Saturday, January 23, 2016

എനിക്കും സെക്കുലറാവണം

അഭിസാരികകളുടെ നാവിൻ തുൻപിലൂടെയും, ഇടനിലക്കാരുടെ മടിശ്ശീലക്കിലുക്കത്തിലും കേരള രാഷ്ട്രീയം ചവിട്ടുനാടകം കളിച്ചു രസിക്കുമ്പോൾ, കോടതികളായ കോടതികളുടെ ഇരുണ്ട വരാന്തകളിൽ ഭരണം നിരങ്ങി നിരങ്ങി ആസന്നമൃതിയിലേയ്ക്. പിന്നെ കുറേ അൻവേഷണ കമ്മിഷണ ആപ്പീസർമാരും ചാനൽ വിദൂഷകന്മാരും ചേർന്നവതരിപ്പിക്കുന്ന കൂത്തും കുരവയും .. നമ്മുടെ രാഷട്രീക്കാർക്കു നമ്മോടോ നമുക്കു അവരോടോ പരസ്പര ബഹുമാനമില്ലാത്ത അവസ്ഥ .. ആർക്കും ആരെക്കുറിച്ചും എന്തും പറയാം ആർക്കുവേണമോ എന്തു വേണമോ ചെയ്യാം. കേരളരാഷ്ട്രീയവും ഭരണ സംവിധാനവും............ രണ്ടും ഡ്യൂപ്പുകളും മിമിക്രിക്കാരും കൈയ്യേറി എന്നു പറഞ്ഞാൽ അത് ഒർജിനൽ ഡ്യൂപ്പുകൾക്കും മിമിക്രിക്കാർക്കും നാണക്കേടാവും. ഓം ശാന്തി ഓശാന (എനിക്കും സെക്കുലർ ആവണം)

ജനുവരി 2016 :: മൂന്നു വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞികുറിപ്പ്

Monday, January 7, 2013

ആർ. ഗോപാലകൃഷണനെക്കുറിച്ച്




മരുഭൂമിയിൽ നിന്നും വിളിച്ചുപറയുന്നവന്റെ ശബ്ദമായിരുന്നു അത്.  എനിക്കു വന്ന ആ കത്തിന്റെ ആദ്യവരി ഇങ്ങനെ ആയിരുന്നു: ‘ ഈ നൂറ്റാണ്ടിലേക്കും വലിയവറുതിയുടെ  നടുവിലാണു ജില്ല.’ ആ കത്തിലൂടെയാണു മധ്യപ്രദേശിലെ ഝാബുവാ ജില്ലയുടെ കലക്ടർ ആർ. ഗോപാലകൃഷ്ണൻ, എന്നെ മീഡിയാ പ്രവർത്തനത്തിന്റെ ആദ്യ പടവിലേയ്ക്ക് 1986ൽ സ്വാഗതം ചെയ്തത്.


ഇന്ത്യയിലെ ഏറ്റവും പിന്നാക്കമുള്ള ആദിവാസി ജില്ലകളിലൊന്നായിരുന്നു ഝാബുവാ. ഏകദേശം 93% ആദിവാസികൾ. അവിടെ തുടർച്ചയായുള്ള വരൾച്ചയിൽ പച്ചപ്പുകൾ മരിച്ച് മൊട്ടക്കുന്നുകളും മരുഭൂമികളും ജനിക്കുകയായിരുന്നു. അവിടെയാണ് തിരുവല്ലയിൽ നിന്നുള്ള ഒരു മനുഷ്യൻ വ്യത്യസ്തമായ ചിന്തയും പ്രവൃത്തിയും സന്നിവേശിപ്പിച്ച് നീരുറവക്കൾ ഉണ്ടാക്കിയത്. വെള്ളം ശേഖരിക്കാനും സന്തുലിയതമായി വിതരണം ചെയ്യാനുമുള്ള പദ്ധതി അദ്ദേഹം തയ്യാറാക്കി. പദ്ധതിയുടെ നടത്തിപ്പിനെ അന്നാട്ടുകാർക്കു തൊഴിലവസരമാക്കി. അന്നുണ്ടായ നീരുറവകൾ ഝാബുവായിൽ ഇന്നും വറ്റിയിട്ടില്ല.

