Thursday, March 6, 2008

നല്ലകാലം വറപ്പോകുതു് - ഭാഗം ഒന്നു്

“ വെള്ളൈ കമലത്തിലേ .....വെള്ളൈ കമലത്തിലേ, അവള്‍
വീറ്റിറുപ്പാള്‍ പുകള്‍ ഏറ്റിറുപ്പാള്‍...അവള്‍...
വെള്ളൈ കമലത്തിലേ.... ആ ആ ആ‍”

മഹാരാജപുരം സന്താനം ഭാരതിയാര്‍ കവിത ആലപിക്കുന്നു. മണിമുഴക്കം പോലെയുള്ള ആ ശബ്ദത്തിനു ഈ പാട്ടു പാടുമ്പോള്‍ അല്പം വാര്‍ദ്ധക്യം ബാധിച്ച പോലെ. എങ്കിലും വളരെ ഇഷ്ടമാണു എനിക്കു ഈ ഗാനം.വോള്യം കൂട്ടിവച്ചു. പാട്ടു കേട്ടു മാളു മുറിയില്‍ വന്നു.
“ എന്ന കുഴന്തൈ, സാധകം മുടിഞ്ചാച്ചാ?”
രാവിലെ തന്നെ മാളുവിന്‍റെ പാട്ടു ക്ലാസ്സും സാധകവും നടക്കണമെന്നു പാട്ടിക്കു നിര്‍ബ്ബന്ധമാണു. എന്‍റെ ചോദ്യം അവള്‍ കേട്ട ഭാവം നടിച്ചില്ല. ഒന്‍പതു വയസ്സേ ആയിട്ടുള്ളൂ എങ്കിലും ചില നേരത്തെ വര്‍ത്തമാനം കേട്ടാല്‍ പാട്ടിയുടെ അമ്മയാണെന്നു തോന്നും.
“ അപ്പാ, അന്ത കുടു കുടു പാണ്ടിയെ റോമ്പ നാളായ് പാക്കവേയില്ലയേ.”
“ യാരു് വേള്ളൈച്ചാമിയാ?”
മഹാരാജപുരത്തിന്‍റെ വെള്ളൈകമലമാണു അവളെ വെള്ളൈച്ചാമിയില്‍ കൊണ്ട് തൊടുത്തിയതു്. ഈ പെണ്ണീന്‍റെ ഒരു കാര്യം! വിയേറ്ഡ് ലോജിക്കാണു ഇവളുടേത് പലപ്പോഴും.

വെള്ളൈച്ചാമിയെ കണ്ടിട്ടു ഒരു മൂന്നു നാലു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ എന്നതു അപ്പോഴാണു ഓര്‍ത്തത്.
“റൊമ്പ നാളായ് നാനും പാക്കവേയില്ല അവരെ. പാട്ടി എന്ന പണ്ണറേ?”
ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിഷയം മാറ്റി. അല്ലെങ്കില്‍ സംഭാഷണം കരച്ചിലില്‍ പോയി ഉടക്കും. കുടു കുടു പാണ്ടിയെ ഇപ്പൊ കാണിച്ചു തരണമെന്നാവും
ഡിമാന്‍റ്.
“പാട്ടി, ‘യസോദാ’ തുടങ്കിയാച്ച്”
അവരെ കളിയാക്കിയാതാണു മാളു. രാവിലത്തെ പൂജയും പാട്ടും ഒക്കെ തീരുന്നതു പാട്ടിയുടെ ഇഷ്ടകീര്‍ത്തനത്തോടെയാണു്,
“ എന്ന തവം ചൈദനൈ യശോദാ, എന്ന തവം ചൈദനൈ... എങ്കും നിറൈ പരബ്രഹ്മം........”
പാട്ടിക്കു ചന്ദനത്തിന്‍റെ സുഗന്ധമാണെന്നാണു മാളു പറയാറ്. താത്തായുടെ ബാരിസ്റ്റര്‍ വേഷത്തിലുള്ള പടം മാലചാര്‍ത്തി വച്ചിട്ടുണ്ട് പാട്ടിയുടെ മുറിയില്‍. അക്ഷരങ്ങളുടെ മണമുള്ള ഒരു നേര്‍ത്ത കാറ്റ് എനിക്കു എപ്പോഴും അനുഭവപ്പെടാറുണ്ട് അവിടെ.

