Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

20 comments:

kichu / കിച്ചു said...

ഹരിത്..

പോസ്റ്റ് ഇഷ്ടമായി.
:)

പാമരന്‍ said...

:)

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

കമ്യൂണിസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും ഐഡന്റിറ്റി കമ്യൂണിസ്റ്റ് എന്നതാണ് ഹരിത്ത്. രണ്ടും രണ്ടും ചേര്‍ന്നാല്‍ ജനറല്‍ സെക്രട്ടറി പറയുന്നതെന്തോ അതാണ് എന്ന് അവര്‍ സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. സാമാന്യബുദ്ധിയും ന്യായബോധവും ഭരണഘടന/സ്ഥാനം അനുസരിച്ചൊക്കെയുള്ള സ്വത്വബോധവും ഒക്കെ പിന്നീട് വരുന്നതാണ്. (ഇതിന്റെ പ്രതിഫലനമാണ് പ്രൊഫഷണല്‍ വിഷയങ്ങളില്‍ നല്ല സുന്ദരന്‍ ലേഖനങ്ങള്‍ എഴുതുന്ന ചിലര്‍ പാര്‍ട്ടി വിഷയം കൈയ്യില്‍ വരുമ്പോള്‍ പോസ്റ്റര്‍ബോയ്സിന്റെഅഗ്രസീവ് സംസ്കാരം കാണിക്കുന്നതും-- ബ്ലോഗില്‍)

അതില്‍ നിന്ന് കൃഷ്ണയ്യരായാലും രക്ഷപെടാന്‍ പ്രയാസമാണ്. രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മാര്‍ജിനലൈസ് ചെയ്യാന്‍ വളരെ വിദഗ്ധമായ സംവിധാനങ്ങള്‍ പാര്‍ട്ടിക്കുണ്ട്. സോമനാഥ് ചാറ്റര്‍ജിക്കെതിരെ അക്ഷരാഭ്യാസത്തിനുപകരം ആവേശം മാത്രമുള്ള വെട്ടിയൊട്ടിക്കല്‍ ബ്ലോഗന്മാര്‍ മുതല്‍ കോര്‍പ്പറേറ്റുകളുടെ ശംബളം വാങ്ങി കുംഭയും കുടുംബവും വളര്‍ത്തി വാക്കുകൊണ്ട് പാര്‍ട്ടിയെ സേവിക്കുന്ന ബുജിബ്ലോഗന്മാര്‍ വരെ നടത്തിയ പ്രചരണം ഓര്‍മയില്ലേ. (കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധമുള്ള പശ്ചിമബംഗാളിലെ ഇടതുനേതാക്കള്‍ സോമനാഥിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.) അതിനെക്കാള്‍ നോവുന്ന ഒറ്റപ്പെടുത്തലായിരിക്കും അച്യുതാനന്ദന് ഉണ്ടാകാന്‍ പോകുന്നത്. സൂചനകള്‍ ഇപ്പോഴേ കാണാനുണ്ട്.

Jun 14, 2009 2:50:00 AM

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നല്ല പോസ്റ്റ്.നാം ഇന്ന് എവിടെ ചെന്നെത്തിനില്‍ക്കുന്നു എന്ന് ചിന്തിക്കാന്‍ ഒരവസരം.ഇത് നമ്മുടെ നാടിന്റേയും,നമ്മുടേയും ദുര്യോഗം.
വെള്ളായണി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ഗുപ്തൻ,

ഹോ എന്തൊരു ദു:ഖവും വിഷമവും താങ്കൾക്ക്...കോൺഗ്രസെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള താങ്കൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോക്കിലുള്ള മനോവേദനയിൽ ഞാനും ചേരുന്നു..

