Saturday, March 8, 2008

നല്ല കാലം വറപ്പോകുതു്- ഭാഗം രണ്ട്.

രാവിലെ പത്രം വായിക്കുന്നതു് ഒരു ശീലമായിപ്പോയി. ഇന്നലെ ഞാന്‍ എഴുതിയ ജ്യോതിറാവു ഫുലെയുടെ പുസ്തകപ്രകാശനത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ ഒരു വരി പോലും കൊടുത്തിട്ടില്ല. കഷ്ടമായിപ്പോയി. സംഘാടകര്‍ ഒരുപാടു ആശിച്ചിരുന്നതാണു. ഒരു കോളമെങ്കിലും കൊടുക്കാമായിരുന്നു. വിളിച്ചു ചോദിക്കാം എന്തു പറ്റി എന്നു.
“ ഫുലെയും പെലെയും ഒന്നും കൊടുക്കാന്‍ സ്പേസ് ഇല്ലായിരുന്നെടേ, നമ്മടെ കൊഞ്ഞാണന്‍ മന്ത്രിയുടെ മൂന്നു കിടിലന്‍ പ്രസംഗങ്ങളും ഒരു പ്രെസ്സ്
കോണ്‍ഫറന്‍സും. നമുക്കു നാളെ നോക്കാം”
ആനന്ദലബ്ബ്ധിക്കു ഇനിയെന്തു വേണം?

ഒന്നു നടന്നിട്ടു വരാം. കുറച്ചു കൊളസ്റ്റ്രോളെങ്കിലും അലിയട്ടെ. മാളുവിനു അവധിയാണു. അവളെയും കൂട്ടാം.
“മോളേ, നടക്കാന്‍ പോകാന്‍ വരുന്നോ”?
വരാന്തയ്ക്കപ്പുറത്ത് അവള്‍ മലയാളമേ പറയൂ. നമ്മളും മലയാളമേ പറയാവൂ. എല്ലാത്തിനും ഒരു രീതിയും അഭിപ്രായവും ഒക്കെയുണ്ട് അവള്‍ക്കു.
“ എങ്ങോട്ടാ മാളൂട്ട്യേ അച്ഛനേയും കൊണ്ട്?”
അടുത്ത വീട്ടിലെ കോളേജു കുമാരന്‍ സുരേഷാണു.
“ ചുമ്മാ കാറ്റുകൊള്ളാന്‍ പോണതാണു നായരൂട്ടിയേ.....വരുന്നോ?”,
എന്നു കാന്താരി. ആ നായര്‍ കുട്ടി പ്രയോഗം പാട്ടിയുടേതാണു.ഈ ജന്മത്തു അവന്‍ വരില്ല. മാളുവിനു ഒരു നാലു നാലര വയസ്സുള്ളപ്പോള്‍ സുരേഷ് അവളെയും കൂട്ടി നടക്കാന്‍ പോകാറുണ്ടായിരുന്നു. മുക്കിലെ വിജയന്റെ കടയില്‍ പോയി ഒരു കപ്പലണ്ടി മുട്ടായി പിന്നെ അമ്മന്‍ കോവില്‍ വരെ. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുരേഷ്, നടത്തം പ്രോഗ്രാം യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിറുത്തി. പിന്നീടു , വളരെ നിര്‍ബന്ധിച്ചിട്ടാണു സുരേഷ് രഹസ്യം പുറത്തു വിട്ടത്. നടത്തത്തിനിടയില്‍, റ്റ്യൂറ്റോറിയള്‍ കോളേജു വിട്ടു നിരത്തു നിറഞ്ഞു വരുന്ന പെണ്‍പടകളോട് യാതൊരു പ്രകോപനവുമില്ലാതെ മാളു മിണ്ടും ,
“ചേച്ച്യേ, മാളു കാറ്റുകൊള്ളാന്‍ പൂവ്വ്വാ... ച്ചേച്ചി വരുന്നോ?”
സുരേഷ് ഐസായിപ്പോയി. നടത്ത തീരുന്നതിനു മുന്‍പു ഇതു മൂന്നു നാലു പ്രാവശ്യം ആവര്‍ത്തിച്ചു രണ്ടാം ദിവസം നടത്തക്കാരെ കണ്ടതും
കുപ്പിണിപട്ടാളത്തിലൊരുവള്‍ സുരേഷ് കേള്‍ക്കെ പറഞ്ഞു.
“ ഗുണ്ടുമണിയന്‍ ഇന്നും കൊച്ചിനേം കൊണ്ട് ഇറങ്ങിയിട്ടുണ്ട്, വായിനോക്കാന്‍”.
തന്ത്രപൂര്‍വ്വം കഷ്ടപ്പെട്ടു കള്‍ട്ടിവേറ്റ് ചെയ്തെടുത്തിരുന്ന തന്‍റെ ഇമേജിനു
മാളുവിനോടൊപ്പമുള്ള ഈവനിങ് വാക് ഒട്ടും ശരിയാവില്ലെന്ന സത്യം മനസ്സിലാക്കി സുരേഷ് മൂന്നാം പക്കം മുങ്ങി.