സിവിൽ സർവീസ് രംഗത്തുള്ളവർക്കു മാതൃകയാക്കവുന്ന ചുരുക്കം ചില ഐ എ എസ്സു കാരിലൊരാളെയാണ് ആർ. ഗോപാലകൃഷ്ണന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്. ഉത്തമനായൊരു സർക്കാർ ഉദ്യോഗസ്ഥനും നല്ല കുടുംബസ്ഥനും സഹോദരനും സുഹൃത്തും എന്തായിരിക്കണം എന്നതിനു നല്ല പാഠമായിരുന്നു അദ്ദേഹം. ഈ ലോകത്തല്ല അദ്ദേഹം ജീവിച്ചതെന്നു തോന്നും. എപ്പോഴും പുതിയ ആശയങ്ങളും ആലോചനകളും.

കഴിഞ്ഞ പത്തു വർഷത്തോളം രോഗത്തിന്റെ കാഠിന്യങ്ങളിലൂടെ കടന്നു പോയപ്പോഴും അപാരമായ ആത്മവിശ്വാസം ഓരോ ശ്വാസത്തിലും നിറച്ചു ജീവിച്ചു. അടുത്ത കാലത്തായി , വീട്ടിൽ കാണാൻ ചെല്ലുമ്പോഴൊക്കെ വയലാറിന്റെ വരികൾ മൂളി അദ്ദേഹം ചിരിക്കും: മതിയാകുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?....

ഫയലുകളുടെ വരൾച്ചയിൽ നിന്ന് എങ്ങനെ മനുഷ്യപ്പറ്റിന്റെ പച്ചപ്പിലേക്കു നടക്കാമെന്നു കാട്ടിത്തന്നതു അദ്ദേഹമാണ്. പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി മുന്നിലെത്തുന്നവന്റെ പരാതി തീർക്കുന്നതിനൊപ്പം അദ്ദേഹം ചിന്തിക്കുക അത്തരം പരാതികൾ ഉണ്ടാവാതിരിക്കാൻ എന്തു മാർഗമെന്നാണ്. ഒരു സ്കൂളിലെ പുസ്തക ദൗർലഭ്യത്തിൽ നിന്നാവും ഒരു സംസ്ഥാനം മുഴുവൻ സ്കൂളുകളിൽ ലൈബ്രറി വികസിപ്പിക്കുന്നതിലേക്ക് അദ്ദേഹം കാര്യങ്ങൾ എത്തിക്കുക. എന്താണു ചെയ്യുന്നതെന്നു മനസ്സിലാകാത്തവർക്കെന്നപോലെ ഇടയ്ക്കു ഗോപാലകൃഷ്ണൻ ആ പഴയ ചൊല്ല് ഓർമ്മിപ്പിക്കും : ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും....

ഭോപ്പാൽ വാതക ദുരന്തമുണ്ടാകുന്ന കാലത്ത് അദ്ദേഹമാണ് മധ്യപ്രദേശിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ. ദുരന്തത്തിന്റെ വിശദാംശങ്ങൾ രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മികവ്് ഇന്നും എടുത്തു പറയുന്നവരുണ്ട്.