എന്റെ ഒരേ ഒരു ആഗ്രഹം ഈ “ഹൈക്കമാന്റ് “ എന്നു പറയുന്ന സാധനത്തെ ഒന്നു നേരിൽ കാണുക എന്നു മാത്രമാണ്..അതെങ്ങനെ ഇരിയ്ക്കുമോ ആവോ? ഇരുൾ നിറഞ്ഞ മുറിയിലിരിയ്ക്കുന്ന അജ്ഞാതമായ എന്തോ രൂപം ആണെന്ന് മാത്രമേ ഇപ്പോൾ അറിവായിട്ടുള്ളൂ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഹരിത്
വളരെ നല്ല പോസ്റ്റ്.
(ആവിഷ്ക്കാര സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, ജനാധിപത്യം, ഇതിനൊക്കെ വേണ്ടി എന്നും മുറവിളി കൂട്ടുന്നവർ ആരെന്നു നമുക്കറിയാം. ഇതൊന്നും കണികാണാൻ പോലും കിട്ടാത്ത രാഷ്ട്രങ്ങൾ എതെന്നും നമുക്കറിയാം. പിന്നെ ഇതിൽ അതിശയി
ക്കാനെന്തിരിക്കുന്നു?)

അനില്‍@ബ്ലോഗ് // anil said...

ഹരിത്,
അത്രക്കു വെറുപ്പുളവാക്കാനുള്ള കാര്യങ്ങളാണോ കൃഷ്ണയ്യര്‍ പറഞ്ഞത്?
വിലയിരുത്തല്‍ താങ്കളുടെ വ്യക്തിപരമായ ഒന്നായതിനാല്‍ ആ അഭിപ്രായത്തോട് വിയോജിപ്പ് മാത്രം രേഖപ്പെടുത്തുന്നു.

ഓ.ടോ
കെ.കരുണാകരന്‍ ഗവര്‍ണര്‍ കുപ്പായം തൈക്കാന്‍ കൊടുത്തിട്ടുണ്ടത്രെ.

ചങ്കരന്‍ said...

കൃഷ്ണയ്യരുടെ പ്രതികരണം കേട്ട് അയ്യേ എന്നായവര്‍ ഏറെയുണ്ടെന്നു കരുതുന്നു. എങ്കിലും ആക്ഷേപം ആല്പം കൂടിപ്പോയോ എന്നു ആശങ്ക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ഹരിത്,

നമ്മൾ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന കാര്യം തന്നെ എപ്പോളും എല്ലാവരും പറയണമെന്ന് ശഠിയ്ക്കരുത്.തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കു കുത്തിയാക്കി ഗവർണ്ണർ എന്ന റബർ സ്റ്റാമ്പ് എടുത്ത തീരുമാനത്തെക്കുറിച്ച് ഒരു ആക്ഷേപവുമില്ലാത്ത താങ്കൾ അതിനെക്കുറിച്ച് വിലയിരുത്തൽ നടത്തിയ കൃഷ്ണയ്യരെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ തുനിയുമ്പോളാണു രാഷ്ട്രീയം വ്യക്തമാവുന്നത് എന്ന് മാത്രം പറയട്ടെ !

തറവാടി said...

ബഹുമാനിക്കപെടുന്ന വ്യക്തികള്‍ കക്ഷിരാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നതുകേള്‍ക്കുമ്പോള്‍ ദേഷ്യമല്ല വേദനാണുണ്ടാവുക.

സമാന പോസ്റ്റ് ഇവിടെ

കാണാം , പൂര്‍ണ്ണമയും ഉള്‍ക്കൊള്ളാനവുന്ന നല്ല പോസ്റ്റ്.

ഗുപ്തന്‍ said...

@സുനില്‍ കൃഷ്ണന്‍
എന്റെ രാഷ്ട്രീയം താങ്കളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഒന്നുമില്ല എനിക്ക്. പക്ഷെ ഒരാള്‍ ‘കോണ്‍ഗ്രസ്’കാരനാണെന്ന് പറയുന്നത് മഹാ അപരാധമൊന്നും അല്ല എന്ന് ഓര്‍മിപ്പിക്കണം എന്ന് തോന്നി.