രാത്രിയുടെ ചൂടില്‍ പെയ്ത ചാറ്റല്‍ മഴയുടെ നഖക്ഷതങ്ങളേറ്റ് വിയര്‍ത്തു കിടക്കുന്ന ചെമ്മണ്‍ പാതയില്‍, പുളകങ്ങള്‍ പോലെ കുറേ നന്ദ്യാര്‍വട്ടപ്പൂക്കള്‍.
നന്ദ്യാര്‍വട്ടത്തിനു തൊട്ടടുത്തു അടുക്കു ചെമ്പരത്തി. പേരറിയാത്ത ചെടികള്‍ പിന്നെയും.
“എങ്ക പാണ്ഡ്യനാട്ടിലെ മാടമധുരൈ പരമശിവനുക്കു കൊന്നപ്പൂതാന്‍ മുക്ക്യം.”
പ്രാചീന മധുരയിലെ , ജഡയില്‍ കൊന്നപ്പൂചൂടുന്ന ശിവന്‍റെ
വെള്ളിയമ്പലത്തെക്കുറിച്ചു വെള്ളൈച്ചാമി അന്നു വാചാലനായി. മൂവേന്തരായ ചേര, ചോഴ, പാണ്ഡ്യന്മാരും പൂക്കളും തമ്മിലുള്ള ബന്ധം ഞാന്‍ അറിഞ്ഞതും വേള്ളൈച്ചാമിയില്‍ നിന്നും തന്നെ.
“ചേരര്‍ക്കു വഞ്ചിപ്പൂ മാലൈ, ചോഴര്‍ക്ക് അത്തിപ്പൂമാലൈ, നമ്മ പാണ്ഡ്യര്‍ക്കു വേപ്പിന്‍ പൂമാലൈ”.
എന്താണു വഞ്ചിപ്പൂ? ബോട്ടണി എം. എസ്. സി വരെ പഠിച്ച പാഠങ്ങളൊന്നും എനിക്കു ഒരു തിരിച്ചറിവും നല്‍കിയിട്ടില്ലെന്ന സത്യം അന്നു ഞാന്‍ വേദനയോടെ അറിഞ്ഞു.
“മോളേ, ആ കുഞ്ഞിപ്പൂക്കളുടെ പേരറിയാമോ?”
അച്ഛനു ഇതു പോലും അറിഞ്ഞൂടേ എന്നഭാവത്തില്‍ അവള്‍ പറഞ്ഞു,
“പാട്ടി പറഞ്ഞുതന്നിട്ടുണ്ട്, നന്ദ്യാര്‍വട്ടം”
“ നാളെ നമുക്കു കുടു കുടു പാണ്ടിയെ കാണാന്‍ പോകാം?”
മാളുവിനു സന്തോഷമായി.