ആദർശം പ്രവർത്തിച്ചുകാണിക്കാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് മനുഷ്യവികസന റിപ്പോർട്ട് ഉണ്ടാക്കുന്നത് മധ്യപ്രദേശിലാണ്. ഭരണതലത്തിലെ പിഴവുകൾ ആ റിപ്പോർട്ടിലൂടെ അദ്ദേഹം എടുത്തുകാട്ടി. എല്ലാം നന്നായിരിക്കുന്നു എന്നുപറഞ്ഞിരുട്ടാക്കുന്നതിനു പകരം പോരായ്മകൾ നികത്താനുള്ള കൈപ്പുസ്തകം പോലെ ആ റിപ്പോർട്ടിനെ പ്രയോജനപ്പെടുത്തി. റിപ്പോർട്ടിലൂടെ കണ്ടെത്തിയ കോട്ടങ്ങളിൽ നിന്നും പഠിച്ച് നയങ്ങളുണ്ടാക്കി. ഗ്രാമതലങ്ങളിൽ വരെ എത്തിയ ഏകാദ്ധ്യാപക വിദ്യാലയെമെന്ന ആശയം അങ്ങനെയാണുണ്ടായത്. കേന്ദ്രത്തിലത്` പകർത്തി, രാജ്യത്താകെ പദ്ധതിയായി, സർവ ശിക്ഷാ അഭിയാൻ തുടങ്ങിയവയിലൂടെ വികസിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയസിങ്ങിന്റെ വികസനമുഖം എന്നു പേരെടുക്കുന്നതിനും ഏറെ മുൻപ് 31ആം വയസിലാണ് അദ്ദേഹം ഡെൽഹിയിലേക്ക് വിളിക്കപ്പെടുന്നത്. രാജീവ് ഗാന്ധി സർക്കാർ നടത്തിയ, കുടിവെള്ള ടെക്നോളജി മിഷനിൽ സാം പിത്രോദയുമായി സഹകരിക്കുവാനായിരുന്നു ആ വിളി. ഝാബുവായിലെ നീരുറവകളായിരുന്നു അതിനു കാരണം. ദിഗ്വിജയ് സിങ്ങിന്റെ ഓഫീസിൽ പ്രവൃത്തിച്ച 10 വർഷങ്ങളിലാണ് സംസ്ഥാനത്ത് ‘ മിഷൻ മോഡിൽ’ പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം മുൻ കൈ എടുത്തത്.  നിശ്ചിത സമയത്തിനുള്ളിൽ വിദ്യാഭ്യാസ, ആരോഗ്യ, നീർമറി പദ്ധതികൾ അദ്ദേഹം നടപ്പാക്കി എടുത്തു.

സർക്കാരെന്നത് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നു വാദിക്കുമായിരുന്ന വ്യക്തി, പദ്ധതികളുടെ താത്വിക വശത്തിനൊപ്പം പ്രായോഗികതയിലും ഊന്നി. സന്ധിചെയ്യാത്ത നീതി ബോധമായിരുന്നു അപ്പോഴൊക്കെ വഴി നടത്തിയത്. പദ്ധതികൾ എഴുതി ഉണ്ടാക്കാൻ അപാര മിടുക്കായിരുന്നു. തയാറാക്കുന്ന പദ്ധതി എങ്ങനെയുണ്ടെന്നു നാലഞ്ചു കലക്ട്ർമാരെയെങ്കിലും വിളിച്ചു വരുത്തി അഭൊപ്രായം ചോദിക്കും. ഫീൽഡിലുഌഅവർക്കാണ് സംഗതി നടപ്പാകുമോ എന്നു പറയാനാവുകയെന്നു ന്യായം. തിരുത്തലുകൾപറഞ്ഞാൽ മടിക്കാതെ സ്വീകരിക്കും. മിടുക്കുള്ള സഹപ്രവർത്തകനെ ഭയപ്പാടോടെ നോക്കി ഒതുക്കാൻ ശ്രമിക്കാതെ, ആ മികവ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു അദ്ദേഹം ആലോചിക്കും.