മറ്റൊന്ന് ഞാന്‍ മാരീചനോട് പറഞ്ഞത് ഞാന്‍ കോണ്‍ഗ്രസ്കാരനാണെന്നല്ല. കോണ്‍ഗ്രസ് അനുഭാവി ആണെന്നാണ്. കോണ്‍ഗ്രസ്കാരനായിരുന്നു. വളരെ ആക്റ്റീവായി. നരസിംഹറാവുവിന്റെ ഭരണത്തിനിടയില്‍ രാഷ്ട്രീയം പൂര്‍ണമായും വിട്ടു. പാര്‍ലമെന്റിലേക്ക് ആകെ മൂന്നു വോട്ട് ചെയ്തതില്‍ രണ്ടും ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് കുത്തി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടല്ല; കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമായിരുന്നു അത്. കേരളത്തില്‍ ഇനിയും ഞാന്‍ യൂഡിയെഫിന് വോട്ട് ചെയ്യുമോ എന്നറിയില്ല. ഇപ്പോഴത്തെ ഇടതുപക്ഷത്തിന് എന്തായാലും ചെയ്യില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുഭാവിയാണിപ്പോള്‍-- കഴിഞ്ഞ രണ്ടുവര്‍ഷമായിട്ട്. അതിന് എനിക്ക് എന്റെ മനഃസാക്ഷിക്കും രാഷ്ട്രീയബോധ്യങ്ങള്‍ക്കും നിരക്കുന്ന കാരണങ്ങളുണ്ട്. എന്തായാലും താങ്കളെപ്പോലെ ഒരു കൊടിയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ അവിടെപ്പോയി തുള്ളാനും വേണ്ടി എന്നെ രാഷ്ട്രീയം ബാധിച്ചിട്ടില്ല. കൊടി ഏതായാലും.

മൂര്‍ത്തി said...

പണ്ട് ബി.ആര്‍.പിയുടെ ബ്ലോഗില്‍ ഇട്ട ഒരു കമന്റ് കുറച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് തോന്നുന്നതിനാല്‍ ലിങ്കുന്നു

ഉപാസന || Upasana said...

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം.

ഹഹഹഹ്. അത് തന്നെയാ മാഷെ നല്ലത്. ഭായി മാത്രമല്ല വേറെയും ആളുകള്‍ ഇങ്ങിനെ ചിന്തിക്കുന്നുണ്ട്.

പോസ്റ്റിനെപ്പറ്റി ഒന്നും പറയണില്ല.
:-)
ഉപാസന

Anonymous said...

അച്ഛന്‍ രാഷ്ട്രീയചര്‍ച്ചകള്‍ നിര്‍ത്തി എന്നു വായിച്ചപ്പോള്‍ നനവ്.ഇവിടേയും അങനെ അച്ഛന്‍ ഉണ്ടായിരുന്നു.പക്ഷേ അവസാനം വരെ ഞങള്‍ തര്‍ക്കിച്ചു കൊണ്ടേയിരുന്നു.
ഹരിതിന്റെ അതേ തോന്നല്‍ പങ്കു വക്കുന്നു.അത്ഭുതം തോന്നിയില്ലെന്നു മാത്രം..

Anonymous said...

ഓഫ് : കാന്തി എന്ന പുതിയ ബ്ലോഗ്ഗറുടെ ബ്ലോഗില്‍ കമന്റ് ഇടാന്‍ സാധിക്കുന്നില്ല.

അത്യാവശ്യം ചേഞ്ചുകള്‍ വരുത്തിയാല്‍ നന്ന്.

qw_er_ty

Unknown said...

അനാവശ്യ പ്രസ്താവനകൾ എന്തിനു വേണ്ടി

വേണു venu said...

ഹരിത്തേ...
തൊണ്ണൂറ്റിനാലാം വയസ്സിലും ‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ മരിച്ചു പോയ ഭാര്യയുമായി സംസാരിക്കുന്ന കമ്യൂണിസ്റ്റനുഭാവിയാണു്.
സ്വപ്നവും ഉപബോദ്ധമനസ്സും കൂട്ടിക്കുഴയ്ക്കലുകളും ഒക്കെ.
അല്ല....ഇന്ദിരാഗാന്ധി മരിക്കുന്ന സമയത്ത്, നാട്ടില്‍ അടയ്ക്കാമരം ചുമക്കാന്‍ നടന്ന സഖാക്കളോടൊപ്പം നടന്ന്,ഇ.എം.എസ്സിനു് ബീഡി മാലയണിയിക്കാന്‍ വിധിക്കപ്പെട്ട കുട്ടി സഖാവ് പട്ടം കിട്ടിയ സ്ക്കൂള്‍ കുട്ടിയെ ഞാനോര്‍ത്തു പോയി.
പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അരാഷ്ട്രീയം കൊണ്ടല്ല.

