.
മുഖത്തുനിന്നും തുണി അല്പം മാറ്റി അച്ഛന്‍റെ നെറ്റിയില്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു.
“ ശിവാ, അച്ഛന്‍ വല്ലാതെ തണുത്തല്ലോടാ”
“ അതുപിന്നെ ബോഡി തണുക്കത്തില്ലായോ? മണിക്കൂര്‍ രണ്ടായില്ലിയോ” ഹോസ്പ്പിറ്റല്‍ മാനേജര്‍ അലക്സാണ്ടര്‍.
അച്ഛന്‍റെ തണുത്ത ബോഡി, ഞാനും ശിവനും ആശുപത്രി ജീവനക്കാരും ചേര്‍ന്നു വണ്ടിയില്‍ കയറ്റി. എല്ലാത്തിനും ശിവാനന്ദന്‍ കൂടെയുണ്ടായിരുന്നു. ഒന്‍പതാം ക്ലാസ്സു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണു. വീട്ടിലെ ഒരു അംഗത്തെപ്പോലെ. കുളിപ്പിക്കാനും , കരക്കാരെയും ബന്ധുക്കളെയും അറിയിക്കാനും ഒക്കെ ശിവന്‍ തന്നെ.

ചിതാഭസ്മകലശം വീട്ടില്‍ വച്ചു വിളക്കുകൊളുത്തുന്നതു വീട്ടുടമസ്ഥയായ ഭാര്യ ഫാത്തിമയ്ക്കു ഇഷ്ടമില്ലെന്നു മജീദിക്ക പറഞ്ഞു. അമ്മയ്ക്കതു ഷോക്കായി. ഏഴു വര്‍ഷമായി ഒരു വീടുപോലെ കഴിഞ്ഞിരുന്നതല്ലേ.
വാടകക്കാരനായി മജീദിക്ക അച്ഛനെകാണുന്നതു മരണത്തിനു ശേഷമാണെന്നു തോന്നുന്നു. ജീവിതത്തില്‍ ആദ്യമായി അമ്മ തെറിപറഞ്ഞു ഞാന്‍ കേട്ടതന്നാണു്. മജീദിക്കയുടെ കെട്ടിയോള്‍ ഫാത്തിമയുടെ നന്ദികേടു അമ്മയ്ക്കു സഹിച്ചില്ല.
“ ആ കൂത്തിച്ചിയ്ക്കും അവളുടെ മക്കള്‍ക്കും വേണ്ടി ഇവിടൊരാള്‍ ഇനി ചെയ്യാനെന്തെങ്കിലും ബാക്കിയുണ്ടോ? എന്നിട്ടാചിതയാറും മുന്‍പ്...”
അമ്മയുടെ നിര്‍ബന്ധം കാരണം അന്നു തന്നെ ആ വീടൊഴിഞ്ഞു. രണ്ടുദിവസം ഗസ്റ്റ് ഹൌസില്‍, അടുത്തദിവസം ശിവാനന്ദന്‍റെ വീട്ടില്‍. പിന്നെ നഗരത്തില്‍ വെറുതേ പൂട്ടിയിട്ടിരുന്ന രാധയുടെ ഫ്ലാറ്റില്‍, അച്ഛന്‍റെ
ചിതാഭസ്മക്കലശവുമായി, അഭയാര്‍ത്ഥികളെ പോലെ. സഞ്ചയനത്തിനു റാണിമോളെക്കൊണ്ട് നമസ്കരിപ്പിക്കണം എന്നുണ്ടായിരുന്നു. നടന്നില്ല.

പെട്ടിയില്‍ വച്ചിരുന്ന ചിതാഭസ്മ കലശം തുറന്നു കാട്ടണമെന്നു എയര്‍പ്പോര്‍ട്ടിലെ പോലീസുകാരനു നിര്‍ബന്ധം. അച്ഛന്‍റെ ചിതാഭസ്മമാണെന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ശിവാനന്ദനു ആ അയ്യങ്കാര്‍ പോലീസിന്‍റെ മുരട്ട് സംസാരം കേട്ടപ്പോള്‍ വല്ലാതെ ദേഷ്യം വന്നു.
“ സാമീ, അവന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് കണ്ടാല്‍ നിങ്ങടെ ഐ ജി എണീറ്റു നിന്നു സല്യൂട്ടടിയ്ക്കും. അറിയാമോ? മര്യാദക്കാരുടെമേല്‍ എല്ലാരും കുതിരകേറും. ഇന്നാ തുറന്നു നോക്കിക്കോ. പത്തുദിവസങ്ങള്‍ക്കു മുന്‍പു എന്നേയും നിങ്ങളേയും പോലെ ജീവനുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ എല്ലും ചാമ്പലുമാ ഇതിനുള്ളില്‍.”
ശിവനെ തടഞ്ഞു. വേണ്ട. അധികാരവും ദേഷ്യവും വിളമ്പേണ്ട സമയവും സന്ദര്‍ഭവും അല്ല ഇതു്. മരണം വല്ലാത്ത ഒരു ലെവലര്‍ ആണു ശിവാ. അതു ബന്ധങ്ങളെ റീ ഡിഫൈന്‍ ചെയ്യുന്നു. അച്ഛന്‍റെ മരണം, എനിക്കു റാണിയോടുള്ള സ്നേഹത്തിന്‍റെ അനന്തമായ ആഴം എന്നെ അറിയിച്ചു. പോലീസുകാരനോടു വഴക്കിട്ടു നശിപ്പിക്കനുള്ളതല്ല, ഈ തിരിച്ചറിവുകളുടെ നിമിഷങ്ങള്‍.
“ ഇതൊക്കെ അവിടെയെവിടെയെങ്കിലും കളഞ്ഞിട്ടുവന്നാല്‍ പോരായിരുന്നോ?” രാധയുടെ ശബ്ദം കനക്കുമ്പോള്‍ ഞാന്‍ ഈയിടെ ഒന്നും മിണ്ടാറില്ല. വീടിനു മുന്നിലുള്ള തുളസിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ
ചിതാഭസ്മമടങ്ങിയ കലശം കുഴിച്ചിട്ടു. ഒരു ചെറിയ വിളക്കും വച്ചു.
ദിവസവും സന്ധ്യക്കു വിളക്കു കൊളുത്തണം. മാസാമാസങ്ങളില്‍ മരണനാളിനു ബലിയിടണം. ഒന്നാം വാര്‍ഷികത്തിനു വാരണാസിയില്‍ , ഗംഗയില്‍, മണികര്‍ണികയില്‍ പിതൃതര്‍പ്പണം. പിന്നെ വര്‍ഷാവര്‍ഷം പിതൃപക്ഷത്തില്‍ വാവുബലിയിടണം. പിന്നെ?