ഓഫീസില്‍ മാളുവിനെയും കൂടെ കൊണ്ടു പോയി. അവള്‍ക്കു, വാക്കിങ് ഷൂസ്, തൊപ്പി, ഒരു ജാക്കറ്റ്, പിന്നെ കൊതുകുതിരി, ടോര്‍ച്ച്, ബിസിലറി അങ്ങനെ ഒരുപാടു ലൊട്ടു ലോടുക്കു സാധനങ്ങള്‍ വാങ്ങണം. കാട്ടിനുള്ളിലെ ആദിവാസി ഗ്രാമത്തിലേക്കു അടുത്ത തലമുറയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പു. എന്‍റെ മാരുതി 800 ല്‍ യാത്ര നടപ്പില്ല. മണിയനോട് സ്കോര്‍പ്പിയയും കൊണ്ട് രാവിലേ തന്നെ വീട്ടിലെത്താന്‍ ഏര്‍പ്പാടാക്കി. താഴെ കാന്‍റീനില്‍ വച്ച് റ്റോണിയെ കണ്ടു.
“ അല്ല,, ഇന്നും മോളും ഉണ്ടല്ലോ?”
“മോള്‍ക്കു ഐസ്ക്രീം വേണോ, ചോക്ലേറ്റ് വേണോ“ എന്ന ചോദ്യത്തിനു വേണ്ട എന്നുത്തരം . ആരെങ്കിലും എന്തെങ്കിലും വേണോ എന്നു ചോദിച്ചാല്‍
ആര്‍ത്തിപണ്ടാരത്തെപ്പോലെ അതു വേണം ഇതു വേണം എന്നൊന്നും പറയരുതെന്നു പാട്ടി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ മാളു ഒന്നും വേണ്ട എന്നു ഇപ്പോള്‍ പറഞ്ഞതു ഇങ്ങനെ ആയിപ്പോയി,
“നിയ്ക്ക് ഒന്നും വേണ്ട. പക്ഷേ മാളു മിറാന്‍ണ്ടയെല്ലാം കുടിക്കും”

ഓഫീസില്‍ അത്യാവശ്യജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണു ഞാന്‍. മാളു സോഫയിലിരുന്നു ചിത്രപ്പുസ്തകത്തില്‍ ചായപ്പെന്‍സില്‍കൊണ്ട് വരയ്ക്കുന്നു. അപ്പോഴാണു താരറാണിയും പരിവാരങ്ങളും മുറിയിലെത്തിയതു. ഇന്ദ്രാണി പണിക്കര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ഇന്ദിരാ പണിക്കരാണു കഥാപാത്രം. മന്ത്രിമാരെയും പാര്‍ട്ടിസെക്രട്ടറിയേയും മറ്റും ചോദ്യശരങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കുന്ന പത്രസുന്ദരി. നാവില്‍ സരസ്വതി വിളയാടുന്നതു ഗാഢ സള്‍ഫ്യൂരിക് ആസിഡിന്‍റെ രൂപത്തില്‍. ആരാധകര്‍ നാലുപേരും ഉണ്ട് കൂടെ. മോളെ കണ്ടപ്പോള്‍ അവള്‍ അങ്ങോട്ടു കൂടി. “മോളേ , ചിപ്പുടൂ”“
ന്‍റെ പേര് മാളവികാന്നാ...”
മാളുവിന്‍റെ റ്റോണില്‍ നിന്നും തന്നെ രംഗം വഷളാകുന്ന ലക്ഷണം കണ്ട് ഞാന്‍ ഇടപെട്ടു,
“ ഇന്ദിരാ, അവളെ വിട്ടേയ്ക്കൂ, നല്ല മൂഡിലല്ല അവള്‍”.
ഇന്ദ്രാണി എന്റെ നേര്‍ക്കു സള്‍ഫ്യൂരിക്ക് ആസിഡ് എറിഞ്ഞു,
“ നീ പോടാ”
ആരാധകര്‍ പ്രോത്സാഹിപ്പിച്ചു. മാളുവിന്‍റെ താടിക്കു പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു,
“ ചിപ്പുടു, മോളേ”
മാളു തീഷ്ണമായി അവളെ നോക്കി. പിന്നെ ശാന്തമായി പറഞ്ഞു,
“ ചിപ്പുടു നിന്‍റെ അച്ഛന്‍”
ഒരു സീ സീ സള്‍ഫ്യൂരിക്കാസിഡില്‍ ഒരു ലിറ്റര്‍ ആല്‍ക്കലി ഒഴിച്ചതുപോലെ ആയിപ്പോയി ആ റിയാക്ക്ഷന്‍!