കുളിമുറിയില്‍ നിന്നും മാളുവിന്‍റെ ഉറക്കെയുള്ള ശബ്ദം,
“നല്ല കാലം വറപ്പോകുത്, നല്ല കാലം വറപ്പോകുത്”
അവള്‍ വെള്ളൈച്ചാമിയെ അനുകരിച്ചു വിളിച്ചു പറയുകയാണു. ഇന്നത്തെക്കു ഒരു വിഷയം അവള്‍ക്കു രാവിലേ തന്നെ വീണു കിട്ടിയല്ലോ.
“ എതുക്കെടീ ശുമ്മാ കത്തറേ” പാട്ടി ശാസിച്ചു...
“നല്ല കാലം വറപ്പോകുതു.....നല്ല കാലം വറപ്പോകുത്” എന്നു കുറച്ചുകൂടെ ഉച്ചത്തില്‍ ഉത്തരം.
പാട്ടി ചിരിച്ചു. “ എന്‍ ചമത്ത് അല്ലവാ...” ഈ പാട്ടിക്കു ഒരിക്കലും ദേഷ്യം വന്നു കണ്ടിട്ടില്ല. ഒരു നനുത്ത ശ്രുതിപോലെ പാട്ടിയുടെ സ്നേഹം എന്‍റെ
മാളുവിന്‍റെ ചുറ്റും എന്നും മീട്ടിനില്‍ക്കും. തലമുറകളുടെ വരദാനമായി എന്‍റെ മകള്‍ക്കു കിട്ടിയ പുണ്യമാണു പാട്ടി. ചന്ദനത്തിന്‍റെ സുഗന്ധമുള്ള പാട്ടി.

സ്ക്കൂള്‍ ബസ്സില്‍ കയറുന്നതിനു മുന്‍പു എന്തോ സീരിയസ് കാര്യം പറയാനെന്നപോലെ എന്റെ കാതിലോട്ട് മുഖം അടുപ്പിച്ചു ഉറക്കെ ഒറ്റ വിളി,
“ അപ്പാ, നല്ല കാലം വറപ്പോകുതു”
ബസ്സു വിട്ടപ്പോള്‍ ചീവീടുകള്‍ എല്ലാം ചേര്‍ന്നു എന്നെ നോക്കി മുദ്രാവാക്യം പോലെ അലറി,
“ നല്ല കാലം വറപ്പോകുതു”