എത്ര രാത്രിയായാലും ഓഫീസില്‍ നിന്നും ഞാന്‍ വന്നിട്ടേ അസ്ഥിത്തറയില്‍ വിളക്കു തെളിയാറുള്ളൂ.
“രാധേ സന്ധ്യയ്ക്കു ഒരു വിളക്കു തെളിയ്ക്കാന്‍ ഓര്‍ത്തുകൂടേ നെനക്കു?”
“ ഓ... ഐ ആം സോറി , ഇറ്റ് ജസ്റ്റ് ഡിഡിന്‍റ് ഒക്കര്‍ റ്റു മി”
സ്യുപ്പര്‍ അടിച്ചു വാരുന്ന ചവറ് അസ്ഥിത്തറയുടെ ചുവട്ടില്‍ കൂനയായ് കൂട്ടിവച്ചു ചൂലും ചാരിവച്ചിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ചങ്കു പൊട്ടുന്നതുപോലെ തോന്നി. ഞാന്‍ അലറി,
“ വാട്ട് ദ ഹെല്‍ ഇസ് ഗോയിങ് ഓണ്‍ ഹിയര്‍? രാധേ ..രാധേ... നിനക്കൊന്നു ശ്രദ്ധിച്ചൂടേ? ..ഇതു കണ്ടോ?”
“ഡോണ്ട് ഷൌട്ട് അറ്റ് മീ... ഐ അം നോട്ട് യുവര്‍ സെര്‍വന്‍റ്... നിങ്ങടെ തന്തേടെ എല്ലും പല്ലും നിങ്ങള്‍ വേണമെങ്കില്‍ സൂക്ഷിച്ചോളണം. ഇറ്റ് ഇസ് നണ്‍ ഒഫ് മൈ പ്രോബ്ലം”
“രാധേ.. നീ...ഇങ്ങനെ.....” ദയനീയനായ എന്നോടു എനിയ്ക്കുതന്നെ പുഛം തോന്നി.
അവള്‍ ചുണ്ടുകള്‍ വക്രിപ്പിച്ചു, തല വെട്ടിച്ചു ദേഷ്യത്തോടെ ബെഡ് റൂമിന്‍റെ കതകു ശക്തിയായി വലിച്ചടച്ചു. റാണി ഇതെല്ലാം കണ്ട് പകച്ചു നിന്നു.
സ്യൂപ്പര്‍ വരുന്ന ദിവസങ്ങളിലൊക്കെ അസ്ഥിത്തറയില്‍ കൂട്ടിവയ്ക്കുന്ന ചവറു കൂന എടുത്തു കളഞ്ഞു ഒരു സാംബ്രാണിത്തിരി കത്തിയ്ക്കുന്നത് എന്‍റെ സ്ഥിരം ജോലിയായി. രാധയോട് പല പ്രാവശ്യം പറഞ്ഞിട്ടും ഈ സ്യൂപ്പര്‍ എന്താ അവള്‍ പറയുന്നതു അനുസരിയ്ക്കാത്തതു്? ഒരുദിവസം ആ തുളസിച്ചെടി ആരോ മൂടോടെ പിഴുതിട്ടിരിയ്ക്കുന്നു. ഇതും ആ സ്യൂപ്പര്‍ ആയിരിക്കണം. വീണ്ടും തിരിച്ചു നട്ടു വച്ചെങ്കിലും, പട്ടുപോയി.

രാവിലേ , റാണിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണു ഞാന്‍ ഉണര്‍ന്നതു? കരഞ്ഞു കരഞ്ഞു കുഞ്ഞു വല്ലാതെ ഏങ്ങലടിയ്ക്കുന്നു. ശ്വാസം കിട്ടാന്‍ പാടുപെടുന്നു അവള്‍. ‘എന്താ മോളേ?’
“ എന്‍റെ പൊന്നു റാണി ലക്ഷ്മീ ബായി അല്ലെ, കരയാതെ മക്കളേ . എന്തു പറ്റീ?”
അവളുടെ ഒരു കമ്മല്‍ കാണാനില്ല. രാവിലേ എല്ലായിടത്തും നോക്കി. ബെഡ്ഷീറ്റെല്ലാം കുടഞ്ഞു നോക്കി. റൂം അടിച്ചു വാരി നോക്കി. കിട്ടിയില്ല. രാധയുടെ ശബ്ദവും മുഖവും കനത്തു. യാതൊരു ശ്രദ്ധയും ഇല്ലാത്ത മൂശേട്ടേ എന്നു പറഞ്ഞു റാണിയെ ബെല്‍റ്റെടുത്തു അടികൊടുത്തു.
“ഒരു ചെറിയ കമ്മലല്ലേ രാധേ, നീ ഇങ്ങനെ കുഞ്ഞിനെ അടിച്ചാലോ?”
“ നമുക്കു വേറേ മേടിയ്ക്കാം കേട്ടോ, റാണി കരയാതെ” ഞാന്‍ സമാധാനിപ്പിച്ചു.

അമ്മയും, അയ്യപ്പന്‍ മാമനും , ശിവനും ഇന്നെത്തും. അച്ഛന്‍റെ ചിതാഭസ്മവും കൊണ്ട് ഞങ്ങള്‍ വാരണാസിയില്‍ മറ്റന്നാള്‍ പോകും.
“ റാണിയെക്കൂടെ കൊണ്ടു പോയാലോ രാധേ?”
“വേണ്ട, വെറുതേ എന്തിനാ ക്ലാസ്സു മിസ്സാക്കുന്നതു?”

ഓഫീസില്‍ പോകാനിറങ്ങിയപ്പോഴാണു കണ്ടതു. പട്ടുപോയ തുളസ്സിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ അസ്ഥിത്തറയില്‍ വീണ്ടും ചവറു കൂമ്പാരവും ചൂലും. ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിസ്സഹായനായി. ചവറു വാരി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണു കണ്ടതു്, റാണിയുടെ ഒറ്റക്കമ്മല്‍ ഈ ചവറിനിടയില്‍. ഇതെങ്ങിനെ ഇവിടെ വന്നു?
ദൈവമേ, ഇതെങ്ങിനെ? ഇനിയിപ്പൊ രാധ വീട്ടില്‍ സ്യൂപ്പറെ ജോലിയ്ക്കു വച്ചിട്ടുണ്ടാവില്ലേ?
മറ്റന്നാള്‍ ഞങ്ങള്‍ വാരണാസിയിലേയ്ക്കു യാത്ര തുടങ്ങുമ്പോള്‍ രാധ അവളുടെ ബോസിനു ഫോണ്‍ ചെയ്യും,
“ മുകുന്ദ്, ഹരിയും ശിവനും ബന്ധുക്കളും ഇന്നു മണികര്‍ണികയില്‍ # പോയിരിക്കുകയാണു്, ചിതാഭസ്മവും കൊണ്ട്”

മരണത്തിനും കാമത്തിനുമിടയില്‍, കളഞ്ഞുപോയ ഒറ്റക്കമ്മല്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്‍റെ സ്വന്തം മകള്‍ റാണി, എന്‍റെ മരിച്ചുപോയ അച്ഛന്‍റെ റാണി ലക്ഷ്മീ ബായി*, ഞങ്ങള്‍ തിരിച്ചു വരുന്നതും കാത്തു കാത്തിരിയ്ക്കും. ബട്ട് ഷീ ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്.

________________________________________

# Manikarnika :
Manikarnika is considered to be even older than Ganges and as legend has it, Vishnu cared the kund with his discus, and filled it with perspiration from his exertions in creating the world, at the behest of Shiva. When Shiva quivered with delight, his earning fell into this pool, which as Manikarnika - "Jeweled Earring" - became the very First Tirtha in the world.

(* വിവാഹം കഴിയുന്നതിനു മുന്‍പു ഝാന്‍സി റാണിയുടെ പേര് ‘മണികര്‍ണിക’ എന്നായിരുന്നെന്നു് കേട്ടിട്ടുണ്ട്.)

Thursday, May 22, 2008

ദാമോരന്‍

‘ദാമോരാ’ എന്നു നീട്ടിവിളിച്ചാല്‍ മതി അവനെത്തും. മൊട്ടത്തലയന്‍. ഗ്രഹണിപിടിച്ച വയറും കാട്ടി, വലത്തേ തോളില്‍ നിന്നും ഊര്‍ന്നിറങ്ങിക്കിടക്കുന്ന വള്ളിയുള്ള നരച്ച നിക്കറും ഇട്ടു്, പോളിയൊ ബാധിച്ച കാലുകളും ഏന്തിച്ചു കോളേജ് കാന്‍റീനിനടുത്തുള്ള ഇടവഴിയില്‍ അപശകുനം പോലെ.