ഫോറസ്റ്റ് റെസ്റ്റ് ഹൌസില്‍ ഇപ്പോള്‍ കൂടുതല്‍ സൌകര്യങ്ങള്‍. ഒറ്റ മുറിയായിരുന്നു പണ്ട്. ഒരു ബാത്ത്രൂം പോലും ഉണ്ടായിരുന്നില്ല. ഇപ്പൊള്‍ രണ്ടു മുറികള്‍. അറ്റാച്ച്ഡ് ബാത്, അടുക്കള, കൊച്ചു ഡൈനിങ് ഹാള്‍. ഒരു മുറിയേ ഒഴിവുള്ളൂ, മറ്റേ മുറിയില്‍ ഒരു റിസര്‍ച്ചു സ്കോളറാണെന്നു ഡി എഫ് ഓ പറഞ്ഞിരുന്നു.ഉദയകുമാറുമായി ഞങ്ങള്‍ പെട്ടെന്നു അടുത്തു. അര മണിക്കൂര്‍ കൊണ്ടു തന്നെ മാളു അയാടുടെ പിറകേ “ അങ്കള്‍, അങ്കള്‍” എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങി. യേശുകൃസ്തുവിന്‍റെ മുഖമുള്ള ഒരു മെലിഞ്ഞ ചെറുപ്പക്കാരന്‍. ഹ്യൂബര്‍ട്ട് ഹംഫ്രി ഫെല്ലോഷിപ്പില്‍
‘യേല്‍ യൂണിവേഴ്സിറ്റിയില്‍’ റിസര്‍ച്ച് ഫെല്ലോ.
ഡോ. തപന്‍ മുഖര്‍ജിയോടൊപ്പം ചേര്‍ന്നു റ്റ്രൈബല്‍ ഫോക്ക് ലോറിനെക്കുറിച്ചും, Impact of Environment Laws on Tribal Land Holdings തുടങ്ങി പല വിഷയങ്ങളിലും പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. Economic and Political Weekly യില്‍ ഡോ. തപന്‍ മുഖര്‍ജിയുടെ ആര്‍ട്ടിക്കിള്‍സ് വായിച്ചിട്ടുണ്ട്. കോ- ആതര്‍ ഉദയകുമാറാണെന്നതു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.
രാവിലേ തന്നെ വെള്ളൈച്ചാമിയുടെ ഗ്രാമത്തിലേയ്ക്കു ഞങ്ങളുടെ സ്കോര്‍പ്പിയോ മലകയറി. ഉദയകുമാറും കൂടെ കൂടി. നങ്കയാര്‍കോവില്‍, പോകുന്ന വഴിക്കാണു. കോവിലിനടുത്തു സൌപര്‍ണിക പോലെ ഒരു കൊച്ചു അരുവിയും ഉണ്ടത്രേ. ‘നങ്കയാര്‍’ എന്നാണു അരുവിയെ വിളിക്കാറുള്ളതും. ഈ കോവിലില്‍ പണ്ട് പോയിട്ടില്ലെന്നു തോന്നുന്നു. ഓര്‍ക്കുന്നില്ല. മണിയന്‍റെ കാര്‍സ്റ്റീരിയോ പാടുന്നു. കൂടെ പാടുന്നതു നമ്മുടെ കേ ബീ സുന്ദരാംബാള്‍ മാളവിക..
‘ കരി നീല കണ്ണഴകീ... കണ്ണകീ...’
“നല്ല ആപ്റ്റ് പാട്ട്”
“അതെന്താ ഉദയാ?”
എല്ലാം എനിക്കു പുതിയ അറിവായിരുന്നു. കണ്ണകിയാണു നങ്ക. നമ്മള്‍ പോകുന്ന കോവിലിലെ പ്രതിഷ്ഠ കണ്ണകിയാണു. ചേരന്‍ ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിമയാണു ഇന്നു നാമറിയുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി. ചെങ്കുട്ടുവന്‍റെ അനിയന്‍ ഇളങ്കോവടികള്‍ സ്വാമിക്കു കണ്ണകിയുടെ സംഭവകഥകള്‍ പറഞ്ഞുകൊടുത്തത് മലയിറങ്ങി വന്ന ആദിവാസികളാണു. ചെന്തമിഴ് കവിയായ ചാത്തനും സംഭവം എന്‍ഡോഴ്സ് ചെയ്തപ്പോള്‍ ഇളങ്കോവടികള്‍ ചിലപ്പതികാരം എഴുതി.
ഉദയന്‍ പറഞ്ഞു,
“ഹംഫ്രി സായിപ്പിന്‍റെ ഫെല്ലോഷിപ്പു വേണ്ടിവന്നു എനിക്കു ഇതൊക്കെ അറിയാന്‍”
“നീ വിഷമിക്കാതെ ഉദയാ, നമുക്കു കരുണാനിധിയോടോ, മായാവതിയോടോ പറഞ്ഞു ഇളങ്കോവടികള്‍ക്കു ഭാരതരത്നം കൊടുപ്പിക്കാം, എനി വേ, അപ്പൊ
നമ്മുടെ വെള്ളൈച്ചാമിയുടെ പൂര്‍വ്വികരാണു ഇളങ്കോയെ മോട്ടിവേറ്റ് ചെയ്യിപ്പിച്ചതു്”