കേന്ദ്രത്തിൽ ജവഹർലാൽ നെഹ്രു നഗര നവീകരണ പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി തുടങ്ങിയ യൂ പീ ഏ സർക്കറിന്റെ പല ജനകീയ പരിപാടികളിലും ആർ. ഗോപാലകൃഷ്ണന്റെ വിരൽപ്പാടുകൾ കാണാം. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായിരിക്കേയാണ് ദേശീയ ഇന്നവേഷൻ കൗൺസിലിന്റെ മെംബർ സെക്രട്ടറിയാവുന്നത്. അസുഖത്തിന്റെ വല്ലായ്മകളും മാറ്റിവച്ച് അദ്ദേഹം അവസാനം പങ്കെടുത്തത് തിരുവന്തപുരത്തും ഭോപ്പാലിലും ഇന്നവേഷൻ കൗൺസിലിന്റെ പരിപാടികളിലാണ്.


ഭോപ്പാലിൽ ആർ. ഗോപാലകൃഷ്ണന്റെ ഓഫീസ് മുറിയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമൊരു പോസ്റ്ററാണ്. അതിന്മേലുള്ളത് പഞ്ചാബിലെ പാഷ്് എന്ന വിപ്ലവകവിയുടെ വരികൾ. അവ ഇങ്ങനെ അവസാനിച്ചു:            ‘ ഏറ്റവും അപകടകരം നമ്മുടെ സ്വപ്നങ്ങളുടെ മരണമാണ്.’  മരണമുനമ്പിലൂടെ നടക്കുമ്പോഴും  ആർ. ഗോപാലകൃഷ്ണൻസാർ സ്വ്പ്നങ്ങളെ മരിക്കാൻ വിട്ടില്ല.

ശുഭം.......





Sunday, January 6, 2013

കണ്ണീരും കൈയ്യുമായ്

കണ്ണീരും കയ്യുമായ് ഈ ബ്ലോഗ് നടത്തിക്കൊണ്ടു പോകാൻ മടുത്ത നാളിൽ, ഏകദേശം രണ്ടു കൊല്ലം മുൻപ` ഈ ബ്ലോഗ് പൂട്ടി.  പിന്നെ യക്ഷികളും മാറാലകളും കടവാവലുകളുമായി ഇതു പൂട്ടിത്തന്നെ കിടന്നു. ലോകത്തിനും എനിക്കും ഒന്നും സംഭവിച്ചില്ല. ഒന്നോരണ്ടോപേർ വന്നു ചോദിച്ചു, വല്ലതും എഴുതിക്കൂടേ എന്നു`? പറ്റിയില്ല.

അമ്മ ചോദിച്ചു നീ കമ്പ്യ്യൂട്ടറിൽ എഴുതുന്നുണ്ടോ? . രണ്ടു സ്നേഹിതർ(കിച്ചു, പാമു)  ഒഴിച്ചു മറ്റുള്ളവർ ഒന്നും ചോദിച്ചില്ല. ഇന്നു ഈ രാത്രിയിൽ വീണ്ടും അനാവശ്യമായി മനസ്സു വേദനിക്കുമ്പോൾ കുത്തിക്കുറിക്കുവാൻ ഒരു എനിക്കു ഒരു ബ്ലോഗുണ്ട് , എന്റെ മാത്രം ബ്ലോഗ്. വെറുതേ,  അമ്മയോടു "ഞാൻ വീണ്ടൂം എഴുതുന്നു "എന്നു പയ്യാരം പറയുവാൻ വേണ്ടി മാത്രം ഈ അർത്ഥമില്ലാത്ത കുറിപ്പു്.
"ലോകാ സമസ്താ സുഖിനോ ഭവന്തു:"


Tuesday, February 22, 2011

സാന്ദ്ര വള്ളൂക്കാരന്‍

കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നതാണു്. യാത്രകള്‍ക്കിടയിലൊന്നില്‍ ഒരു നാലുദിവസം കുടുംബക്കാരോടൊപ്പം. പണ്ട്
സ്കൂളില്‍ പോകുന്നതിനു മുന്‍പ് വെറുതേ കണ്ണു വിയര്‍ത്തുപോയിരുന്ന അനന്തരവന്‍ ഇപ്പോള്‍ കുറച്ചുകൂടെ
മുതിര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍ ‘അനന്തരവന്‍ കഥകള്‍’ കേള്‍ക്കുകയാണു എന്‍റെ പ്രധാന
പണി.