ആദിവാസി ആക്ക്ഷന്‍ കൌണ്‍സിലിന്‍റെ പ്രസ്സ് കോണ്‍ഫറന്‍സ് .
‘ഞങ്ങളുടെ ഭൂമി നിങ്ങള്‍ പിടിച്ചെടുത്തു.പോലീസും കളക്റ്ററും മന്ത്രിമാരും ഒക്കെ നിങ്ങള്‍ക്കു കാവല്‍.28 വര്‍ഷങ്ങളായി നടത്തി വരുന്ന ഈ അവകാശ
സമരം. ഇനി എങ്ങോട്ടു പോണം? സഹികെട്ടു ഞങ്ങള്‍ , ഞങ്ങള്‍ക്കു അവകാശപ്പെട്ട ഭൂമിയില്‍ കുടിലു കെട്ടി. ഇനി ഒഴിഞ്ഞു പോണമെന്നോ? എങ്ങോട്ടു പോകാനാ? ഞങ്ങളുടെ സമരം നിയന്ത്രിക്കാന്‍ കോടതികളും.! ഒഴിപ്പിക്കണം , പക്ഷേ രക്തച്ചൊരിച്ചില്‍ പാടില്ല. മൈ ലോര്‍ഡ് എന്നാപ്പിന്നെ നേരിട്ടങ്ങു ഭരിച്ചൂടേ? ജഡ്ജിമാരുടെ ശമ്പളം തീരുമാനിക്കുന്ന ലാഘവത്തോടെ എല്ലാ എക്സിക്കുട്ടീവ് ഭരണവും അങ്ങു തന്നെ തീരുമാനിച്ചാലൂം. ലോട്ടറി ട്ടിക്കറ്റ് വില്‍ക്കണോ? ദല്‍ഹിയില്‍ സമോസയും ജിലേബിയും ആളുകള്‍ കഴിക്കണോ? സ്വാശ്രയകോളേജിലെ ഫീസ് എത്ര വേണം? ഡല്‍ഹിയില്‍ റ്റി വീ കാണാന്‍ ഹാത്ത് വേ കമ്പനിയുടെ സെറ്റ് റ്റോപ് ബോക്സ് തന്നെ വാങ്ങണോ? നെഴ്സറി സ്കൂളില്‍ അഡ്മിഷന്‍ എങ്ങനെ വേണം? ബഡ്ജറ്റില്‍ കൃഷിക്കാര്‍ക്കു ലോണ്‍ മാപ്പാക്കണോ? മൈ ലോര്‍ഡ്, യൂ ആര്‍ ഗോഡ്...അവിടുത്തെ മക്കളുടെ കല്യാണം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ചു നടത്തിക്കാന്‍ കോവളത്തു പണക്കാര്‍ മത്സരിച്ചതല്ലേ?...ഹാരിസ്സണ്‍ മലയാളം പ്ലാന്‍റേഷന്‍ ഭൂമിയില്‍ ആദിവാസി ആക്ക്ഷന്‍ കൌണ്‍സില്‍ സമരം നടത്തുന്നു. ഒഴിപ്പിച്ചാല്‍ പബ്ലിക്കായി തൂങ്ങിച്ചാവും.’ ഇങ്ങനെ പോയി പ്രസ്സ് കോണ്‍ഫറന്‍സ്. ഇതൊക്കെ പേപ്പറില്‍ എഴുതി വാര്‍ത്തയാക്കിയാല്‍ ചിലപ്പോള്‍ എഴുതുന്നവനും കോടതി അലക്ഷ്യത്തിനു അകത്താവുമല്ലോ! റിട്ടയേര്‍ഡ് ജഡ്ജിയുടെ മകന്‍റെ ബില്‍ഡിങ് മാഫിയാ ബന്ധങ്ങളെക്കുറിച്ചു എഴുതിയതിനു മിഡ് ഡേ പത്രക്കാര്‍ക്കു സംഭവിച്ചതുപോലെ.

വെള്ളൈച്ചാമിയെക്കുറിച്ചു വീണ്ടും ഓര്‍ത്തു. മകള്‍ ചീതയേയും , ചീതയുടെ മകള്‍ സിന്ദൂരത്തേയും കൂട്ടി വേള്ളൈച്ചാമി ‘യെശമാ, നല്ല കാലം വറപ്പോകുതു...’ എന്നു പറഞ്ഞു കൊണ്ട് എപ്പോഴാണു ആദ്യമായി വീട്ടില്‍ വന്നതു?. പത്തു പന്ത്രണ്ടു കൊല്ലങ്ങള്‍ക്കു മുന്‍പാവണം. കൃഷി വകുപ്പില്‍ ജോലി കിട്ടി റ്റ്രയിനി ആയിരുന്ന സമയത്തായിരുന്നു. ജില്ലാ ഓഫീസര്‍ നിര്‍ബ്ബന്ധമായി പറഞ്ഞു, മലമുകളിലെ ആദിവാസിഗ്രാമങ്ങളിലാവട്ടെ റ്റ്രയിനിങ് തുടക്കം.
‘മോനേ, ചെടികളും വിളകളും മരങ്ങളും മാത്രം മനസ്സിലാക്കിയാല്‍ പോര കൃഷിവകുപ്പില്‍. മണ്ണിനും വയലിനും പിറകിലുള്ള മനസ്സു കാണണം,
കൃഷിക്കാരനെ തൊട്ടറിയണം.’ അദ്ദേഹം പറഞ്ഞു.

കൃഷിവകുപ്പിലെ ജോലി കൂടുതല്‍ കാലം ഉണ്ടായില്ല, എങ്കിലും കര്‍ഷക ആത്മഹത്യയെക്കുറിച്ചു വാര്‍ത്തയെഴുതുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തെ ഓര്‍ക്കും. ആ ജനുസ്സില്‍പ്പെട്ട കൃഷി ഓഫീസറന്മാര്‍ അന്യം നിന്നുപോയോ?