നങ്കയാറിന്‍റെ അവശിഷ്ടങ്ങള്‍ കൊച്ചു ചെളിക്കുണ്ടുകളായി , ഇരുണ്ട മണല്‍ത്തിട്ടയില്‍ അവിടവിടെ... അതിനുമപ്പുറത്ത് ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറു ഗോപുരം. അതിനു താഴെ ആസ്ബസ്റ്റോസ് ഷീറ്റിന്‍റെ തണലില്‍ കണ്ണകി എന്ന നങ്ക. അമ്മേ ഭഗവതീ.

വെള്ളൈച്ചാമിയുടെ ഗ്രാമത്തിനു വൈയ്ക്കോലിന്‍റേയും ചാണകവറളിപ്പുകയുടേയും മണമുണ്ടായിരുന്നു. എല്ലാം മാറിപ്പോയിരിക്കുന്നു. പൊതുവേ ഒരു നരച്ച മഞ്ഞ നിറം. പഞ്ചായത്തു വക അംഗന്‍ വാടിയില്‍ കുട്ടികളുടെ കലപില. വെള്ളൈച്ചാമി വീട്ടിലില്ല പാടത്താണെന്നു ഒരു പെട്ടിക്കടക്കാരന്‍ .

പാടത്തിനു അടുത്തുള്ള ഒരു പാറയുടെ മുകളില്‍ വെള്ളൈച്ചാമി .ഇടതു കൈ കൊണ്ട് മുഖം താങ്ങി, കുന്തിച്ചിരിക്കുന്നു.വരണ്ട പാടത്തു കണ്ണും നട്ട്. ദൈവമേ, ഇതെന്തൊരു കാഴ്ച! പാടം മുഴുവനും ലക്ഷക്കണക്കിനു പുഴുക്കള്‍. പെട്ടെന്നു കണ്ടാല്‍ ചൊറിയന്‍ പുഴുവെന്നോ കമ്പിളിപ്പുഴുവെന്നോ തോന്നും. തലങ്ങും വിലങ്ങും . ഒരിഞ്ചു സ്ഥലം ബാക്കിയില്ല. പാടം മുഴുവനും പുഴുക്കളുടെ ഓളങ്ങള്‍.പച്ചപ്പിന്‍റെ ഒരു കുരുപ്പുപോലും അവശേഷിച്ചിട്ടില്ല പാടത്ത്. വെള്ളൈച്ചാമി ഇടയ്ക്കു പാടത്തു ഇറങ്ങും. പാദങ്ങള്‍ മുഴുവനും അപ്പോള്‍ പുഴുക്കള്‍ കൊണ്ട് മൂടിപ്പോകും. വലതു കൈയ്യിലിരിക്കുന്ന ഒരു കൊച്ചു കല്ലു കൊണ്ട് ഒരു പുഴുവിനെ ഞെരിച്ചു കൊല്ലും.വീണ്ടും ചാമി പാറപ്പുറത്തു കയറി കാലിലെ പുഴുക്കളെ കുടഞ്ഞു കളഞ്ഞ് വീണ്ടും അങ്ങനെ കുന്തിച്ചിരിക്കും. അല്പം കഴിഞ്ഞു വലതുകൈയ്യിലെ
കല്ലുമായി അടുത്ത പുഴുവിനെ ഞരിച്ചു കൊല്ലാനായി വീണ്ടും പാടത്തോട്ട്.

