Tuesday, February 9, 2010

ഛൂക്കര്‍ മേരേ മന്‍ കോ......

ഛൂക്കര്‍ മേരേ മന്‍ കൊ........

ഫാല്‍ഗുന മാസത്തിലെ ഒരു സന്ധ്യയില്‍ ദരിയാഗഞ്ചിലെ തെരുവിലെ പുസ്തകക്കൂമ്പാരങ്ങളുടെ നടുവില്‍ ഞാന്‍ അവളോട് പറയാനോങ്ങിയതാണു്.

“എന്നെക്കാള്‍ എനിക്കു നിന്നെ....”

പഴയ പുസ്തകങ്ങലള്‍ തിരയുന്നതിനിടയില്‍ ഞാന്‍ അവളെ ഒന്നു തൊട്ടു.

“താജ്മഹാളിലെ ഫോട്ടോകള്‍ ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു”

അവള്‍ പറഞ്ഞു,

“സാരമില്ല”

ദില്ലി ഹാട്ടില്‍ കല്ലുമാലകള്‍ തേടി അവള്‍ അവരോടൊപ്പം പോയി.

ഞാനോ അരബിന്ദോ മാര്‍ക്കെറ്റിലെ പുസ്തകക്കടകളില്‍ പുതു പുസ്തങ്ങളുടെ മണം മോഹിച്ച്.!

എന്നിട്ടോ?

റീഗളിലെ ഉച്ചയിരുട്ടില്‍ അവള്‍ എന്റെ അടുത്ത് ഇരുന്നില്ല....

വെള്ളിത്തിരയിലെ അമിതാബ് പാടി,

“ഛൂക്കര്‍ മേരേ മന്‍ കൊ, കിയ തൂനേ ക്യാ ഇഷാരാ..”

എല്ലാം മറന്നു.

ഫാല്‍ഗുന മാസത്തിലെ അഞ്ചാം നാളിലോ ആറാം നാളിലൊ അതോ എട്ടാം നാളിലോ നിന്‍റെ അത്തം നക്ഷത്രം?

എല്ലാം മറന്നു.

എന്‍റെ ആദ്യ പ്രണയത്തെ വിരല്‍ തൊട്ടുണര്‍ത്തിയ പ്രാണസഖീ.

“ ബദലാ ഏഹ് മൌസം.....”

അതെ എല്ലാം മാറിയിരിക്കുന്നു.

മാഘവും ഫാല്‍ഗുനവും ചൈത്രവും വെറുതേ നോക്കിനില്‍ക്കുന്നു

ഋതു ഭേദങ്ങളുടെ വിരല്‍ സ്പര്‍ശവും കാത്ത്

“ഛൂക്കര്‍ മേരേ മന്‍ കൊ

കിയ തൂ നേ ക്യാ ഇഷാരാ..”

Sunday, December 27, 2009

ലൊഹാണ്ടിഗുഡയിലെ ഉപനയനം

ഏഴാമത്തെ തിര ആദ്യ പ്രണയം പോലെ ആര്‍ത്തിരമ്പി വന്നു. പിന്നെ മുരണ്ട് മൂളി, വന്ന വഴിയേ തിരിച്ച് പോയി. ‘ നല്ല പ്രതീക്ഷകളുടെ മുനമ്പില്‍’ ചാറ്റല്‍ മഴ. കരുവാളിച്ച അറ്റ്ലാന്‍റികിനെ നീല ഹിന്ദുമഹാസാഗരം പ്രാകൃത ഭാവം പൂണ്ട് കണ്ണും പൂട്ടി പുണരുന്നു,മനസ്സില്ലാമനസ്സോടെ. നിറമില്ലാത്ത മഴത്തുള്ളികളില്‍ കുതിര്‍ന്ന് കക്ക പെറുക്കിയെടുക്കുന്ന വൃദ്ധയായ ട്യൂറിസ്റ്റിനെ സഹായിക്കുന്ന നിഹാരിക്കാ ഭട്ട്നാഗറെ എവിടെ വച്ചാണ് മുന്‍പു കണ്ട് മറന്നത്?

ജോ ബെര്‍ഗില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഹൈക്കമ്മീഷന്‍ നിയോഗിച്ചതാണ് നിഹാരിക്കയെ. പിന്നീടുള്ള യാത്രയില്‍ മുഴുവനും എസ്കോര്‍ട്ടായി അവളുമുണ്ടായിരുന്നു. ഇപ്പോള്‍ കേപ്പ് ഒഫ് ഗുഡ്‌ഹോപ്പിലെ ആഫ്രിക്കന്‍ മഴത്തുള്ളികളില്‍ അവള്‍ ആര്‍ദ്രമായി മന്ദഹസിക്കുന്നു.

“സര്‍, സന്ധ്യകഴിഞ്ഞു ഒറ്റയ്ക്കു അപരിചിതമായ വഴികളിലൂടെ നടക്കരുതെന്നു എല്ലാരോടും പറയണം. സുരക്ഷിതമല്ല. കറുമ്പന്മാരുടെ ഗാങുകള്‍ ഉണ്ട്. പിടിച്ചു പറിയ്ക്കും, അറ്റാക്ക് ചെയ്യും......”