അക്കാലത്ത് മലകയറി ഗ്രാമങ്ങള്‍ തോറും നടക്കും. ആദിവാസികളുടെ ജീവിതം അടുത്തറിഞ്ഞ നാളുകള്‍. തമിഴു പറയുന്ന നാലഞ്ചു കുടുംബങ്ങളേ
അവിടെയുള്ളൂ. മറ്റു ആദിവാസികള്‍ ഇവരെ കുടു കുടു പാണ്ടികള്‍ എന്നു വിളിക്കുമ്പോള്‍ വെള്ളൈച്ചാമി ഈര്‍ഷ്യയോടെ പറയും,
“ നാങ്ക തമിഴ്നാട്ടില്‍ നിന്രും വന്ത ആദിവാസികള്‍”

ചീതയെ പെറ്റപ്പോള്‍ തന്നെ ചാമിയുടെ പെണ്ണു കമലു ചത്തുപോയി.
‘ ശെത്തു പോയിട്ടാള്‍’ എന്നു വെള്ളൈച്ചാമി പറയുമ്പോള്‍ കടല്‍ പോലെ തെളിഞ്ഞ നീലക്കണ്ണുകളില്‍ തിരമാലകള്‍ പതയും. കഞ്ചാവുമലകളെ തഴുകിയെത്തുന്ന തെക്കന്‍ കാറ്റ് ചാമിയുടെ നെഞ്ചിലെ തിളക്കുന്ന കല്ലില്‍ത്തട്ടി ഒരു നിമിഷം പകച്ചു നില്‍ക്കും.

കാട്ടിലെ പുറമ്പോക്കില്‍ വേലി വളച്ചുകെട്ടിയെടുത്തതാണു ചാമിയുടെ മൂന്നേക്കര്‍ കൃഷിഭൂമി. ഞാറ്റുവേലക്കായി കാത്തിരിക്കും ചാമിയും കുടുംബവും. ഇടക്കിടെ ഫോറസ്റ്റര്‍ വന്നു കടലാസ്സു കൊടുക്കും ഭൂമിഒഴിപ്പിക്കാന്‍. അങ്ങനെ കൂടെക്കൂടിയ ഒരു ഫോറസ്റ്റര്‍ ചീതയ്ക്കു കൊടുത്ത സമ്മാനമാണു സിന്ദൂരം. തുലാവര്‍ഷം കഴിഞ്ഞു ചീതയെ കൂട്ടിക്കൊണ്ട് പോകാന്‍ വരാമെന്നു പറഞ്ഞു പോയ ഫോറസ്റ്റര്‍ പിന്നെ തിരിച്ചു വന്നില്ല. ചീതയുടെ മനസ്സിലെ തുലാവര്‍ഷം ഇനിയും
പെയ്തൊഴിഞ്ഞതും ഇല്ല.

‘യെശമാ, ബാങ്കിലിറുന്തു കാസു കെടയ്ക്കുമാ?’ ഒരു കിണറു കുഴിക്കാന്‍ ബാങ്കുലോണ്‍ കിട്ടുമോ എന്നാണു ചോദ്യം. പട്ടയമില്ലാത്ത ഫോറസ്റ്റ് എന്‍ക്രോച്ച്മെന്‍റ് ഭൂമിയില്‍ ബാങ്കുലോണ്‍ കിട്ടില്ലെന്ന നിയമം അറിയാതെ വെള്ളൈച്ചാമിക്കു ആശകൊടുത്തതു ഒരു റ്റ്രൈയിനിയുടെ തെറ്റ്.