“വെള്ളൈച്ചാമീ”, ദൈന്യതയോടെ ഞാന്‍ പതുക്കെ വിളിച്ചു.,
ചാമി മുഖമുയര്‍ത്തി. കുണ്ടുകള്‍ക്കുള്ളിലെ ചത്ത കണ്ണുകള്‍ എന്നെ അപരിചിതമായി നോക്കി. ആ കണ്ണുകളില്‍ സ്വാഗതത്തിന്‍റെ മന്ദഹാസമില്ല. സൌഹൃദത്തിന്‍റെ തിളക്കമില്ല.
ഉദയനും മാളുവും നടന്നടുക്കുന്നു. ചാമിയെ കണ്ട സന്തോഷത്തില്‍ മാളു ‘കുടു കുടു പാണ്ടീ, നല്ല കാലം വറപ്പോകുതു, നല്ല കാലം വറപ്പോകുതു’ എന്നു
ഉറക്കെ വിളിച്ചു കൊണ്ട് ഓടി വരുന്നു. നങ്കയാറ്റിലെ ചെളിക്കുണ്ടിലെന്നപോലെ, ചാമിയുടെ കണ്ണുകളിലും ഒരിറ്റു നനവു.
‘ ലച്ച്മീ, ..അമ്മാ.. ലച്ച്മീ’ ചാമി പുലമ്പി.

ചാമിയുടെ കുടിലിനള്ളില്‍ തുലാം മാസത്തിലെന്നപോലെ കാര്‍മേഘങ്ങള്‍ കട്ടപിടിച്ച്...... ചീതയ്ക്കു കൊടുക്കാന്‍ പാട്ടി തന്നുവിട്ട രണ്ട് മൂന്നു ചേലകള്‍ ഞാന്‍ പുറത്തെടുത്തു. “ചീതേ,... ചീതേ...” ഞാന്‍ കുടിലിനുള്ളിലേയ്ക്കു വിളിച്ചു.
വെള്ളൈച്ചാമി നിര്‍വികാരനായി പറഞ്ഞു,

‘ഇരൈന്തു വിട്ടാളേ. ഇരണ്ട് വരിഷമാച്ചു. ശിക്കന്‍ കുനിയാ.’

തുലാവര്‍ഷമേഘങ്ങള്‍ എന്‍റെ ഉള്ളില്‍ വെള്ളിടിയിട്ടു.

‘സിന്ദൂരം?’
എന്‍റെ ശബ്ദം കേട്ടപ്പോള്‍ എനിക്കു തന്നെ പേടിതോന്നി..കുടിലിനുള്ളില്‍ ഒരു നിഴലനക്കം. കരുവാളിച്ച ഒരു കോലം. പൂര്‍ണ്ണ ഗര്‍ഭിണിയായി എന്‍റെ മുന്നില്‍ പതിമ്മുന്നു പതിന്നാലു വയസ്സായ സിന്ദൂരം. അവള്‍ക്കു മാളുവിന്‍റെ ഛായയുണ്ടെന്നു പെട്ടെന്നു തോന്നിപ്പോയി. എവിടെ വച്ചാണു ഈ കുരുന്നു നന്ദ്യാര്‍വട്ടപ്പൂവിനെ നിയമപാലകര്‍ ചവിട്ടിയരച്ചതു? മുത്തങ്ങയിലോ? തങ്കമണിയിലോ?
കുടു കുടു പാണ്ടി, മാളുവിനെ കെട്ടിപ്പിടിച്ചു് ശബ്ദമില്ലാതെ, തേങ്ങലില്ലാതെ , കണ്ണീരില്ലാതെ കരയുന്നതു കണ്ടു, എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വെറും തറയില്‍ ഇരുന്നുപോയി. പാട്ടി, സിന്ദൂരത്തിനായി ഉണ്ടാക്കി കൊടുത്തു വിട്ട കളിയടയ്ക്കയും, കരുപ്പെട്ടിയും തേങ്ങയും അകത്തു വച്ച കൊഴുക്കട്ടകളും തറയില്‍ വീണു. ജീവിതത്തില്‍ ആദ്യമായി എന്റെ വിരലുകള്‍ അനിയന്ത്രിതമായി വിറച്ചു.
മാളു വെള്ളൈച്ചാമിയെ പാട്ടുപാടി കേള്‍പ്പിക്കുകയാണു,
“കരിനീല കണ്ണഴകീ ....കണ്ണകീ...”