നിഹാരിക്ക അടുത്തകാലത്തു ജോഹനസ് ബെര്‍ഗില്‍ നടന്ന കുറ്റകൃത്യങ്ങള്‍ വിവരിച്ചു തുടങ്ങി. കുറച്ചുപേര്‍ക്കു മണ്ടേലാസ്ക്വയറിലെ ഇന്‍ഡ്യന്‍ റെസ്റ്റൊറെന്‍റില്‍ പോകണം. മറ്റുചിലര്‍ക്കു ഷോപ്പിങ് മാളുകളിലും നഗരത്തിലെ മുന്തിയ കാസിനോയിലും കറങ്ങണം. പ്രിട്ടോറിയയില്‍ പോകണം. സണ്‍സിറ്റിയില്‍ സ്വര്‍ണ്ണഖനികളില്‍, അങ്ങനെ എല്ലാവര്‍ക്കും വേണ്ടി നിഹാരിക്ക മന്ദഹസിച്ചുകൊണ്ട് ഓടിനടന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു,

“ ഹരി സാറിനു എവിടെയാ പോകേണ്ടത്?”

“നിനക്കിഷ്ടമുള്ളിടത്തേയ്ക്ക്”

പിന്നെ ജൊഹാനാസ് ബെര്‍ഗിലെ മ്യൂസിക്ക് സ്റ്റോറുകളിലേയ്ക്ക്. ആഫ്രിക്കന്‍ ഗാനങ്ങള്‍.അപ്പാര്‍ത്തീഡിനെതിരായ പ്രസംഗങ്ങളും പാട്ടുകളും.

നിഹാരിക്ക പിന്നെ കൊണ്ടു പോയത് ഹൈക്കമ്മീഷനിലെ ഡ്രൈവര്‍ മനോയുടെ വീട്ടില്‍. ബ്ലാക്ക്സും ഇന്‍ഡ്യന്‍ മൈനോറ്റീസും ഏഷ്യാക്കാരും തിങ്ങി താമസിക്കുന്ന പട്ടിണിനിറഞ്ഞ ചേരി.

“ സര്‍, ദിസ് ഇസ് കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി ഇന്‍ പോവെര്‍ട്ടി”, നിഹാരിക്ക വീണ്ടും മന്ദഹസിച്ചു.


മനോ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു. മുള്ളന്‍ മുടികളില്‍ വിരലോടിച്ചു കൊണ്ട് ഭാര്യ റോഷനാരായെ പരിചയപ്പെടുത്തി. ഗര്‍ഭിണിയായ റോഷനാര വേച്ചു വേച്ചു വന്നു. കഞ്ഞി പോലെ എന്തോ കുടിയ്ക്കാന്‍ തന്നു. മനോ പത്തൊമ്പതാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തതാണ്.
രാമേശ്വരം,നേപ്പാള്‍,മാഡ്രിഡ് വഴി സ്വിറ്റ്സര്‍ലാന്‍ഡില്‍ രാഷ്ട്രീയാഭയം തേടി ഈ തമിഴ് പുലി. പിന്നിട് ഏതോ ഒരു അന്താരാഷ്ട്രീയ ഉടമ്പടിയിലുടെ പാരീസിലെത്തി. ഫ്രഞ്ച് പൌരത്വവും കിട്ടി. ഇന്‍ഡ്യന്‍ എംബസിയില്‍ ഡ്രൈവറായി. പിന്നെ സൌത്താഫ്രിക്കയിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷനില്‍ എത്തിപ്പെട്ടു.

ശ്രീലങ്കയില്‍ അവന്‍റെ അമ്മയേയും സഹോദരിയേയും അവര്‍ കൊന്നു. വയസ്സായ അഛന്‍ ഒറ്റയ്ക്ക്. തിരിച്ചു പോകാന്‍ ധൈര്യമില്ല. കൂടെ ഇപ്പോള്‍ റോഷനാരയും. അവളുടെ കഥ ഞാന്‍ ചോദിച്ചില്ല.നിഹാരിക്ക റോഷനാരയുടെ വിരല്‍ പിടിച്ച് ആര്‍ദ്രമായി മന്ദഹസിച്ചു.

“മനോ, ഇങ്ങനെയൊക്കെ....?”

മഞ്ഞപ്പല്ലുകള്‍ കാട്ടി മനോ പറഞ്ഞു,

“വന്നു പെട്ടു,സര്‍. ഒന്നൊന്നും അറിഞ്ഞുകൂടാത്ത പ്രായത്തില്‍... വര്‍ഷം പതിനഞ്ചു കഴിഞ്ഞു. തിരിച്ചു പോയാല്‍ തൂക്കുമരമാണെനിയ്ക്ക്”


കൊടുത്ത പണം മനോ മേടിച്ചില്ല. നിഹാരിക്ക പണം വാങ്ങി റോഷനാരയുടെ വിരലുകളില്‍ പിടിപ്പിച്ചു. കുഞ്ഞുണ്ടാകുമ്പോള്‍ ഉടുപ്പു വങ്ങാന്‍! അഭയാര്‍ത്ഥിയുടെ അടുത്ത തലമുറ്യ്ക്കൂള്ള ഭിക്ഷ! റോഷനാരയുടെ വരണ്ട ചിരി നെഞ്ചില്‍ ഉടക്കി.