ദാമോരനു അടിയന്തരാവസ്ഥയെക്കാള്‍ പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സേ കൂടുതല്‍ കാണൂ. ഒരിക്കലും വിശപ്പടങ്ങാത്ത ദാമോരന്‍ മഞ്ഞ കോന്ത്രപ്പല്ലുകള്‍ ഇളിച്ചു കാട്ടി യാചിക്കും,
“ അണ്ണാ, ഒരു 4 അണ താടാ”.
പൈസ കൊടുത്താല്‍ കാലില്‍ തൊട്ടു തൊഴും. കൊടുത്തില്ലെങ്കില്‍ “ പോടാ പട്ടീ... മൈ....” എന്നൊക്കെ വിളിയ്ക്കും. ബി ഏയ്ക്കു പഠിക്കുന്ന ചേച്ചിമാര്‍ കേള്‍ക്കും എന്നതൊന്നും തെറി വിളിയ്ക്കുന്ന സമയത്തു ദാമോരനു പ്രശ്നമല്ല. അമ്പതു പൈസ കൊടുത്താല്‍ പ്രതിഫലമായി ആരോടു വേണമെങ്കിലും എന്തും പറയും അവന്‍. കോളേജിനു തൊട്ടപ്പുറത്തുള്ള സ്കൂളില്‍ നിന്നും പാസായി വന്നവര്‍ക്കു പഴയ സാറന്മാരോടുള്ള
വിരോധം തീര്‍ക്കാനും ദാമോരന്‍ അമ്പതു പൈസ റേറ്റ് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സ്കൂളില്‍ ക്ലാസ്സ് നടക്കുമ്പോള്‍,ദാമോരന്‍ ഏന്തി ഏന്തിനടന്നു സ്കൂളിലെ ക്ലാസ് റൂമില്‍ കയറിച്ചെല്ലും. മൊട്ടത്തല ചരിച്ചു പിടിച്ചു ക്രാവി ക്രാവി നോക്കി, ഉച്ചത്തില്‍ ചോദിക്കും.
“ സാറേ, ആട്ടിന്‍ കുട്ടി ഉണ്ടോ..... ബ്ബേഏഏഏ......”
ആട്ടിന്‍ കുട്ടി, ആ സാറിന്‍റെ ഇരട്ടപ്പേരാണു്. ക്ലാസ്സ് ഇളകി മറിയും.കൂകി വിളിയ്ക്കും. ആട്ടിന്‍ കുട്ടിയുടെ പഴയ സ്റ്റൂഡന്‍റ്സ്, അങ്ങേരുടെ ക്രൂരതകള്‍ക്കു പകരം വീട്ടിയ സന്തുഷ്ടിയോടെ കോളേജ് കാമ്പസ്സിന്‍റെ സുരക്ഷിതത്വത്തില്‍
രസിച്ചിരിക്കും. ഈ കലാപരിപാടികള്‍ ഹിറ്റ്ലര്‍,ആട്ടുകല്ല്, അരുവട്ടി, ഫാമറ്, കമ്പം, അസ്ഥിക്കറുപ്പന്‍,ജുബ്ബാ, കുഞ്ഞിരാമന്‍ എന്നീ വീരശൂരപരാക്രമികളായ സാറന്മാരുടെ ക്ലാസ്സുകളിലും ആവര്‍ത്തിക്കും. ദാമോരനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു തെറികൊണ്ടന്നു അഭിഷേകം ആയിരിക്കും. അതുകൊണ്ട് സാധാരണ അവന്‍റെ ഇരകള്‍ നാണക്കേടു കരുതി എല്ലാം സഹിക്കും. ഒരിക്കല്‍ പട്ടത്തി ഭാഗ്യലക്ഷ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച് “ ചേച്ചീ ഒരു രണ്ട് രൂപാ തരാന്‍ കെടക്കിണാ” എന്നു ചോദിച്ചതില്‍ ദ്വയാര്‍ത്ഥം ആരോപിച്ചു അവളുടെ കാമുകന്‍ തോമസ് എബ്രഹാം ദാമോരനെ വലത്തേ കൈ വീശി ഒറ്റ അടി വച്ചുകൊടുത്തു. ദാമോരന്‍ അലറിക്കരയാന്‍ തുടങ്ങി. കോളേജങ്കണത്തിലെ രാഷ്ട്രീയ വടവൃക്ഷത്തിന്‍ ചുവട്ടില്‍ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടേയിരുന്നു. പട്ടത്തിയും എബ്രഹാമും തമ്മിലുള്ള പ്രണയരഹസ്യങ്ങളൊക്കെ ദാമോരന്‍ കരച്ചിലിനിടയില്‍ പബ്ലിക്കായി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. അവരുടെ സിനിമാതീയേറ്റര്‍ കഥ പറഞ്ഞു കഴിഞ്ഞ് അവധിദിവസങ്ങളിലെ എക്സ്റ്റ്രാക്ലാസെന്ന കള്ളപ്പേരില്‍ അറിയപ്പെടുന്ന പ്രണയ സമാഗമങ്ങളുടെ ഭാണ്ഡം ദാമോരന്‍ തുറക്കും
എന്നായപ്പോള്‍ നിവര്‍ത്തിയില്ലാതെ എബ്രഹാം 5 രൂപാ കൊടുത്തു വല്ലവിധത്തിലും അവന്‍റെ കരച്ചില്‍ യജ്ഞം അവസാനിപ്പിച്ചു് തടിയൂരി.

ഫിസിക്സ് ലക്ചറര്‍ സോമശേഖരന്‍ സാര്‍ ഐലന്‍റ് എക്സ്പ്രസിന്‍റെ നെറുകയിലേയ്ക്ക് റയില്‍ പാതയിലൂടെ നടന്നു നടന്നു കയറുന്നതിനും ഒരാഴ്ച മുന്‍പാണു, ദാമോരന്‍ ലാബില്‍ കയറിവന്നതു്. വെര്‍ണിയര്‍ കാലിപ്പേഴ്സ് എങ്ങനെ ഉപയോഗിക്കണം എന്നു ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്തുകൊണ്ടിരുന്ന സാറിനെ തൊട്ട് “അച്ഛാ, അച്ഛാ,... വിശക്കുന്നു അച്ഛാ..” എന്നു പറഞ്ഞു കൊണ്ടേയിരുന്നു. പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ റെക്കാര്‍ഡ് ബുക്കു കൊണ്ട് വരാത്തതിനു സോമ ശേഖരന്‍ സാര്‍ പുറത്തിറക്കിവിട്ടവരിലാരുടെയോ ക്രൂരമായ പ്രതികാരം. ക്ലാസ്സില്‍ വല്ലാത്ത മൂകത. സാര്‍ ഒന്നും മിണ്ടാതെ കുറേ നേരം കുനിഞ്ഞിരുന്നു. പിന്നെ പതുക്കെ സ്റ്റാഫ് റൂമിലേയ്ക്കു പോയി.പിന്നത്തെ ആഴ്ച സാറിനു ഞങ്ങളുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സെടുക്കാന്‍ കഴിഞ്ഞതുമില്ല.