ഉദയകുമാര്‍ ഗ്രാമസന്ദര്‍ശനം നടത്തുകയായിരുന്നു ഈ സമയമത്രയും. തിരിച്ചു വന്നതു വളരെ സന്തോഷവാനായിട്ടാണു. കുടു കുടു പാണ്ടികളുടെ ഒരു മിത്ത് അവനു കിട്ടിയത്രേ. കണ്ണകിയുടെ ശാപം കിട്ടിയ അന്നു തൊട്ട് പാണ്ഡ്യനാട്ടില്‍ മഴയില്ലാതെയായി. കൊടും വരള്‍ച്ച. പകര്‍ച്ചവ്യാധികള്‍. പട്ടിണിയുടേയും മരണത്തിന്‍റേയും ദിനങ്ങള്‍. അരചര്‍ ഒടുവില്‍ നങ്കയ്ക്കു ആയിരം തട്ടാന്മാരെ ബലികഴിപ്പിച്ചു പൂജാകര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. പരിഭ്രാന്തരായിരുന്ന പ്രജകളെ സാന്ത്വനിപ്പിക്കാന്‍ ആദിവാസികളെ നിയോഗിച്ചു. അവര്‍ നാടുമുഴുവന്‍ നടന്നു പറഞ്ഞു
“ നല്ല കാലം വറപ്പോകുതു. നല്ല കാലം വറപ്പോകുതു”
ഉടുക്കു പോലെ ഒരു കൊട്ടു കൊട്ടിപ്പാടിയിരുന്നതു കൊണ്ട്. നാട്ടുകാര്‍ ഇവരെ കുടു കുടു പാണ്ടികള്‍ എന്നു വിളിച്ചു. ബലികര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍ നങ്ക പ്രസാദിച്ചു. മഴ പെയ്തു. രോഗങ്ങള്‍ ശമിച്ചു. നല്ല കാലം പിറന്നു. ഇന്നും കുടു കുടുപ്പാണ്ടികള്‍ വരാനിരിക്കുന്ന നല്ല കാലത്തിന്‍റെ സൂത്രധാരകരാണു
തിരിച്ചിറങ്ങുമ്പോള്‍ മാളു എന്‍റെ നെഞ്ചു പറ്റിച്ചേര്‍ന്നു കിടന്നു ഉറങ്ങി.

“യെതുക്കാഹെ, യാരുക്കഹെ വാഴണം യശമാ.” വെള്ളൈച്ചാമിയുടെ തളര്‍ന്ന ശബ്ദം വീണ്ടും വീണ്ടും മുഴങ്ങുന്നപോലെ
ജീവിക്കണം ചാമീ, മരണം വരെ ജീവിക്കണം

എഡിറ്ററുടെ ഫോണ്‍. ആദിവാസി ആക്ക്ഷന്‍ കൌണ്‍സില്‍ സമരത്തില്‍ ഒരാള്‍ സ്വയം മണ്ണെണ്ണ ഒഴിച്ചു ആത്മദാഹം ചെയ്യുന്ന ലൈവ് റ്റെലികാസ്റ്റ്. ഉടന്‍ റ്റിവി വച്ചു. അവര്‍, ഒരു മനുഷ്യന്‍ ജീവനുള്ള തന്‍റെ പച്ച ശരീരത്തെ സ്വയം കത്തിക്കുന്ന കാഴ്ച്ച ആഘോഷിക്കുന്നു. അഗ്നിദേവന്‍റെ മരണ താണ്ഡവം. തീ നാളങ്ങള്‍ ജീവന്‍ വച്ചു കുതറി ഓടുന്നു. ദേഹി ജീര്‍ണ്ണവസ്ത്രം ഉപേക്ഷിക്കുന്നു എന്നു തോന്നിച്ചു കൊണ്ട്, നീലാകാശത്തു കുറേ പുകച്ചുരുളുകള്‍,. ഒരു രക്തസാക്ഷി കൂടെ ജനിച്ചു. ദൈവമേ....