കക്ക പെറുക്കിക്കളിച്ച വൃദ്ധയെ ഇപ്പോള്‍ കാണാനില്ല. മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മുന്നില്‍ കൈനിറയെ ഈറന്‍ പ്രോട്ട്യസ് പുഷ്പങ്ങളുമായി നിഹാരിക്കാ ഭട്ട്നാഗര്‍. അവളുടെ ചിരിയിലും മഴയുടെ നനവ്. അവള്‍ പ്രോട്ട്യസിന്‍റെ മിത്തുകളെക്കുടിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു. വെയര്‍ ഹാവ് ഐ സീന്‍ ഹെര്‍ ബിഫോര്‍?

അവളോട് ചോദിക്കുകതന്നെ.

“നിഹാരികാ, ഐ തിങ്ക് വീ ഹാവ് മെറ്റ് ബിഫോര്‍, സംവേര്‍”

ഉത്തരം ഒന്നും പറയാതെ അവല്‍ പിന്നെയും മന്ദഹസിച്ചു.ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലേയ്ക്കുള്ള ഫ്ലൈറ്റില്‍ നിഹാരിക്ക എന്‍റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു, മൌനങ്ങള്‍ക്കിടയില്‍ അവള്‍ പതുക്കെ പറഞ്ഞു,

“ഹരിസര്‍ കണ്ടിട്ടുള്ളത് എന്‍റെ അമ്മയെയാണ്. അനാമികാ ദേബ് ഭട്ട്നാഗര്‍”

മനസ്സ് കൊടുംകാറ്റിന്‍റെ മുനമ്പായി. ഇവള്‍ ആര്‍ എസ്സ് ബീയുടെ മകള്‍! ആര്‍ എസ്സ് ഭട്ട്നാഗര്‍, ക്ലാസ്സ്മേറ്റ്, റ്റെന്നീസ് ചാമ്പ്യന്‍.ഗവര്‍മെന്‍റ് ജോയിന്‍റ് സെക്രട്ട്രറി ആയിരുന്നു.

“അമ്മ?”

“ ആഫ്റ്റര്‍ പപ്പാസ് സൂയിസൈഡ് ഷീ ഇസ് മോസ്റ്റ്ലി ഇന്‍ ലൊഹാണ്ടിഗുഡ വനവാസി കല്യാണ്‍ കേന്ദ്ര ഒണ്‍ളി”

ഒരു ആവണി അവിട്ടത്തിനാണു ഞാന്‍ ലൊഹാണ്ടിഗുഡയിലെത്തിപ്പെട്ടത്. കുറേ കഷ്ടപ്പെട്ടു. ടാക്സിയും ജീപ്പുമൊന്നും വരാന്‍ തയ്യാറായില്ല. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ മിക്കവാറും എന്നും എന്‍‌കൌണ്ടര്‍ നടക്കുന്ന ഏരിയ. കാട്ടു റോഡൂകളില്‍ മൈന്‍ വിതച്ചിട്ടുണ്ടാവുമെന്ന ഭയം. ഒടുവില്‍ ഒരാള്‍ ട്രാക്ടറില്‍ ലിഫ്റ്റ് തന്നു. ഇന്ദ്രാവതിയിലെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍. ആരെയും കാണാനില്ല. ഉന്തു വണ്ടിയില്‍ ചായ വില്‍ക്കുന്ന ഒരാളെ ഒടുവില്‍ കണ്ടു. ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ വനവാസി കല്യാണ്‍ കേന്ദ്രയിലേയ്ക്കുള്ള വഴി ചോദിച്ചു. 4-5 കിലോമീറ്റര്‍ നടക്കണം.. കൂടെ വരാന്‍ ആരും ഇല്ല. പെട്ടെന്നാണ് നദിക്കരയില്‍ നിന്നൊരു പാട്ടുകേട്ടത്,

“കുളിച്ചാ കുത്താലം, കുമ്പിട്ടാ പരമസിവം
കുടിച്ചാ നീര്‍മോര്, പുടിച്ചാ നീധാണ്ടീ
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു”


ലോറി ഓടിക്കുന്ന തമിഴന്മാര്‍, ഇവിടേയും! ഫാക്ടറിയിലേയ്ക്കുള്ള കല്‍ക്കരിയുമായി വരുന്നവര്‍. അവരോടൊപ്പം നദിയില്‍ മുങ്ങിക്കുളിച്ചു. വനവാസി കല്യാണ്‍ കേന്ദ്രയില്‍ കൊണ്ടെത്തിക്കാമെന്നു അവര്‍ കനിഞ്ഞു. പക്ഷേ ഉപനയനം കഴിയണം. ഞാനും കൂടി അവരോടൊപ്പം. പാപങ്ങള്‍ എല്ലാം ഒഴുക്കണം. പുത്തന്‍ പൂണൂല്‍ ധരിക്കണം. അവര്‍ തന്ന പുതിയ പൂണൂല്‍ തര്‍പ്പണം ചെയ്തു, വ്യാഹൃതി ചൊല്ലി, “ ഓം ഭൂര്‍ ഭുവ സ്വാഹ” ......തത് സവിതുര്‍.....ബ്രഹ്മഗ്രന്ധിയും വിഷ്ണുഗ്രന്ധിയും രുദ്രഗ്രന്ധിയും കെട്ടി. ദാനം കിട്ടിയ പൂണൂല്‍ ഇട്ടു. ഉപനയനം കഴിഞ്ഞു. ഇന്ദ്രാവതി പാപങ്ങള്‍ കഴുകി ഒഴുകി.