ഹരിത് said...

വളരെ നന്ദി, ഇവിടെ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും: കിച്ചു, പാമു, ഗുപ്തന്‍,വെള്ളായണി സാര്‍,സുനില്‍,ജിതേന്ദ്രന്‍,അനില്‍,ചങ്കരന്‍.തറവാടി, മൂര്‍ത്തി, ഉപാസന, അങ്കിള്‍,കാന്തി, അനോണി, അനൂപ്, വേണു.

ഗുപ്തന്‍റെ വിശകലനത്തോടു യോജിക്കുന്നു. ഗുപ്തനോടുള്ള സുനിലിന്‍റെ പരിഹാസവും അതിനുള്ള ഗുപ്തന്‍റെ മറുപടിയും ശ്രദ്ധിച്ചു.

പിന്നെ ഗാനം ആലപിയ്ക്കുന്നതു യേശുദാസ്, മുഹമ്മദു റാഫി എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ചിലതൊക്കെ അറിയാതെ പ്രതീക്ഷിച്ചു പോക്കുന്നതു സഹജമല്ലേ? കൃഷ്ണയ്യര്‍ എന്തു പറഞ്ഞു എന്നല്ല, എങ്ങനെ പറഞ്ഞു എന്നതാണു എന്‍റെ വിഷയം. കഴമ്പുള്ള ഒരു വിശകലം നടത്താന്‍ കൃഷ്ണയ്യര്‍ക്കു കഴിഞ്ഞില്ല എന്നതിലാണു എനിയ്ക്കു സങ്കടം. ഗവര്‍ണ്ണറെ അനുകൂലിച്ചോ പ്രതികൂലിച്ചോ എന്നതല്ല പ്രശ്നമെന്നു ഞാന്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഗവര്‍ണ്ണറുടെ തീരുമാനത്തില്‍ എനിക്കു ആക്ഷേപമുണ്ടോ ഇല്ലയോ എന്നതു ഈ പോസ്റ്റിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചതുമില്ല.

പിന്നെ, എന്‍റെ രാഷ്ട്രീയം.അങ്ങനെ വമ്പിച്ച രാഷ്ട്രീയമൊന്നും എനിക്കില്ല സുനിലേ. തമിഴ് നാട്ടിലായിരുന്നപ്പോള്‍ അമ്മയെ സപ്പോര്‍ട്ടു ചെയ്തു. യൂപ്പീയില്‍ വച്ച് ബഹന്‍ മായാവതിയായിരുന്നു എന്‍റെ പ്രിയ നേതാവ്. ബംഗാളില്‍ ദീദിയെ എതിര്‍ത്തു. ഡല്‍ഹിയില്‍ വച്ചു കാരാട്ടു സഖാവിനെപ്പോലെ ആര്‍ക്കു വോട്ടുചെയ്യണമെന്നുള്ള പ്രശ്നമായിരുന്നു.പിന്നെ ലാലുവിന്‍റെ പാര്‍ട്ടിയ്ക്കു വോട്ടു ചെയ്തു.ഇപ്പൊ ഛത്തീസ്ഗഡില്‍ സള്‍വാജുഡുമിനെതിരേ ആണു.പറഞ്ഞു വരുമ്പോള്‍ നമ്മള്‍ രണ്ടും ഒരേ രാഷ്ട്രീയക്കാരാണു സുനിലേ.

തറവാടിയുടെ ലിങ്കു വായിച്ചു. നന്ദി. മൂര്‍ത്തിയുടെ കമന്‍റിലേയ്ക്കുള്ള ലിങ്കിനും നന്ദി.

കാന്തി ആദ്യമായാണിവിടെ . സ്വാഗതം. ഇനിയും വരണേ. നന്ദി.
വേണുവിന്‍റെ കമന്‍റും മനസ്സും വായിച്ചു. നന്ദി.

Inji Pennu said...

നല്ല പോസ്റ്റ്, ഇങ്ങിനെയൊക്കെ സുവ്യക്തമായി രാഷ്ട്രീയത്തെക്കുറിച്ച് എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ച കാലം മറന്നു.