അടിയന്തരാവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണെന്ന ആശയം കോളേജിലെ സുന്ദരനും, ബുദ്ധിജീവിയും, സാഹിത്യകാരനും ഒക്കെയായ ഇങ്ഗ്ലീഷ് ലക്ചറര്‍ക്കാണ് ആദ്യം തോന്നിയതു. അങ്ങനെ ഞങ്ങള്‍ കുറച്ചു വിപ്ലവകാരികള്‍ അടിയന്തരാവസ്ഥയ്ക്കെതിരായി പോസ്റ്റര്‍കള്‍ എഴുതി. ആരു ഇതു കോളേജില്‍ ഒട്ടിയ്ക്കും? ആരെങ്കിലും കണ്ടുപിടിച്ചാല്‍ ഞങ്ങള്‍ എല്ലാം ഉടനേ അകത്താവും. എല്ലാവര്‍ക്കും ചെ ഗുവേരയാകണം. രക്തസാക്ഷിയാകാന്‍ ആളില്ലാതെയായി. ഒടുവില്‍ ദാമോരനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിയ്ക്കുവാന്‍ തീരുമാനമായി. ദാമോരനു 10 രൂപാ കൊടുത്തു ഞങ്ങള്‍ വിപ്ലവം ഔട്ട് സോഴ്സ് ചെയ്തു. ദാമോരന്‍ ഞായറാഴ്ച പോസ്റ്റര്‍ ഒട്ടിച്ചു. തിങ്കളാഴ്ച അവന്‍ കൃത്യമായും വൃത്തിയായും അകത്തായി. ലക്ചറര്‍ രണ്ട് മാസത്തെ അവധിയെടുത്തു പോയി. ഞങ്ങള്‍ ഒരാഴ്ച മുങ്ങി നടന്നു. പിന്നെ പരീക്ഷയായി, പങ്കപ്പാടായി. റിസല്‍റ്റ് വന്നു. ഞങ്ങള്‍ പലവഴിയ്ക്കും പിരിഞ്ഞു പോയി.

ദാമോരനെ പണ്ടേ മറന്നിരിയ്ക്കുകയായിരുന്നു. ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴിയ്ക്കു മെയിന്‍ ‍റോഡില്‍ ജാഥകാരണം, അപ്രോച്ചു റോഡില്‍ കാര്‍ ജാമായി കിടക്കുകയായിരുന്നു. വീട്ടിലെത്താനുള്ള ആകാംക്ഷയില്‍ ജാഥയെ ശപിച്ചുകൊണ്ട് ഒരു പെപ്സി കുടിയ്ക്കാന്‍ മുറുക്കാന്‍ കടയിലേയ്ക്കു നടക്കുമ്പോഴാണു ദാമോരനെ കണ്ടതു.
റ്റാര്‍പ്പാളിനും പഴയ ഫ്ലെക്സ് ബാനറുകളും കൊണ്ടു കൂരയുണ്ടാക്കിയ ഒരു കുടിലിന്‍റെ മുന്നില്‍. ചേരിയിലെ അവസാനിക്കാത്ത ദുര്‍ഗന്ധമാര്‍ന്ന വ്യഥപോലെ ഒരു ചാക്കു തുണ്ടില്‍ ചോദ്യചിഹ്നമായി ദാമോരന്‍. പ്രായം
അല്പം നരപ്പിച്ചിട്ടുണ്ട്.

“ ദാമോരാ, ദാമോരാ...ഞാന്‍....”
ദാമോരന്‍ ഒന്നും മറന്നിട്ടില്ല.

“ അണ്ണാ , അന്നു പോലീസ് അടിച്ചു നടുവൊടിച്ചിട്ടും അണ്ണമ്മാരുടെ പേരൊന്നും ഞാമ്പറഞ്ഞില്ല.”
ചേരിയിലെ ഒരു വേശ്യയാണു നടുവൊടിഞ്ഞു കിടപ്പിലായ ദാമോരനെ വര്‍ഷങ്ങളായി നോക്കുന്നതു.പെഴ്സ് തുറന്നു കുറച്ചു പണം കൊടുത്തപ്പോള്‍ ദാമോരന്‍ വാങ്ങിയില്ല. തിരിച്ചു വണ്ടിയില്‍ ചെന്നു പെട്ടിതുറന്നു കൂട്ടുകാര്‍ക്കായി സൂക്ഷിച്ചിരുന്ന സ്കോച്ച് എടുത്തു ദാമോരന്‍റെ
അടുത്തെത്തി.
“ ദാമോരാ ഇതെങ്കിലും.......”
ദാമോരന്‍റെ കണ്ണുകളില്‍ ആസക്തിയുടെ കൊള്ളിയാന്‍ മിന്നി. ചുണ്ടുകള്‍ കൊതിയോടെ കൂര്‍ത്തു. മൊട്ടത്തല ചരിച്ചു പിടിച്ചു അവന്‍ സ്വാര്‍ത്ഥതയോടെ കെനീട്ടി.

ദാമോരന്‍ ഇതെങ്കിലും വാങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു.

Thursday, May 15, 2008

യവന സുന്ദരി (ഡിമാന്‍റില്ല)

ഏപ്രില്‍ ആറാം തീയതിയിലെ മാതൃഭൂമി ദിനപത്രത്തിന്‍റെ വിവാഹപരസ്യ പേജ് എങ്ങനെയോ എന്‍റെ കയ്യില്‍ വന്നു പെട്ടു. വായിച്ചുനോക്കിയപ്പോള്‍ കണ്ടതു അത്ഭുതപ്പെടുത്തുന്ന തിരിച്ചറിവുകളായിരുന്നു. സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ ബൂലോകത്തിന്‍റെ ശ്രദ്ധ, യാതൊരു ‘ഡിമാന്‍റുമില്ലാതെ’ ക്ഷണിച്ചുകൊള്ളട്ടെ!!!!




സ്കാന്‍ ചെയ്ത ന്യൂസ് പേപ്പര്‍ മുകളില്‍. ചില തലക്കെട്ടുകള്‍ താഴെ ഒന്നുകൂടെ കൊടുക്കുന്നു:

ഈഴവ യുവതി ഏകമകള്‍ ഡിമാന്‍റില്ല

ചെറുമ സുന്ദരി.

എഴുത്തച്ഛന്‍ സുന്ദരി.

ഈഴവസുന്ദരി ശുദ്ധം.

മണ്ണാന്‍ സുന്ദരി 24

പുലയ സുന്ദരി ഗവ: ജോലി.

വിശ്വകര്‍മ്മ സുന്ദരി ടീച്ചര്‍ ശുദ്ധം.

വാരിയര്‍ സുന്ദരി ടീച്ചര്‍.

നായര്‍ സുന്ദരി ജാതിയേതുമാകാം.

ഹിന്ദു വിധവ സര്‍ക്കാര്‍ ജോലി ഡിമാന്‍റില്ല

മാരസ്യാര്‍ സുന്ദരി ഗവണ്മെന്‍റുദ്യോഗം

വീരശൈവ സുന്ദരി.

മുസ്ലീം സുന്ദരി ഓസ്റ്റ്രിയ സമ്പന്ന.

പെരുമണ്ണാന്‍ സുന്ദരി.

വിളക്കിത്തലനായര്‍ സുന്ദരി.

വാണിയ നായര്‍ സുന്ദരി.

നായര്‍ സുന്ദരി ആദ്യവിവാഹം ഡിമാന്‍റില്ല.

ഇങ്ങനെ പോകുന്നു ..........