കേന്ദ്രയില്‍ അനാമികയ്ക്കു തിരക്കായിരുന്നു. ആദിവാസി സ്ത്രീകളുടെ മീറ്റിങ് കഴിഞ്ഞെത്തിയിട്ടും അനാമിക സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മുംബയില്‍ നിന്നും വക്കീല്‍ വന്നിട്ടുണ്ട്. ഒരു പീ ഐ എല്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ട് എന്നു പറഞ്ഞൊഴിഞ്ഞു. രണ്ടാം ദിവസം അവള്‍ അല്പം തണുത്ത മട്ടായി.

“ വൈ ആര്‍ യൂ വേസ്റ്റിങ് യുവര്‍ ടൈം. ആന്‍ഡ് മൈ ടൈം ടൂ. ആര്‍ യൂ നോട്ട് സീയിങ് ദിസ് ബ്ലേറ്റനന്‍റ് വയലേഷന്‍ ഒഫ് ഹൂമന്‍ റൈറ്റ്സ് ഹിയര്‍?”


“തിരക്കൊഴിയുമ്പോള്‍ സംസാരിക്കാം അനാമികേ, ആര്‍ എസ്സ് ബീ പറഞ്ഞിട്ടാണു ഞാന്‍ ഇത്ര ദൂരം.....”

മൌനം.

അന്നു രാത്രി അനാമിക രോഷത്തോടെ ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചും, അവരുടെ ഭൂമി മള്‍ട്ടിനാഷനത്സ് കയ്യേറ്റം ചെയ്യുന്നതിനെക്കുറിച്ചും, പോലീസിന്‍റെ അക്രമങ്ങളെക്കുറിച്ചും കുറേ സംസാരിച്ചു.

“ അനാമികേ, ഞാന്‍ വന്നത് നിങ്ങളുടെ മകളെക്കുറിച്ചു സംസാരിക്കാനാണു, ആര്‍ എസ്സ് ബീ വിവരങ്ങള്‍ പറയുമ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു.”


“യുവര്‍ ഫ്രണ്ട് ഇസ് മാഡ്. നയന്‍റീന്ത് സെഞ്ചുറി ഫ്യൂഡല്‍ മൈന്‍ഡ് സെറ്റ്..മൈ ഡാട്ടര്‍ നോസ് വാട്ട് ഷീ ഈസ് ഡൂയിങ്”


“പതിന്നാലു വയസ്സായ റ്റീന്‍ ഏജ് കുട്ടിയല്ലേ അവള്‍. ഷീ നീഡ്സ് യൂ. നീ എന്‍റെ കൂടെ വരണം”

അനാമിക ഒന്നും മിണ്ടിയില്ല.


അനാമികയേയും മകളേയും ഡെല്‍ഹിയിലാക്കി ഒരു കൊല്ലത്തെ റ്റ്രൈനിങിനു പോയതാണ് ആര്‍ എസ്സ് ബീ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വീടിനടുത്തുള്ള ചെരുപ്പുകടയിലെ സെയിത്സ്മാന്‍ ചെക്കനു വീട്ടില്‍ അമിത സ്വാതന്ത്ര്യം. രാത്രി 2 -3 മണിവരെ അവന്‍ മകളുടെ മുറിയില്‍.അവനു എല്ലാ ഒത്താശകളും ചെയ്യുന്നത് അനാമിക. അവന് മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോക്കറ്റ് മണിയും ഒക്കെ കൊടുക്കുന്നതും അവള്‍. പല രാത്രികളും അവന്‍ മകളുടെ മുറിയില്‍ തന്നെ ഉറങ്ങും. അവനില്ലാത്ത രാത്രികളില്‍ മകള്‍ രാത്രി 4-5 മണി വരെ അവനുമായി ഫോണില്‍ സംസാരിച്ചിരിക്കും.


“ഹരീ അവനൊരു സ്ക്കൂള്‍ ഡ്രോപ്പൌട്ടാണ്. ഹീ യൂസെസ് ഡ്രഗ്സ്. അവനൊരു സ്ലം ബോയ് എന്നതല്ല പ്രശ്നം. ഒരു രീതിയിലും എന്‍റെ മകള്‍ക്ക് യോജിച്ചവനല്ല. ഷീ ഈസ് ഒണ്‍ളി 14. അനാമികയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു അമ്മയ്ക്കു ഇവനെക്കുറിച്ചൊരു ബ്ലൈന്‍ഡ് സ്പോട്ട് എങ്ങനെ ഉണ്ടായി എന്നെനിക്കു മനസ്സിലാവുന്നില്ല, അനാമികയുടെ പാരന്‍റ്സും ബ്രദേഴ്സുമൊക്കെ പറഞ്ഞു നോക്കി. ഷീ ഇസ് അഡമെന്‍റ്. ഞാന്‍ മകളെ ഊട്ടിയില്‍ റെസിഡന്‍റ് സ്ക്കൂളില്‍ ആക്കി നോക്കി. അനാമിക ഗീവ്സ് ഫ്ലൈറ്റ് ടിക്കറ്റ് ടു ദിസ് ബോയ് റ്റു ഗോറ്റു ഊട്ടി. ഐ റ്റ്രൈഡ് എവെരിതിങ്. പ്ലീസ് ഹെല്‍പ്പ്”