വൈകിക്കിട്ടിയ മലയാളം ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കി വായിക്കുന്നതിനിടയിലാണു ടീവീ കണ്ടു കൊണ്ടിരുന്ന ചെക്കന്‍റെ
ആത്മഗതത്തിലെ എക്സ്ക്ലമേഷന്‍!

“ അയ്യോ! യൂറിന്‍ വരെ അടിച്ചു മാറ്റിയോ?”

സംഭവം റ്റീവി ന്യൂസില്‍ യൂറിയാ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തയാണു. യൂറിയായും യൂറിനും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചു ഞാന്‍ വളരെ സാരഗര്‍ഭമായി, ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ തുനിഞ്ഞതു
കണ്ട് ബോറടിച്ച അവന്‍ തഞ്ചത്തില്‍ പോയി ചെസ്സ് ബോര്‍ഡെടുത്തുകൊണ്ട് വന്ന്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന
മട്ടില്‍ ഒരു നോട്ടം നോക്കി. ചെസ്സു കളിയ്ക്കിടയില്‍ അവന്‍ എനിക്കു പകര്‍ന്ന ജ്ഞാനത്തിന്‍റെ സാരം ഞാന്‍ ചുരുക്കി
പറയാം.

അവന്‍റെ ആദ്യത്തെ കുട്ടിയ്ക്കു “ ദുക്കു” എന്ന് പേരിടും.ആ പേരു വീട്ടില്‍ മാത്രമേ വിളിയ്ക്കൂ. സ്കൂളില്‍ “ധൃഷ്ടദ്യുംനന്‍”
എന്നായിരിക്കും പേര്. രണ്ടാമത്തെ മകള്‍ക്കു പേരിടാനുള്ള അവകാശം അവന്‍ ദയാപൂര്‍വ്വം ഭാര്യയ്ക്കു കൊടുക്കും.
എന്തൊരു ജെ‌‌ന്‍റര്‍ ഇക്ക്യുറ്റി!!! പിന്നെ അവന്‍റെ വീട്ടില്‍ അവനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാവൂ. നല്ല പണക്കാരന്‍
ആകുമെന്നുള്ളതു കൊണ്ട് അവന്‍ അമ്മ, അഛന്‍, അമ്മൂമ്മ, അമ്മാവന്‍ ഇത്യാദി അസ്മാദികള്‍ക്കു വേറെ വേറേ വീടു
വച്ചു കൊടുക്കുകയോ വാടകയ്ക്കു എടുത്തു കൊടുക്കുകയോ ചെയ്യും. കൂടെ താമസിക്കുന്ന പരിപാടി വേണ്ടേ വേണ്ട!

സംസാരം സ്കൂളിലെ വിശേഷങ്ങളിലേയ്ക്കായി. കുറേ പരീക്ഷകളിലായി അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആണു. സെക്കന്‍റ്
ആവുന്നതു മോശമല്ലെന്നു ഞാന്‍ വിശദീകരിച്ചു. “ നൈസ് പീപ്പുള്‍ ഫിനിഷ് സെക്കന്‍റ്” എന്ന തത്വം മാധവ്
ഗോഡ്ബോളേയുടെ ‘അണ്‍ ഫിനിഷ്ഡ് ഇന്നിങ്സ്’എന്ന പുസ്തകവും കോട്ടു ചെയ്തു ഞാന്‍ വിശദീകരിച്ചു. എന്നാലും
ക്ലാസ്സ് ഫസ്റ്റ് ആകാന്‍ ശ്രമിക്കണം എന്നു ഉപദേശിച്ചു കഴിഞ്ഞപ്പോഴാണു അവന്‍ ആ ഭീകര രഹസ്യം എന്നോടു തുറന്നു
പറഞ്ഞത്.