പിന്നെ “ ഡിമാന്‍റില്ല” എന്ന തലക്കെട്ടില്‍ വേറെ ചില സുന്ദരിമാര്‍ക്കു വര‍ന്മാരെ തേടി മറ്റൊരു സെക്ക്ഷന്‍. “ഡിമാന്‍റില്ല” എ‍ന്ന്‍ വരന്മാര്‍ വധുവിനെത്തേടി പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ സ്ത്രീധനം വേണ്ട എന്ന അര്‍ത്ഥത്തില്‍ എടുക്കാമായിരുന്നു. ഇവിടെ സ്ഥിതി നേരേ മറിച്ചും. ഇവിടത്തെ ‘ഡിമാന്‍റില്ല” എന്ന തലക്കെട്ടിന്‍റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. ബൂ ലോകരേ.... പ്ലീസ് ഹെല്‍പ്പ്‍


Sunday, May 4, 2008

റോബോട്ടിക് സര്‍ജന്‍

നായര്‍ സാബ്, താങ്കളുടെ ഷീലാ ബേട്ടി എന്തൊക്കെയാണീ പറയുന്നതു? കടം കഥകള്‍ പോലെ. എന്നോട് മലയാളത്തില്‍ ചിന്തിച്ചു് മലയാളത്തില്‍ സംസാരിക്കാന്‍ പറയുന്നു. ചമ്പല്‍ നദിയ്ക്കിക്കരെ ജനിച്ചു വളര്‍ന്ന ഈ
ഞാ‍ന്‍, നിര്‍ഭയ് സിങ് ഗൂജര്‍ എന്ന പാവം ഠൌണ്‍ ഇന്‍സ്പെക്ടര്‍ എങ്ങിനെ മലയാളം പറയും? എങ്ങനെ മലയാളത്തില്‍ ചിന്തിക്കും? കഴിഞ്ഞ പതിനെട്ടു കൊല്ലമായി , സാബ് ഈ ആശുപത്രിയിലെ പുലീസ് ഔട്ട്
പോസ്റ്റില്‍. എ എസ്സ് ഐ, ആയിട്ടാണു ഇവിടെ വന്നതു. എസ്സ് ഐ ആയി പിന്നെ റ്റി ഐ ആയി. ഈ നശിച്ച ആശുപത്രിയില്‍ തന്നെ ഇത്രകാലവും. സാബ്, ഐ വി ഫ്ലൂയിഡിനു വേണ്ടി നീഡില്‍ കുത്തികുത്തി ഷീലാ ബേട്ടിയുടെ ഇടതു കൈയിലെ നീല ഞരമ്പുകള്‍ പിടച്ചു തണിര്‍ത്തല്ലോ! വിരലുകള്‍ മുറുക്കി ചുരുട്ടി കാട്ടി പറയുകയാണു, ഉറങ്ങുമ്പോള്‍ ചോര ഒഴുകുന്ന മുഷ്ടിയെ സ്വപ്നം കാണാറുണ്ടെന്നു. നായര്‍ സാബ്
താങ്കള്‍ക്കറിയാമല്ലോ, ഈ അവസ്ഥയില്‍ ഷീലാബേട്ടി ദുസ്വപ്നങ്ങള്‍ കാണുന്നതു നന്നല്ല. വേണ്ടാത്ത പേക്കിനാവുകള്‍ കാണാതിരിയ്ക്കാന്‍ ബ്രിജ് ബിഹാരിയെ ഭജിച്ചു കിടക്കാന്‍ പറഞ്ഞപ്പോള്‍ ഷീലാബേട്ടി ,‘സബ്സേ ഘതര്‍നാക്കു ഹോത്താ ഹൈ സപ്നോം കാ മര്‍ ജാനാ.’എന്നു പിറുപിറുത്തു. അവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതിന്‍റെ കുഴപ്പമാണു സാബ്, പ്രായത്തില്‍ കവിഞ്ഞ ഈ ചിന്തകള്‍.
മനസ്സു ശാന്തമാക്കാന്‍ ഞാന്‍ ഷീലാബേട്ടിയോട് പറഞ്ഞു. എന്നാലേ ചിത്രശലഭങ്ങളേയും മാനുകളേയും സ്വപ്നം കാണൂ.

ഇനി സര്‍ജന്‍ ഷീലാബേട്ടിയെ എക്സാമിന്‍ ചെയ്യും സാബ്. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറന്മാരുടെ ആദ്യ റൌണ്ട് ചികിത്സ കഴിയാറായി. റ്റെസ്റ്റ് റിപ്പോര്‍ട്ടൊക്കെ വന്നു കഴിഞ്ഞാലേ സര്‍ജന്‍ കാണൂ. ഇതിനു പിന്നെ
കിഡ്നി റ്റ്രാന്‍സ്പ്ലാന്‍റുപോലെ ഹിസ്റ്റൊകോമ്പാറ്റബിലിറ്റി റ്റെസ്റ്റൊന്നും വേണ്ട. അതേ ബ്ലഡ്ഗ്രൂപ്പുള്ള ഡോണറെ കിട്ടണം. കിട്ടും സാബ്, എ പോസിറ്റീവ് രക്തമുള്ള ഒരു ഡോണറെ, ഷീലാബേട്ടിക്കുവേണ്ടി. ഇന്നലെത്തന്നെ മൂന്നു ആക്സിഡന്‍റ്സ് . നമ്മുടെ കഷ്ടകാലത്തിനു ഏ പോസിറ്റീവ് അല്ലാതായിപ്പോയി മൂന്നും. നായര്‍ സാബ് താങ്കള്‍ക്കു
നന്നായറിയാമല്ലോ കഴിഞ്ഞ ഒരു മാസമായി ഈ സിറ്റിയിലെ എല്ലാ സ്റ്റേഷനതിര്‍ത്തിയിലും നടക്കുന്ന സകല ആക്സിഡന്‍റു കേസുകളും ഞാന്‍ അരിച്ചു പറക്കുന്നുണ്ട്. ഒന്നൊക്കുമ്പോള്‍ മറ്റൊന്നു ശരിയാവില്ല. കഴിഞ്ഞ
ആഴ്ച എം ജി റോഡില്‍ കാര്‍ ആക്സിഡന്‍റില്‍ മരിച്ച മൂന്നിലൊരുത്തന്‍ ഏ പോസിറ്റീവ് ആയിരുന്നു. പക്ഷേ ബൈ പാസു കഴിഞ്ഞ ഹാര്‍ട്ട് നമുക്കെന്തിനാ? നായര്‍ സാബ് നമുക്കിനിയും മൂന്നു മാസത്തെ സമയമുണ്ടല്ലോ. നമ്മുടെ ഷീലാ ബേട്ടിയ്ക്കു ഡോണറെ കിട്ടാതിരിയ്ക്കില്ല.