ആര്‍ എസ്സ് ബീ കരഞ്ഞു. എന്നാലും ഇതു അവര്‍ തമ്മില്‍ തീര്‍ക്കേണ്ട പ്രശ്നമാണെന്നും എന്‍റെ ഇടപെടല്‍ ഗുണമുണ്ടാക്കില്ലെന്നും തന്നെ എനിക്കു തോന്നി. ഒഴിഞ്ഞു മാറി. പിന്നെ ആര്‍ എസ്സ് ബീ വീണ്ടും വിളിച്ചത് രണ്ട്മൂന്നു മാസങ്ങള്‍ക്കു ശേഷമാണ്. മകള്‍ പഠിത്തം ഇടയ്ക്കു വച്ച് മതിയാക്കി വീട്ടില്‍ വന്നു. അനാമിക ലൊഹാണ്ടിഗുഡയിലെ എന്‍ ജീ ഓ പ്രവര്‍ത്തനങ്ങളുമായി പിരിഞ്ഞു താമസിക്കുന്നു. ഭ്രാന്തനെപ്പോലെയുള്ള അവന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടപ്പോള്‍ ഉള്ളില്‍ കണ്ണീര്‍ ചുരന്നു. അനാമികയെ ഒന്നു കണ്ട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. എന്തെങ്കിലും പോസിറ്റീവായി സംഭവിക്കുമെങ്കിലോ എന്നു കരുതി വന്നതാണ്.


മൂന്നു ദിവസങ്ങള്‍ കൂടെ ഞാന്‍ വനവാസി കല്യാണ്‍ കേന്ദ്രയില്‍ തങ്ങി. അനാമിക തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. ഒഴിഞ്ഞ മനസ്സുമായി ഞാന്‍ മടങ്ങി, പാപങ്ങള്‍ കഴുകി ഒഴുക്കി സംശുദ്ധമാക്കുന്ന ഇന്ദ്രാവതിപ്പുഴയും താണ്ടി.



“ഹരി അങ്കിള്‍” ഇവിടെ വന്നതിനു ശേഷം ആദ്യമായാണു അവള്‍ അങ്ങനെ വിളിച്ചത്, “ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കില്‍ ഞാന്‍ തങ്ങുന്നില്ല. വേറോരു ഡെലിഗേഷന്‍ വരുന്നുണ്ട്. യൂണിയന്‍ മിനിസ്റ്ററും മറ്റും.”

“ ദാറ്റ് ഈസ് ഓക്കേ മോളേ, നിന്‍റെ കുടുംബമൊക്കെ....”


“ ആയിട്ടില്ല അങ്കിള്‍” നിഹാരിക ആര്‍ദ്രമായി മന്ദഹസിച്ചു.

നരച്ച ക്രൂഗര്‍ പാര്‍ക്കിലെ ഒരു വരണ്ട ആഫ്രിക്കന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.

Friday, October 2, 2009

ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍

എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.

ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.

“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”

“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.

“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”


എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.

സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.

ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.

ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.


തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,

“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”

അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?

ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.

അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”

റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!

Sunday, August 9, 2009

വായിക്കാത്തവന്‍റെ സുവിശേഷം

തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”

ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍. കഥ കിട്ടി. വേറേയും കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. കേ പീ അപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികളോ തെരഞ്ഞെടുത്ത് കൃതികളോ ഇല്ല. അദ്ദേഹത്തിന്‍റെ മറ്റുകൃതികള്‍ വാങ്ങി. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്‍റെ’ കാലത്ത് വായിക്കാനുള്ള ആര്‍ത്തി മാത്രം. വാങ്ങാന്‍ കാശില്ല. നരേന്ദ്രപ്രസാദ് സാറിന്‍റെ കൈയ്യില്‍ നിന്നും ഇരന്നു വാങ്ങിയാണ് അന്നത് വായിച്ചത്. ഇന്ന് വിലകൊടുത്തു പുസ്തങ്ങള്‍ വാങ്ങാനുള്ള ആര്‍ത്തി മാത്രം മിച്ചം. വായനയുടെ ആവേശം വഴിയിലെവിടെയോ വച്ചു കൊഴിഞ്ഞു പോയി. ഇപ്പോള്‍ ഒന്നോ രണ്ടോ ചാപ്റ്റര്‍ വായിച്ചു മടക്കിവച്ച പുസ്തകങ്ങളാണു ബെഡ് റൂമില്‍ അധികവും. പിന്നീടു കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറി വൃത്തിയാക്കുന്നവര്‍ അതെടുത്തു ഷെല്‍ഫില്‍ വയ്ക്കും. പിന്നെ ഏതെങ്കിലും ഒരു ഞായറാഴ്ച ഷെല്‍ഫ് ഡസ്റ്റ് ചെയ്യുമ്പോള്‍ അവയെ കുറ്റബോധത്തോടെ തലോടും. എന്നാലും പുസ്തകം വാങ്ങലിനു ഒരു കുറവും ഇല്ല.