ക്ലാസ്സില്‍ സാധാരണ ഫസ്റ്റ് വരുന്നത് സാന്ദ്ര വള്ളൂക്കാരന്‍ എന്നൊരു മലയാളി പെണ്‍കുട്ടി ആണു. അവളാകട്ടെ ഇവ്ന്‍റെ
ബെസ്റ്റ് ഫ്രണ്ടും!. ഭാവിയില്‍ ഒരു പക്ഷേ അവള്‍ ‘ദുക്കു’വിന്‍റെ അമ്മയായേയ്ക്കും. അവളെ ഒന്നാം സ്ഥാനത്തു തന്നെ നില
നിര്‍ത്താന്‍ വേണ്ടി ഇവന്‍ വേണമെന്നു വച്ച് ഒന്നോ രണ്ടോ ക്വസ്റ്റ്യന്‍റെ ഉത്തരം തെറ്റിച്ചെഴുതും. അങ്ങനെ പ്രണയത്തിനു
വേണ്ടി ത്യാഗം സഹിച്ചാണ് അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആവുന്നത്. “അമ്പട വീരാ” എന്നു ഞാന്‍ പറയാനോങ്ങിയിട്ടു വേണ്ടെന്നു വച്ചു.


മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ദിവസവുമുള്ള ഫോണ്‍ വിളികളില്‍ ഒന്നില്‍ സഹോദരി, ഇവന്‍ സ്കൂള്‍ ഫസ്റ്റായെന്നു
പറഞ്ഞു. അപ്പോള്‍ സാന്ദ്രാ വള്ളൂക്കാരന്‍റെ സംഭവം ഞാന്‍ അവളോടു പറഞ്ഞു.

“ ഏയ് , അതൊക്കെ അവന്‍ ചുമ്മാ ഉണ്ടാക്കി പറയുന്നതാണു. ഏട്ടനല്ലാതെ ആരെങ്കിലും അവന്‍ പറയുന്നതു വല്ലതും
വിശ്വസിക്കുമോ? അവന്‍റെ സ്കൂളിലേ പെണ്‍കുട്ടികള്‍ ഇല്ല. പിന്നയല്ലേ സാന്ദ്രാ വള്ളൂക്കാരന്‍! അത് ആ മോഹന്‍ലാലിന്‍റെ
ഏതോ സിനിമയിലെ നായികയുടെ പേരല്ലേ.”


മോഹന്‍ലാലിന്‍റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!

Sunday, February 20, 2011

ഇനി മല്‍ക്കാന്‍‌ഗിരിയിലേയ്ക്ക്

നല്ലതൊന്നും എഴുതാനില്ലാഞ്ഞിട്ടും, നന്നായി എഴുതാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും കാരണം കുറേക്കാലമായി
ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എഴുതാനുള്ള ത്വര തിരിച്ചു തരുന്ന പുത്തന്‍ വാജിതൈല
കണ്ടുപിടുത്തവുമായി കേരളത്തിലെ ഏതെങ്കിലും ഒരു ലോകപ്രസിദ്ധ വൈദ്യര്‍ ടി വീ യില്‍ പ്രത്യക്ഷപ്പെടുമെന്നു വെറുതേ
മോഹിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇന്നു ഒരു ചെറിയ കുറിപ്പ് എഴുതട്ടെ.