കൃഷിപ്പണി കഴിഞ്ഞാല്‍ ചാമിയും കുടുംബവും മലയിറങ്ങും, ‘ നല്ല കാലം വറപ്പോകുത്’ എന്നു വിളിച്ചുപറഞ്ഞു കുറെ സ്ഥിരം വീടുകള്‍ കയറിയിറങ്ങും.
മാളു ജനിച്ചുകഴിഞ്ഞതിനു ശേഷമാണു എന്‍റെ വീട്ടിലേക്കുള്ള അവരുടെ വരവു കൂടെക്കൂടെയായതു. നേരം പരപരാ വെളുക്കുമ്പോള്‍ത്തന്നെ വേള്ളൈച്ചാമിയും , ചീതയും, ചീതയുടെ ഒക്കത്തു സിന്ദൂരവും വരാനിരിക്കുന്ന നല്ല ഭാവിയെ പ്രവചിച്ചു കൊണ്ട്, ഐശ്വര്യത്തോടെ വീട്ടുമുറ്റത്തെ അരിപ്പൊടി കോലത്തിനടുത്തു ഉദിച്ചു നില്‍ക്കുന്നതു കാണാന്‍ എനിക്കും , പാട്ടിക്കും മാളുവിനും എന്നും സന്തോഷമായിരുന്നു.
വൈകുന്നേരം അവര്‍ പോകുന്നതുവരെ വീട്ടില്‍ മാളുവിനു ആഘോഷമാണു.
“തായില്ലാ കുഴന്തൈ , പാവം. ഇന്ത വീട്ടുക്കു ലച്ച്മിയല്ലവാ...”
വെള്ളൈച്ചാമി ഔചിത്യമില്ലാതെ ഇടക്കിടെ മറന്നതൊക്കെ ഓര്‍മ്മിപ്പിക്കും, വെറുതെ. അയാള്‍ക്കു മാളു എന്ന പേരു ഒട്ടും ഇഷ്ട്മല്ല. ചാമി മാളുവിനെ ലച്ച്മി എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ.

രാവിലേ ചമ്മന്തിപ്പൊടിയില്‍ ഒരു കുടം എണ്ണകുഴച്ചു ദോശ കഴിക്കുന്നതു ഒരു കാഴ്ച്ച തന്നെയാണു. മാളുവിനും സിന്ദൂരത്തിനും ദോശ വായില്‍ വച്ചു
കൊടുക്കും.
“ഓടി വിളയാടു പാപ്പാ....”
ചാമി ഉറക്കെ പാടും, പിന്നെ കുട്ടികളെപ്പോലെ ചിരിക്കും. പിന്നെ വൈകുന്നേരം വരെ ശിവാജി ഗണേശന്‍റെ സിനിമകള്‍ ചാമി അഭിനയിച്ചു കാണിക്കും. മാളു അതെല്ലാം അനുകരിച്ചു കൊണ്ട് വാലുപോലെ ചാമിയുടെ പിറകേ. തിരുവിളയാടല്‍, തില്ലാനാ മോഹനാമ്പാള്‍,പാവമന്നിപ്പു, പാശമലര്‍, ശിവന്തമണ്‍... അങ്ങനെപോവും വെള്ളൈച്ചാമിയുടെ അഭിനയം. ഏറ്റവും ഒടുവിലാണു വീരപാണ്ഡ്യ കട്ടബ്ബൊമ്മന്‍.

വീരപാണ്ഡ്യ കട്ടബ്ബൊമ്മന്‍ അഭിനയിക്കുമ്പോള്‍ ചാമി ആളാകെ മാറും. കുടുമ അഴിച്ചിട്ടു ശിവാജിയാകും ചാമി. നിമിഷ നേരം കൊണ്ട് പഞ്ചളംകുറിച്ചി കട്ടബ്ബൊമ്മന്‍ നായ്ക്കരാവും. മാറും വിരിച്ചു, മുഖത്തു വീരരസവുമായി ഇടിമുഴക്കം പോലെ “ നീ.... വട്ടി കേക്ക വന്തിറുക്കായാ......” എന്ന പ്രസിദ്ധ ഡയലോഗ് പറയുമ്പോള്‍ ശരീരവും മുഴുവനും വലിഞ്ഞു മുറുകിയിരിക്കും. ഈസ്റ്റിന്‍ഡ്യാ കമ്പനി കമാന്‍റര്‍ മേജര്‍ ബണ്ണര്‍മാന്‍ സായിപ്പിനോടല്ല, വര്‍ഷങ്ങള്‍മുന്‍പുള്ള ഒരു തുലാവര്‍ഷത്തിനപ്പുറത്തുള്ള ഫോറസ്റ്ററോടാണു് ആ ചോദ്യമെന്ന് എനിക്കു തോന്നിപ്പോയിട്ടുണ്ട്. അപ്പോള്‍ ചീത സ്വന്തം കാല്‍ വിരലുകള്‍ നോക്കി ശൂന്യമായിരിക്കും. മാളു പേടിയോടെ സിന്ദൂരത്തെ കെട്ടിപ്പിടിക്കും. പാട്ടി, താത്തയോടൊപ്പം കോയമ്പത്തൂരിലെ ടാക്കീസില്‍ പോയി വീരപാണ്ഡ്യകട്ടബ്ബൊമ്മന്‍ സിനിമ കണ്ട നാളിലേക്കു തിരിച്ചു പോകും. പെട്ടെന്നു കട്ടബ്ബൊമ്മന്‍ വെള്ളൈച്ചാമി ആയി മാറും.‘നല്ല കാലം വറപ്പോകുതു’ എന്നു പറഞ്ഞു പാട്ടി കൊടുക്കുന്ന ദക്ഷിണയും വാങ്ങി, ചീതയേയും സിന്ദൂരത്തേയും കൂട്ടി നിറപ്പകിട്ടുകള്‍ മാഞ്ഞുതുടങ്ങുന്ന സന്ധ്യയിലേക്കു പടിയിറങ്ങും.