“ മാമാ, മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതിയ്ക്കു രെജിസ്റ്റര്‍ വച്ചിട്ടുണ്ട്”

ഇങ്ഗ്ലീഷു സെക്ഷനിലാണ് രെജിസ്റ്റ്രേഷന്‍. പ്രീ പബ്ലിക്കേഷന്‍ സൌജന്യവും കാണുമായിരിക്കും. വേണ്ട. രെജിസ്റ്റര്‍ ചെയ്തില്ല. മിക്കവാറും സാഹിത്യ പ്രവര്‍ത്തകര്‍ക്കു മരണം കൊടുക്കുന്ന വാഗ്ദാനമാണ് സമ്പൂര്‍ണ്ണ കൃതികള്‍. ഒരു ‘പോസ്റ്റ് ഡെത്ത്’ സൌജന്യം. എന്നെപ്പോലെ പുസ്തങ്ങള്‍ വാങ്ങി ഷെല്‍ഫില്‍ വയ്ക്കുന്നവര്‍ക്കു നല്ല അവസരം. ബഷീര്‍ കൃതികള്‍ക്കും, വയലാര്‍ കൃതിയ്ക്കും അടുത്തു ചേര്‍ത്തു വച്ച് അലങ്കരിക്കാം.


അനന്തരവന്‍ ചെക്കന്‍ കുട്ടികളുടെ സെക്ഷനിലേയ്ക്കു പോയി.

‘ ലിവിങ് റ്റു റ്റെല്‍ ദ റ്റേല്‍’. മാര്‍ക്വെസ്സിന്‍റെ ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകം.. തിരിച്ചും മറിച്ചും നോക്കി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പഴയ ഒരു സഹപാഠി വന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ പ്രശസ്തന്‍. അവന്‍റെ വകയായി പുത്തന്‍ എഴുത്തുകാരുടെ കുറേ പുസ്തകങ്ങള്‍ കൂടെ തെരെഞ്ഞെടുത്തു തന്നു. മലയാളം സെക്ഷനിലെ കൌണ്ടറിലിരുന്നു വിയര്‍ക്കുന്നവനോടു ആകാശവാണിയുടെ വക ബ്ഡായി,

“ അയ്യോ, ശശീ, ഈ ഹരിത്തിനെ അറിയില്ലേ, ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാ. നമ്മുടെ ഡീ സീ രവിയുടെ ഒക്കെ അടുത്ത ഫ്രണ്ടാ.”

ഞാന്‍ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത ഡീ സീ രവിയുടെ സൌഹൃദം എന്നില്‍ അടിച്ചേല്‍പ്പിച്ചത് അല്പം ഡിസ്കൌണ്ടിനു വേണ്ടി. കുറുക്കന്‍. അവന്‍ നന്നാവില്ല. കോളേജില്‍ വച്ചേ ഇതേ പരിപാടിയായിരുന്നു അവന്. പഴയ സൌഹൃദങ്ങളുടെ കാനേഷുമാരി നടത്തി, ആകാശവാണി. കുറേപ്പേരുടെ മൊബൈല്‍ നമ്പരുകള്‍ ബിസ്സ്നസ്സ് കാര്‍ഡാക്കി ഫോര്‍വേഡ് ചെയ്തു. കൂട്ടുകാരില്‍ ഒരുത്തന്‍ ചിക്കന്‍ ഗുനിയ പിടിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും വിടവാങ്ങി. ആകാശവാണി അവന്‍റെ മൊബൈല്‍ നമ്പര്‍ ഡെലീറ്റു ചെയ്തു.


എട്ടാം ക്ലാസ്സുകാരന്‍ അഞ്ചാറ് ബുക്കു തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കൌണ്ടറില്‍ വന്നപ്പോള്‍ ഒരു പുസ്തകം മാത്രം.

“ എന്തെടാ , ബാക്കി ബുക്ക്സ് ഒന്നും മേടിക്കുന്നില്ലേ?”

“ ഇതു വായിച്ചിട്ടു ഇഷ്ടപ്പെട്ടാ ബാക്കി നാളെ മേടിക്കാം”.


ഈ വില്ലാളി ഈ പ്രായത്തിലേ സെലക്റ്റീവാണല്ലോ. മാത്രവുമല്ല പത്തു മുന്നൂറു പേജുള്ള ഈ പുസ്തകം ഇന്നു തന്നെ വായിച്ചു തീര്‍ക്കാനുള്ള പ്ലാന്‍ ആണ്.ഇവനും പ്രായമാകുമ്പോള്‍ എന്നെപ്പോലെ പുസ്തകങ്ങള്‍ വാങ്ങുക മാത്രം ചെയ്യുന്ന വേതാളം ആവാതിരുന്നാല്‍ മതിയായിരുന്നു.