നായര്‍സാബ് താങ്കള്‍ ഇതുവരെ സര്‍ജനെ കണ്ടില്ലല്ലോ അല്ലേ? സര്‍ജനെ എല്ലാവര്‍ക്കും പേടിയാണു്. എട്ടാം നിലയില്‍ ഐ സീ യൂ വിനടുത്തുള്ള സര്‍ജന്‍റെ മുറിയിലേയ്ക്കു് ആരും വിളിയ്ക്കാതെ ചെല്ലാറില്ല. രാവിലേ
ഏഴരയ്ക്കു മുന്‍പ് സര്‍ജന്‍ മുറിയിലെത്തും. ക്യാമ്പസിലെ സീ 13 വീട്ടില്‍ നിന്നും, ഗാര്‍ഡന്‍റെ നടുവിലെ പാത വഴി, ഇന്‍സുനിറേറ്റര്‍ ബില്‍ഡിങിനിടതു വശത്തുകൂടെ, തെന്നി തെന്നി നടന്ന്, സര്‍ജന്‍ സൈറ്റോപാത്തോളജി
ലാബിനടുത്തുള്ള ലിഫ്റ്റില്‍ കയറും. സര്‍ജനു മാത്രമുള്ള ലിഫ്റ്റാണതു. ചില ദിവസങ്ങളില്‍, ലിഫ്റ്റ് ഓപ്പറേറ്ററുടെ ഭവ്യമായ പ്രണാമം കണ്ടില്ലെന്നു നടിച്ചു സര്‍ജന്‍ മാനിഫോള്‍ഡ് റൂമില്‍ ഒന്നു എത്തി നോക്കും. പണ്ടൊരിക്കല്‍ ഡ്യൂട്ടി സമയത്തു ഉറങ്ങിയ സ്റ്റാഫിനെയെല്ലാം മാനിഫോള്‍ഡ് റൂമിലിട്ടു പുറത്തു നിന്നു പൂട്ടിയിട്ടുണ്ട് സര്‍ജന്‍. പിന്നെ എന്തൊരു ഹങ്കാമയായിരുന്നു. സര്‍ജനാണിതു ചെയ്തതെന്നറിഞ്ഞപ്പോള്‍ യൂണിയന്‍കാര്‍ക്കു സമരവും വേണ്ട കേസും രജിസ്റ്റര്‍ ചെയ്യണ്ട. സര്‍ജന്‍ എട്ടാം നിലയിലെ മുറി വിട്ടു പുറത്തു പോകാറില്ല. ഐ സീ യൂ,
പിന്നെ ഓ ട്ടി. അത്രയേ ഉള്ളൂ. ഓ ട്ടീയില്‍ നിന്നും ഐ സി യൂ വില്‍ നിന്നും കണക്റ്റ് ചെയ്ത എക്സ്റ്റ്രാ മോണിട്ടര്‍ സ്ക്രീനുകള്‍ സര്‍ജന്‍റെ മുറിയിലുണ്ട്. അതിലൂടെ സര്‍ജന് രോഗികളുടെ ഹൃദയചലനം കാണാം. വാര്‍ഡിലേയ്ക്കു ഷിഫ്റ്റു ചെയ്താല്‍ പിന്നെ യൂണിറ്റിലെ മറ്റു ഡോക്ടേഴ്സ് നോക്കും പേഷ്യന്‍റിനെ. സര്‍ജനെ വീണ്ടും കാണേണ്ട കാര്യമുണ്ടെങ്കില്‍ പേഷ്യന്‍റിനെ ഐ സീ യൂവില്‍ ഷിഫ്റ്റ് ചെയ്യണം. സര്‍ജന്‍ വാര്‍ഡില്‍ പോകില്ല.
അഞ്ചടി മൂന്നിഞ്ചുള്ള ഈ മനുഷ്യന്‍ അധികം സംസാരിക്കാറില്ല. ചെറിയ സ്റ്റാമറിങ് ഉണ്ടോ എന്നു തോന്നും. സ്വന്തം മുറിയില്‍ എത്തിയാലുടനേ ഇളം നീല വസ്ത്രങ്ങളെടുത്തു സ്ക്രബ്ബ് ചെയ്തു, ഓ ട്ടീ ഗൌണും ഇട്ട്, സ്ക്രബ്
ക്യാപ്പും തലയില്‍ കെട്ടി സര്‍ജന്‍ മുറിയില്‍ തന്നെ ഇരിക്കും . ഈ വേഷത്തിലാണു വിഗ്യാന്‍ ഭവനില്‍ പ്രസിഡന്‍റ് ഒഫ് ഇന്‍ഡ്യയില്‍ നിന്നും സര്‍ജന്‍ ‘പത്മവിഭൂഷണ്‍’ ഏറ്റു വാങ്ങിയതു. അസംബ്ലി ഏകകണ്ഠമായ്
പ്രശംസിക്കാനായി ക്ഷണിച്ചപ്പോഴും ഇതേ വേഷമിട്ടുതന്നെയാണു സര്‍ജന്‍ പോയതു. ഒരു കവചം പോലെ ഇളം നീല സ്ക്രബ്, സര്‍ജന്‍റെ ശരീരത്തിന്‍റെ ഭാഗമായി. സര്‍ജനു ‘ശുശ്രുതാ അവാര്‍ഡ്’ കിട്ടിയപ്പോള്‍ ലോകത്തിലെ
വലിയ വലിയ ഡോക്ട്ടേഴ്സ് ഒരുപാടുപേര്‍ വന്നിരുന്നു. നായര്‍ സാബ്,അവാര്‍ഡ് വാങ്ങിയിട്ട് സര്‍ജന്‍
പ്രസംഗിച്ചതെന്താണെന്നറിയാമോ?
“ I cut hearts.
Cut,superior venecava, cut inferior venecava, cut aorta.
Harvest the heart from doner, stich it in to the recepient and close the chest.

Thank you for the award"
ശാസ്ത്രീയമായ ഒരു അകാഡമിക് പ്രബന്ധം പ്രതീക്ഷിച്ചവര്‍ ഹതാശരായി.

നായര്‍ സാബ് പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തില്‍ വരുന്നതിനു മുന്‍പ് ചമ്പല്‍ക്കരയിലെ എന്‍റെ ഗ്രാമവും, മുറേനാ ഠൌണും മാത്രമേ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. വേനലില്‍ വരണ്ട നദീതടത്തില്‍ ഞങ്ങള്‍ കാബേജും തണ്ണിമത്തനും നടും. നദീതടം അതിക്രമിക്കാനുള്ള അവകാശത്തിനായി ഞങ്ങള്‍ ശണ്ഠയിട്ടു പരസ്പരം തല്ലുകൂടും. ബാരിഷ് കുത്തിയൊലിപ്പിച്ചു ഞങ്ങളുടെ മണ്ണിനെ ചമ്പലില്‍ ലയിപ്പിക്കുമ്പോള്‍, അഗാധ ഗര്‍ത്തങ്ങളായി ബേഹദുകള്‍ (Ravines) ഗ്രാമഭൂമിയെ കാര്‍ന്നു കാര്‍ന്നു തിന്നും. ഭൂല്‍ ഭുലയ്യ പോലെ അവ ഞങ്ങളുടെ പട്ടിണിയേയും ഡാക്കുമാരെയും ഒളിപ്പിച്ചു കാത്തുസൂക്ഷിക്കും. മരങ്ങളില്ലാത്ത ആ ചമ്പല്‍ക്കാടുകളെക്കാളും
ഭീതിദമാണ് ഈ ആശുപത്രിയും. ചതിക്കുഴികളും , ക്രൂരമായ നെറികേടുകളും,കുതികാല്‍ വെട്ടും. മടുത്തുന നായര്‍ സാബ്. ഞാന്‍ ഈ ഔട്ട്പോസ്റ്റില്‍ ജോയിന്‍ ചെയ്തതിന്‍റെ മൂന്നാം നാള്‍ സര്‍ജന്‍ എന്നെ അദ്ദേഹത്തിന്‍റെ സീ 13 വീട്ടില്‍ ബ്രേക്ക് ഫാസ്റ്റിനു വിളിച്ചു. ലോകപ്രശസ്തനായ സര്‍ജന്‍ വെറും ഒരു ഏ എസ്സ് ഐ ആയ എന്നെ
ക്ഷണിക്കുകയോ? പറഞ്ഞതു പോലെ രാവിലെ ആറരയ്ക്കു തന്നെ ഞാന്‍ സര്‍ജന്‍റെ വീട്ടിലെത്തി. മസാല ദോശയും, ഇഡ്ഡലിയും , ഉപ്പുമായും ഒക്കെയുള്ള നല്ല മദ്രാസി നാസ്ത. പക്ഷേ അത്ര രാവിലേ എങ്ങനെ കഴിക്കാനാ? തിരിച്ചു പോകാന്‍ സമയത്തു സര്‍ജന്‍ പറഞ്ഞു, ‘ നിന്‍റെ ഹോം മിനിസ്റ്ററെപ്പോലും ഞാന്‍ ഈ വീട്ടിനകത്തു കയറാന്‍ സമ്മതിച്ചിട്ടില്ല’.പിന്നെ ഇന്നു വരെ സര്‍ജന്‍ ആരെയും വീട്ടില്‍ ക്ഷണിച്ചു ആഹാരം കൊടുത്തതായി എനിക്കറിയില്ല. സര്‍ജനു വലിയ നേതാക്കന്മാരുമായി വളരെ നല്ല അടുപ്പമാണു. രാജീവ് ഗാന്ധി പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ ഒരിക്കല്‍ പെട്ടെന്നു ത്രെഡ്മില്ല് റ്റെസ്റ്റ് ചെയ്യാന്‍ ഇവിടെയാണു വന്നതു. സര്‍ജന്‍
കുശലപ്രശ്നത്തിടയില്‍ PM നോട് “രാജീവ്, താങ്കള്‍ തരുന്ന ശമ്പളം എനിക്കു സ്കോച്ചിനു പോലും തികയാറില്ല” എന്നു പറഞ്ഞത്രേ. PM ഒരു കേയ്സ് ബ്ലൂ ലേബല്‍ സര്‍ജനു എത്തിച്ചുകൊടുത്തെന്നാണു കഥ. ഓഫീസറ്ന്മാര്‍,
വലിയ ജേര്‍ണലിസ്റ്റ്സ്, ജഡ്ജിമാര്‍ ഒക്കെ സര്‍ജനെക്കാണാന്‍ ഐ സീ യുവിനു വെളിയിലുള്ള കോറിഡോറില്‍ കാത്തിരിക്കുമ്പോള്‍, ഈ നിര്‍ഭയ സിങ് ഗൂജര്‍ക്ക് സര്‍ജന്‍റെ മുറിയില്‍ എപ്പോള്‍വേണമെങ്കിലും കയറിപ്പോകാം.