മൂന്നു നാലു കൊല്ലമായി വെള്ളൈച്ചാമിയെ കണ്ടിട്ടു. മാളുവിനേയും കൂട്ടി വീക്കെന്‍ഡില്‍ വെള്ളൈച്ചാമിയുടെ ഗ്രാമം വരെ ഒന്നു പോകണം.
(തുടരും)

10 comments:

ഹരിത് said...

നല്ലകാലം വറപ്പോകുത്‌

CHANTHU said...

ആ മാസ്‌മരിക ശബ്ദത്തിനുടമ മഹാരാജപുരം മരണപ്പെട്ടത്‌
ഭീകരമായ ഒരു റോഡ്‌ ദുരന്തത്തില്‍ വെച്ചാണെന്ന്‌ കേട്ടിരുന്നു.
ഈ നശിച്ച കാലം ആ മഹാന്‌ നല്‍കിയ കൂലി നോക്കൂ... വല്ലാത്ത വേദന തോന്നുന്നു.


നല്ല എഴുത്ത്‌, തുടര്‍ന്നും വായിക്കാം. തുടരുക.

നിലാവര്‍ നിസ said...

ഹരിത്.. ജീവനുള്ള എഴുത്ത്.. തുടരൂ..

Sanal Kumar Sasidharan said...

നന്നായിട്ടുണ്ട്.മുഴുവനും വരട്ടെ..

ഖണ്ഡികകള്‍ തമ്മിലുള്ള അകലം ഒന്നു കുറയ്ക്കാന്‍ നോക്കൂ.ടെമ്പ്ലേറ്റ് മാറ്റിയാലും കുഴപ്പമില്ല.എന്തായാലും നന്ന്

കാപ്പിലാന്‍ said...

good thudaratte ee katha

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തുടരട്ടെ തുടരട്ടെ മനസ്സെന്ന തൂലിക.

Gopan | ഗോപന്‍ said...

ഹരിത്..
നല്ല രചന...
അടുത്ത പോസ്ടിനു
കാത്തിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല എഴുത്ത്. തുടരുക...

Unknown said...

വളരെ രസകരമായ പോസ്റ്റ്‌

ഹരിത് said...

ചന്തു,നിലാവര്‍,സനാതനന്‍ ,കാപ്പിലാന്‍, സജി, ഗോപന്‍, വാല്‍മീകി അനൂപ് വളരെ നന്ദി. രണ്ടാം ഭാഗവും പോസ്റ്റു ചെയ്തിട്ടുണ്ട്. കഥ അല്പം നീണ്ടുപോയി. ഇതിലപ്പുറം ചെറുതാക്കാന്‍ എനിക്കു കഴിഞ്ഞില്ല. ക്ഷമിക്കുക.
സനാതനന്‍, ഘണ്ഡികകള്‍ തമ്മിലുള്ള ദൂരം കുറ്ച്ചിട്ടുണ്ട്.സജഷനു വളരെ നന്ദി.