പുസ്തകങ്ങള്‍ക്കിടയില്‍ വച്ച് നട്ടെല്ലു വേദന അറിഞ്ഞിരുന്നില്ല. ഡീ സീയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസഹനീയമായ വേദന വീണ്ടും. സ്പൈനല്‍ സപ്പോര്‍ട്ട് ബെല്‍റ്റ് ഒന്നു കൂടെ മുറുക്കിക്കെട്ടി. വയ്യ. ഒന്നു ഇരിക്കണം. ഡീ സീ യുടെ കെട്ടിടത്തിന്‍റെ പടിയില്‍ത്തന്നെ ഒരരികില്‍ ഇരുന്നു. എട്ടാം ക്ലാസ്സ് ഒരു പെപ്സിയും കുടിച്ചു അരികില്‍ നില്‍പ്പുണ്ട്. മാധവിക്കുട്ടിയുടെ ഏതു കഥയെക്കുറിച്ചു എസ്സെ എഴുതണമെന്ന അവന്‍റെ ചോദ്യം എന്നെ വലച്ചു. ഏതാ ഇപ്പൊ പറഞ്ഞു കൊടുക്കുക?

“ നീ ആദ്യം കഥകള്‍ വായിച്ചു നോക്ക്. എന്നിട്ടു നിനക്കു ഇഷ്ടപ്പെട്ടതു ഏതെന്നു പറ.”

ഉത്തരം അവനത്ര ബോധിച്ചില്ല.


മുകളിലത്തെ നിലയില്‍ നിന്നും ആരോ കുറേ വെള്ളം താഴോട്ടൊഴിച്ചു. അവിടെ പാര്‍ക്കു ചെയ്തിരുന്ന സ്ക്കൂട്ടറുകളും ബൈക്കുകളും ഒക്കെ നന്നായി നനഞ്ഞു. കെട്ടിട കാവല്‍ക്കാരന്‍റെ തൊപ്പിയും യൂണിഫോമും നനഞ്ഞു. അയാള്‍ മുകളിലേയ്ക്കു നോക്കി തെറി പറയാന്‍ തുടങ്ങി. പിന്നെ ബോധോദയം വന്നവനെപ്പോലെ ചിരിച്ചു കൊണ്ട് തെറി വിളി അബ്രപ്റ്റായി നിറുത്തി.

സെക്രറ്റേറിയേറ്റ് ഉപരോധിച്ചുകൊണ്ടിരുന്ന കുറേപ്പേരെ പോലീസുകാര്‍ ഓടിച്ചിട്ടടിക്കുന്നു. ഖദറാണു സമരത്തൊഴിലാളികളുടെ വേഷം. അഹിംസാ പാര്‍ട്ടിയുടെ യുവജന വിഭാഗം. അവര്‍ ജനറല്‍ ആശുപത്രി സൈഡിലേയ്ക്കു ഓടി.പിറകേ പോലീസുകാര്‍. സിറ്റി മെഡിക്കത്സിന്‍റെ മുന്‍പില്‍ കണ്ണീര്‍ വാതകത്തിന്‍റെ പുക മറ.

എന്താ പ്രശ്നം?

“ ഇതു എന്നും ഉള്ള കലാപരിപാടിയാ സാറേ ഇവിടെ”

കാവല്‍ക്കാരന്‍ തൊപ്പി വെയിലത്തു ഉണക്കാന്‍ വച്ചിട്ടു തത്വചിന്തകനായി പിന്നെയും സംസാരം തുടര്‍ന്നു..


ആകെ രണ്ടു പ്രാവശ്യമേ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടുള്ളൂ. ഒടുവില്‍ കണ്ടത് വലിയതുറയ്ക്കടുത്ത് ഒരു കവലയില്‍ അമ്പാസ്സഡര്‍ കാറില്‍ കെട്ടിവച്ച മൈക്കിലൂടെ ചുറ്റും നില്‍ക്കുന്ന പത്തിരുപത്തഞ്ചു പേരോടു പ്രസംഗിക്കുന്ന ലോക്സഭാ സ്ഥാനാര്‍ത്ഥിയായിട്ട്. ‘എന്‍റെ കഥ’ ആത്മ കഥയല്ല വെറും ഭാവനയാണെന്നൊക്കെ അക്ഷരാഭ്യാസം കുറഞ്ഞ മുക്കുവരോടു വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്ന ആയമ്മയെക്കണ്ട് നൊന്തു.


ആദ്യം കണ്ടത് കോളേജിലെ ഒരു സമ്മേളനത്തില്‍ വച്ച്. സൈലന്‍റ് വാലിയെക്കുറിച്ച് കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം. മാധവിക്കുട്ടി അല്പം നേരത്തേ എത്തി. പ്രിന്‍സിപ്പാളിനും , സാഹിത്യകാരന്മാര്‍ക്കും, വീ ഐ പീ കള്‍ക്കും വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സദസ്സിലെ മുന്‍‌വരിയില്‍ അറിയാതെ വന്നിരുന്ന ഒരു ചേരിക്കാരന്‍ തെണ്ടിച്ചെക്കനെ ഭാരവാഹികളില്‍ ചിലര്‍ വിരട്ടിയോടിച്ചു. ഒരാള്‍ കല്ലെടുത്തെറിയുന്നതു പോലെ ആഗ്യം കാട്ടി. അവന്‍ ക്യാമ്പസ്സു വിട്ടോടിപ്പോയി. പ്രസംഗിക്കാന്‍ അവസരം വന്നപ്പോള്‍ മാധവിക്കുട്ടി ഈ സംഭവം വിവരിച്ചു കൊണ്ട് എല്ലാവരോടുമായി ചോദിച്ചു,

“ മനുഷ്യനെ സ്നേഹിക്കാനറിയാത്ത നിങ്ങളോക്കെയാണോ ഇനി മരങ്ങളെ സ്നേഹിക്കാന്‍ പോണത്?”