സാബ്, ഞാന്‍ എത്ര നാള്‍ ഈ ആശുപത്രി ഔട്ട്പോസ്റ്റില്‍ ജോലിനോക്കും? കൂടെയുള്ളവര്‍, ട്രാഫിക്കിലും, ക്രൈമിലും, പോലീസ് സ്റ്റേഷനിലും ഒക്കെ നല്ല മലായ്ദാര്‍ പോസ്റ്റില്‍ ഇരിക്കുമ്പോള്‍, എനിക്കു VIP മാരേയും
അവരുടെ അമ്മായിയമ്മമാരെയും ഡോക്ടറന്മാരെ കാണിക്കുകയാണു ജോലി!! അതും പതിനെട്ടു കൊല്ലമായി. എനിക്കു റ്റ്രാന്‍സ്ഫര്‍ ആകുമ്പോള്‍ ഒക്കെ ആരെങ്കിലും അതു ക്യാന്‍സല്‍ ആക്കിക്കും. ഇക്കഴിഞ്ഞതവണ സര്‍ജന്‍
തന്നെ ഡീ ജീ പിയോടു പറഞ്ഞു ക്യാന്‍സല്‍ ആക്കി. അതെന്തിനാണെന്നറിയാമോ നായര്‍ സാബ്? സര്‍ജന്‍, പത്തിരുപത്തിഅഞ്ചു കോടി രൂപ കൊടുത്തു മൂന്നു റോബോട്ടിക് സര്‍ജറി യന്ത്രങ്ങള്‍ വാങ്ങി. ഫിനാന്‍സ് കമ്മിറ്റിയും മന്ത്രിയും മിനിസ്റ്റ്രിയും ഒന്നുമറിയാതെ. കുട്ടികള്‍
വീഡിയോ ഗെയിം കളിക്കുന്നതു പോലെ റ്റീ വീ നോക്കി ശസ്ത്രക്രീയ ചെയ്യാം ഈ റോബോട്ടു വച്ച്. സാധാരണ ചെയ്യുന്ന സര്‍ജറിയെക്കാള്‍ പതിന്മടങ്ങു വിദഗ്ധമായി. മൂന്നു മെഷീനില്‍ ഒരെണ്ണം ഇവിടെ എത്തിയതു പേപ്പറില്‍ മാത്രം. സ്വാമിനിയുടെ ആശുപത്രിയില്‍ രഹസ്യമായി
എത്തിച്ചിട്ടുണ്ടെന്നു റോബോട്ട് യന്ത്രക്കമ്പനിയുടെ ലോക്കല്‍ റെപ്പിന്‍റെ ഡ്രൈവര്‍ എനിക്കു മൊഴി തന്നിട്ടുണ്ട്. രണ്ട് മിഷീനില്‍ 3 കൊല്ലത്തിനിടെ ചെയ്ത സര്‍ജറിയുടെ എണ്ണം വെറും ഏഴു്. അതില്‍ നാലെണ്ണം ഫെയിലായി. സര്‍ജന്‍ ആവശ്യത്തിനു ട്രൈനിങ്ങില്ലാതെ സര്‍ജറി ചെയ്തതാണത്രേ കാരണം. പ്രൈവറ്റ് ഹോസ്പ്പിറ്റലില്‍ ഒരു കൊല്ലം കൊണ്ട് ഒരു റോബോട്ട് വച്ച് 350 സര്‍ജറിചെയ്തതു അഘോഷിക്കാന്‍ മുഖ്യമന്ത്രി പോയതാണു കുഴപ്പമായതു്.
ആ പീ യൂ സീ എല്‍ കാരന്‍ ഡാക്ടര്‍ യോഗേഷ് ഇവിടത്തെ സംഭവം മുഴുവന്‍ രേഖകള്‍ സഹിതം പേപ്പറില്‍ ഇട്ടു. അന്വേഷണമായി, ക്രിമിനല്‍ കേസായി. നായര്‍ സാബ്, ഈ നിര്‍ഭയ സിങ് ഗൂജര്‍ കേസന്വേഷിക്കുന്ന
കാലത്തോളം സര്‍ജനെ ആര്‍ക്കും ഹരാസ്സ് ചെയ്യാന്‍ പറ്റില്ല. ഷീലാബേട്ടിയെപ്പോലെ ഒരു ബേട്ടി എനിക്കുമുണ്ട്. സര്‍ജന്‍റെ ദയയാല്‍ അവള്‍ മണിപ്പാലില്‍ എം ബീ ബീ എസ്സിനു ചേര്‍ന്നു. സാബ്, സര്‍ജന്‍ തങ്കപ്പെട്ട മനുഷ്യനാണു്. എന്‍റെ ബേട്ടിയുടെ അഡ്മിഷനു ഒറ്റപ്പൈസ എന്നെക്കൊണ്ട് ചെലവാക്കിച്ചില്ല. ഡോക്ടര്‍ യോഗേഷ് ഇന്നലെ ഔട്ട്പോസ്റ്റില്‍ വന്നു സര്‍ജനേയും എന്നേയും കുറെ തെറിപറഞ്ഞു. നാലു വര്‍ഷമായി സസ്പെന്‍ഷനിലാണു അയാള്‍. സര്‍ജനെതിരേ കുറേ കമ്പ്ലൈന്‍റ് എഴുതി ഇയാള്‍ പ്രധാനമന്ത്രിയ്ക്കും പ്രസിഡണ്ടിനും, ചീഫ് ജസ്റ്റിസിനും ഒക്കെ
അയച്ചു . ‘ദന്ത ഗോപുരത്തിന്‍റെ എട്ടാം നിലയില്‍ ഐ സീ യൂവും കെട്ടി അതിനുള്ളില്‍ വസിക്കുന്ന പാരനോയിഡ് ആല്‍ക്കഹോളിക് ആണു സര്‍ജന്‍’ എന്നൊക്കെ ഡോ. യോഗേഷ്, സര്‍ജനെക്കുറിച്ചു എഴുതി. സര്‍ജനു അതു വല്ലാത്ത വിഷമമായി. പണ്ടൊക്കെ രാത്രി 7 മണിക്കേ സര്‍ജന്‍ ഡ്രിങ്ക്സ് എടുത്തു തുടങ്ങാറുണ്ടായിരുന്നുള്ളൂ. ഈ കമ്പ്ലൈന്‍റിനു ശേഷം സര്‍ജന്‍ 5 മണിക്കേ കുടി തൂടങ്ങും. ഒന്നുരണ്ട് മണിക്കൂറുകള്‍ കഴിയുംബോള്‍ ബോധം കെടും. അപ്പോള്‍ പാവം എന്നെ ഫോണില്‍ വിളിയ്ക്കും.
അപ്പോള്‍ എന്താണു സംസാരിക്കുന്നതെന്നു സര്‍ജനു തന്നെ അറിയില്ല. ലോകപ്രശസ്തനായ സര്‍ജന്‍റെ വിഷമം ആര്‍ക്കും മനസ്സിലാവില്ല. ഈ നിര്‍ഭയസിങ് എന്നും കൂടെയുണ്ടാവുമെന്നു പറഞ്ഞു ആശ്വസിപ്പിക്കും ഞാന്‍. പിന്നെ ഞാന്‍ ആ തെണ്ടി ഡോ. യോഗേഷിനെ നാര്‍ക്കോട്ടിക് കേസില്‍ കുടുക്കി ഒരു റേപ്പ് കേസും ചാര്‍ജ്ജ് ചെയ്തപ്പോള്‍ സര്‍ജനു അല്പം സമാധാനം ആയി. നിര്‍ഭയ് സിങ് ഗൂജര്‍, ദോസ്തീ ഓര്‍ ദുശ്മനി മര്‍ഘാട്ട് തക് നിഭാത്താ ഹൈ നായര്‍ സാബ്. ശത്രു ദയ അര്‍ഹിക്കുന്നില്ല നായര്‍ സാബ്. എന്താണന്നറിയില്ല അഞ്ചടി മൂന്നിഞ്ചുള്ള ഈ വിക്കന്‍ സര്‍ജനെ എല്ലാവര്‍ക്കും പേടിയാണു. സര്‍ജന്‍ മൊളസ്റ്റു ചെയ്തു എന്നു ഡോ. യോഗേഷ് കമ്പ്ലൈന്‍റില്‍ എഴുതിയ നാലു നേഴ്സുമാരോടും ഞാന്‍ നേരിട്ടു ചോദിച്ചതാണു സത്യം എന്തെന്നു? ഒറ്റയെണ്ണത്തിനും കമ്പ്ലൈന്‍റില്ലായിരുന്നു നായര്‍ സാബ്. ഇവിടെ ഹോസ്പ്പിറ്റല്‍ മുഴുവന്‍ സമരത്തിലായാലും സര്‍ജന്‍റെ ഓ ട്ടീ യില്‍ ആരും സമരം ചെയ്യില്ല. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു സര്‍ജന്‍റെ ഓ ട്ടീയില്‍ സമരത്തിനു ശ്രമിച്ച യൂണിയന്‍ നേതാവു കാലിയയെ ആ ഹിസ്റ്ററിഷീറ്റര്‍ അടിച്ചു
കാലൊടിച്ചു കളഞ്ഞു സാബ്. അതും പബ്ലിക്കായി. പിന്നെ ആ ഗുണ്ട മൊറേനക്കാരനായതുകൊണ്ട്, എനിക്കു കാലിയായെ രക്ഷിക്കാന്‍ കഴിഞ്ഞു. കേസും വഴക്കുമൊന്നും ഇല്ലാതെ കോമ്പ്രമൈസാക്കി. കഷ്ടമാണു നായര്‍ സാബ് സര്‍ജന്‍റെ കാര്യം. അങ്ങനെയിരിയ്ക്കുമ്പോള്‍ ഓരോന്നു തോന്നും. സീ 12 വിലും സീ 14 ലും താമസിക്കുന്ന ഡോക്ടേഴ്സ് കൊല്ലാന്‍ ശ്രമിയ്ക്കുമെന്നു പേടിച്ചു രാത്രി 3 മണിയ്ക്കു ഗസ്റ്റ് ഹൌസില്‍ പോയിക്കിടന്നു സര്‍ജന്‍. പിന്നെ ഞാന്‍ പോയി തിരിച്ചു വിളിച്ചു കൊണ്ടു വന്നു . പിറ്റേന്നു തന്നെ പ്രസിഡന്‍റ് ഒഫ് ഇന്‍ഡ്യയുടെ നിര്‍ദ്ദേശപ്രകാരം ഹോം മിനിസ്റ്റര്‍ ഡീ ജീ പിയെ വിളിപ്പിച്ചു സര്‍ജനു ആവശ്യമായ് സെക്യൂരിറ്റി കൊടുക്കാന്‍ പറഞ്ഞു. പിന്നെ സീ 12 ലേയും സീ 14ലേയും ഡോക്റ്ററന്മാരെ മാറ്റിത്താമസിപ്പിച്ചു. ആ വീടുകള്‍ ഇപ്പോള്‍ കാലിയാണു. പിന്നെ റൌണ്ട് ദ് ക്ലോക്ക്, ഏക് ചാറിന്‍റെ പുലീസ് ഗാര്‍ഡ് ഇട്ടു സീ 13നില്‍.