ആദ്യം എഴുതിയതു വായിച്ചപ്പോള്‍ ആഴ്ചപ്പതിപ്പിലെ പൈങ്കിളി ഫീച്ചര്‍ പോലെ. അതു ഡെലീറ്റു ചെയ്തു. പിന്നെ എഴുതിയപ്പോള്‍ സണ് ഡേ സപ്ലിമെന്‍റിലെ ആര്‍ട്ടിക്കിള്‍ പോലെ. കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു. കടലാസും പേനയും എടുത്ത് ന്യൂസ് വീണ്ടും എഴുതിത്തുടങ്ങി.
‘ആദിവാസി സമരത്തിലെ ആദ്യരക്തസാക്ഷി; വെള്ളൈച്ചാമി ( 70 വയസ്സ്). സ്വയം കത്തിയെരിഞ്ഞ...........’ വാര്‍ത്തയില്‍ ഇമോഷന്‍സിനു സ്ഥാനമില്ലല്ലോ.

“നല്ല കാലം വറപ്പോകുതു... നല്ല കാലം വറപ്പോകുതു” മനസ്സിനുള്ളില്‍ പിന്നെയും മാളുവിന്‍റെ ശബ്ദം.

16 comments:

ഹരിത് said...

കഥ അല്പം നീണ്ടുപോയി. ഇതിലപ്പുറം ചെറുതാക്കാന്‍ എനിക്കു കഴിഞ്ഞില്ല. ക്ഷമിക്കുക

Gopan | ഗോപന്‍ said...

ഹരിത്,
വെള്ളൈച്ചാമി നിങ്ങളുടെ ഈ വരികളില്‍ ജീവിക്കുന്നു..ഹൃദയ സ്പര്‍ശിയായ കുറിപ്പ്..
അഭിനന്ദനങ്ങള്‍.

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്

ദിലീപ് വിശ്വനാഥ് said...

രണ്ടാം ഭാഗം ഇപ്പോഴാണ് കണ്ടത്. അല്പം നീണ്ടുപോയെങ്കിലും കുറിപ്പ് വളരെ നന്നായി.

ഹരിത് said...

നീണ്ടു പോയ ഈ കഥവായിക്കാന്‍ ഉള്ള സമയം കണ്ടെത്തിയതിനും, ക്ഷമയോടെ വായിച്ചതിനും, നനന്ദി , ഗോപന്‍, അനൂപ്. നല്ല വാക്കുകള്‍ക്കു പ്രത്യേകം നന്ദി

ഹരിത് said...

നന്ദി വാല്‍മീകീജീ

Unknown said...

അഗ്നിസുദ്ധി വരിച്ച വെള്ളചാമി എന്നും മനസില്‍ തങ്ങി നില്‍കും.
എവെര്‍കും നല്ല കാലം വരട്ടെ........
ആശംസകളോടെ

സുരേഷ് നായര്‍

ഹരിത് said...

നന്ദി സുരേഷ്. കുറച്ചു പേരെങ്കിലൂം വായിച്ചല്ലൊ! ഒരുപാടു നന്ദി

kunjan said...

very good. do continue

ഹരിത് said...

thanks, kunjan for visiting aksharapacha for the first time and for your nice words too. Please do visit again.

വയനാടന്‍ said...

!!!!!!!!!!!!!!!

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

Unknown said...

നന്നായിട്ടുണ്ട് ഹരിത് നല്ല ഭാവനയുടെ നീരോഴുക്ക്

GLPS VAKAYAD said...

ഹരിത്,
ഹൃദയം തൊടുന്ന വരികള്‍

ഹരിത് said...

നന്ദി. അനൂപ്‌, ദേവതീത്ഥ.

420 said...

ഹരിത്‌, ഇത്‌ കാണാന്‍ വൈകി.
നല്ല അവതരണം., ഇഷ്ടമായി.

ഹരിത് said...

നന്ദി ഹരിപ്രസാദ്. ഇഷ്ടപ്പെട്ടെന്നറിഞ്ഞ്തില്‍ സന്തോഷം.