എട്ടാം ക്ലാസ്സുകാരന്‍റെ അമ്മ ഭീമാ ജ്യുവലറിയില്‍ പോയിരിക്കുകയാണ്. അവര്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ലോക്കറിലും പോയി തിരിച്ചു വരുന്ന വഴി ഞങ്ങളെ ഡീ സീ ബുക്കസില്‍ നിന്നും പിക്കു ചെയ്യാം എന്നു പറഞ്ഞതാണ്. ഇതുവരെ കണ്ടില്ല.

ഞാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ പുസ്തകക്കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു മറിച്ചു നോക്കി. കേ. പീ അപ്പന്‍റെ ‘രോഗവും സാഹിത്യഭാവനയും’. അവിടെയും ഇവിടേയും ഒന്നു ഓടിച്ചു വായിച്ചപ്പോള്‍ തന്നെ ഡിപ്രഷന്‍ അരിച്ചരിച്ചു കയറുന്നപോലെ തോന്നി. വേണ്ട, വായിക്കണ്ട. ഈ പുസ്തകവും എന്‍റെ ഷെല്‍ഫില്‍ വെറുതേ വച്ചേക്കാം. ഞായറാഴ്ച തോറും പൊടിയടിച്ചു വൃത്തിയാക്കുമ്പോള്‍ സ്വകാര്യമായി കുമ്പസാരിക്കാന്‍.

Wednesday, August 5, 2009

ചാനലുകളിലെ “ഖബറടക്കം”

ആദരണീയനായ ശിഹാബ് തങ്ങള്‍ അന്തരിച്ച വാര്‍ത്ത കൊടുക്കുന്ന സമയത്ത്, കേരളത്തിലെ ചാനലായ ചാനലിലെല്ലാം ഉള്ള അവതാരക കുഞ്ഞുങ്ങള്‍ ‘ഖബറടക്കം, ഖബറടക്കം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എഴുതിയും കാണിച്ചത് ‘ഖബറടക്കം’ എന്നു തന്നെ.

പണ്ട് സ്ക്കൂളില്‍ ഹിന്ദി സാര്‍ പഠിപ്പിച്ച ഓര്‍മ്മ, ‘ഖബര്‍’ എന്ന വാക്കിനു ‘വാര്‍ത്ത’ എന്നര്‍ത്ഥമെന്നാണ്. മയ്യത്തടക്കുന്നതിനെ ‘കബറടക്കുക’ എന്നാണു പണ്ട് പറഞ്ഞു പഠിച്ചിരുന്നത്. കബറടക്കുന്ന സ്ഥലത്തെ ‘ കബറിസ്ഥാന്‍’ എന്നും.

ഇനിയിപ്പോള്‍ വാര്‍ത്തകളെ വളച്ചും ഒടിച്ചും കൊലപാതകം നടത്തുന്ന ചാനലുകള്‍, വാര്‍ത്തകളെ കബറടക്കിക്കൊണ്ടിരിക്കുന്ന കാര്യമാണോ ‘ ഖബറടക്കം’ എന്ന പ്രയോഗത്തിലൂടെ വ്യംഗ്യമായി ധ്വനിപ്പിക്കുന്നത്?


‘വാഴക്കൊലപാതകമെന്നു’ കാര്‍ട്ടൂണ്‍ കവിതയില്‍ പ്രയോഗിച്ച അയ്യപ്പപ്പണിക്കര്‍ ജീവിച്ചിരുന്നെങ്കില്‍, ‘വാര്‍ത്തക്കൊലപാതകം’ എന്നോ, ‘ഭാഷക്കൊലപാതകം’ എന്നോ മറ്റോ പറഞ്ഞു വല്ലതും കുത്തിക്കുടിച്ചേനേ!

ഇവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞു എനിക്കു ഇപ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആയി. ഇനിയിപ്പോള്‍ ഖബറടക്കമാണോ ശരി?

ബൂലോകത്തെ അറിവുള്ള ഭാഷാ പണ്ഡിതന്മാര്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരണേ...... ഇവിടെ ഈ മൂലയില്‍ കരഞ്ഞു കരഞ്ഞിരിക്കുന്ന മലയാളത്തെ ഒന്നു ഗുണദോഷിക്കാനാ.... പ്ലീസ്, വല്ലാത്ത കണ്‍ഫ്യൂഷന്‍ !!!!

Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

Sunday, May 31, 2009

നീര്‍മാതളപ്പൂവ്

ഈ നീര്‍മാതളപ്പൂവിനെ കണ്ണീരില്‍ കഴുകി അശുദ്ധമാക്കരുത്. കണ്ണീരു കൊണ്ട് ദഹിപ്പിയ്ക്കാം.