ആര്‍ . വിനീത് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഒഡീസായിലെ മല്‍ക്കാന്‍‌ഗിരിയിലെ ജില്ലാകളക്ടര്‍. മര്യാദയ്ക്കു
ഓഫീസിലിരുന്നു മീറ്റിങും ചര്‍ച്ചയുമൊക്കെ ചെയ്തു ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെക്കൊണ്ട് ഫോട്ടോകളും
പത്രക്കുറിപ്പുമൊക്കെ ഇറക്കി വിലസേണ്ട സമയത്തിനു, അയാള്‍ ആദിവാസിഗ്രാമങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍
കഴിയുന്നിടത്തോളം പരിഹരിക്കാന്‍ ശ്രമിച്ചു. ആശാന്‍റെ സ്ഥിരം കലാ പരിപാടിയാണിതെന്നാണു അവിടത്തുകാരും , നേരത്തേ
അയാള്‍ സബ് കളക്ടറായിജോലിചെയ്തിരുന്ന കണ്ഡമാലിലേയും സാധാരണക്കാര്‍ പറയുന്നത്. എന്തായാലും ‘ചിത്രകൊണ്‍ണ്ട’
ഗ്രാമത്തിലെ ഹെല്‍ത്ത്ക്യാമ്പിനു പോയ കളക്ടര്‍ സാബിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ല. അരോ ചിലര്‍
ചിത്രകൊണ്ടയില്‍ വന്നു അടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ വികസനപ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഈ മണ്ടന്‍ കൂടെ
ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഇഞ്ചിനീയര്‍ മാജ്ഛിയുടെ ബൈക്കിന്‍റെ പുറകിലിരുന്ന് ആ ഗ്രാമത്തിലേയ്ക്കു പോയി. പിന്നെ
ഇതുവരെ തിരിച്ചു വന്നിട്ടില്ല.


മാവോയിസ്റ്റ് സഖാക്കള്‍ ഈ കളക്ടറേയും ആ പാവം ആദിവാസി ഇഞ്ചിനീയറേയും ബന്ദികളാക്കി സര്‍ക്കാറിനോടു
നെഗോസിയേഷന്‍സ് തുടങ്ങിയെന്നു വാര്‍ത്ത. കഴിഞ്ഞ ആഴ്ച്ച അബൂജ്മാഡ് ഏരിയായില്‍ നിന്നും അഞ്ചു ബൂര്‍ഷ്വാ
പോലീസുകാരെ, സ്വാമി അഗ്നിവേശും, ഗൌതം നവലഖായും, വീ. സുരേഷും, കവിതാ ശ്രീവാസ്തവയും അടങ്ങിയ
ആക്റ്റിവിസ്റ്റ് സംഘത്തുനു മുന്‍പില്‍ സഖാക്കള്‍ ജനകീയ കോടതി കൂടി മോചിപ്പിച്ചു കൈ മാറിയത് വലിയ
വാര്‍ത്ത ആയില്ല. ബന്ദികളായത് പാവം സാദാ പോലീസുകാരായതിനാല്‍ സര്‍ക്കാരുകളും പത്രക്കാരും മനുഷ്യാവകാശക്കാരും
ഒന്നും വലുതായി മൈന്‍‌ഡ് ചെയ്തില്ല. ഇതിപ്പോള്‍ കളക്ടറായതു കൊണ്ട് കുറച്ചു ഉഷാറൊക്കെ ഉണ്ടാവുമായിരിക്കും.


എന്തായാലും ബര്‍ഖാ ദത്ത് സാറിന്‍റെ എന്‍ ഡീ റ്റീ വി, സംഭവം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം മല്‍ക്കാന്‍‌ഗിരിയില്‍
എത്തിയെന്നു അവരുതന്നെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഇനി ‘മക്ക് സ്റ്റാര്‍ട്ട്സ് ഫ്രം ഹിയര്‍’ എന്നൊരു പുതിയ ടീ വീ ഷോ
തുടങ്ങാം ബര്‍ഖാ സാറിനു. മല്‍ക്കാന്‍‌ഗിരിയില്‍ നിന്നു തന്നെ ആവട്ടെ അതിന്‍റെ ആദ്യത്തെ എപ്പിഡോസ്!!!

Sunday, May 16, 2010

കമ്പോള നിലവാരം

ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.

ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.

ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..

മൂന്നുപേരേയും തല്ലി തല്ലി കൊന്നു.

ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.

ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.

നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.

ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.

((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))

വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.

വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!

അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!

സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!

ചിന്തല്‍നാറിലെ ശവങ്ങള്‍.

എഴുപത്തിആറു ശവങ്ങളിലൊന്നു് മലയാളിയുടേത്.

ദന്ത്യവാഡയിലെ ചിന്തല്‍നാര്‍ സീ ആര്‍ പീ എഫ് ക്യാമ്പിനടുത്തുള്ള യുദ്ധഭൂമിലെ മണ്ണിലെ രക്തത്തിനു കറുപ്പു നിറം.

വീഞ്ഞപ്പെട്ടിയുടെ പലക പോലെ വിലകുറഞ്ഞ എന്തോകൊണ്ടു പെട്ടെന്നു ഉണ്ടാക്കിയെടുത്ത എഴുപത്തിആറു ശവപ്പെട്ടികള്‍ ജഗ്ദല്‍‍പൂറിലെ പൊലീസ് ലൈനിലെ മൈതാനത്തു കേന്ദ്രഗൃഹ മന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും, ഗവര്‍ണറുടേയും അന്തിമാഭിവാദനങ്ങള്‍ സ്വീകരിക്കാനായി കാത്തു കിടന്നു.

മന്ത്രിമാരുടെ സ്പെഷ്യല്‍ പ്ലൈനുകളും ഹെലികോപ്റ്ററുകളും റ്റേക്കോഫ് ചെയ്തുകഴിഞ്ഞാല്‍ ശവങ്ങളുമായി വിമാനം ഡെല്‍ഹിയിലേയ്ക്ക്.

പിന്നെ അവിടെനിന്നും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും.

ചിതറിയ ശവശരീരങ്ങള്‍ ചെറുപ്പക്കാരുടേതായിരുന്നു.

ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍.

പാവപ്പെട്ട വീട്ടിലെ യുവാക്കള്‍.

ജീവിക്കാന്‍ വേണ്ടി, കുടുംബപ്രാരാബ്ധങ്ങള്‍ക്കു വിരാമമാവും എന്നു കരുതി സീ ആര്‍ പീ എഫില്‍ ജവാന്മായി പണിയെടുക്കുന്നവര്‍.

വീട്ടുകാരുടെ വാവിട്ട വിലാപങ്ങള്‍ മാധ്യമക്കാഴ്ച്ചകള്‍.

ആര്‍ക്കുവേണ്ടിയാണു ഈ ചെറുപ്പക്കാര്‍ ചിന്നിച്ചിതറിയത്?

എന്തിനുവേണ്ടിയാണ് ഈ അറും കൊല ചെയ്തത്?

സമത്വ സുന്ദരമായ, ചൂഷണ രഹിതമായ ഒരു നല്ല നാളേയ്ക്കു വേണ്ടി.....!

മധുര മനോഹര മനോജ്ഞ ചൈനയിലെ ചെയര്‍മാന്‍ മാവോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി......!

മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി......!

ഇനിയും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നമുക്കു ഹസാര്‍ ചൌരാസ്സി കീ മായും , ഗോഡ് ഒഫ് സ്മാള്‍ തിങ്സും , മോഹമഞ്ഞയും സമ്മാനിച്ച പ്രിയപ്പെട്ട കഥാകാരികളോടു ചോദിക്കാം.

വശ്യമായ ഭാഷയില്‍, തീവ്രതയോടെ, ലേഖനങ്ങളെന്ന നാട്യത്തില്‍ ‍അവരെഴുന്ന അനന്തമായ കഥകള്‍ വായിച്ചു നമുക്ക് നമ്മുടെ മോഹങ്ങളെ ചുവപ്പിക്കാം...

വര്‍ഗ്ഗ ശത്രുക്കള്‍ തുലയട്ടെ!

വിപ്ലവം ജയിക്കട്ടെ!

ശവങ്ങള്‍ ചിതറട്ടെ!