അതുകൊണ്ട് നായര്‍ സാബ് ഷീലാ ബേട്ടിയുടെ സര്‍ജറിക്കാര്യത്തില്‍ സാബ് ഉല്‍ഘണ്ഠപ്പെടണ്ട. സര്‍ജനെക്കൊണ്ട് ഓപറേഷന്‍ ചെയ്യിക്കുന്ന കാര്യം ഞാന്‍ ഏറ്റു. ബസ്, ഏക് ഡോണര്‍ മില്‍നേക്കാഹീ ദേര്‍ ഹൈ. ഇന്ന് ഇതു വരെ നടന്ന ആക്സിഡന്‍റിലൊന്നും ഹെല്‍ത്തി ഹാര്‍ട്ടുള്ള ഏ പോസിറ്റീവ് കേസൊന്നും ഇല്ല. ബയോളജിക്കല്‍ ഡത്തിനു മുന്‍പേ തന്നെ നമുക്കു റ്റ്രാന്‍സ്പ്ലാന്‍റു ചെയ്യണം. നമുക്കു ബിജ് ബിഹാരിയെ പ്രാര്‍ത്ഥിക്കാം. ഹാര്‍ട്ട്
കിട്ടാതിരിക്കില്ല. ഡോണറുടെ ബന്ധുക്കളെ പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഈ നിര്‍ഭയ സിങ് ഗൂജറിനു വിട്ടേയ്ക്കൂ സാബ്.

ഇതു കണ്ടോ നായര്‍ സാബ്? മണി അഞ്ചായി. ഇതുവരെ ഷീലാബേട്ടി ലഞ്ചു കഴിച്ചിട്ടില്ല. ഇങ്ങനെ ആഹാരം കഴിക്കാതെ കംജോറായാല്‍ സര്‍ജറി എങ്ങനെ താങ്ങും? ഷീലാബേട്ടി , എന്‍റെ ബേട്ടിയെപ്പോലെ അല്ലേ?
ആഹാരം കഴിച്ചു ഒന്നു മയങ്ങട്ടെ. ചിത്രശലഭങ്ങളേയും മാനുകളേയും സ്വപ്നം കണ്ടുറങ്ങട്ടെ ഷീലാബേട്ടീ. നായര്‍ സാബ് എന്തൊക്കെയാ ഈ ഷീലാബേട്ടി പുലമ്പുന്നതു? കേട്ടില്ലേ പറയുന്നതു
“സപ്നേ വഹീ ഹോത്തേ ഹൈ ജൊ സോനേ നഹി ദേത്താ”